എടച്ചേനകുങ്കന്റെ പരാക്രമങ്ങൾ ൨൨൭
ങ്ങി വഴിപ്പെട്ടിട്ടില്ലാത്തതും കോട്ടയത്തു കോവിലകത്തേക്കു മേല്ക്കോയ്മ അവകാശമുള്ളതും ആയ വയനാടു രാജ്യത്തെ തട്ടിപ്പറിച്ചു കയ്ക്കലാക്കേണമെന്ന ഉദ്ദേശം ജീവനുള്ളപ്പോൾ സമ്മതിക്കയില്ലെന്നുള്ള തിരുമനസ്സിലെ വാശി വയനാടന്മാരായ ഞങ്ങളുടെ പ്രേരണകൂടി കൂടിയപ്പോൾ അതിശക്തിയോടെ വർദ്ധിച്ചുവന്നതേയുള്ളൂ. ഇതിലിടെക്കു ഠിപ്പുസുൽത്താനും മരിച്ചു. ഠിപ്പുസുൽത്താന്റെ പടിഞ്ഞാറെക്കരയിലുള്ള എല്ലാ സ്ഥലങ്ങളും അവകാശങ്ങളും ഈസ്റ്റിന്ത്യാ കമ്പനിക്കാർക്കു ലയിച്ച കൂട്ടത്തിൽ വയനാടു രാജ്യവും അവർക്ക് അധീനമാകേണ്ടതാണെന്ന് അവരും, ഒരു കാലത്തും ആർക്കും വഴിപ്പെട്ടു കൈവശം കിട്ടീട്ടില്ലാത്ത ഒരു രാജ്യം അവകാശവഴിക്കു വേറെ ഒരാൾക്കൂ കിട്ടുവാൻ ന്യായമില്ലെന്നും, വിട്ടുകൊടുക്കുന്നതല്ലെന്നും തമ്പുരാനും തമ്മിൽ വലിയ വാദത്തിലായി. കാര്യം ഇംഗ്ലാണ്ടിൽ കമ്പനി ഡയറക്ടർമാരുടെ മുമ്പിലെത്തുകയും ഒടുവിൽ ഇന്ത്യാഗവർണ്ണർ ജനറാളുടെ അഭിപ്രായമനുസരിച്ചു വയനാടുഭരണം തമ്പുരാൻ തിരുമനസ്സുകൊണ്ട് കമ്പനിക്കാർക്കു വിട്ടൊഴിഞ്ഞു കൊടുക്കേണ്ടതാണെന്നു കമ്പനിക്കാർ എക്സപ്പാർട്ടിയായി ഒരു വിധിയും കല്പിച്ചു. മൈസൂരിന്നും കുടകിന്നും തൊട്ടുകിടക്കുന്ന വയനാടുരാജ്യം അന്യനായ ഒരാളുടെ രാജ്യാധികാരത്തിൻ കീഴിൽ ആയാൽ അതുകാരണമായി എപ്പോഴും ഓരോ തകരാറുകൾ മലയാളത്തിൽ ഉണ്ടായിത്തീരുമെന്ന ഭയത്തോടെയാണ് കമ്പനിക്കാർ വാസ്തവത്തിൽ അടിസ്ഥാനരഹിതമായ ഈ അവകാശം പുറപ്പെടുവിച്ചത്. കുടക്, മൈസൂർ, നീലഗിരി, കുറുമ്പ്രനാട്, കോഴിക്കോട്, ഏറനാട് തുടങ്ങിയ പ്രദേശങ്ങളുടെ നടുനായകമായി കിടക്കുന്നതും വളരെ ഫലപുഷ്ടിയുള്ളതുമായ വയനാട്ടിനെ കൈവശപ്പെടുത്തുവാൻ കച്ചവടക്കാരായ ഈസ്റ്റിന്ത്യാ കമ്പനിക്കാർക്ക് ആഗ്രഹം ഉണ്ടായതിൽ എന്താണ് ആശ്ചര്യം തോന്നുവാനുള്ളത്!. കോട്ടയത്തുള്ള രാജാധികാരം തമ്പുരാനെ അപമാനിപ്പാനോ എന്നു തോന്നുമാറു കുറുമ്പ്രനാടു തമ്പുരാനെ എല്പിച്ചു കഴിഞ്ഞിരിക്കുന്നു. കുറുമ്പ്രനാടു തമ്പുരാൻ ആവുന്നതൊക്കെ നോക്കീട്ടും കാൽപ്പൈസ രാജഭോഗം കോട്ടയത്തിൽനിന്നു പരിപ്പാൻ സാധിച്ചിട്ടുമില്ല. കമ്പനിക്കാർ തമ്പുരാനെ ഒരു പാഠം പഠിപ്പിക്കേണമെന്ന നിലയിൽ സൈന്യശേഖരം തുടങ്ങിയിരുന്നു. വയനാട്ടിൽ 1801-ൽ നികുതി പിരിപ്പാൻ ഒരു ഉദ്യോഗസ്ഥനെ നിശ്ചയിച്ച് ആൾക്കാരേയും സഹായത്തിന്നു കൊടുത്തിരിക്കുന്നു. ചപലന്മാരായ പല ബന്ധുക്കളും ശത്രുപക്ഷത്തിൽ യോജിച്ചു കഴിഞ്ഞിരിക്കുന്നു.
1801 ജനുവരി മാസത്തിൽതന്നെയാണ് പല്ലൂര് എജമാനനെ വയനാട്ടിലെ സൈന്യനായകനാക്കി സൈന്യശേഖരം ചെയ്‌വാനായി വയനാട്ടിലേക്ക് അയച്ചിരിക്കുന്നത്. പടമുഖത്തു വാൾക്കാരായ വയനാടന്മാരുടെ എജമാനനായി എന്നെ കല്പിച്ചു നിശ്ചയിച്ചിരിക്കുന്നു. ഞാനും എന്റെ വാൾക്കാരും അടുത്ത അവസരത്തിൽ തമ്പുരാനൊന്നിച്ചു വയനാട്ടിലേക്കു പോകേണ്ട കാര്യത്തെപ്പറ്റി സംസാരിച്ചും ഒരുക്കങ്ങൾ ആലോചിച്ചും ഇരിക്കയായിരുന്നു. അപ്പോഴാണ് കനോത്തുനമ്പ്യാര് വിളിക്കുന്നുണ്ടെന്നും പറഞ്ഞ് ഒരാൾ ഓടിവന്നത്. തമ്പുരാന്റെ പ്രധാന മന്ത്രിയുടെ നിലയിൽ ഈ കലാപകാലങ്ങളിൽ എപ്പോഴും വിട്ടുപിരിയാതെ കനോത്തു നമ്പ്യാര് കൊട്ടാരത്തിൽത്തന്നെ തിരുമേനി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.