ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

സ്നേഹത്തിനർത്ഥം വ്യസനമെന്നാണെന്നു
സ്നേഹിച്ചു ലോകത്തിൽനിന്നു പഠിച്ചു ഞാൻ.
'നീതി'യെന്നിങ്ങുണ്ടൊരത്താണി, നിന്ദ്യമാ-
മേതധർമ്മത്തിനും ഭാരമിറക്കുവാൻ.
പുഞ്ചിരികൊണ്ടു പുറംചട്ടയിട്ടേ, തു
വഞ്ചനകൾക്കും നടന്നിടാം നിർഭയം.
സത്യവും ധർമ്മവും ത്യാഗവും രാഗവു-
മർത്ഥശൂന്യങ്ങളാമക്ഷരക്കെട്ടുകൾ;
നിസ്സ്വാർത്ഥതയോ,സ്വയംകൃതാനർത്ഥമാ-
ണ;-സ്സാത്വികത്വം വിവരമില്ലായ്മയും!
ഞാനവയെന്നിൽപ്പുലർത്തുവാൻ നോക്കിയ-
താണെനിക്കിന്നീ വിപത്തിന്നു കാരണം!

അന്ധകാരത്തിലധർമ്മകർമ്മോദ്വേഗ-
ചിന്തകൾക്കായ് വാതിലും തുറന്നിട്ട, ഹോ
ശുദ്ധാന്തമുഗ്ദ്ധയായ് നില്പൂ , മലീമസ-
വൃത്തയാകും സമുദായവേശ്യാംഗന!
ഹാ, ദുഷിപ്പിപ്പു സമസ്ത,മെന്നിട്ട, വ-
ളാദർശവാദം മുഴക്കുന്നു നിസ്ത്രപം.

പോകട്ടെ, തോഴി പറഞ്ഞാലതിരില്ല
ശോകത്തിലയ്യോ, ദഹിക്കുന്നിതെൻമനം!
അത്തലാർന്നെത്ര നാമശ്രു വർഷിക്കിലെ-
ന്ത,പ്പോയ കാലം തിരിച്ചിനിക്കിട്ടുമോ?
തത്ത്വമിതെല്ലാമറിഞ്ഞിടാമെങ്കിലും
ദു:ഖം വരുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ!
ഈ മഹാജീവിതം സ്നേഹിക്കകാരണ-
മാ മരണത്തോടെനിക്കില്ല നീരസം!

വിണ്ണിന്റെ നീലനികുഞ്ജത്തിൽ ഞാൻ ചെന്നു
മന്ദഹസിക്കാം;- കരഞ്ഞിടായ്കോ,മനേ!
മന്നിലെനിക്കു സമാധാനപീയുഷ-
ബിന്ദുക്കളോരോന്നു കോരിത്തളിക്കുവാൻ
പ്രേമസുരഭിലസുന്ദരശയ്യയിൽ
മാമകജീവിതം ചുംബിച്ചുറക്കുവാൻ-
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ
-ഡിസംബർ, 1935

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/24&oldid=169633" എന്ന താളിൽനിന്ന് ശേഖരിച്ചത്