ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാരമീർഷ്യതൻ പാഴ്ച്ചരൽക്കല്ലുകൾ
വാരിവാരിയെൻനേർക്കെറിഞ്ഞീടിലും,
ഹന്ത, മജ്ജഡം മണ്ണടിവോളവു-
മെന്തുതാനാട്ടെ, പിന്മടങ്ങില്ല ഞാൻ!

ഒന്നു വന്നൊരു ചുംബനമെങ്കിലും
തന്നുപോകുമാറാകൃഷ്ടനാക്കുവാൻ
ശക്തിയില്ലെങ്കിലെ,ന്തിനീ വൈദ്യുത-
ശക്തി സൂക്ഷിച്ചിടും കടക്കണ്ണുകൾ?
തങ്കമെയ്യതൊന്നോമനിക്കായ്കിലി-
ന്നെൻകരങ്ങളിലെന്തിനിക്കങ്കണം?
ആ മനോഹരനാസ്വദിക്കായ്കിലോ
ഭൂമിയിലെനിക്കെന്തിനീ യൗവനം?

ക്ഷിപ്തസൌരഭസമ്പന്നയായിടു-
മെത്ര മോഹനസൂനമാണെങ്കിലും,
എന്തൊരു ഫല,മാ മത്തഭൃംഗകം
പിൻതിരിഞ്ഞൊന്നു നോക്കാതെ പോവുകിൽ?
മിന്നിടേണം സതതമെന്നാല,തിൻ-
ഭംഗി വർണ്ണിച്ചു പാടണം കോകിലം.
ചാരെ നിന്നൊരാളാസ്വദിച്ചീടിലേ
ചാരുതയൊരു ചാരിമയായിടു.
അംഗജോപനമാദരിക്കായ്കി,ലീ-
യംഗവിഭ്രമകാന്തിയെന്തിന്നു മേ?

ഇജ്ജഗത്തിലെൻസർവ്വസർവ്വസ്വമേ,
ലജ്ജയില്ലാതെ മേലിലുമീവിധം
ഞാനിരക്കും ഭവാനിൽനിന്നാ ലസൽ-
പ്രേമപീയൂഷബിന്ദുവൊന്നെപ്പൊഴും!
എന്നവസാനഗദ്ഗദം കൂടിയ-
പ്പുണ്യചിന്തതൻപൊന്നുറവായിടും.
നിർവൃതിയിലേക്കന്നാത്മസൌരഭം
നിന്നെയോർത്തോർത്തുറഞ്ഞൊഴുകീടണം.

വല്ലനാളുമിതുവഴി പോവുകിൽ-
ത്തെല്ലുനേരമൊന്നിങ്ങോട്ടു കേറിയാൽ
എന്തു ചേതം വരു?- മതെൻജീവനൊ-
രെന്തു നിർവ്വാണമായിരിക്കും, വിഭോ ?
ഇന്നൊരു നോക്കു കാണുവാൻകൂടിയും
മന്ദഭാഗ്യയെനിക്കില്ലനുഗ്രഹം.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/41&oldid=169652" എന്ന താളിൽനിന്ന് ശേഖരിച്ചത്