ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത്വമ-
ല്ലുത്തേജിതമാം വികാരസത്യം.
വസ്തുസ്ഥിതികൾതന്നർത്ഥവലയത്തി-
ലെത്തിനില്ക്കാത്തൊരുച്ഛൃംഖലത്വം
ഉണ്ടതിൻ വ്യാപാരയാനത്തി,ലായതു
കണ്ടിടാൻ കണ്ണുകൾ വേറേ വേണം.
യുക്തിമണലാൽ കയറുപിരിക്കുവാൻ,
ബുദ്ധിവൻപാറ പിഴിഞ്ഞെടുക്കാൻ,
വൈഭവഗർവ്വത്തിൽ യത്നിച്ചു യത്നിച്ചു
വയ്യെന്നൊടുവിൽപ്പകച്ചുനില്ർക്കെ,
ദൂരത്തധിക്ഷിപ്തമായ് മുഖം താഴ്ത്തി നി-
ന്നാരാൽക്കരയും വികാരമെത്തി,
ഇല്ലായ്മയിങ്കൽനിന്നായിരമായിരം
സ്വർല്ലോകരംഗങ്ങളാചരിപ്പൂ!
എന്തിലും മീതെയാമങ്ങോട്ടുയരുവാൻ
ചിന്തകൾക്കൊക്കെച്ചിറകു വേണം!

സത്യസൗന്ദര്യമേ , നിൻഭക്തദാസൻ ഞാൻ
യുക്തിതൻദൃഷ്ടിയിൽ ഭ്രാന്തനായി!
നിത്യപ്രകാശമേ, നിന്നിലലികയാൽ
ബുദ്ധിതൻദൃഷ്ടിയിൽ ഭ്രാന്തനായി ഞാൻ!
കല്ലെറിയുന്നു വിളർത്ത പരിഹാസ-
പ്പൊള്ളച്ചിരികൾതൻപേക്കൂത്തുകൾ!
ഭ്രാന്തൻ ഞാൻ, ഭ്രാന്തൻ ഞാൻ, ഹന്ത, സൌന്ദര്യമേ
താന്തനാമെന്നെ നീ ഭ്രാന്തനാക്കി!
എങ്കിലും നീയെനിക്കേകുമിഭ്രാന്തിനാ-
ലെൻകരൾ കോൾമയിൽക്കൊൾവിതെന്നും.

ഈ നിർവൃതിക്കൊള്ളലുന്മാദമാണെങ്കിൽ
ഞാനെന്നുമുന്മാദിയായിടാവൂ!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/44&oldid=169655" എന്ന താളിൽനിന്ന് ശേഖരിച്ചത്