ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാനുള്ള മാനദണ്ഡങ്ങൾ മുഴുവൻ സവർണബ്രാഹ്മണ ആശയമണ്ഡലങ്ങളിൽ വേരൂന്നിയവയായിരുന്നു. അങ്ങനെ 'ഉത്തമസ്ത്രീ' ഒരർത്ഥത്തിൽ 'ബ്രാഹ്മണമൂല്യവ്യവസ്ഥയ്ക്കു കീഴ്പ്പെടുന്ന സ്ത്രീ'യായിത്തന്നെ തുടർന്നു. രാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ തുല്യതയെ ഇതു ബാധിച്ചു - കാരണം, ബ്രാഹ്മണസ്ത്രീത്വാദർശപ്രകാരം സ്ത്രീയുടെ 'യഥാർത്ഥ ഇടം' കുടുംബമാണ്; ദേശസേവനംമാത്രം മതിയെന്ന് തീരുമാനിക്കുന്ന സ്ത്രീ കടുത്ത ലൈംഗികസദാചാരവിലക്കുകൾക്ക് കീഴ്പ്പെട്ടുതന്നെ നിൽക്കണം! സമുദായത്തിനുവേണ്ടിയുള്ള സമരങ്ങളിലെ സ്ത്രീപങ്കാളിത്തവും ഇതിനോടു സാമ്യമുള്ളതായിരുന്നു. സമുദായത്തിന് ആപത്തുനേരിടുന്ന അവസരങ്ങളിൽ സ്ത്രീയെ പുറത്തിറക്കുക, അതു മാറിക്കഴിഞ്ഞാൽ അവളെ വീണ്ടും അകത്താക്കുക - സമുദായസമരങ്ങളിലും ദേശീയസമരത്തിലും പങ്കെടുത്ത സ്ത്രീകളുടെ അനുഭവമിതായിരുന്നു. രണ്ടാമത്തെ രീതി, തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭനായികമാരുടേതായിരുന്നു - അവരുടെ പ്രവർത്തനം, 'സ്ത്രീഗുണ'ത്തോടോ ആധുനികകുടുംബിനിയുടെ 'സൗമ്യാധികാര'ത്തോടോ ബന്ധിക്കപ്പെട്ടിരുന്നില്ല. അവർ പുരുഷന്മാരായ നേതാക്കളെപ്പോലെ തലമൂത്തവർതന്നെയായിരുന്നു. ഇവിടെയും ലൈംഗികസദാചാരവിലക്കുകൾ ഒട്ടും കുറവായിരുന്നില്ല. പക്ഷേ, അക്കാലത്ത് ലൈംഗികസദാചാരവിലക്കുകൾ സ്ത്രീകൾക്കു മാത്രമായിരുന്നില്ല - എല്ലാ പ്രക്ഷോഭകാരികൾക്കും ബാധകമായിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തെ രീതിയിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം അധികാരവും നേതൃത്വവും സംഘടനാശേഷിയും പങ്കിടാൻ കൂടുതൽ സാദ്ധ്യതയുണ്ടായിരുന്നുവെന്നതാണ് വ്യത്യാസം. ഈ സാദ്ധ്യത തീരെ വികസിച്ചില്ലെന്നതാണ് ദുഃഖകരമായ സത്യം. ഇടതുപക്ഷപ്രസ്ഥാനങ്ങളിലും ഈ പോരായ്മ ഇതുപോലെത്തന്നെ നിലനിന്നു.


ഇടതുപക്ഷത്തും തൊഴിലാളിസമരങ്ങളിലും സ്ത്രീകൾ

സമുദായപ്രസ്ഥാനങ്ങളിലും ദേശീയപ്രസ്ഥാനത്തിലും ഉന്നതജാതിക്കാരും വിദ്യാഭ്യാസമുള്ളവരും സാമാന്യം ധനസ്ഥിതിയുള്ളവരുമായ സ്ത്രീകളാണ് പങ്കെടുത്തിരുന്നത്; തൊഴിലാളിസ്ത്രീകളെ സമരരംഗത്ത് എത്തിച്ചതിനുള്ള അഭിനന്ദനം ഇടതുപ്രസ്ഥാനങ്ങളാണർഹിക്കുന്നത്. 1930കളിൽത്തന്നെ ആലപ്പുഴജില്ലയിൽ സജീവമായ തൊഴിലാളിസംഘടനാപ്രവർത്തനം തൊഴിലാളിസ്ത്രീകളേയും ഉന്നംവച്ചിരുന്നു. കെ. മീനാക്ഷിയെപ്പോലുള്ള നേതാക്കളുടെ മേൽക്കൈയിൽ ആലപ്പുഴയിലെ കർഷകത്തൊഴിലാളിസ്ത്രീകൾ പണിമുടക്കുനടത്തി; കയർത്തൊഴിലാളികളായ സ്ത്രീകൾ അമ്പലപ്പുഴ കയറുപിരിത്തൊഴിലാളിസംഘം രൂപീകരിച്ചു. കയർ-കശുവണ്ടിമേഖലകളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നതുകൊണ്ട് അവരുടെ സമരങ്ങളിൽ വലിയതോതിൽ സ്ത്രീകളുണ്ടായിരുന്നു. യൂണിയനുകൾ വ്യക്തമായി രൂപംകൊണ്ടതിനുമുമ്പുതന്നെ സമരങ്ങൾ നടന്നിരുന്നു; അവയുടെ മുൻനിരയിൽ തൊഴിലാളിസ്ത്രീകൾ നിരന്നിരുന്നു. 1935ൽ കൊല്ലത്തെ ഇന്ത്യാ നട്ട് ഫാക്ടറി (കശുവണ്ടി ഫാക്ടറി)യിൽ നടന്ന ആദ്യസമരത്തിൽ പങ്കെടുത്ത തേയി എന്ന തൊഴിലാളിസ്ത്രീ ഓർക്കുന്നു:

...ഞാൻ ആ സമരം ഓർക്കുന്നു; അന്ന് യൂണിയനില്ലായിരുന്നു. അന്ന് അണ്ടിപൊളിച്ചുകഴിഞ്ഞിട്ടും മുതലാളി സ്വാമിനാഥനു നിർബന്ധം, പൊട്ടിയ അണ്ടിയെ മുഴുവനായ അണ്ടിയിൽനിന്ന് തെരഞ്ഞുപെറുക്കിക്കൊള്ളണമെന്ന്. നേരമപ്പോഴേക്കും ഇരുട്ടി; ഞങ്ങൾക്ക് വീട്ടിൽ പോകണമായിരുന്നു. ഫാക്ടറിയിലെ രീതി ഞങ്ങൾക്കൊക്കെ മടുത്തിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ - ലക്ഷ്മിയാണെന്നു തോന്നുന്നു - അലറി: "ഞങ്ങളെ ഇതിനു കിട്ടില്ല. ഞങ്ങൾ വീട്ടിൽ പോകുന്നു. കുറേക്കൂടി നന്നായി പെരുമാറിയാലേ തിരിച്ചിങ്ങോട്ടുള്ളൂ." ആദ്യമായിയാണ് ഞങ്ങൾ മുതലാളിയോട് എതിർത്തു പറഞ്ഞത്. എല്ലാവരും വീട്ടിൽപോയി. ഒത്തിരിനാൾ പോയുമില്ല. പിന്നെ മുതലാളി ആളെവിട്ടപ്പോൾ ഞങ്ങൾ മടങ്ങി - ഞങ്ങളുടെ വീട്ടിൽ അരിയുണ്ടായിരുന്നില്ല... നേതാക്കളായി പല സ്ത്രീകളുണ്ടായിരുന്നു - ലക്ഷ്മി, ചെല്ലമ്മ, ഭാർഗ്ഗവി - അവരെല്ലാം മരിച്ചുപോയിരിക്കുന്നു. ഞങ്ങൾ സ്വാമിനാഥനെക്കണ്ട് ആവശ്യങ്ങൾ പറഞ്ഞു. ഞങ്ങളോട് മര്യാദയായി പെരുമാറണം; പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികളോട്, ഒരുതെറ്റും ചെയ്യാതെതന്നെ ഞങ്ങൾ അനുഭവിച്ചിരുന്ന കടുത്ത, അപമാനിക്കുന്നവിധത്തിലുള്ള ശിക്ഷകൾ അരുത്; ചെയ്യുന്ന ജോലികൾക്കെല്ലാം കൂലി... ഞങ്ങളുടെ സമരം വൻവിജയമായിരുന്നുവെന്ന് പറയാൻകഴിയില്ലായിരുന്നുവെങ്കിലും ഞങ്ങൾ അത്ഭുതപ്പെട്ടുപോയി, ഇങ്ങനെ ചെയ്യാൻ ഞങ്ങൾക്ക് ധൈര്യംവന്നല്ലോ എന്നോർത്തപ്പോൾ. കുറച്ചു ശക്തികൂടിയതുപോലെ. ഞങ്ങൾക്കും കുറച്ചധികാരമുണ്ടെന്ന് മനസ്സിലായി. അല്ലെങ്കിൽ ഞങ്ങളെ അയാൾ ആളയച്ചു വിളിപ്പിച്ചതെന്തിന്?

(അന്നാ ലിന്റ്ബർഗിനു നൽകിയ അഭിമുഖത്തിൽനിന്ന്, Anna Lindberg, Experience and Identity, Lund, 2001, പുറം 223-224)


മറ്റു ജാതിക്കാർ ഉണ്ടായിരുന്നെങ്കിലും തൊഴിലാളിസ്ത്രീകൾ അധികവും കീഴാളജാതിക്കാരായിരുന്നു - തേയി കുറവസമുദായാംഗമായിരുന്നു.


227


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/227&oldid=162869" എന്ന താളിൽനിന്ന് ശേഖരിച്ചത്