ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീണടിയണമെന്നും നിരാശയിൽ
ഞാനു, മെൻ ചില സങ്കല്പസൌഖ്യവും!
സർവ്വനേരവും കേട്ടു ഞെട്ടുന്നു ഞാൻ
ദുർവ്വിധിതൻഗഭീരമേഘാരവം
ഹാ, തിരശ്ശീല വീണു, തീർന്നെങ്കിലൊ-
ന്നീ ദുരന്തമാം ജീവിതനാടകം!

പട്ടടത്തീ പടർന്നെരിയുമ്പൊഴും
മജ്ജഡമൊന്നു കോരിത്തരിക്കണം!
ജന്മജന്മാന്തരങ്ങളിൽക്കൂടിയി-
ക്കർമ്മബന്ധങ്ങൾ മൊട്ടിട്ടുനിൽക്കണം!
മൃത്യുകൊണ്ടീ മധുരരാഗാമൃതം
പത്തിരട്ടി മധുരീകരിക്കണം!

രാഗവും പ്രതിരാഗവും ഭൂമിയി-
ലേകതാളം ചവിട്ടില്ലൊരിക്കലും.
ആകയാൽ ഞാൻ വരുന്നതെല്ലാം, സ്വയ-
മായവണ്ണം സഹിക്കുവാൻ നോക്കുവൻ!
മോഹനം തവ സങ്കല്പവിഗ്രഹം
ഗാഹനം ചെയ്യുമെൻമിഴിനീരിൽ ഞാൻ,
കേണുകേണു കൊതിച്ചുകൊതിച്ചിദം
വാണിടും ഞാൻ ഭവദാഗമോത്സവം.
കാണിയും ഞാൻ മുടക്കില്ലൊരിക്കലും
പ്രാണനാഥ, മൽപ്രേമസങ്കീർത്തനം!
ഞാനബല മൃദുലഹൃദയ-മൽ-
പ്രാണവാഞ്ഛിതം പാഴിലായ്ത്തീരുമോ ?

എന്നിലുള്ളൊരെന്നാശാങ്കുരങ്ങൾ പോൽ
മിന്നി മിന്നിത്തെളിയുന്നു താരകൾ.
അങ്ങതാ, രാഗപീയൂഷമെന്നപോൽ-
ച്ചന്ദ്രലേഖ പൊഴിപ്പൂ മന്ദസ്മിതം.
ഹാ, മനോജ്ഞലതാനികുഞ്ജങ്ങളിൽ
പ്രേമഗാനം പകരുന്നു രാക്കുയിൽ.
സർവ്വവും ഭദ്ര,മൊന്നു മജ്ജീവിത-
സർവ്വമേ, നീയുമെന്നടുത്തെത്തുകിൽ!

--മാർച്ച് 1935.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/42&oldid=169653" എന്ന താളിൽനിന്ന് ശേഖരിച്ചത്