ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറ്റുതിരിപ്പാനെളുതല്ലാഞ്ഞാ-
രെറ്റം ഭൂമിയിൽ വീണുമുരുണ്ടും.
പേടികലർന്നൊരു നായന്മാര-
ങ്ങോടിച്ചെന്നു മരങ്ങടെമൂടിൽ
കൂടിക്കരിയിലകൊണ്ടു ശരീരം
മൂടിയൊളിച്ചു ശയിച്ചാരുടനേ
നായന്മാരുടനോടുന്നേര-
ത്തായുധമെല്ലാം വഴിയിൽ പോയി.
ആയതുപിന്നെയുമുണ്ടാക്കീടാം
കായം കിട്ടുകിലതു ബഹുലാഭം.
മലയുടെ ഗുഹയിൽ ചെന്നു കിടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരു പുലി വന്നടിയുംകൂടി-
ത്തലയുംകൊണ്ടു തിരിച്ചാനപ്പോൾ.
കലയും മാനും വരുമൊരുമാർഗ്ഗേ
വലയും കെട്ടിക്കാളാന്മാർ
മലയിലൊളിച്ചിഹ പാർക്കുന്നേരം
വലയിൽപെട്ടതു കണ്ടൊരുവേടൻ
കലയെന്നോർത്തൊരു ബാണമയച്ചാൻ
തലയിൽകൊണ്ടു തറച്ചതുകണ്ടാ-
മലയൻവന്നിഹ നോക്കുഃന്നേരം.
കല്ലയല്ലിവനൊരു വലിയൊരു തടിയൻ
മലയാളത്തിലെ മാനുഷനൊരുവൻ
വലയീന്നിങ്ങു വലിച്ചു പതുക്കെ
തലയീന്നമ്പു പറിച്ചാൻ വേടൻ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/52&oldid=160330" എന്ന താളിൽനിന്ന് ശേഖരിച്ചത്