തിരഞ്ഞെടുത്ത ഹദീസുകൾ/അക്രമവും അപഹരണവും

1) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: സത്യവിശ്വാസികൾ നരകത്തിൽ നിന്ന് വിമോചിതരായി കഴിഞ്ഞാൽ നരകത്തിനും സ്വർഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേൽ അവരെ തടഞ്ഞുനിർത്തും. മുൻജീവിതത്തിൽ അവർക്കിടയിൽ നടന്ന അക്രമങ്ങൾക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവർ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ അവർക്കനുവാദം നൽകും. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെ സത്യം! സ്വർഗ്ഗത്തിൽ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവർ തികച്ചും വേർതിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവർ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവർ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)

2) സഫ്വാൻ(റ) നിവേദനം: ഇബ്നുഉമർ(റ) കൈപിടിച്ചു നടക്കുമ്പോൾ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. താങ്കൾ ഗൂഢാലോചനയെ സംബന്ധിച്ച് എന്താണ് നബി(സ) യിൽ നിന്ന് കേട്ടതെന്ന് ചോദിച്ചു. ഇബ്നുഉമർ(റ) പറഞ്ഞു: നബി(സ) പറയുന്നത്. ഞാൻ കേട്ടു. അല്ലാഹു പരലോകത്തു വെച്ച് സത്യവിശ്വാസിയെ തന്നോടടുപ്പിക്കും. അവനെ അല്ലാഹു ഒരു മറക്കുള്ളിലാക്കും. ശേഷം അവനോട് ചോദിക്കും. നീ ചെയ്ത ഇന്നിന്ന കുറ്റങ്ങൾ നിനക്കോർമ്മയുണ്ടോ? അവൻ പറയും. രക്ഷിതാവേ! എനിക്കോർമ്മയുണ്ട്. അങ്ങനെ തന്റെ കുറ്റങ്ങളെല്ലാം അവൻ ഏറ്റുപറയുകയും താൻ നശിച്ചുവെന്ന് അവന് തോന്നിക്കഴിയുകയും ചെയ്യുമ്പോൾ അല്ലാഹു അരുളും. മുൻലോകത്തുവെച്ച് നിന്റെ കുറ്റങ്ങളെ ഞാൻ മറച്ചു വെച്ചിരുന്നു. ഇന്ന് ആ കുറ്റങ്ങളെ നിനക്ക് ഞാൻ മാപ്പ് ചെയ്തു തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മകൾ രേഖപ്പെടുത്തിയ ഏട് അവന് നൽകും. സത്യനിഷേധിയും കപടവിശ്വാസിയുമാകട്ടെ അവർക്കെതിരെ സാക്ഷികൾ വിളിച്ചു പറയും. തങ്ങളുടെ നാഥനെ നിഷേധിച്ചവർ ഇവരാണ്. അക്രമികൾക്ക് അല്ലാഹുവിന്റെ ശാപം അനുഭവപ്പെടട്ടെ. (ബുഖാരി. 3. 43. 621)

3) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തിൽ പ്രവേശിച്ചാൽ അവന്റെ ആവശ്യം അല്ലാഹുവും നിർവ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തിൽ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകൾ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)

4) അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരൻ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ അവനെ സഹായിക്കുക. (ബുഖാരി. 3. 43. 623)

5) അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരൻ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാർ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മർദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ അക്രമിയെ ഞങ്ങൾ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ ദീനാറും ദിർഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്റെ പാപത്തിൽ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവൻ വല്ല സൽകർമ്മവും ചെയ്തിട്ടുണ്ടെങ്കിൽ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ച് അതിൽ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്റെ പാപത്തിൽ ഒരു ഭാഗം ഇവന്റെ മേൽ ചുമത്തും. (ബുഖാരി. 3. 43. 629)

7) ആയിശ(റ) പറയുന്നു: (വല്ല സ്ത്രീയും അവളുടെ ഭർത്താവിൽ നിന്ന് അകൽച്ചയെ ഭയപ്പെട്ടു അല്ലെങ്കിൽ പിന്തിരിയൽ) (4:128) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ അർത്ഥം ഒരു പുരുഷൻ ഒരു സ്ത്രീയുടെ അടുത്ത് ഭർത്താവായി ജീവിക്കുന്നു. കൂടുതലൊന്നും അയാൾക്ക് അവളിൽ നിന്ന് പ്രതീക്ഷിക്കുവാൻ സാധിക്കുന്നില്ല. തൽഫലമായി അവളെ വിട്ടു പിരിയുവാൻ അയാൾ ഉദ്ദേശിക്കുന്നു. അപ്പോൾ അവൾ പറയും. എന്റെ പ്രശ്നത്തിൽ ഞാൻ ചില ഇളവുകൾ നിങ്ങൾക്ക് നൽകാം. എന്നെ നിങ്ങൾ വിവാഹമോചനം ചെയ്യരുത്. ഈ പ്രശ്നത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (ബുഖാരി. 3. 43. 630)

8) സഈദ് ബിൻ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാൽ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)

9) അബൂസലമ(റ) പറയുന്നു: എന്റെയും ചില മനുഷ്യരുടെയും ഇടയിൽ തർക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാൺ കണക്കിന്ന് ഭൂമിയിൽ അതിക്രമം ചെയ്താൽ ഏഴ് ഭൂമി അവന്റെ കഴുത്തിൽ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)

10) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാൽ അന്ത്യനാളിൽ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി. 3. 43. 634)

11) ജബല് (റ) പറയുന്നു: ഞങ്ങൾ മദീനയിൽ ഇറാഖിലെ ചില ആളുകളുടെ അടുത്ത് താമസിക്കുമ്പോൾ വരൾച്ച ഞങ്ങളെ പിടികൂടി. ഇബ്നു സൂബൈർ ഈത്തപ്പഴം ഞങ്ങളെ തീറ്റിക്കാറുണ്ട്. ഒരിക്കൽ ഇബ്നു ഉമർ(റ) ഞങ്ങളുടെ അടുത്തുകൂടി നടന്ന് പോയപ്പോൾ അദ്ദേഹം പറഞ്ഞു. നിശ്ചയം തന്റെ കൂട്ടുകാരന്റെ അനുവാദം കൂടാതെ രണ്ട് കാരക്ക ഒന്നിച്ചെടുത്ത് ഭക്ഷിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 635)

12) ആയിശ(റ) നിവേദനം: നബി(സ) അരുളി: തീർച്ചയായും ജനങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവും വെറുക്കപ്പെട്ടവൻ കുതർക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)

13) ഉമ്മുസലമ(റ) നിവേദനം: ഒരിക്കൽ നബി(സ) തന്റെ വീട്ടു വാതിൽക്കൽ ഒരു വഴക്ക് കേട്ടു. അവിടുന്ന് അവരുടെയടുക്കലേക്ക് പുറപ്പെട്ടു. നബി(സ) അരുളി: ഞാനൊരു മനുഷ്യൻ മാത്രമാണ്. എന്റെയടുത്ത് ചിലപ്പോൾ ആവലാതിക്കാർ വരും. അവരിൽ ചിലർ ചിലരേക്കാൾ വാക് സാമർത്ഥ്യമുള്ളവരായിരിക്കും. അപ്പോൾ അവർ പറഞ്ഞത് സത്യമാണെന്ന് ഞാൻ ധരിച്ചിട്ട് അവർക്കനുകൂലമായി ഞാൻ വിധിക്കും. വാസ്തവത്തിലോ, ഒരു മുസ്ളിമിന്റെ അവകാശം മറ്റു വല്ലവനും വിട്ടുകൊടുത്തു കൊണ്ട് ഞാൻ വിധി കൽപ്പിക്കുവാൻ ഇടവന്നു പോയെങ്കിൽ അത് അഗതിയുടെ ഒരു കഷ്ണം മാത്രമാണ്. അതവൻ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 3. 43. 638)

14) ഉഖ്ബ(റ) നിവേദനം: ഞങ്ങൾ നബി(സ)യോട് പറഞ്ഞു: താങ്കൾ ഞങ്ങളെ ചിലപ്പോൾ ഏതെങ്കിലുമൊരു ജനതയുടെയടുക്കലേക്കയയ്ക്കും. അവരുടെ അടുക്കൽ ഞങ്ങൾ ചെന്നിറങ്ങുമ്പോൾ അവർ ഞങ്ങളെ സൽക്കരിക്കുകയില്ല. ഇതെക്കുറിച്ച് താങ്കൾ എന്തുപറയുന്നു? അപ്പോൾ നബി(സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളൊരു ജനതയുടെയടുക്കൽ ചെന്നിട്ട് നിങ്ങളോടവർ അതിഥി മര്യാദ കാണിച്ചാൽ സ്വീകരിച്ചുകൊള്ളുക. എന്നാൽ അവരത് ചെയ്തില്ലെങ്കിലോ അതിഥികൾക്കുള്ള അവകാശം നിങ്ങൾ പിടിച്ചെടുത്തു കൊള്ളുക. (ബുഖാരി. 3. 43. 641)

15) ഉമർ (റ) പറയുന്നു: നബി(സ)യെ അല്ലാഹു തിരിച്ചുവിളിച്ചപ്പോൾ അൻസാരീങ്ങൾ ബനൂസഈദ് ഗോത്രക്കാരുടെ പൂമുഖത്ത് ഇരുന്നു. ഞാൻ അബൂബക്കറിനോട് പറഞ്ഞു. താങ്കൾ ഞങ്ങളേയുമായി പുറപ്പെടുക. (ബുഖാരി. 3. 43. 642)

16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയൽവാസി തന്റെ അയൽവാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിർദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങൾ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാൻ ഈ നിർദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)

17) അനസ്(റ) പറയുന്നു: അബൂത്വൽഹത്തിന്റെ വീട്ടിൽ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാൻ. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തിൽ നിന്നാണ്. അപ്പോൾ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാൻ നബി(സ) കൽപ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതൽഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാൻ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാൻ തുടങ്ങി. ചിലർ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലർ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോൾ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകർമ്മം ചെയ്യുകയും ചെയ്തവർ മുമ്പ് ഭക്ഷിച്ചതിൽ തെറ്റില്ല). (ബുഖാരി. 3. 43. 644)

18) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികിൽ ഇരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുവിൻ. അപ്പോൾ അനുചരന്മാർ പറഞ്ഞു: ഞങ്ങൾക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്നു സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാൽ അതു ഞങ്ങൾക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങൾക്കിരിക്കാൻ സാധ്യമല്ലെങ്കിൽ വഴിക്ക് അതിന്റെ അവകാശം നിങ്ങൾ വിട്ടുകൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവർ ചോദിച്ചു. നബി(സ) പ്രത്യുത്തരം നൽകി. കണ്ണിനെ നിയന്ത്രിക്കുക, ഉപദ്രവത്തെ നീക്കുക. വല്ലവനും സലാം പറഞ്ഞാൽ സലാം മടക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക. (ബുഖാരി. 3. 43. 645)

19) അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കൽപ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653)

20) അബ്ദുല്ല(റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങൾ ഛേദിച്ചു കളയുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 654)

21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവൻ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങൾ നോക്കി നിൽക്കുന്ന അവസ്ഥയിൽ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്റെ അർത്ഥം ആ സന്ദർഭത്തിൽ അവന്റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)

22) സലമ(റ) നിവേദനം: ഖൈബർ യുദ്ധ സന്ദർഭത്തിൽ ചിലർ തീ കത്തിക്കുന്നത് നബി(സ) കണ്ടു. എന്തിനാണ് നിങ്ങൾ തീ കത്തിക്കുന്നതെന്ന് നബി(സ) ചോദിച്ചു. നാടൻ കഴുതയുടെ മാംസം പാകം ചെയ്യുവാനാണെന്ന് അനുചരന്മാർ പറഞ്ഞു. നബി(സ) അരുളി: നിങ്ങൾ അതു പൊട്ടിക്കുകയും മാംസം ഒഴുക്കിക്കളയുകയും ചെയ്യുക. അവർ ചോദിച്ചു. ഞങ്ങൾ മാസം ഒഴുക്കിക്കളഞ്ഞു പാത്രം കഴുകിയെടുക്കട്ടെയോ? നബി(സ) പറഞ്ഞു: നിങ്ങൾ കഴുകിയെടുക്കുവിൻ. (ബുഖാരി. 3. 43. 657)

23) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) മക്കയിൽ പ്രവേശിച്ചു. കഅ്ബ:ക്ക് ചുറ്റും 360 വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് നബി(സ) അവയെ കുത്തി. സത്യം വരികയും അസത്യം നീങ്ങുകയും ചെയ്തുവെന്ന് നബി(സ) പറയുന്നുണ്ട ്. (ബുഖാരി. 3. 43. 658)

24) അബ്ദുല്ല(റ) നിവേദനം: വല്ലവനും തന്റെ ധനത്തെ സംരക്ഷിക്കുവാൻ വേണ്ടി പോരാടി മരണമടഞ്ഞാൽ അവൻ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)

25) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യ(ആയിശ)യോടൊപ്പം താമസിക്കുമ്പോൾ സത്യവിശ്വാസികളുടെ മാതാക്കളിലൊരാൾ(സൈനബ) ഒരു പിഞ്ഞാണത്തിൽ അൽപം ഭക്ഷണം ഭൃത്യന്റെ പക്കൽ കൊടുത്തയച്ചു. അപ്പോൾ ആയിശ തന്റെ കൈകൊണ്ട് ആ പാത്രത്തിന് ഒരടി കൊടുത്തു. പാത്രമുടഞ്ഞു. നബി(സ) ആ ഉടഞ്ഞ തുണ്ടുകൾ യോജിപ്പിച്ച് ആഹാരം അതിൽ തന്നെ എടുത്തിട്ടു. എന്നിട്ട് ഇതാ ഭക്ഷിച്ചു കൊള്ളുക എന്നരുളി. ആഹാരം കഴിച്ചിട്ട് തീരും വരേക്കും പിഞ്ഞാണവും കൊണ്ടുപോകാൻ ഭൃത്യനെ നബി(സ) വിട്ടില്ല. ആഹാരത്തിൽ നിന്ന് വിരമിച്ച് കഴിഞ്ഞപ്പോൾ നല്ലൊരു പിഞ്ഞാണം പകരം കൊടുത്തിട്ട് ഭൃത്യനെ പറഞ്ഞയച്ചു. ഉടച്ചത് നബി(സ) അവിടെ വെക്കുകയും ചെയ്തു. (ബുഖാരി. 3. 43. 661)