—121—
ച്ചിയും കൊട്ടും എല്ലം പൊടിഞ്ഞി ഒരിപോലെ കൊയഞ്ഞ്പോയി. ‘എനി
ഞമ്മളെ പടക്ക് ബിളിക്കല്ലെ’ എന്നും പറഞ്ഞി സുൽത്താനും അങ്ങ് പോയി.”
ഇങ്ങിനെ ആ മാപ്പിള പറഞ്ഞു കൂട്ടിയ കഥ മുഴവനെ ഇവിടെ വിവരി
പ്പാൻ സ്ഥലമില്ല. എന്നാൽ മനുഷ്യൎക്കു അജ്ഞാനം നിമിത്തം എത്ര സത്യമായ
കാൎയ്യവും വിശ്വസിപ്പാൻ കഴികയില്ലെന്നും, വിശ്വസിപ്പാൻ അശേഷം പാടി
ല്ലാത്ത കാൎയ്യങ്ങൾ കൂടി വിശ്വസിച്ചു മറ്റുള്ളവരോടു ലജ്ജകൂടാതെ വിവരി
പ്പാൻ കഴിയുമെന്നും കരുണയും സുകുമാരിയും ഇതിൽനിന്നു പഠിച്ചു.
പിറ്റെ ദിവസം രാവിലെ അവർ മദിരാശിയിലെത്തി. അവിടെ വണ്ടി
യിറങ്ങുമ്പോൾ തന്നെ പാളത്താറും നീണ്ട അങ്ക്രക്കയും ഉടുത്തു തലയിൽ ഒരു
വലിയ വെള്ളത്തലപ്പാവുമായി ഒരാൾ ഇവരുടെ വരവും കാത്തു നില്ക്കുന്നുണ്ടാ
യിരുന്നു. ആ വകക്കാരെ കണ്ണൂരിൽ വളരെ കണ്ടു ശീലമുണ്ടായിരുന്നതിനാൽ
അതിശയിച്ചില്ലെങ്കിലും കരുണയുടെ മേൽവിലാസത്തിൽ എഴുതിയ ഒരു
കത്തു അവളുടെ കയ്യിൽ തന്നെ കൊടുത്തപ്പോൾ അവർ ഇരുവരും അത്ഭുത
പ്പെട്ടു ആ കത്തിൽ “നിങ്ങളുടെ അച്ഛന്റെ ആവശ്യപ്രകാരം ഇവിടത്തേക്കും
വെച്ച വിശേഷമായി ഹൊട്ടേലിൽ ഒരു മുറി തെയ്യാറാക്കിയിരിക്കുന്നു. ഈ
കത്തു കൊണ്ടുവരുന്ന ആൾ മൂന്നു മാസം നിങ്ങളോടു കൂട പാൎത്തു വേണ്ടുന്നതു
സൎവ്വവും ചെയ്തു തരും” എന്നു എഴുതിയിരിരുന്നു.
കരു: “അച്ഛൻ ഇവിടെ ഒരു സ്നേഹിതന്നു എഴുത്തയച്ചിരുന്നു. അയാൾ
തന്റെ സ്വന്തഭവനത്തിൽ ഞങ്ങളെ പാൎപ്പിക്കുമെന്നാകുന്നു അച്ഛൻ എന്നോടു
പറഞ്ഞതു. നിങ്ങളുടെ പേരെന്താകുന്നു?”
“എന്റെ പേർ രത്നസ്വാമി. നിങ്ങൾ ഇവിടെ ഇരിക്കുന്നതു വരെ നി
ങ്ങൾക്കു വേണ്ടുന്ന സൎവ്വകാൎയ്യങ്ങളും ചെയ്തു തരേണമെന്നും നിങ്ങളോടു ഒരു
കാശും വാങ്ങരുതെന്നും എന്റെ യജമാനൻ എന്നോടു കല്പിച്ചിരിക്കുന്നു. അതു
മാത്രമേ എനിക്കറിവുള്ളൂ.”
കരു : “നിങ്ങളുടെ യജമാനൻ എന്റെ അച്ഛന്റെ സ്നേഹിതനാകുന്നുവോ?”
രത്ന: “ഓ ധാരാളം പരിചയമുണ്ടു.”
കരു: “നിങ്ങളെവിടുന്നാകുന്നു മലയാളം പഠിച്ചതു?”
രത്ന: “ഞാൻ വളരെ കാലം മലയാളദേശത്തുണ്ടായിരുന്നു. എന്റെ യജ
മാനൻ ഒരു മലയാളക്കാരനുമാകുന്നു.”