വി. ജി. കൊച്ചുകൃഷ്ണനാശാന്റെ കൈവശമുണ്ടായിരുന്ന അതിന്റെ ഒരു പ്രതി എനിക്കു കിട്ടുവാനിടവരികയും ചെയ്തു. എന്റെ പതിപ്പിന്റെ അച്ചടി കഴിഞ്ഞതിനുമേലാണ് എനിക്കു് ആ പുസ്തകം കിട്ടിയതെന്നുവരികിലും ഒരൊറ്റ ഗ്രന്ഥത്തെ മാത്രം ആശ്രയിച്ചതും ആരും തന്നെ പരിശോധിക്കാത്തതുമായ - അതു മുൻകൂട്ടി ലഭിക്കാത്തത് ഒരു നഷ്ടമായി തോന്നിയില്ല. ഗിരിജാകല്യാണത്തിന്റെ പ്രഥമകാണ്ഡം (ഖണ്ഡമെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നു.) പ്രശസ്തപണ്ഡിതനായ എന്റെ സ്നേഹിതൻ ശ്രീമാൻ പി. കെ. നാരായണപിള്ളയുടെ ഒരു ചെറിയ ടിപ്പണിയോടു കൂടി ചേൎത്തല ദിവാൻ ബഹുദൂർ കൃഷ്ണൻനായർ വായനശാലയുടെ ഭാരവാഹികൾ ൧൦൯൦-ൽ അച്ചടിപ്പിക്കയുണ്ടായി. എന്റെ പതിപ്പിനു ഞാൻ ഉദയമ്പേരൂർ മങ്‌ഗലശ്ശേരി ഇല്ലത്തു ശ്രീമാൻ ശുവരൻ കണ്ടൻ നമ്പൂരിയുടെപക്കൽനിന്നും മറ്റും മഹാമഹോപാദ്ധ്യായൻ ഗണപതി ശാസ്ത്രി അവർകൾ സമ്പാദിച്ച രണ്ടും, കള്ളർകോട്ടു കിഴക്കേടത്തു ശ്രീമാൻ ചന്ദ്രശേഖരവാരിയരുടെ ഗ്രന്ഥശാലയിൽനിന്നു പണ്ഡിതർ വടക്കുംകൂർ രാജരാജവൎമ്മരാജാവു കൊണ്ടുവന്ന ഒന്നും, ഇങ്ങനെ മൂന്നു ഗ്രന്ഥങ്ങളെ അവലംബിച്ചു. ഗണപതിശാസ്ത്രികൾ സമ്പാദിച്ചതിൽ ഒരു ഗ്രന്ഥം
“കോപ്പതെല്ലാം കണ്ടു താൽപരിയം പൂണ്ടു
കൂപ്പിടാതേ നിന്ന ഗീഷ്പതി ചൊല്ലിനാൻ”
എന്ന ഭാഗത്തിൽ അവസാനിക്കുന്നു. മറ്റു രണ്ടു ഗ്രന്ഥങ്ങളും സമഗ്രങ്ങൾ തന്നെ. ഒന്നിലധികം ഘട്ടങ്ങളിൽ എന്റെ മനസ്സിനു നിർദ്ദോഷമെന്നു തോന്നിയ ഒരു പാഠം കണ്ടുപിടിക്കുവാൻ ഒട്ടുവളരെ പണിപ്പെടേണ്ടിവന്നു എന്നുപറയേണ്ടതില്ലല്ലോ.
ഉണ്ണായിവാരിയരുടെ കാലത്തേയും കവിതകളേയും പറ്റി അനേകം അന്വേഷണങ്ങൾ നടത്തിയതിന്റെ ഫലമായി ഇതുവരെ കേരളീയരുടെ അറിവിൽപ്പെട്ടിട്ടില്ലാത്ത ഏതാനും ചില വിവരങ്ങൾ ലഭിക്കുവാൻ ഇടവന്നു. അവയെ ഈ അവസരത്തിൽ ഭാഷാഭിമാനികളെ ഗ്രഹിപ്പിക്കുന്നതിന് എനിക്കു പ്രത്യേകം സന്തോഷമുണ്ട്. ഈ വിഷയത്തിൽ എനിക്ക് അമൂല്യങ്ങളായ പല സഹായങ്ങളും ചെയ്തുതന്നിട്ടുള്ള എന്റെ സ്നേഹിതൻ 'കേരളപുത്രാ"ദിഗ്രന്ഥകൎത്താവായ ശ്രീമാൻ അമ്പാടി നാരായണപ്പു