14
ആനന്ദരാമായണം
ഭൂമി യോഗമയങ്ങളായ രണ്ടു മെതിയടികളേയും , ആകാശം പ്രതിദിനം പുഷ്പബലിയേയും കൊടുത്തു. ആകാശചാരികളായ മറ്റുള്ളവർ ഗീതവാദ്യങ്ങളോടുകൂടിയ നാട്യത്തേയും അന്തർദ്ധാനവിദ്യയേയും കൊടുത്തു. ഋഷികൾ സർവ്വദാ സത്യങ്ങളായ ആശീർവ്വാദങ്ങളെയും സമുദ്രം തന്നിൽനിന്നുണ്ടായ ശാഖത്തേയും കൊടുത്തു. സമുദ്രങ്ങൾ , പർവ്വതങ്ങൾ , നദികൾ എന്നിവ മഹാത്മാവായ രാമന്നു രഥമാർഗ്ഗങ്ങളേയും കൊടുത്തു. ഇതുപോലെതന്നെ രാജാക്കന്മാരും തേരുകൾ ,കുതിരകൾ , ആനകൾ, പല്ലക്കുകൾ, പശുക്കൾ , കാളകൾ , ഖഡ്ഗങ്ങൾ , ദാസികൾ , ദാസന്മാർ , ഒട്ടകങ്ങൾ , പക്ഷികൾ തുടങ്ങിയ നാനാതരം കാഴ്ചകൾ കൊടുക്കയുണ്ടായി . രാജാക്കന്മാരുടെയുംദേവന്മാരുടെയും പത്നിമാർ സീതാദേവിക്കും മംഗല്യങ്ങളായ വസ്ത്രാലങ്കാരവാഹനങ്ങളേയും കഞ്ചുകങ്ങളേയും ക്രീഡോപകരണങ്ങളേയും പക്ഷിക്കൂടുകളേയും ദാനം ചെയ്തു.
അനന്തരം അവരുടെയെല്ലാം പൂജകളെ സ്വീകരിച്ചു ശ്രീരാമൻ വന്ദിജനങ്ങളാൽ സ്തുതിക്കപ്പെട്ടവനായിട്ട് അഗ്നിയോടും സീതയോടുംകൂടി ദിവ്യമായ രഥത്തെ ആരോഹണം ചെയ്തു. കൂടെ തന്റെ അന്തപുര:സ്ത്രികളും നൃപപത്നിമാരും ഉണ്ടായിരുന്നു. മുനീശ്വരന്മാരെല്ലാം വിമാനാരൂഢന്മാരായിട്ട് ആകാശത്തൂടേ അയോദ്ധ്യയിലുള്ള രാജഗൃഹത്തിലേയ്ക്കു പോയി . അയോദ്ധ്യയിലേക്കുള്ള എഴുന്നള്ളത്ത്. രഥാരൂഢനായ ശ്രീരാമചന്ദ്രൻ പൂൿവ്വോക്തങ്ങളായ ഉത്സവങ്ങളോടുകൂടിയും, സൂതമാഗധന്മാരാൽ സ്തുതിക്കപ്പെട്ടുകൊണ്ടും പതുക്കെപ്പതുക്കെ നഗരത്തിലേയ്ക്കെഴുന്നള്ളി. ഈ അവസരത്തിൽ (കേക)
തിങ്കൾക്കീറൊളിമുക്താജാലങ്ങൾ തിളങ്ങുന്ന വെങ്കറ്റക്കുട പിടിച്ചീടിനാൻ സൌമിത്രിതാൻ ആലവട്ടങ്ങൾ പിടിച്ചീടിനാൻ ഭരതനും
ശ്രീലമാം വെഞ്ചാമരം വീശിനാൻ ശത്രുഘ്നനും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.