ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ

കാട്ടീടേണം നമ്മുടെ വിഭവം.
കൂട്ടിടേണം ബഹുപുരഷാരം
കേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണം ഭേരീഡമരം
ഞെട്ടീടേണം ഭുവനമശേഷം
തട്ടീടേണമകമ്പടിവടിവൊടു
പൊട്ടീടേണം കുലഗിരികുഹരം.
ചട്ടകൾ തൊപ്പികളിട്ടുമുറുക്കി
ചട്ടറ്റീടിന വട്ടംകൂട്ടി
തട്ടിനടത്തിക്കൊട്ടിമുഴക്കി
പെട്ടികളും പല പെട്ടകവും ചില
കുട്ടകമെന്നിവ കെട്ടിയെടുപ്പി-
ച്ചൊട്ടകവും ചില പട്ടിക്കുതിരകൾ
പട്ടാണികൾ പല ചെട്ടികളും കോ
മട്ടികളും പല പട്ടന്മാരും.
വട്ടംകൂട്ടി വനത്തിനുപോവാ-
നൊട്ടുംതാമസമരുതിനി നമ്മുടെ
പുഷ്ടശ്രീഭരപൗരുഷമവരെ-
ക്കാട്ടുവതിന്നു നമുക്കുത്സാഹം.
നായന്മാരെ വരുത്തീടുവതിനു
പോയാലും ചിലർ വേഗമിദാനീം.
ആയുധവാഹനകോപ്പുകളെല്ലാ-
മായതുപോലെ വരുത്തീടേണം.
നാട്ടിലൊരുത്തനിതിന്നു വരാഞ്ഞാൽ
വീട്ടിൽ ചോദ്യം കല്പിക്കേണം.
കേട്ടവർ കേട്ടവർ കൂട്ടത്തോടെ
കോട്ടയിലെത്തിസ്സ്വരൂപിക്കേണം.
എങ്ങിനെ നമ്മുടെ ചന്ത്രക്കാരൻ?
ചങ്ങാതിക്കൊരുണർച്ചയുമില്ലാ.
അങ്ങാടിത്തെരുവിൽ ചെന്നരിയും
തേങ്ങാമുളകും വാഴക്കായും
നായന്മാർക്കിഹ ചോറുകൊടുപ്പാ-
നായതിനുള്ള പദാർത്ഥമശേഷം
വിരവൊടുകൊണ്ടുവരേണമതിന്നായ്
ഇരുനൂറുജനം പോയീടേണം
പുകയില വെറ്റില കഞ്ചാവും പല
വകയിൽ കള്ളു കറുപ്പും വേണം.
സകലപദാർത്ഥവുമിങ്ങു വരുത്തി
സ്സന്നാഹം പല കൂട്ടിടേണം.


"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/30&oldid=160306" എന്ന താളിൽനിന്ന് ശേഖരിച്ചത്