ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പട്ടക്കാരരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം       80
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷമ്യമുറച്ചു വെച്ചു തദാ       81
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു.       82
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു.       83
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ       84
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ       85
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ       86
വന്നു പള്ളിയകം പൂക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും       87
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു       88
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി       89
മർത്ത്യരാജനാ പുണ്യവാന്റെ കയ്യിൽ
ചേർത്തദണ്ഡുവരണ്ടതറിഞ്ഞാലും       90
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ്        91
കന്യകയിനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും       92
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൗസേപ്പുമപേക്ഷിച്ചു       93
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത്        94
ആശ്ചര്യമൊരു ശുഷ്ക്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ,       95
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും       96

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/24&oldid=215977" എന്ന താളിൽനിന്ന് ശേഖരിച്ചത്