ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാടേ പഠിക്കും, പരിതൃപ്തരായ്സ്വയം
പാടിരസിക്കും മധുരശാകുന്തളം!
ഓരോ നവവർഷമേഘം വരുമ്പൊഴും
കോരിത്തരിക്കും ജഗത്തിന്റെ മാനസം!
ആ മഞ്ജുകമേചകമേഘത്തിലേറി, നാം
വ്യോമത്തിലൂടേ പറന്നു പറന്നുപോയ്,
എത്തുമറിയാതൊ,രജ്ഞാതഗന്ധർവ്വ-
പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ!

വിശ്വസംസ്ക്കാരത്തിൽ നീയൊരു മങ്ങാത്ത
വിദ്രുമദീപം കൊളുത്തീ, മഹാമതേ!
ഇന്നതിൻ വെള്ളിവെളിച്ചത്തിലേക്കിതാ,
കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ!
നീയന്നു കണ്ടോരുദയവും സന്ധ്യയും
നീലമലകളും കാടും പുഴകളും
എല്ലാം-സ്വയമിപ്രകൃതിയിലുള്ളവ-
യെല്ലാം-ലയിച്ചു നിന്മാനസസീമയിൽ!
എന്നിട്ടൊ,ഴുകാൻതുടങ്ങിയവിടത്തിൽ-
നിന്നുമവയൊരു വേണുസംഗീതമായ്!

ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു
പൂവിടാറാവാത്ത മുല്ലയെക്കൂടിയും;
നിന്നു നിൻമുന്നിൽ വികാരതരളിത-
സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും!
അർഭകയെപ്പോലെ,ടുത്തു ലാളിച്ചു നീ
ഗർഭിണിയാമൊരു കൊച്ചുമാൻപേടയെ!
മാലറ്റു നീ ചേർന്നലിഞ്ഞിതാ നിർമ്മല-
മാലിനീകല്ലോലമാലയോരോന്നിലും!
ഓരോ ദിനവും നവീനസുഷമയിൽ-
ത്താരും തളിരുമണിഞ്ഞു നിൻജീവിതം!

ലോകവും നാകവും കൂട്ടിയിണക്കി നീ
ശാകുന്തളത്തിൻ കനകശലാകയാൽ!
മോഘമല്ലാത്ത സനാതനപ്രേമമാ
മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ!
നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു
നീതിധർമ്മങ്ങൾതൻ പൊൽക്കൊടിക്കൂറകൾ!
ശാസ്ത്രക്കറുപ്പിൻലഹരിയിലാ,ത്മീയ-
മൂർച്ഛയിൽ,പ്പിച്ചുപുലമ്പട്ടെ പശ്ചിമം;

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/16&oldid=169624" എന്ന താളിൽനിന്ന് ശേഖരിച്ചത്