ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശങ്കരമേനോൻ: "ജ്യേഷ്ഠന് ഒരു സ്വഭാവമുണ്ട്. അശ്രീകരങ്ങളായ കാഴ്ചകൾ കാണുകയോ, വർത്തമാനം കേൾക്കുകയോ ചെയ്താൽ അത്യന്തം സുഖക്കേടുണ്ടാകും."
അപ്പഴേക്കും ഒരു ശിപായി വന്ന്-- "എയമാൻ വിളിക്കുന്നു"--എന്നു പറഞ്ഞു.
ശേഷയ്യൻ: "സുഖക്കേടുണ്ടെന്നു പറഞ്ഞത് സാരമില്ല. ഒരു കാര്യസാദ്ധ്യത്തിനായിരുന്നാൽ അങ്ങനെ സുഖക്കേടു തോന്നുകയില്ല."
ശങ്കരമേനോൻ: "ആട്ടെ. ഞാൻ കഴിയുന്നെടത്തോളം ശ്രമിക്കാം. എന്നാൽ, പിന്നെ കാണാം. ജ്യേഷ്ഠൻ വിളിക്കുന്നു."
ഇങ്ങനെ പറഞ്ഞ് ഇരുവരും പിരിഞ്ഞു. ശങ്കരമേനോൻ ഒന്നു പറഞ്ഞാൽ പേഷ്ക്കാർ ഉപേഷിക്കയില്ലെന്നും ആയതുകൊണ്ടു കാര്യം സാധിക്കാതിരിക്കയില്ലെന്നും ഉള്ള നിശ്ചയത്തോടും സന്തോഷത്തോടും കൂടി ശേഷയ്യൻ മഠത്തിലേക്കു പോയി.