ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിനിടയിൽ വേറൊരു ശിപായി പോകുന്ന വഴി ഒരു ദൂരസ്ഥനോടു വിളിച്ചു പറയുന്നു:

പേഷ്കാരെയമാന്നും ജഡ്ജിസ്വാമിയും ഉണ്ട്. രണ്ടുപേരും ഉണ്ട്.

അപ്പഴക്കും ഏഴു മണി കഴിഞ്ഞു. നല്ല നിലാവുണ്ട്. കുതിരവണ്ടികളും കാളവണ്ടികളും തിക്കും തിരക്കുമായി ജൂബിലിഹാളിലേക്ക് പോകുന്നു. ആളുകളും അനേകം പോകുന്നു. പോകുന്ന വഴിക്കു വർത്തമാനമൊക്കെ ശേഷം നാടകങ്ങളുടെ ദോഷങ്ങളെയും റജിസ്ട്രാൾ ഗോവിന്ദപ്പണിക്കരുടെ യോഗ്യതാംശങ്ങളെയും കുറിച്ചായിരുന്നു.

അങ്ങനെ നേരം ഏഴരമണി കഴിഞ്ഞു. എട്ടായി. ജൂബിലി ഹാളിൽ ആളുകൾ വന്നു നിറഞ്ഞു. തിക്കു കൂടിത്തുടങ്ങി. വരാന്തയിലേക്കു കവിഞ്ഞു. അവിടെയും നിറഞ്ഞു മുറ്റത്തേക്കു തേട്ടി. കൂലി കൊടുത്തിട്ടുള്ളവരെ ഒക്കെ അകത്തിരുത്തി. ശേഷമുള്ളവർ വരാന്തയിലും മുറ്റത്തും അവരവരുടെ ബലാബലം പോലെയും സാമർത്ഥ്യം പോലെയും സ്ഥലം പിടിച്ചു. രണ്ടണ ടിക്കറ്റുകാരുടെ ഇടയിൽ തർക്കം കലശൽ.

"അല്പം അങ്ങൊട്ടു നീങ്ങിയിരിക്കെടോ."

"ഞാൻ നീങ്ങിയേ കഴിയൂ എന്നില്ല. അത്രയ്ക്കു താൻ ചുരുങ്ങിയാലും മതി."

"അധികപ്രസംഗം വേണ്ട. ഞാൻ കാശു കൊടുത്തിട്ടാണ് ഇരിക്കുന്നത്."

"ഞാൻ കൊടുത്തതു രൂപയായിട്ടാണ്."

ഇങ്ങനെ ഒരെടത്ത്, മറ്റേ മൂലയിൽ വേറെ വിഷയമാണ്.

"ചുരുട്ടിന്റെ പുകകൊണ്ട് ഇരുന്നുകൂടല്ലോ"

"ഇരുന്നുകൂടെങ്കിൽ എണീറ്റു നിന്നാലും വിരോധമില്ല."

"എണീറ്റു നിൽക്കാനാണു ഞാൻ രണ്ടണ കൊടുത്തത്?"

"ചുരുട്ടു കയ്യിൽ പൊതിഞ്ഞു പിടിക്കാനാണോ ഞാൻ ഒരു കാശു കൊടുത്തത്?"

"ഇപ്പോൾ കാണണോ തനിക്ക്?"

"കാണാൻ തന്നെയല്ലേ നാം ഇവിടെ കൂടിയിരിക്കുന്നത്? താൻ കാണിച്ചുതരണോ?"

"ഹേ. ശിപായി ഇവിടെ ഇരുന്നുകൂട. ഇതാ ഇയാൾ ചുരുട്ടു വലിക്കുന്നു."

ശിപയി: "എടോ? പുകല വലിക്കാൻ പാടില്ലെന്നാ കല്പന."

കാണി: "ആരുടെ കല്പന?"

ശിപായ: "എയമാന്റെ കല്പന."

കാണി: "ഏതെയമാന്റെ?"

ശിപായി: "രെയിസ്ത്രാളെയമാന്റെ"

കാണി: "എവിടത്തേ രെയിസ്ത്രാൾ?"

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/29&oldid=203465" എന്ന താളിൽനിന്ന് ശേഖരിച്ചത്