ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുരുപൂജ *

മൊട്ടിട്ടുനില്ക്കും മധുരസ്മൃതികൾതൻ
പുഷ്ടപ്രസന്നമാം പൂങ്കാവനികയിൽ ,
സല്ലാപലോലരായ് ഞങ്ങൾതൻ ചിന്തക-
ളുല്ലാസപൂർവമുലാത്തുന്നവേളയിൽ ,
സ്ഫീതാനുമോദമവയെത്തഴുകുന്നി-
തേതോ വിശുദ്ധമാം വാത്സല്യസൌരഭം !
കോരിത്തരിക്കുന്നു പെട്ടെന്നു, സൌഹൃദം
ചോരുന്ന ഞങ്ങൾതൻപിഞ്ചുമനസ്സുകൾ.
മുഗ്ദ്ധവിനീതപ്രണാമോപഹാരങ്ങ-
ളർപ്പിച്ചുകൊണ്ട,വ നില്പൂ നിരാകുലം !

അല്ലെങ്കിലും ഗുരോ , വിസ്മരിച്ചീടാവ-
തല്ലവിടുത്തെസ്സനാതനസേവനം.
മാനസന്തോറും വിടർന്നു വിളങ്ങുന്നു
മായാതതിന്റെ മഹനീയമുദ്രകൾ !
നിശ്ചയ,മിക്കലാശാലതലത്തിലെ-
ത്തുച്ഛമാമോരോ മണൽത്തരികൂടിയും ,
എന്നെന്നുമോർക്കും കൃതഞ്ജതാപൂർത്തിയിൽ-
പ്പുണ്യാഢ്യമാം ഭവൽസാഹചര്യോത്സവം !
സംഗീതസാന്ദ്രമാമോരോ മനോഹര-
സങ്കല്പമങ്ങയെപ്പൂജിക്കുമെപ്പോഴും !

തുഞ്ചനെപ്പെറ്റൊരപ്പുണ്യക്ഷിതിയിലെ-
പ്പഞ്ചാരമണ്ണിൽപ്പുലർന്ന മന്ദാരമേ ,
സൽക്കാവ്യലക്ഷ്മിയാലെമ്മട്ടനാരത-
സൽക്കൃതമായിസ്സമുല്ലസിക്കില്ലനീ !
നിർമ്മഗ്നമാകുന്നു നിർമ്മലപ്രജ്ഞകൾ
നിന്നനവദ്യപരിമളധാരയിൽ.
താവക 'കാവ്യോപഹാര' പുഷ്പങ്ങളിൽ
താവിത്തുളുമ്പും മരന്ദകണികകൾ
നിത്യം നുകർന്നു പറന്നു മുരളുന്നു
മത്തഹൃദയമധുപകദംബകം !

ഇമ്പം വളർത്തുമാറാൺപൂവിടുന്നൊര-
ക്കുമ്പളവല്ലി കണ്ടാനന്ദലോലയായ്
നില്പൂ , മനസ്സിന്റെ മുൻപിലൊ,രുജ്ജ്വ-
സ്വപ്നമെന്നോണ , മാ' ഗ്രാമീണകന്യക' !

  • ഉദ്യോഗകാലാവധി കഴിഞ്ഞു പെൻഷൻപറ്റി പിരിഞ്ഞ ശ്രീമാൻ കുറ്റിപ്പുറത്ത് കേശവൻനായരവർകൾക്ക് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനീവിദ്യാർത്ഥികൾ നല്കിയ സൽക്കാരംസംബന്ധിച്ചു സമ്മേളിച്ച മഹായോഗത്തിൽ അദ്ദേഹത്തിനു സമർപ്പിച്ചത്.
"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/72&oldid=169686" എന്ന താളിൽനിന്ന് ശേഖരിച്ചത്