ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാളിദാസൻ

വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ:
ആഗമിക്കുന്നു ഹാ, നിൻകാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പുകൈമൊട്ടുകൾ!
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ-
ളൊന്നല്ല,നേകം കഴിഞ്ഞുപൊയെങ്കിലും
നിത്യസ്മൃതിയുടെ ചക്രവാളാന്തത്തിൽ
നിൽക്കുന്നു വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി-
ലിന്നും തുടിക്കുന്നു ഭാരതത്തിൻമനം!

വിണ്ണിങ്കല,പ്സരസ്ത്രീകൾ പൂവിട്ടൊര-
സ്വർണ്ണസിംഹാസനത്തിങ്കൽ, സകൗതുകം
മേവ , സ്സമാരാധ്യമാകുമൊരേകാന്ത-
ദേവസദസ്സിന്നലങ്കരിക്കുന്നു നീ!
വാരി വിതറുന്നു നിൻമൗലിയിൽ സ്വർഗ്ഗ-
വാരാംഗനകൾ നൽക്കൽപകപ്പൂവുകൾ!
നിൽക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യതാരുണ്യം കൊടുത്ത ശകുന്തള!
ചാമീകരത്തിൻ പിടിയിട്ട നല്ല വെൺ-
ചാമരത്താൽ നിന്നെ വീശുന്നിതുർവ്വശി!

പച്ചിലച്ചാർത്തിന്നിടയിൽനിന്നോമന-
പ്പിച്ചകത്തിൻ കൊച്ചുപൂമൊട്ടുമാതിരി,
ഹാ, വിടരുന്നു നിൻ കാവ്യങ്ങളിൽ നവ-
ഭാവന തന്റെ സുരഭിലവീചികൾ!
കോരിക്കുടിച്ചിടുന്തോറു,മവയിൽനി-
ന്നൂറിവരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമതൻ-
പൊന്നിൻചിറകടിച്ചാത്തകൗതൂഹലം
വിശ്വം മുഴുവൻ വിഹരിപ്പൂ, വാടാത്ത
വിദ്യൂല്ലതേ, നിൻ കവിതയാം പൈങ്കിളി!

കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ-
ക്കർക്കശസിന്ധുവിൻ കല്ലോലപാളിയും

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/15&oldid=169623" എന്ന താളിൽനിന്ന് ശേഖരിച്ചത്