ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അർജ്ജുനന്റെ ഭുജദണ്ഡസഹസ്രം
രജ്ജുകൊണ്ടഥ വരിഞ്ഞു മുറുക്കി
പുഷ്പകക്കൊടിമത്തൊടു കെട്ടി
ദുഷ്പ്രഭുത്വമുടയോരവനെ ദ്രുത-
മത്ര കൊണ്ടുവരവേണമതിന്നിഹ
ചിത്രയോധി മമ മന്ത്രിവരിഷ്ഠനു-
മത്രമാത്രമമരാരിയുമായൊരു-
മാത്രകൊണ്ടുടനൊരുങ്ങി വരേണം;"
ഇത്തരം മൊഴി പറഞ്ഞു ദശാസ്യൻ
തത്ര നിന്നു നിജ പുഷ്പകമേറി
ചിത്രയോധിയെ വിളിച്ചു വരുത്തി
ചിത്രമോടുടനെ യാത്ര തുടങ്ങി;
ചന്ദ്രഹാസവുമെടുത്തു പിടിച്ച
ങ്ങിന്ദ്രവൈരി സഹ നാരദനോടും
ചന്തമോടുടനുയർന്നു തിരിച്ചാ-
നന്ധനായ ദശകന്ധരവീരൻ.
സത്വരമമ്പൊടു പുഷ്പകമപ്പോൾ
ഉത്തരദിക്കിനു ധാവതി ചെയ്തു;
ചിത്തംകൊണ്ടു ചിരിച്ചഥ നാരദ-
നിത്ഥം നിന്നു പറഞ്ഞുതുടങ്ങി:
"അർജ്ജുനനൃപനെക്കൊടിമരമൂലേ
രജ്ജുവെടുത്തു വരിഞ്ഞുമുറുക്കി-
ക്കൊണ്ടുവരുന്ന മഹോത്സവഘോഷം
കണ്ടുരസിപ്പാനഹമിഹ മാർഗേ
ഗൂഢമതായി വസിച്ചീടുന്നേൻ;
കൂടെപ്പോന്നിട്ടെന്തൊരു കാര്യം?
മൂഢന്മാരിവരേഷണി കൂട്ടാൻ
കൂടെ നടക്കുന്നെന്നു കഥിക്കും;
ഹേഹയനരവരപുരമതു സുരവര-
ഗേഹസമാനം ഭുവി വിലസിതമാം
മാഹിഷ്മതിയെന്നതിനുടെ പേർ ബഹു
മാഹാത്മ്യം ബഹു മഹനീയം ബഹു
രമണീയം ബഹു കമനീയം ബഹു
രമണീയം ബഹു കമനീയം ബഹു
കമനീകുലമണിമണിമാടങ്ങളും;
അമലസലിലനവകമലവിമലതര
ശമലഹരണജനപടുതമമിതരുചി;
നർമ്മദയാകിയ തീർത്ഥവിശേഷം
ശർമ്മദമാകിന പുളിനവിശേഷം
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/10&oldid=161929" എന്ന താളിൽനിന്ന് ശേഖരിച്ചത്