ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"വാടിത്തളരുകിൽ, പൂപോലെ നിന്നെ ഞാൻ
വാരിയെടുക്കുമെൻകൈയിൽ!
അപ്പൂത്ത വള്ളിക്കുടിലിനകത്തൊരു
പുഷ്പതല്പം ഞാനൊരുക്കും.
എന്മടിത്തട്ടിൽത്തല വെച്ചു സസ്പൃഹം
നിന്നെയതിൽ ഞാൻ കിടത്തും.
താമരപ്പച്ചിലത്താലവൃന്തത്തിനാൽ
സാമോദം നിന്നെ ഞാൻ വീശും.
മൽക്കരാശ്ലേഷസുഖത്തിലലിഞ്ഞലി-
ഞ്ഞുജ്ജ്വലേ, നീയുമുറങ്ങും.
ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ-
നീലാളകങ്ങളും മാടി,
ആനന്ദതുന്ദിലനായി ഞാനിങ്ങനെ-
യാ നികുഞ്ജത്തിലിരിക്കും!"

"പൂത്തും തളിർത്തും ലസിക്കുന്നു മാമര-
ച്ചാർത്തുകളെങ്ങുമിക്കാട്ടിൽ!
ഏതേതു കോണിലേക്കെത്തിനോക്കീടിലും
ചേതോഹരമാണവിടം.
എങ്ങനെ,യെങ്ങോട്ടു,പോകും നാമിങ്ങുനി-
ന്നെ,ങ്ങനെ പോകാതിരിക്കും?
ഹാ, മനോമോഹനമാപാദചൂഡമി-
ശ്ശ്യാമളകാനനരംഗം!"

ഹാ, വനദേവതേ, നിൻപദം പൂല്കുമീ-
പ്പാവനകാനനഭാഗം
എങ്ങനെ,യെങ്ങനെ, മംഗളമഞ്ജിമ
തിങ്ങിത്തുളുമ്പാതിരിക്കും?"

"ഈ വേണുഗോപാലപാദമുദ്രാങ്കിത-
ശ്രീവായ്ക്കുമീ വനരംഗം
എമ്മട്ടി, ലെമ്മട്ടി,ലെന്നെന്നുമത്യന്ത-
രമ്യമായ്ത്തീരാതിരിക്കും?"

"കാനനമൊക്കെയും പൂത്തു,കരിങ്കുയിൽ
കാകളി മേന്മേലുതിർത്തു;
നീ,വനദേവതേ, വന്നതുമൂലമെൻ-
ജീവനുമിപ്പോൾക്കുളിർത്തു;
തങ്കക്കിനാക്കൾ തഴുകിത്തഴുകിയെൻ-
സങ്കല്പമൊക്കെത്തളിർത്തു.
ഈ വസന്തോത്സവം കൊണ്ടാടുവാനിനി-
പ്പോവുകതന്നെ നാം ദേവി!"
--മെയ് , 1938

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/21&oldid=169630" എന്ന താളിൽനിന്ന് ശേഖരിച്ചത്