അർജ്ജനാസ്ത്രങ്ങളെക്കണ്ടു വിസ്മയപ്പെട്ടിതേറ്റേവും.
കേശവൻ ചൊന്നതേ സത്യമെന്നു ചിന്തിച്ചു യാദവർ
പരം രൈവതകം പുക്കു വിപൃഥുച്ചൊല്ലു കേട്ടതിൽ
അർജ്ജുനൻ ചെയ്തതുമറിഞ്ഞുടൻ പോകാൻ തുനിഞ്ഞുടൻ
അകന്നു പോയ് പാർത്ഥനെന്നു കേൾക്കയാലേ തിരിച്ചുതേ.
പുരോദ്യാനംകടന്നിട്ടു താൻ വിശാലമാം ഗിരിവ്രജം
സാനുക്കളുജ്ജയനിയും കാടും പൂങ്കാവുമങ്ങനെ
നല്ലൊരാനർത്തരാജ്യത്തു വാപിയും പൊയ്കയും പരം
പിന്നെദ്ധേനുമതീതീർത്ഥമശ്വരോധസരസ്സിലായ്.
കണ്ടദ്രികൾക്കിടയിലായിലായർബ്ബദാധിപപർവ്വതേ
ആരാൽ ശൃംഗം പൂക്കു കാരവതീനദി കടന്നുടൻ
സാല്വരാജ്യത്തിലുൾപ്പൂക്കു നിഷേധക്ഷോണിമാർഗ്ഗമേ
ദേവാപൃഥുപുരം കണ്ടു കേവലം കലി താദരം.
അതും കടന്നു കണ്ടാനാദ്ദേവാരണ്യപ്രദേശവും
ചൊന്ന പാർത്ഥനെ മാനിച്ചു ദേവാരണ്യ മഹർഷികൾ
കാടും വൻ പുഴയും കുന്നും മലഞ്ചോലകളും പരം
സുഭദ്രാസാരഥി പരം കടന്നിട്ടുടൻ അർജ്ജുനൻ
കൌരവന്മാർനാട്ടിലെത്തി വീരനേറ്റം വിശങ്കനായ്.
സോദര്യരായ സിംഹങ്ങളിരിക്കും ഗുഹ പോലവേ
ദൂരെ പൂങ്കാവുമായ് കണ്ടൂ പരമപ്രതിമം പൂരം
ഇന്ദ്രപ്രസ്ഥപ്രവേശം
അർജ്ജുനൻ ഒരു ഗോപ സ്ത്രീയുടെ വേഷത്തിൽ സുഭദ്രയെ മുൻകൂട്ടി രാജധാനിയിലേക്ക് അയയ്ക്കുന്നു. ആ കൃഷ്ണ സഹോദരിയെ പഞ്ചാലിയുൾപ്പെടെയുള്ള എല്ലാവരും ബഹുമാനപൂർവ്വം സ്വീകരിച്ച സൽക്കരിച്ചു. പിറകേ സാവദാനത്തിൽഅർജ്ജുനൻ കടന്നുചെല്ലുന്നു. തീർത്ഥയാത്ര കഴിഞ്ഞുവന്ന അർജ്ജുനനെ എല്ലാവരും സ്നേഹപൂർവ്വം സ്വീകരിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു
പുരത്തിന്നു വിളിപ്പാടു ദൂരത്തായ് ഗോഷുമുണ്ടതിൻ
യദു കന്യകയോടൊത്ത് ചെന്നിരുന്നിതു ഫൽഗുനൻ.
സുഭദ്രയെസ്സൽക്കരിച്ചു ചൊന്നാൻ മെല്ലെദ്ധനഞ്ജയൻ
അർജ്ജുനൻ പറഞ്ഞു
ഗോപാല സ്ത്രീവേഷമാണ്ടു പുരത്തിങ്കൽ ഗമിക്ക നീ
പാഞ്ചാലിയിഷ്ടം ചൊല്ലട്ടേ നീ കേട്ടീടേണമെൻ മൊഴി.