ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഷ്ടികഴിച്ചുതിമിർത്തു നടക്കു-
യഷ്ടികളൊരുവക ദുർവിനയന്മാർ
നഷ്ടിവരാനൊരു വഴിയും നോക്കി-
ക്കഷ്ടിച്ചങ്ങനെ പടയുംകൂട്ടി
കെട്ടിച്ചുറ്റിയണിഞ്ഞു ഞെളിഞ്ഞിഹ
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും
പെട്ടികളും ചില പെട്ടകവും പല
ചട്ടമതിങ്ങനെ വട്ടംകൂട്ടി
ചെട്ടികളും ചില കുട്ടികളും കോ-
മട്ടികളും പല പട്ടന്മാരും
നാട്ടിലിരിക്കും പ്രജകളെയെല്ലാം
കൂട്ടിസ്വരൂപിച്ചെന്തൊരു കാര്യം ?
കാട്ടിൽവരാനിഹകൂടിലന്മാരേ !

കാട്ടിയവിരുതുകളൊക്കെയബദ്ധം
കാട്ടിലിരിക്കും പാർത്ഥന്മാരെ-
ക്കാട്ടീടുവതിന്നിങ്ങനെ നിങ്ങടെ
ഗോഷ്ഠികളോർത്താൽ ചിരിയാകുന്നു
ഗോഷ്ഠിവിലോകനമെന്നൊരകപടം
പുഷ്ടിനടിക്കും നിങ്ങളെയിപ്പോൾ
പട്ടിക്കും ബഹുമാനം നാസ്തി.
കൊട്ടിക്കൊണ്ടിഹവരുവാനിങ്ങനെ
സൃഷ്ടിച്ചാനൊരു കുസൃതിക്കാരൻ.
രാഷ്ട്രവിനാശത്തിന്നുടനേ ധൃത-
രാഷ്ട്രസുതന്മാർ നിങ്ങൾ പിറന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/59&oldid=160337" എന്ന താളിൽനിന്ന് ശേഖരിച്ചത്