ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൗരത്വം സ്വീകരിച്ചുകഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്!

പിന്നെ നമുക്കറിയാം, പൗരത്വമില്ലാത്തവർക്ക് വോട്ടവകാശമില്ല. പക്ഷേ വോട്ടവകാശംമാത്രമല്ല പൗരത്വം. ഏതെങ്കിലും രാജ്യത്തെ പൗരത്വം നമുക്കുണ്ടെങ്കിൽ ആ രാജ്യത്തെ സർക്കാരിൽനിന്നുള്ള സംരക്ഷണത്തിനു നാം അർഹരാകുന്നു. ജനാധിപത്യരാജ്യമാണെങ്കിൽ സർക്കാരിനെ തെരഞ്ഞെടുക്കാനും അതിൽ പങ്കുചേരാനും അവകാശമുണ്ടാകും. ആ നാട്ടിൽ സ്ഥിരമായി പാർക്കാനും ന്യായമായ ഏതു ജോലിയുംചെയ്ത് ജീവിക്കാനും അവകാശമുണ്ടാകും. അവിടത്തെ പൊതുസൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാകാനും അവിടുത്തെ കോടതികളിൽനിന്നും നീതി ലഭിക്കാനും പൂർണ്ണമായ അവകാശമുണ്ടാകും. അതായത് അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശം - പൗരാവകാശം (citizenship rights).

എന്നാൽ ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്യുന്ന അന്തസ്സുറ്റ പൗരത്വം എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നുണ്ടോ? ദിവസവും പത്രമെടുത്തു നോക്കിയാൽമതി, എത്രയെത്ര പൗരാവാകാശലംഘനങ്ങളാണ് നാട്ടിൽ നടക്കുന്നത്? സ്ത്രീപുരുഷന്മാർക്ക് തുല്യപൗരത്വമാണ് ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്തിട്ടുള്ളത്. എന്നിട്ടോ? കേരളത്തിന്റെ കാര്യംതന്നെയെടുക്കുക. കേരളത്തിലെ പൊതുസ്ഥലങ്ങളിൽ - അതായത് റോഡുകളിൽ, പൊതുപാർക്കുകളിൽ, വായനശാലകളിൽ, ഉത്സവപ്പറമ്പുകളിൽ - സ്ത്രീകൾക്ക് പൂർണ്ണമായ ഇടമുണ്ടോ? ഇല്ലെന്ന സങ്കടകരമായസത്യം നമുക്കേവർക്കുമറിയാം. ഇത് സ്ത്രീകളുടെ പൗരാവകാശലംഘനമാണ്. 'വേണ്ടാത്തിടത്ത്, വേണ്ടാത്ത സമയത്ത് പെണ്ണുങ്ങൾക്ക് പോകാൻ എന്താണിത്ര കൊതി? ആവശ്യമുള്ള സ്ഥലങ്ങളിൽ നല്ലസമയത്ത് പോയാൽപ്പോരേ?'- ചിലരൊക്കെ ചോദിക്കാറുണ്ട്. സ്ത്രീകൾക്ക് ആവശ്യമുണ്ടോ അസമയമാണോ എന്നതൊന്നുമല്ല പ്രശ്നം - ഇതൊന്നും ആണുങ്ങളുടെ കാര്യത്തിൽ ആരും തിരക്കാറില്ലെന്നത് വേറെ കാര്യം. സ്ത്രീകളെ പൗരജനങ്ങളായി അംഗീകരിക്കുന്നുണ്ടോ? ഇല്ലെന്നതാണിവിടെ പ്രശ്നം. പൗരജനങ്ങൾക്ക് അവരുടെ നാട്ടിൽ പൊതുസ്ഥലങ്ങളിൽ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പോകാനുള്ള അവകാശമുണ്ട്. അത് സ്ത്രീകളുടെ കാര്യത്തിൽ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം.

കേരളത്തിൽ ഈ അംഗീകാരം അത്ര കാര്യമായിട്ടൊന്നുമില്ല. എന്നാൽ, പൗരാവകാശങ്ങൾക്കുവേണ്ടി ഇവിടത്തെ സ്ത്രീകൾ ശബ്ദമുയർത്താഞ്ഞിട്ടല്ല കാര്യങ്ങൾ ഈ വിധത്തിലായത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ ഈ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വിദ്യാഭ്യാസംചെയ്യുന്നു. പലയിടത്തും ജോലിനോക്കുന്നു. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കുറച്ചെങ്കിലും സ്ത്രീകളുണ്ട്. പരിമിതങ്ങളായ ഈ അവകാശങ്ങൾപോലും വെറുതേ കൈയിൽക്കിട്ടിയതല്ല. ഇവയ്ക്കുവേണ്ടി ദീർഘകാലം വാദിച്ച സ്ത്രീകളുടെ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന അവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായം.

ഇന്നും വ്യത്യസ്തമല്ല
സ്ത്രീകളുടെ പൗരാവകാശങ്ങളുടെ കാര്യത്തിൽ മലയാളികളായ നാം വളരെ മടികാണിക്കുന്നുവെന്നതാണ് ദുഃഖസത്യം. 1999-2000 വർഷങ്ങളിൽ കേരളത്തിൽ കോളിളക്കമുണ്ടാക്കിയ രണ്ടു കേസുകൾ പലരും ഓർക്കുന്നുണ്ടാവും. ഒന്ന്, 2000ത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ ജോലിയെടുക്കുന്ന പി.ഇ. ഉഷ തന്നെക്കുറിച്ച് പ്രകാശൻ എന്ന സഹപ്രവർത്തകൻ അപവാദം പ്രചിരിപ്പിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് അധികൃതർക്ക് പരാതി നൽകിയതിനെതിരെ പൊട്ടിപ്പുറപ്പെട്ട കോലാഹലമാണ്. പുരോഗമനകേരളം ഉഷയോടു കാട്ടിയ അനീതിയും അസഹിഷ്ണുതയും ഈ ബഹളത്തിലുടനീളം ദൃശ്യമായിരുന്നു. 1997ലെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പുവരുത്താൻ അധികൃതർ നിർബന്ധമായും സ്വീകരിക്കേണ്ട നടപടിക്രമത്തിനനുസരിച്ച് തങ്ങൾ പ്രവർത്തിച്ചുവെന്ന് വരുത്തിത്തീർക്കാൻ അധികൃതർ കാട്ടിയ വ്യഗ്രത, ഉഷയെ തേജോവധംചെയ്യാനും ഭീഷണിപ്പെടുത്താനും പുരോഗമനവക്താക്കളും സാംസ്കാരികനായകരും കാട്ടിയ താൽപര്യം. ഇതൊക്കെ മലയാളിസ്ത്രീക്കായി ഇവിടുത്തെ പുരോഗമന-പുരുഷാധികാരം തീർത്തിട്ടുള്ള ലക്ഷ്മണരേഖയെ വെളിച്ചത്താക്കി. രണ്ടാമത്തെ കേസ് ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റൊ, മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ ഉയർത്തിയ പരാതിയാണ്. അദ്ദേഹത്തിൽനിന്ന് ലൈംഗികാതിക്രമമുണ്ടായി എന്നാണ് അവർ പരാതിയുന്നയിച്ചത്. നിയമപ്രകാരം സുപ്രീംകോടതി ഉറപ്പുതരുന്ന സംരക്ഷണം സ്ത്രീക്കു കിട്ടാതിരിക്കാൻ പല തലമൂത്ത രാഷ്ട്രീയക്കാരും കിണഞ്ഞുശ്രമിക്കുന്ന കാഴ്ചയായിരുന്നു അപ്പോഴും. ഇത്തരം ലംഘനങ്ങൾ കീഴാളസ്ത്രീകൾക്കെതിരെയാകുമ്പോൾ പ്രശ്നം കൂടുതൽ ഗുരുകരമാകുന്നുവെന്നും സമീപകാലാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.


194

കുടുംബിനിയോ പൗരയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/194&oldid=162832" എന്ന താളിൽനിന്ന് ശേഖരിച്ചത്