ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൂപാന്തരം

കുളിരിളകുമാലോലവായുവേറ്റന്തിയിൽ
'കുസുമ'യൊരുമിച്ചു ഞാൻ വാണിതാ വാടിയിൽ;
അതിമധുരമാ രംഗമിന്നുമോർക്കുമ്പൊഴും
പരിമൃദുലമാനസം നീറുന്നു മാമകം.

കുസുമിതലതാളിയാലാവൃതാരമ്യയായ്-
ക്കുതുകദസുഗന്ധിയായ്ത്തീർന്നൊരപ്പൂവനം
ചരമരവികിരണഗണകനകമയകാന്തിയിൽ-
ക്കരൾകവരുമലസതയൊടാറാടിനില്ക്കവേ,
അവിടെയൊരു വെൺകുളിർക്കല്ലിലിരുന്നിത-
ന്നവശിതഹൃദന്തരായ് ഞങ്ങളിരുവരും;
പരിണതശുഭാനുരാഗത്തിൽപ്പൊതിഞ്ഞതാം
പലപല രഹസ്യങ്ങൾ കൈമാറിയങ്ങനെ,
സമയശുകി ദൂരെപ്പറന്നുചെല്ലുംവരെ-
സ്സസുഖമവിടെത്തന്നെ മേവിനാർ ഞങ്ങളും.

അരുണനകലെപ്പോയ്മറഞ്ഞു; വെൺപൂനിലാ-
വമലരുചി വീശിപ്പരന്നിതെല്ലാടവും.
അകലെയൊരു രാപ്പാടിയേകാന്തശാന്തമാ-
മതിസുഖദഗാനം പകർന്നൂ മധുരമായ്.

സരസതരസല്ലാപലോലയായേവമെ-
ന്നരികിൽ വിലസീടുമാ ലാവണ്യരശ്മിയെ
കരിനിഴലിൽ മൂടുവാൻ-അയ്യോ, നടുങ്ങി ഞാൻ
കരൾ പതറി,യെങ്ങെൻ മനുഷ്യത്വമെങ്ങുപോയ്?

അകലെ,യത, നിങ്ങൾക്കു കാണാം, വിശുദ്ധയാ-
മവളരുമസ്ഥിമാടം-മഹാഭീകരം!
അരുതരുതു കാണുവാൻ, ഹാ കഷ്ട ,മിന്നെനി-
ക്കവിടെയെരിയുന്നൊരാസ്സ്വർണദീപാങ്കുരം !

ഉരുകിടുകയല്ലിയക്കല്ലറയ്ക്കുള്ളിലി-
ന്നൊരു പരമനിർമ്മലപ്രേമാർദ്രമാനസം ?

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/45&oldid=169656" എന്ന താളിൽനിന്ന് ശേഖരിച്ചത്