ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പടനായർ തെക്കോട്ടിറങ്ങി പടിഞ്ഞാട്ടും,തലച്ചണ്ണവർ മതിലകത്തേക്കും പോയി.
അരുണോദയം കഴിഞ്ഞിരിക്കുന്നു.നേരിനെക്കാൾ വളവത്രേ ഇക്കാലത്ത് ഉചിതമെന്നു തലച്ചണ്ണവർക്ക് ആകൃതികൊണ്ടു ദൃഷ്ടാന്തമായികാട്ടുന്നുണ്ടെങ്കിലും ഭയങ്കരമായ മലനാട്ടിലെ കലക്കവും കൊലയും കാണ്മാൻ കൂടി വയ്യെന്ന നിലയിൽ മേഘങ്ങളിൽ മറഞ്ഞുകൊണ്ട് ചന്ദ്രനും ഉദിച്ചു.ഒളിച്ചുനോക്കുന്നതുപോലെ ഇടയ്ക്കിടയ്ക്കുമാത്രം അല്പം പ്രകാശിക്കുന്നുണ്ട്.ഈ അസമയത്ത് അകമലച്ചുരത്തിന്റെ അടിവാരം പാറ്റിക്കൊണ്ടു നാലാളുകൾ ധൃതിപ്പെട്ടുപോകുന്നു.തമ്മിൽ യാതൊരു ശബ്ദവുമില്ല.രണ്ടു മലകളുടെ നടുവിൽകൂടിയുള്ള ഇടുക്കിലായപ്പോൾ പിന്നിൽ നടന്നിരുന്ന ആൾ നാലുപാടും പകച്ചു നോക്കിക്കൊണ്ടു മറ്റുള്ളവരുടെ മുന്നിലും പിന്നിലും ഇരുപുറവുമായി ജാഗ്രതയോടെ ചുറ്റിനടന്നുതുടങ്ങി.ഈ പുരുഷന്റെ രക്ഷയിൽപ്പെട്ടവർ ഏകദേശം അമ്പത്തഞ്ചും ഇരുപതും പതിനഞ്ചും വയസ്സായ സ്ത്രീകളാണ്.ചെറുപ്പക്കാരത്തിയെ നടുവിലാക്കി ശുഷ്കാന്തിയോടുകൂടിയാണ് മറ്റുരണ്ടാളും നടക്കുന്നത്.കാട്ടുജന്തുക്കളുടേയും കള്ളരുടേയും വിളയാട്ടമായ കൊടുങ്കാറ്റിന്റെ നടുവേ പോകുന്ന.ഇവർ എന്തോ കാരണത്താൽ ഒരുവിധം പഞ്ചപ്രാണനെയുംകൊണ്ട് ഓടുകയാണെന്നുള്ളതു തീർച്ചതന്നെ.മലകളുടെ നേരെ നടുവിലെത്തി. കിഴക്കേമലയുടെ ചെരുവിൽനിന്നു കയ്യിൽ കട്ടാരവുമേന്തിക്കൊണ്ട് ഒരു പടുമല്ലൻ ഇറങ്ങിവരുന്നത് കണ്ടു.സ്ത്രീകൾ പരിഭ്രമിച്ചുകൊണ്ടും പുരുഷൻ ഉറച്ചുകൊണ്ടും നിന്നു.ഇറങ്ങിവരുന്നവൻ പുരുഷന്റെ അടുത്തു ചെന്നു സൂക്ഷിച്ചുനോക്കിയിട്ട്'ഒളിച്ചുചാടുന്ന മുയലോ?'എന്നു പറഞ്ഞു മറ്റുള്ളവരെ പരിശോധിപ്പാൻ തുടങ്ങിയപ്പോൾ,
നെടുതലനായ്ക്കൻ-'അടുക്കരുത്!'എന്നു പറഞ്ഞു ചൊടിയേറിയ സിംഹമെന്നു തോന്നത്തക്കവണ്ണം വട്ടോളിക്കണ്ടനെ തടുത്തു.കണ്ടൻ അപ്പം പിന്നോക്കം മാറി.അടിയുറപ്പിച്ച് ഒരു ശബ്ദം പുറപ്പെടുവിച്ചു കട്ടാരം ഓങ്ങുകയും നായ്ക്കന്റെ ഒരു വെട്ടുകൊണ്ടു കഴുത്താറുവീഴുകയും ഒരു നിമിഷങ്കൊണ്ടു കഴിഞ്ഞു.നായ്ക്കൻ ഉടലും തലയും അടുത്തുള്ള ഉടവിലക്കു കാൽകൊണ്ടെടുത്തെറിഞ്ഞു.'വേഗം നടക്കണം'എന്നു പറഞ്ഞു സ്ത്രീകളെ മുമ്പിലാക്കി വീണ്ടും നടന്നുതുടങ്ങി.'കൊല്ലേണ്ടിയിരുന്നില്ല'എന്നു ചെറുപ്പക്കാരത്തി പറഞ്ഞതിന്നഇവന്റെ ശബ്ദം കേട്ടു കൂട്ടർ ഇപ്പോൾ ഇവിടെ എത്തും.'എന്നായിരുന്നു നെടുതലയുടെ ഉത്തരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.