ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ:- വാക്കിന്റെ അർത്ഥം എനിക്കറിയാം. അതുകൊണ്ടാണ് നായികയുടെ കോലാഹലം എന്നു പറയുമ്പോൾ അർത്ഥം മനസ്സിലാവാത്തതു്.

വക്കീൽ ചാപ്പുമേനോൻ:- നിങ്ങൾക്ക് ഈ ഭൂഖണ്ഡത്തിൽ കാണുന്നതും കേൾക്കുന്നതും ആയ യാതൊരു വസ്തുവേയും ഇതുവരെ ബോദ്ധ്യമായിട്ടില്ല. അതു നിങ്ങളുടെ സ്വഭാവമാണ്. ഈ നോവലിന്റെ പേരു് ഒന്നാം തരമായിരിക്കുന്നു, ബഹു ലളിതമായിരിക്കുന്നു. മൃദുളമായിരിക്കുന്നു.

രാഘ:- മദ്ദളമായിർക്കുന്നു, ചെണ്ടയായിരിക്കുന്നു എന്നു കൂടി പറഞ്ഞോളൂ 'ല' 'ള' എന്നക്ഷരങ്ങൾ കുറെ അധികം ചേർത്തു ഒരു മാലയാക്കി ഒരു പേർ പറഞ്ഞാൽ അതു മൃദുളമായിപ്പോയി അല്ലെ? കഥയില്ലാതെ പറയുന്നതിനു എന്തു നിവൃത്തി?

ചാപ്പു:- അതുതന്നെയാണ് ഞാനും പറയുന്നതു്. രസം അറിയാതെ പറയുന്നതിനു എന്തു നിവൃത്തി? ഈ നോവലിന്റെ പേർ വിശേഷമാണ്, സംശയമില്ല. ബഹുസുരളമായിരിക്കുന്നു.

രാഘ:- അങ്ങനെതന്നെ "ലരളം" തന്നെ സമ്മതിച്ചു. നായികയുടെ കോലാഹലം എന്താണെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.

ചാപ്പു:- ബുക്കു് വായിച്ചറിഞ്ഞോളൂ.

രാഘ:-അതിനുമാത്രം മഹാപാപം ഞാൻ ചെയ്തിട്ടുണ്ടെന്നു വിചാരിക്കുന്നുല്ല.

ചാപ്പു:- നോക്കുക ദുഷ്ടത നോക്കു. ഇത്ര അസൂയ അരുതു്. ഇതുപോലെ ഒരു ബുക്കു് നിങ്ങൾക്ക് എഴുതാൻ സാധിക്കുമോ?

രാഘ:- ദൈവം സാക്ഷിയായിട്ടു പറയുന്നു, ഒരിക്കലും സാധിക്കുകയില്ല എന്നു തീർച്ചതന്നെ.

ചാപ്പു:- പിന്നെ ഈ ബുക്കിനെ ദുഷിക്കുന്നതു എന്തിനു്?

രാഘ:- ശിക്ഷ! ഒരാൾ വിഡ്ഡിത്വം വല്ലതും കാണിച്ചാൽ അതിനെക്കുറിച്ചു പരിഹസിക്കണമെങ്കിൽ അതുപോലെ മറ്റൊരു വിഡ്ഢ്ത്വം കാണിച്ചിട്ടു വേണമോ?

ചാ:- നിങ്ങളോടു ഞാൻ ഒന്നും പറയുന്നില്ല. ഈ നോവലിന്റെ പേർ ചീത്തയാണെന്നു പറയുന്ന നിങ്ങളോടു് ഞാൻ എന്തു പറയാനാണു്? നിങ്ങൾക്കു പേർ ബോദ്ധ്യമാവണമെങ്കിൽ "ശൂർപ്പണഖ" എന്നോ "ഇന്ദുലേഖ" എന്നോ മറ്റോ രൂക്ഷമായ ഒരക്ഷരത്തിൽ അവസാനിക്കണം അല്ലേ, എന്നാൽ ബോദ്ധ്യമായി.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/102&oldid=169734" എന്ന താളിൽനിന്ന് ശേഖരിച്ചത്