ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യുക്തിഭാഷാ] [൧൫


ഹരണം

അനന്തരം ഹരണം. അവിടെ യാതൊന്നിനെ ഹരിക്കുന്നൂ അതിന്നു ഹാൎയ്യമെന്നു പേർ. യാതൊന്നിനെക്കൊണ്ടു ഹരിക്കുന്നൂ അതിന്നു ഹാരകമെന്നു പേർ. അവിടെ ഹാൎയ്യത്തെ ഒരു ഘാതക്ഷേത്രമെന്നു കൽപ്പിച്ചു് ഇതിന്റെ ഒരു പാൎശ്വത്തിന്റെ നീളം ഒരു ഹാരകസംഖ്യയോളമെന്നു കല്പിപ്പൂ. പിന്നെ ഈ ഹാരകത്തെ എത്ര ആവൃത്തികളയാം ഹാൎയ്യത്തിങ്കൽനിന്നു് അത്രവരേ ഉണ്ടു് ആ ഘാതക്ഷേത്രത്തിങ്കൽ ഹാരകത്തോളം വരിയിൽ ഓരോന്നിലെ ഖണ്ഡസംഖ്യ. ഇങ്ങനെ ഫലവും ഹാരകവും തങ്ങളിൽ ഗുണിച്ചിരിപ്പോരു ഘാതക്ഷേത്രം ഈ ഹാൎയ്യമാകുന്നതു്. അവിടെ ഹാരകത്തെ ഹാൎയ്യത്തിന്റെ ശതസ്ഥാനമാദിയായിട്ടുവെച്ചിട്ടു വാങ്ങാമെങ്കിൽ നൂറു് ആവൃത്തി കളഞ്ഞതായിട്ടുവരും ഹാരകം. അവിടെ ഫലം നൂറുണ്ടായിട്ടു വരും. ശതസ്ഥാനത്തു് ഒന്നുവെക്കുമ്പോൾ അതു നൂറായിട്ടിരിക്കും. ആകയാൽ യാതൊരിടമാദിയായിട്ടു ഹാൎയ്യത്തിങ്കന്നു ഹാരകത്തെ കളഞ്ഞു് ആ സ്ഥാനത്തു ഫലത്തെ വെക്കേണ്ടൂ. എത്ര ആവൃത്തി അവിടന്നു കളഞ്ഞു അത്ര ഫലം ആ സ്ഥാനത്തുള്ളൂതും. ഇങ്ങനെ ആദ്യസ്ഥാനത്തോളം ഫലം ഉണ്ടാക്കൂ. എന്നിങ്ങനെ ഹരണപ്രകാരം.

വൎഗ്ഗം

അനന്തരം വൎഗ്ഗം. അവിടെ വൎഗ്ഗമാകുന്നതു ഗുണനംതന്നെയത്രെ. ഗുണ്യവും ഗുണകാരവും സംഖ്യകൊണ്ടു തുല്യമെന്നു വിശേഷമാകുന്നതു്. ആകയാൽ വർഗ്ഗക്ഷേത്രം സമചതുരശ്രമായിട്ടിരിക്കും. ആകയാൽ രണ്ടു വരിയിലെ ഖണ്ഡസംഖ്യകളും തുല്യങ്ങളായിട്ടിരിക്കും, ഇവിടെ. മുമ്പിൽ ഗുണനത്തെ ചൊല്ലിയേടത്തു ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തിന്നു നേരെ ആദ്യസ്ഥാനം വരുമാറു ഗുണകാരത്തെവെച്ചു ഗുണ്യാന്ത്യസ്ഥാനത്തെ ഗുണകാരത്തിന്റെ അതതു സ്ഥാനത്തെ സംഖ്യകൊണ്ടു ഗുണിച്ചു് അതതു സ്ഥാനത്തിന്റെ നേരേ വെപ്പൂ എന്നല്ലൊ മുമ്പിൽ ചൊല്ലിയതു്. അവ്വണ്ണമാകുമ്പോൾ ഗുണഗുണ്യങ്ങളുടെ സ്ഥാനയോഗത്തിങ്കന്നു് ഒന്നുപോയ സ്ഥാനസംഖ്യയിങ്കൽ ഗുണിച്ചതിനെ വേക്കേണ്ടൂ എന്നു വന്നിരിക്കും. ഇവിടെ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/48&oldid=172469" എന്ന താളിൽനിന്ന് ശേഖരിച്ചത്