ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ക് അധികം വ്യസനിക്കേണ്ടതില്ലല്ലൊ. ദ്രവ്യംകൊണ്ടു നമുക്കു മറ്റെന്തൊരു കർത്തവ്യമാണുള്ളത്? ഇങ്ങനെ നമുക്കു വിനോദത്തിനുവേണ്ടി കുറേ ചിലവുചെയ്തത് വ്യർത്ഥമായി എന്നു് എനിക്കു തോന്നുന്നില്ല. ആയതുകൊണ്ട് അവയെ വേണ്ടതുപോലെ രക്ഷിച്ചു് ഉപയോഗപ്പെടുത്തികൊള്ളുകയേ വേണ്ടൂ. ദ്രവ്യം ചിലവായതിനെക്കുറിച്ചു യാതൊരു ചിന്തയും വേണ്ടൂ. രാമകിശോരൻ യോഗീശ്വരന്നു തന്നെക്കുറിച്ചുള്ള ആന്തരമായ സ്നേഹത്തെ വിചാരിച്ചു് സന്തോഷിച്ചുംകൊണ്ടു താമസിയാതെ തന്റെ കുതിരയെ പുറത്തേയ്ക്കു പായിപ്പിക്കുവാൻ തുടങ്ങി. 'ചെറുകാലത്തു കുതിരപ്പുറത്തു കയറുവാൻ ഞാനും ശീലിച്ചിട്ടുണ്ടായിരുന്നു, അതു് ഒക്കെയും മറന്നുവോ എന്നു നോക്കട്ടെ' എന്നു് പറഞ്ഞു് യോഗീശ്വരൻ മറ്റേ കുതിരയുടെ പുറത്തും കയറി. ഇത്ര സ്വാധീന ഗുണം തികഞ്ഞിരിക്കുന്ന ഇദ്ദേഹത്തിനു് ഈ വകകളിലേക്കും പരിചയമുള്ളതു് ആശ്ചര്യം ! എന്ന് രാമകിശോരൻ വിചാരിച്ചു. രണ്ടാളും കൂടി ഓടിപ്പാനും തുടങ്ങി. കുതിരസവാരിക്ക് തനിക്ക് വളരെ സാമർത്ഥ്യമുള്ള വിവരം യോഗീശ്വരനെ കുറഞ്ഞൊന്നു മനസ്സിലാക്കേണമെന്നുള്ള വിചാരത്തോടുകൂടി രാമകിശോരൻ തന്റെ കുതിരയെ അപകടമുള്ള ഇറക്കുകളിലും തൂക്കമുള്ള ചെരിവുകളിലുംക്കൂടി പായിച്ചു. യോഗീശ്വരന്ന് അഭ്യസം കുറയുമെന്നാണ് രാമകിശോൻ വിചാരിച്ചിരുന്നത്. എന്നാൽ,അദ്ദേഹവും ആ മാർഗ്ഗങ്ങളിൽക്കൂടിതന്നെ തന്റെ കുതിരയേയും പായിപ്പിച്ചു.അപ്പോൾ രണ്ടാളുകൾക്കും പരസ്പരമുണ്ടായ വിസ്മയം തമ്മിൽ പറയാതെ മനസ്സിൽ ഒതുക്കി. അതിൽപിന്നെ പലേ ദിവസങ്ങളിലും രണ്ടുപേരുംകൂടി സവാരിക്കു പോവുക പതിവായി. പക്ഷേ, യോഗീശ്വരൻ ധമ്മപുരിയിലേക്കും അതിന്നു സമീപം ദിക്കുകളിലോക്കും മാത്രം കുതിരപുറത്തു പോവുകയില്ല. ഒരു ദിവസം രണ്ടുപേരുംകൂടി മടങ്ങിവരുമ്പോൾ രാമകിശോരൻ കയറിയിരുന്ന കുതിരയുടെ കാൽ ഒരു ഉരുണ്ട പാറപ്പുറത്തു കൊണ്ടു് വഴുതി കുതിരയും രാമകിശോരനും വീണു. യോഗീശ്വരൻ ഉടനെ രാമകിശോരനെ എടുത്തു പൊങ്ങിച്ചപ്പോൾ എടത്തെ തുടയുടെ എടത്തുഭാഗത്തുനിന്ന് രക്തം ധാരാളമായി ഒലിക്കുന്നതുകണ്ടു. ക്ഷതം സാമാന്യമായി നല്ല ആഴമുണ്ടയിരുന്നു. ഉടനെ യോഗീശ്വരൻ തന്റെ ഉത്തരീയവസ്ത്രം എടുത്തു് രക്തം വരാതിരിക്കത്തക്കവണ്ണം മുറുക്കെ കെട്ടി. അതിന്നിടയിൽത്തന്നെ അധികം രക്തം പോവുകയാൽ രാമകിശോരൻ മോഹലാസ്യപ്പെട്ടു മേലാസകലം വിയർത്തു. യോഗീശ്വരൻ ഒട്ടും പരിഭ്രമം കൂടാതെ വേഗത്തിൽ കുതിരകളെ മരത്തോടണച്ചുകെട്ടി. രാമകിശോരനെ എടുത്തു ചുമലിലിട്ടു ഭവനത്തിലേക്കുകൊണ്ടുവന്ന് കാറ്റ് നല്ലവണ്ണം കിട്ടുന്ന സ്ഥലത്തു കിടത്തി.കുറേ തണുത്ത വെള്ളം മുഖത്തു

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/57&oldid=163061" എന്ന താളിൽനിന്ന് ശേഖരിച്ചത്