ക്കല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.
കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും
ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ
ൟവണ്ണമുള്ളവസ്ഥ മൂവുലകിലും കണ്ടു
ജീവനന്നുരചെയ്തു ദേവരാജാനോടേവം:
“ഇന്ദ്ര! നീയെന്തീവണ്ണം മന്ദനായിരുന്നതും
വന്നിതു വിപൎയ്യാസം മന്നിടം മൂന്നിങ്കലും.
ഐഹികമാൎക്കുംവേണ്ടാ ദേഹികൾക്കെന്നാലുണ്ടോ
ലോകമീരേഴും നില്‌പൂ പാകശാസന! പാൎക്ക.
വൈകരുതിനിയേതും പോക നാം സത്യലോകേ
വൈകൃതം ലോകേ വന്നതാകെ നാമുണൎത്തണം.
നൈഷ്ഠികനായ സുരജ്യേഷ്ഠനോടിന്നേചെന്നു
പാട്ടിൽ നാമുണൎത്താഞ്ഞാൽ കാട്ടിയതെല്ലാം കുറ്റം.
ഗീഷ്പതിമൊഴികേട്ടു വായ്പൊടേ മഹേന്ദ്രനും
തീപ്പതർതൂകും വജ്രം ദീപ്രമക്കക്ഷേ വച്ചു
കൂപ്പിനാൻ ഗുരുപാദം; നോക്കിനാൻ സുരന്മാരെ;
തീൎപ്പതിന്നായിക്കുറ്റം കോപ്പൊടേ പുറപ്പെട്ടു.
സത്യലോകവും പുക്കൂ ഹൃദ്യമാം സഭാമദ്ധ്യേ
സുസ്ഥിതം പത്മാസനം ഭക്ത്യാ ചെന്നുപാസിച്ചു.
“ഇന്ദ്രാദികളേ! നിങ്ങൾക്കിന്നഹോ സൌഖ്യമല്ലീ
യെന്നുകേട്ടുണൎത്തിച്ചാനിന്ദ്രനും ബ്രഹ്മനോടേ:
“സമ്പ്രതി സൌഖ്യംതന്നേ; കിം പരമുണൎത്തിപ്പൂ?
തമ്പുരാൻ നീതാനേകനുമ്പരാം ഞങ്ങൾക്കെല്ലാം.
ഛദ്മമാരുണൎത്തിപ്പൂ പത്മജ ! ഭവാനോടു?
അല്പമല്ലൊരുതാപമിപ്പൊഴുണ്ടതു കേൾക്ക.
മാലിയന്നെങ്ങൾ ചെന്നു ശൂലിതൻപാദംപുക്കാൽ
പാലകനല്ലോ മുന്നം ബാലമാമതിചൂഡൻ;
നീലകന്ധരൻ പരൻ കാലാകാലനങ്ങിപ്പോൾ
നാളനേകംനാളായി പാളയം വേറേ പുക്കാൻ.
ആരെയും വേണ്ടാ തനിക്കാരോടും കോപമില്ല;
ധീരമെത്രയും ചിത്തം നീരസം ലോകതന്ത്രേ.
കാരുണികത്വം മുനിമാരിലേ കാണ്മാനുള്ളൂ;
താരണികഴൽ കാൺമാനാരുമാളല്ല ഞങ്ങൾ.
താൾ:Girija Kalyanam 1925.pdf/22
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം.
3