ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാതുപറഞ്ഞുകൊടുത്തതശേഷം
മാതുലനിങ്ങുകരസ്ഥമതാക്കി.
കൈതവമെന്നതു മാതുലനിവിടെ-
ച്ചെയ്തതിലൊന്നും തോന്നുന്നീലാ.
പണയംതന്നതു വാങ്ങരുതെങ്കിൽ
പണയംപറയുന്നെന്തിനുപാഴിൽ?
പണമെന്നുള്ളതിനോടിടപെട്ടാൽ
പ്രണയംകൊണ്ടൊരു ഫലമില്ലേതും.
ഗുണവാന്മാരൊരബദ്ധംചെയ്താൽ
തുണചെയ്തവനുമബദ്ധക്കാരൻ.
പണമുള്ളവനെപ്പാട്ടിൽവരുത്താൻ
പണിചെയ്യുന്നിതുപാർത്ഥിവധർമ്മം.
ചൂതിൽ ചെകുതിപിണഞ്ഞൊരുനേരം
കൈതവമെന്നൊരു വാർത്ത നടത്തി.
ഏതും തിരിയാത്തവർ പരയുന്നതി-
ലേതുമെനിക്കൊരു ഭീതിയുമില്ലാ.
ഇവനും പുനരുതുനേരന്നോർത്തി-
ട്ടവരുടെ ഗുണഗണമുരചെയ്യുന്നു.
ഭവതു നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ

ഇത്തരമങ്ങുകയർത്തുപറഞ്ഞതി-
നുത്തരമവനൊന്നുരചെയ്തീലാ.
സത്വരമവനിയിൽ വീണുവണങ്ങി
ശുദ്ധനു കോപവുമൊന്നു ശമിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/26&oldid=160301" എന്ന താളിൽനിന്ന് ശേഖരിച്ചത്