ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേട്ടതെല്ലാം. ശാമുമേനോൻ മാത്രം മറിച്ചും പറഞ്ഞു. അതത്ര സാരമില്ല. ശാമുമേനോൻ ഇങ്കിരീസ്സ് ഒരല്പം മാത്രമേ പഠിച്ചിട്ടുള്ളു. എന്തൊ ഒരു "മറ്റിക്കലേശൻ" പരീക്ഷയും കൊടുത്തിട്ടുണ്ട്. ഇങ്കിരീസ് ശാസ്ത്രം സാമാന്യം അറിയാമായിരിക്കാം. എന്നാൽ ആളുകൾ, ഒന്നും അയാളുടെ അടുക്കൽ പോവുന്നില്ലല്ലോ. കർപ്പൂരയ്യൻ സ്വാമിയുടെ അടുക്കെയും രാഘവമേനോന്റെ അടുക്കെയും, മാധവമേനോന്റെ അടുക്കെയും ആണല്ലോ ? ഈ കുട്ടിക്ക് ആയിരത്തിലധികം ഉറുപ്പിക മാസം കിട്ടുന്നുണ്ടുപോൽ. ഇന്നു കേസ്സുകളിൽ ഓരോ മറുപടി കക്ഷികൾക്കു പറഞ്ഞുകൊടുക്കുന്നതു കേട്ട് ഞാൻ അത്യാശ്ചര്യപ്പെട്ടുപോയി. 13 കേസ്സു ഇന്നുണ്ടായിരുന്നു. ആ പതിമ്മൂന്നു കേസ്സുകളിൽ ഉള്ള 'ലപിഡൻസ്' നോക്കിയ ഒരു മാതിരിയും ഓരോ സംഗതികളെ തീർച്ചപ്പെടുത്തിയ മാതിരിയും കണ്ടതിൽ എനിക്കു വളരെ സന്തോഷം തോന്നി. ഈ വ്യവഹാരത്തെപ്പറ്റി ഇയ്യാളുടെ അഭിപ്രായം എന്താണെന്ന് സൂക്ഷ്മമായി അറിയണം. ആൾ ഇയ്യാൾ അതിസമർത്ഥനാണ് സംശയമില്ല. പക്ഷെ ചോദിക്കുന്നത് വളരെ താഴ്മയോടെ ചോദിക്കാമെന്നും മറ്റും ഓരോ സംഗതികളെ വിചാരിച്ച് ഈ വൃദ്ധൻ പുമുഖത്തുള്ള ഒരു തിണ്ണയിൽകിടന്നു് ഉറക്കമാകയും ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് കുതിരസാർട്ടിന്റെ ഒച്ച കേട്ടുതുടങ്ങി. രാഘവമേനോൻ കച്ചേരിയിൽനിന്നു് വരുന്നതായി കണ്ടന്മേനോൻ അറിഞ്ഞു. അപ്പോഴേക്ക് വന്നുകയറി. കണ്ടൻമേനോനോട് മുഖത്തുനോക്കി മന്ദഹാസം ചെയ്തു ഇരിക്കാൻ പറഞ്ഞു. അകത്തുപോയി ഉടുപ്പുമാറ്റി പുറത്തുവന്നു രണ്ടാൾക്കും ചായകൊണ്ടുവരാൻ പറഞ്ഞു പൂമുഖത്തിരുന്നു.

രാഘവമേനോൻ :- (ചിറിച്ചുംകൊണ്ട്) എന്താണ് ഇത്ര വലിയ വൈഷമ്യമായി ഈ അന്യായ ഹർജിയുടെ കാര്യംകൊണ്ടു കണ്ടന്മാമനു തോന്നിയിരിക്കുന്നത്. ഈ റില്ലി ആക്ടിന്റെ പ്രയോഗം അസംബന്ധമായി ആരോ പറഞ്ഞിട്ട് അനാവശ്യമായി ഇങ്ങനെ സംശയിക്കുന്നതാണ്. ഈ ആക്ടിനാൽ ഇപ്പോൾ നാം കൊടുക്കാൻ പോകുന്ന വ്യവഹാരത്തിൽ പ്രത്യേകമായി ഒരു പ്രയോജനവും ഇല്ല.

കണ്ടൻമേനോൻ :- (കുറെ ദേഷ്യത്തോടുകൂടി) അസംബന്ധമായി ആരെങ്കിലും പറഞ്ഞാൽ അനാവശ്യമായി എന്നെപ്പോലെയുള്ള ഒരുത്തൻ കേട്ടു കാര്യമാണെന്നു് വിചാരിക്കുമോ. ഞാൻ സിവിൽ കാര്യം പഠിച്ചുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം നാല്പതു കൊല്ലത്തോളമായി. ഇനിയും ഈ വക കാര്യങ്ങൾ അസംബന്ധമായി ആരെങ്കിലും പറ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/162&oldid=169800" എന്ന താളിൽനിന്ന് ശേഖരിച്ചത്