ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തെങ്ങു കവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മടമ്പികളുടെ പദവികളൊന്നും
കൂടുകയില്ലാ നമ്മുടെ നാട്ടിൽ
വീടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കു തരേണം;
നാട്ടിലിരിക്കും പട്ടന്മാരും
നാലാലൊന്നു നമുക്കു തരേണം;
വീട്ടിലിരിക്കും നായന്മാർ പട-
വില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാ-
നാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കടി-
കൊള്ളും താനുമതോർത്തീടേണം;
ഉള്ളിൽ കൂറില്ലാത ജനത്തെ-
കൊല്ലിക്കുന്നെജമാനന്മാരൊരു-
കൊള്ളിക്കും വിലപിടിയാതവരെ
ത്തുള്ളിക്കും ദശകണ്ഠപ്പെരുമാൾ;
ഇങ്ങനെയുള്ള ജളപ്രഭുമന്ത്രിക-
ളെങ്ങും ചേരുകയില്ലതുകൊണ്ട്
ഹേഹയനൃപതേ! നിന്നുടെ മന്ത്രിക‌-
ളാഹവശൂരന്മാരായുള്ളവ-
രെല്ലാമുടനേ ലങ്കാപുരിയിൽ-
ച്ചെല്ലാനരുളിച്ചെയ്തു; ദശാസ്യനു
നെല്ലും പണവും പൊന്നും പാത്രവു-
മുള്ളതശേഷവുമങ്ങു കൊടുത്താൽ
തെല്ലും ദുർഘടമില്ല നിനക്കത്;
വല്ല നൃപന്മാർക്കിക്കാലങ്ങളിൽ1
വല്ലാതുള്ളൊരു ശഠത തുടർന്നാൽ
വല്ലന്തിയുമിഹ വന്നു ഭവിക്കും;
നല്ലൊരു പെരുവഴി ഞാനിഹ നിന്നൊടു-
ചൊല്ലുന്നതു നീ മാനിക്കാഞ്ഞാൽ
പെട്ടെന്നിവിടെക്കാണാമനവധി
ദുഷ്ടന്മാർ ദശകണ്ഠഭടന്മാർ
വട്ടക്കണ്ണും ചെമ്പൻതലയും
വായിൽ നിറഞ്ഞുവളഞ്ഞൊരു പല്ലും
അഞ്ജനശൈലംപോലെ ശരീരവു-
മതിതീവ്രം നഖമുഖവും കണ്ടാൽ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/15&oldid=161934" എന്ന താളിൽനിന്ന് ശേഖരിച്ചത്