ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മാർക്സിസ്റ്റ് ചരിത്രം- മാർക്സിയൻ ചരിത്രം
കാൾ മാർക്സിന്റെ ചിന്തയോട് കടപ്പെട്ടിരിക്കുകയും മാർക്സിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ ലക്ഷ്യത്തെയോ പിന്താങ്ങുകയും ചെയ്യുന്ന ചരിത്രപഠനങ്ങളെ Marxist history എന്നു വിളിക്കാറുണ്ടെങ്കിൽ, മാർക്സിസ്റ്റ് ആശയങ്ങളെ ആശ്രയിക്കുന്ന, എന്നാൽ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളോടോ രാഷ്ട്രീയത്തോടോ പൂർണ്ണവിധേയത്വമില്ലാത്ത, ചരിത്രരചനയെയാണ് Marxian history എന്ന് വിളിക്കുന്നത്. മനുഷ്യരുടെ ഭൗതികസാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളനുസരിച്ചാണ് അവരുടെ ചരിത്രത്തിന്റെയും ഗതിമാറുന്നതെന്ന ആശയത്തിന് മാർക്സിസ്റ്റ് ചരിത്രരചനയിൽ സർവ്വപ്രാധാന്യമുണ്ട്. ഒപ്പം, ഭിന്നതാൽപര്യങ്ങളുളള സാമ്പത്തിക-സാമൂഹ്യവർഗ്ഗങ്ങളുടെ ഏറ്റുമുട്ടലുകളാണ് ചരിത്രത്തിന്റെ ഗതിനിർണ്ണയിക്കുന്നതെന്ന് മാർക്സിസ്റ്റ് ചരിത്രരചന അവകാശപ്പെടുന്നു. ഈ രണ്ടു ശക്തികളുടെയും പരിണാമം, പരസ്പരബന്ധം, പ്രതിപ്രവർത്തനം മുതലായവയാണ് മാർക്സിസ്റ്റ് ചരിത്രരചനയുടെ വിഷയങ്ങൾ. നിലവിലുളള അസമവ്യവസ്ഥകളുടെ രൂപീകരണപ്രക്രിയയിലേക്ക് വെളിച്ചംവീശുന്നതുകൊണ്ടുതന്നെ മാർക്സിസ്റ്റ്ചരിത്രം വിമർശനാത്മകവിജ്ഞാനമാകാൻ ശ്രമിക്കുന്ന ജ്ഞാനശാഖയാണ്. ചരിത്രപരമായ ഭൗതികവാദമാണ് (historical materialism) മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ അന്തഃസത്ത എന്നു പറയാറുണ്ടെങ്കിലും ആ സങ്കല്പത്തെ യാന്ത്രികമായി പ്രയോഗിക്കാൻ സമീപകാല മാർക്സിസ്റ്റ് ചരിത്രരചയിതാക്കൾ അധികവും തയ്യാറല്ല.


പഴയകാലത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരുകാര്യം വ്യക്തമാണ് - ഇവ അധികവും പറയുന്നത് അന്നത്തെ സമൂഹത്തിൽ അധികാരവും പണവും പ്രതാപവും ഉണ്ടായിരുന്ന കൂട്ടരെക്കുറിച്ചാണ്. അത് പ്രതീക്ഷിക്കേണ്ടതുതന്നെ. ഇന്നത്തെപ്പോലെ അന്നും ഈടും ഉറപ്പുമുള്ള വസ്തുക്കൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, എഴുത്തും വായനയും - ഇതെല്ലാം അധികാരിവർഗ്ഗങ്ങളുടെ കൈവശമായിരുന്നുവെന്നത് നേരാണ്. ഇതിനിടയിൽക്കൂടെ അന്നത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരമേ നമുക്ക് കിട്ടുന്നുള്ളു. അതുതന്നെ അധികാരിവർഗ്ഗങ്ങളുടെ കണ്ണിലൂടെയാണ് നമ്മളിലേക്ക് എത്തുന്നത്. ഇങ്ങനെ മേലാളരുടെ ഭൂതകാലത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രസാമഗ്രികൾക്കപ്പുറം സാധാരണജനങ്ങളുടെ ജീവിതത്തിന്റെ ചരിത്രം പഠിക്കാനുതകുന്ന സാമഗ്രികളെക്കുറിച്ച് ആരായേണ്ടതാണെന്ന ബോധംപോലും താരതമ്യേന സമീപകാലത്തുമാത്രമുണ്ടായതാണ്. പുരാതനസമുദായങ്ങളുടെ ഉത്ഖനനങ്ങളിൽനിന്ന് വൈവിദ്ധ്യമാർന്ന വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സംസ്കൃതികളുടെ സവിശേഷതകളെക്കുറിച്ചറിയാനുള്ള ആവേശത്തിനുപരിയായി സാധാരണജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ജിജ്ഞാസ ചരിത്രരചനാരംഗത്ത് സാർവ്വത്രികമായത് താരതമ്യേന സമീപകാലത്താണ്. അടുത്തകാലംവരെയും മേലാളവർഗ്ഗക്കാരുടെ ചരിത്രത്തെയാണ് ഇന്ത്യാചരിത്രം, കേരളചരിത്രം, ലോകചരിത്രം എന്നൊക്കെയുള്ള വിശാലമായ തലക്കെട്ടുകളിലൂടെ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഈ ചരിത്രത്തെ 'നിഷ്പക്ഷചരിത്രം' എന്ന ലേബലോടുകൂടിയാണ് മിക്ക പാഠപുസ്തകങ്ങളും അവതരിപ്പിക്കുന്നത്.

ലോകത്തെമ്പാടും അധികാരമില്ലാത്ത ജനങ്ങൾക്കുവേണ്ടി സമരംചെയ്ത ഇടതുപക്ഷപ്രസ്ഥാനങ്ങൾ വളർന്നതിനൊപ്പം, പണിയെടുക്കുന്ന വർഗ്ഗങ്ങളുടെ ചരിത്രവും രൂപപ്പെട്ടുതുടങ്ങിയെന്നത് നേരുതന്നെ. മാർക്സിസ്റ്റ് ചരിത്രരചനയിൽ കർഷകർ, തൊഴിലാളികൾ, അടിമകൾ, മേലാളർക്കെതിരെ സമരംചെയ്ത അടിയാളർ മുതലായവരുടെ ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സജീവമായി.

16

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/16&oldid=162794" എന്ന താളിൽനിന്ന് ശേഖരിച്ചത്