ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എണ്ണിയൊരിക്കൽ സൂക്ഷിക്കേണം
അണ്ണൻതമ്പിയുമവനുടെ തമ്പിയു-
മെണ്ണത്തിൽപിഴകൂടാതെണ്ണുക!
കണ്ണില്ലാത്തൊരുജനകനിനിത്തൊ-
ട്ടെണ്ണിയൊരേടത്താക്കുന്നേരം
തൊണ്ണൂറ്റൊമ്പതിലേറ്റംകണ്ടീ-
ലെന്നുള്ളമളിവരാതെയിരിപ്പാൻ
ധൂർത്തന്മാരെയൊരോലയിലൊക്കെ
ച്ചാർത്തിവിടാഞ്ഞാൽ ദൂഷണമുണ്ടാം.

കാണുന്നീല കണക്കപ്പിള്ളകൾ
മേനോക്യച്ചന്മാരുമതില്ലാ.
നല്ലചിതത്തിൽ കൂടിനമുക്കെളു-
തല്ലിനിയിവരുടെ പേരുകുറിപ്പാൻ
എന്നു പറഞ്ഞു ചിരിച്ചുവൃകോദര
നൊന്നൊഴിയാതിഹ നൂറ്റവരേയും
കെട്ടഴിച്ചഥവിട്ടുപതുക്കെ
തൊട്ടുതലോടിക്കൊണ്ടുരചെയ്താൻ
"ദുര്യോധന! ശൃണുവചനം നിന്നുടെ
ദുര്യോഗംകൊണ്ടിങ്ങനെസംഗതി
വന്നുഭവിച്ചതു , നന്നായ് വരുമിനി
നിന്നുടെ ദുർമ്മദമൊട്ടുശമിക്കും
ആയുതവരുവാൻ വിഷമംനിന്നുടെ
മായമതുണ്ടോ മാറീടുന്നു ?
നായുടെ വാലൊരു പന്തീരാണ്ടേ
ക്കായതമാകിനകുഴലിലതാക്കി
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞേ കാണൂ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/81&oldid=160362" എന്ന താളിൽനിന്ന് ശേഖരിച്ചത്