ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിറ്റേന്നാൾ എല്ലാവരുടെയും സ്നാനഭോജനാദികൾ കഴിഞ്ഞു. രാജാവും കപിലനാഥനും കൂടി സംസാരിച്ചുകൊണ്ടിരിക്കെ മറെറല്ലാവരെയും വിളിക്കുവനായി രാജാവു് കല്പിച്ചു.അപ്പോൾ സ്വർണമയീദേവിയും, കുന്ദലതയും, പ്രതാപചന്ദ്രനും, താരാനാഥനും രാജാവിന്റെ മുമ്പാകെ വന്നിരുന്നു. രാമദാസനേയും വിളിക്കുവാൻ രാജാവു് കല്പിക്കുകയാൽ അവനും വന്നു. അഘോരനാഥൻ ചില രാജ്യകാര്യങ്ങൾ അന്വേഷിപ്പാൻ പുലർച്ചെ രാജധാനിയിലേക്കു പോയിരുന്നു. അദ്ദേഹവും അപ്പോഴേക്കു മടങ്ങിയെത്തി. അങ്ങനെ എല്ലാവരും എത്തിക്കുടിയപ്പോൾ കപിലനാഥൻ പോയതിൽ പിന്നെ ഉണ്ടായ ചരിത്രം മുഴുവനും വിവരമായി അറിയണമെന്നു് രാജാവു് ആവശ്യപ്പെട്ടു. കപിലനാഥൻ, താൻ നാടു വിട്ടു പോയി വില്വാദ്രിയുടെ മുകളിൽ ചെന്നു് അവിടെ ഒരു ഭവനം ഉണ്ടാക്കി താനും കുന്ദലതയും അവിടെ താമസിച്ചപ്രകാരവും മററും സംക്ഷേപമായി പറഞ്ഞു.

പ്രതാപചന്ദ്രൻ: അങ്ങുന്നും എന്റെ സോദരിയും മരിച്ചുവെന്നാണല്ലോ ഞങ്ങൾ എല്ലാവരും വിശ്വസിച്ചിരുന്നതു്?

കപിലനാഥൻ: ഞാൻ പോകുന്നിടത്തേക്കു് ആരും തിരഞ്ഞു വരാതിരിപ്പാൻവേണ്ടി, ഞാൻ ഒരു ഉപായം പ്രവൃത്തിച്ചതുകൊണ്ടായിരിക്കണം ആ വിശ്വാസം ഉളവായതു്. എന്നെ കാരാഗൃഹത്തിലാക്കുവാൻ കല്പിച്ച ദിവസം രാത്രിതന്നെ ഞാൻ കുന്ദലതയെ ആരും അറിയാതെ രാമദാസന്റ പക്കൽ കൊടുത്തയച്ചു കാട്ടിൽ ഒരേടത്തു് ഒരു കോഴിയെ അറുത്തു് രക്തം ഒലിപ്പിച്ചു് അതിനരികത്തു് കുന്ദലതയുടെ ഒരു അങ്കവസ്ത്രം വെച്ചേക്കുവാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുപ്രകാരം രാമദാസൻ ചെയ്കയാൽ ആയിരിക്കണം കുന്ദലതയെ കള്ളൻമാർ കൊണ്ടുപോയി കൊലപ്പെടുത്തി എന്നൊരു സംസാരം ഉണ്ടായത്. പിന്നെ കുന്ദലതയെ കാണാതായി, എല്ലാ ദിക്കിലും തിരച്ചിൽ തുടങ്ങിയന്നു രാത്രി ഞാനും രാജധാനിയിൽനിന്ന് ഗോപ്യമ്യായി പുറപ്പെട്ടുപോയി. പോകുമ്പോൾ ഞാൻ പ്രാണത്യാഗം ചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഒരു എഴുത്ത് ഇവിടെ എഴുതിവെച്ചിരുന്നതു കൂടാതെ പോകുന്ന വഴിക്ക് കാട്ടിൽ ഒരു വലിയ ചിത കൂട്ടി അതിനു തീ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/116&oldid=162998" എന്ന താളിൽനിന്ന് ശേഖരിച്ചത്