ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നിനയച്ചാലക്കഥമാത്രം
വന്നുപറഞ്ഞീടുകിലതുപോരും.
പോടാ നിന്നുടെ ദുസ്സാമർത്ഥ്യം
കൂടാനമ്മൊടു കുടിലകഠോരാ!
പാടവമേറിന പാണ്ടുസുതന്മാ-
രോടിടകൂടി നടന്നാലും നീ.
നമ്മുടെ ചോർ നിന്നുന്നൊരു ദുഷ്ടനു
നമ്മുടെ വൈരികളിൽ ബഹുമാനം.
നമ്മുടെ ദോഷവുമവരുടെ ഗുണവും
വെണ്മയിലുരചെയ്തീടിനമൂഢ!
കാട്ടിൽചെന്നുടനവരൊടുകൂടി
കായ്കനിതിന്നു കിടന്നാലും നീ.
കൂട്ടക്കാരെക്കൂറില്ലാതൊരു
ചേട്ടക്കാരനൊരിടയില്ലേതും.
ചോറൊരിടത്തിൽ കൂറൊരിടത്തിൽ
വേറുതിരിച്ചു ഗ്രഹിപ്പാറായി.
ഏറിപ്പോം പറയുമ്പോളിക്കഴു-
വേറിക്കിട്ടു തൊഴിപ്പാൻ തോന്നും.
മാറ്റാരിൽക്കനിവേറേറമതുള്ളൊരു
കൂറ്റാരേക്കാൾ മാറ്റാർനല്ലൂ.
ഉപ്പുപിടിച്ച പദാർത്ഥത്തേക്കാൾ
ഉപ്പിനു പുളി കുറയും പറയുമ്പോൾ
അപ്രിയമായ് വരുമതുകൊണ്ടും ഭയ-
മിപ്പരിഷക്കു തരിച്ചില്ലറിവിൻ!

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/24&oldid=160299" എന്ന താളിൽനിന്ന് ശേഖരിച്ചത്