ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്രയ്ക്കു ലോകം ദുഷിച്ചതായങ്ങു ചെ-
ന്നെത്തി നീയാരോടുമോതരുതംബികേ!
വിശ്രമിക്കട്ടേ സമാധാനപൂർവ്വകം
വിശ്രുതന്മാരാം പിതാമഹന്മാരവർ!

നീതിതൻപേരിൽ നടത്തപ്പെടുന്നൊരീ
വേതാളനൃത്തം നിലയ്ക്കില്ലൊരിക്കലും--
രാഷ്ട്രങ്ങൾതമ്മിൽ നടത്തപ്പെടുന്നൊരീ-
ക്കൂട്ടക്കൊലകളൊടുങ്ങില്ലൊരിക്കലും-
'മുന്നോട്ടുനോക്കി'യാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചൊലകൾ വറ്റില്ലൊരിക്കലും.
ലോകത്തെയൊന്നാകെ മാറോടുചേർത്തണ-
ച്ചേകയോഗത്തിലിണക്കാൻ കൊതിപ്പു നീ,
ആ വേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു-
മാവോളമാർജ്ജിപ്പു യുദ്ധസാമഗ്രികൾ.
മർത്ത്യൻ, സമാധാനദേവതേ, നിന്റെ പേർ
യുദ്ധപ്പിശാചാക്കി മാറ്റിയെന്നേക്കുമായ്.
ഇങ്ങെഴും ഘോരവിഷവായുവേൽക്കാതെ,
മംഗളദർശനേ, വേഗം മടങ്ങു നീ!

ഏകാധിപത്യം ചിറകെട്ടിനിർത്തിലും
ലോകമഹാവിപ്ലവാബ്ധിയടങ്ങുമോ?
ക്ഷുദ്രനിയമച്ചിലന്തിനൂൽക്കെട്ടിനാൽ
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ ?
നിഷ്ഫലവിഭ്രമം, നിഷ്ഫലവ്യാമോഹ-
മിപ്രയത്നം!-ഹാ, നടക്കട്ടെ വിപ്ലവം!
എന്നാൽ, മനുഷ്യൻ മനുഷ്യനെത്തിന്നുമീ-
ദ്ദുർന്നയം-യുദ്ധം-മൃഗത്വം-പുലരിലോ!

ഇല്ല, ഫലമില്ല മർത്ത്യരെന്നാകിലും
തല്ലാതിരിക്കില്ല തങ്ങളിൽത്തങ്ങളിൽ
വെന്നിക്കൊടികൾക്കു വർണ്ണംപിടിക്കുവാൻ
ചെന്നിണമെന്നും കുറിക്കൂട്ടു കൂട്ടണം;
ശക്തികൾ മേന്മേൽ മുളയ്ക്കുവാൻ,മണ്ണിലീ
രക്തച്ചൊരിച്ചിൽ വളം കുറെച്ചേർക്കണം;
മേലോട്ടു പൊങ്ങാനൊരുത്തനപരന്റെ
തോളിലൊന്നൂന്നിച്ചവിട്ടിക്കുതിക്കണം!-
ഇന്നത്തെ ലോകഗതിയിതാണം,ബികേ,
നിന്നതുകൊണ്ടു ഫലമില്ലിവിടെ നീ!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിലേ-
ക്കേതും മടിക്കാതെ പോകു തിരിച്ചിനി.

--മെയ് 1938

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/37&oldid=169647" എന്ന താളിൽനിന്ന് ശേഖരിച്ചത്