ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നുടെ മുതലുമുടിപ്പാനെപ്പൊഴു-
മെന്നുടെ ഭൃത്യന്മാർ മുതിരുന്നു.
അഷ്ടികണക്കിനു കൂട്ടാഞ്ഞാലവർ
കുട്ടിപ്പട്ടരെയേത്തമിടീക്കും.
പട്ടിണിയെന്നതു നമ്മുടെ പിള്ളേ-
ർക്കൊട്ടുംതന്നെ സഹിപ്പാൻമേലാ.
വെട്ടമടുക്കും മുമ്പേ യഷ്ടികൾ
കട്ടിസ്സാദമെടുത്തു ഭുജിക്കും.
കട്ടിത്തൈരും കൂട്ടിയുരുട്ടിയ-
തൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം
കൊറ്റുകഴിച്ചൊരു തെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊകലുതൂക്കി
വെറ്റിലതിന്നു മുഴുപ്പിച്ചുംകൊ-
ണ്ടേറ്റുതിരിക്കും രസികന്മാരായ്.
കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിട പറഞ്ഞു രസിച്ചും
വെറ്റ പിടുങ്ങിത്തിന്നുടനവരുടെ
കുറ്റമുരച്ചു ചിരിച്ചു തിരിച്ചും.
വകയുള്ളവരെ പിഴചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ.
പകലും രായുമഹങ്കാരത്തിന്
മികള്ളുവരിവരെന്തൊരു കഷ്ടം!
തിരുവുള്ളക്കാരിവരെന്നോർത്തി-
ട്ടുരിയാടുകയില്ലറിവുള്ളവരും.
തിരിയാത്തവരിവരൊരുവർക്കും വഴി-
തിരിയാ പെരിയജനത്തിനുപോലും
മുടിയാന്മാരിവരാകൃതികണ്ടാൽ
തടിയന്മാരൊരു വേലയെടുപ്പാൻ
മടിയന്മാർ പലജനമുണ്ടിഹ കേൾ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/19&oldid=160293" എന്ന താളിൽനിന്ന് ശേഖരിച്ചത്