ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവർ നാലുപേരും അന്യോന്യവിരോധമായി പറഞ്ഞിരിക്കുന്നു. അതിനെ ചുരുക്കി കാണിക്കാം! (യോഹന്നാൻ) പ്രഭാതകാലത്ത് ഇരുട്ടുള്ളപ്പോൾ മഗ്ദലൂർ മറിയാൾ (ഒരുത്തി) യേശുവിന്റെ കല്ലറയ്ക്കു പോയി. (മത്തായി) ഉ‌ഷസ്സിനു മഗ്ദലൂർമറിയാളും വേറെ മറിയാളും (രണ്ടുപേർ) കല്ലറയ്ക്കു പോയി. (മാർക്കോസ്) അതികാലത്തു സൂര്യോദയത്തിങ്കൽ മഗ്ദലൂർമറിയാളും യാക്കോബിന്റെ അമ്മയായ മറിയാളും സാളമെ എന്നവളും (മൂന്നുപേർ) കല്ലറയ്ക്കുപോയി. (ലൂക്കോസ്) എത്രയും പ്രഭാതത്തിൽ മഗ്ദലൂർ മറിയാളും വേറെ സ്ത്രീകളും (പലർ) കല്ലറയിലേയ്ക്കുപോയി. (മത്തായി) യേശുവിന്റെ കല്ലറയിൻമേൽ കല്ലിരിക്കുന്നതായിട്ട് ടി. സ്ത്രീകൾ കണ്ടു. അപ്പോൾ ദൈവദൂതൻ വാതിലിലിരുന്ന കല്ലിനെ മറിച്ചുതള്ളിയുംവെച്ച് അതിൻമേൽ ഇരുന്നു. (മാർക്കോസ്) സ്ത്രീകൾ കണ്ടപ്പോൾ കല്ലറയിൻമേൽ കല്ല് ഇല്ലായിരുന്നു. അപ്പോൾ ഒരു യുവാവ് (ദൈവദൂതനല്ല) കല്ലിന്മേൽ ഇരുന്നതിനെകണ്ടു. (മാർക്കോസ്) രണ്ടു മനു‌ഷ്യർ നിൽക്കുന്നതിനെ അവർ കണ്ടു. ഇവിടെ മത്തായി മാർക്കോസുകൾ പറഞ്ഞ ദേവദൂതനെയോ ഒരു ചെറുപ്പക്കാരൻ ഇരുന്നതിനെയോ ഇവർ കണ്ടില്ല. (യോഹന്നാൻ) സ്ത്രീകൾ രണ്ടു ദൂതന്മാരെ ഇരുന്നതായിട്ടു കണ്ടു. മത്തായി പറഞ്ഞ ഒരു ദേവദൂതനെയോ മർക്കോസ് പറഞ്ഞ ഇരുന്നിരുന്ന യുവാവിനെയോ ലൂക്കോസ് പറഞ്ഞ നിന്നിരുന്നവരായ രണ്ടു മനു‌ഷ്യരെയോ സ്ത്രീകൾ കണ്ടില്ല. (ലൂക്കോസ്) പിന്നെ സ്ത്രീകൾ ഈ വി‌ഷയങ്ങളെപ്പറ്റി ശി‌ഷ്യന്മാരോട് പറഞ്ഞു. (മർക്കോസ് 16-അ. 8-വാ.) സ്ത്രീകൾ ഭയന്ന് ഒരുത്തരോടും പറഞ്ഞില്ല. (മത്തായി 27-അ. 9-വാ.) മഗ്ദലൂർ മറിയാൾ യേശുവിനെ കണ്ടയുടനെ യേശുവിന്റെ കാൽ തൊട്ടു വണങ്ങി. (യോഹന്നാൻ 20-അ. 17-വാ.) മഗ്ദലൂർ മറിയാൾ യേശുവിനെ തൊട്ടില്ല യേശുവാണെന്ന് മനസ്സിലായില്ല.(യോഹന്നാൻ) ആദ്യം മഗ്ദലൂർ മറിയാൾക്കു കാണപ്പെട്ടു. (ലൂക്കോസ് 24-അ. 50,51-വാ.) യേശു ബെത്തനെയിൽനിന്നും സ്വർഗ്ഗത്തിലേയ്ക്കുപോയി. (അപ്പോസ്തലർ 1-അ. 9 മുതൽ 12-വാ.) ക്രിസ്തു ഒലിവാ എന്ന മലയിൽനിന്നും സ്വർഗ്ഗത്തേയ്ക്കുപോയി. (ലൂക്കോസ് 24-അ. 33 മുതൽ 37-വാ.) (യോഹന്നാൻ 20-അ. 19-വാ.) യേശുവിന്റെ പതിനൊന്നു ശി‌ഷ്യന്മാർക്കും ജറുസലേമിൽവച്ച് ആദ്യപ്രാവശ്യം ദർശനം ഉണ്ടായി. (മത്തായി 28-അ. 16,17-വാ.) പതിനൊന്നു ശി‌ഷ്യന്മാർക്കും ഗെലീലായിൽവച്ച് യേശു ആദ്യപ്രാവശ്യം കാണപ്പെട്ടു. (മത്തായി 12-അ. 40-വാ.) യേശു കല്ലറയിൽ മൂന്നു പകലും മൂന്നുരാവും ഇരിക്കും (എന്ന് യേശു) പറഞ്ഞു. (മർക്കോസ് 14-അ. 25-42-44-45-46) യേശു കല്ലറയിൽ ഒരു പകലും രണ്ടുരാവും ഇരുന്നു. ടി. നാലുപേരും പരസ്പരം വിരുദ്ധങ്ങളായി ഇങ്ങനെ എഴുതിയിരിക്കകൊണ്ട് ഒരിക്കലും വിശ്വസിക്കത്തക്കവയല്ല. ഇപ്രകാരം കൈവിട്ടുകളഞ്ഞസ്ഥിതിക്ക് വേറെ ഇനി എന്തോന്നാണ് ഇതിലേയ്ക്ക് ആധാരമായിട്ടുള്ളത്?

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/53&oldid=162578" എന്ന താളിൽനിന്ന് ശേഖരിച്ചത്