തിരഞ്ഞെടുത്ത ഹദീസുകൾ/അനാഡംബരജീവിതത്തിന്റെ മേന്മ

1) മുസ്തൗരിദി(റ) വിൽ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാൾ സ്വന്തം വിരൽ സമുദ്രത്തിൽ മുക്കിയെടുത്തതു പോലെയാണ്. (അതിൽ നിന്ന്) അവൻ എന്തുമായി മടങ്ങിയെന്ന് അവൻ നോക്കട്ടെ. (മുസ്ലിം)

2) ജാബിർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം, റസൂൽ(സ) ഒരിക്കൽ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാർശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്റെ ചെവി പിടിച്ചു കൊണ്ട് (പ്രവാചകൻ) പറഞ്ഞു. നിങ്ങളിലാരാണ് ഒരു ദിർഹമിന് ഇത് മേടിക്കാനിഷ്ടപ്പെടുന്നത്? അവർ പറഞ്ഞു. യാതൊന്നും കൊടുത്ത് അതു വാങ്ങാൻ ഞങ്ങളിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങൾ എന്തുചെയ്യാനാണ്? വീണ്ടും നബി(സ) ചോദിച്ചു. എന്നാൽ ഒരുപ്രതിഫലവും കൂടാതെ നിങ്ങൾക്കത് ലഭിക്കുന്നത് നിങ്ങളിഷ്ടപ്പെടുമോ? അവർ പറഞ്ഞു. അല്ലാഹുവാണ് അത് ചെവി മുറിക്കപ്പെട്ടതു കൊണ്ട് ജിവനുള്ളപ്പോൾ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തു കഴിഞ്ഞാൽ പിന്നെ പറയാനുമുണ്ടോ? അപ്പോൾ നബി(സ) പറഞ്ഞു. ഇത് നിങ്ങൾക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കൽ നിസ്സാരമാണ്. (മുസ്ലിം)

3) അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വർഗ്ഗാരാമവുമാണ്. (മുസ്ലിം) (സത്യവിശ്വാസിക്കു ഇഹലോകത്ത് അനവധിയനവധി നിയന്ത്രണങ്ങളുണ്ട്. നിഷേധികൾക്ക് ഇവിടെ സർവ്വസ്വാതന്ത്യ്രങ്ങളും നിലനിൽക്കുന്നു)

4) സഹ്ൽ(റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ സന്നിധിയിൽ വന്നുപറഞ്ഞു. പ്രവാചകരെ! എനിക്കൊരു അമൽ അവിടുന്ന് പഠിപ്പിച്ചുതരണം. ഞാനത് പ്രവർത്തിച്ചാൽ അല്ലാഹുവും മനുഷ്യരും എന്നെ ഇഷ്ടപ്പെടണം. റസൂൽ(സ) പറഞ്ഞു. ഐഹികാഡംബരങ്ങളെ നീ കൈവെടിയുക. എന്നാൽ, അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ പക്കലുള്ളത് നീ മോഹിക്കാതിരിക്കു. എന്നാൽ, ജനങ്ങളും നിന്നെ തൃപ്തിപ്പെടും. (ഇബ്നുമാജ)

5) നുഅ്മാൻ(റ) വിൽ നിന്ന് നിവേദനം: ജനങ്ങൾ സമ്പാദിച്ച ഐഹികാഡംബരങ്ങളെക്കുറിച്ച് നബി(സ) ഒരിക്കൽ സംസാരിക്കുകയുണ്ടായി. റസൂൽ(സ) ദിവസം മുഴുവൻ വിശന്നു വലയുന്ന ആളായി എനിക്ക് കാണാൻ കഴിഞ്ഞു. വളരെ മോശപ്പെട്ട കാരക്കപോലും വയർ നിറക്കാൻ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)

6) സഹ്ല്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) അരുളി: ഇഹലോകം അല്ലാഹുവിങ്കൽ ഒരു കൊതുകിന്റെ ചിറകിന്റെയത്രയും വിലയുള്ളതായിരുന്നെങ്കിൽ ധിക്കാരികൾക്ക് അതിൽ നിന്ന് ഒരു മുറുക്ക് വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു. (തിർമിദി) (അത്രയും നിസ്സാരമായതുകൊണ്ടാണ് ധിക്കാരികൾക്ക് അല്ലാഹു അത് പ്രദാനം ചെയ്യുന്നത്)

7) അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ അറിയണം - നിശ്ചയം, ഇഹലോകം ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാർത്ഥിയും ഒഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്. (തിർമിദി) (സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം പാരത്രികമോക്ഷമാണ്. അതിനു സഹായകമല്ലാത്ത ഐഹികനേട്ടങ്ങളൊക്കെ അവനെ നരകത്തിലേക്കു നയിക്കും)

8) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങൾ കൂടുതൽ വയലുകൾ സംഭരിച്ചുവെക്കരുത്. അങ്ങനെ വരുമ്പോൾ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങൾ സംതൃപ്തരാകും (മുസ്ലിം)

9) അബ്ദുല്ല(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) ഒരിക്കൽ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി, തൽസമയം ഞങ്ങളുടെ കൂര ഞങ്ങൾ റിപ്പയർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരുദൂതൻ(സ) ചോദിച്ചു. ഇതെന്താണ്? ഞങ്ങൾ പറഞ്ഞു. അതു തകർന്നു വീഴാൻ അടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങളത് പുനരുദ്ധരിക്കുകയാണ്. അപ്പോൾ അവിടുന്നു പറഞ്ഞു. ഈ പുനരുദ്ധാരണത്തേക്കാൾ വേഗതയുള്ളതാണ് മരണമെന്നു എനിക്കു തോന്നുന്നു. (അബൂദാവൂ ദ്, തിർമിദി) (ഇതൊക്കെ ഇങ്ങനെ പുനരുദ്ധരിച്ചുകൊണ്ട് ജീവിക്കാനുള്ള ദീർഘായുസ്സ് ലഭിക്കുമെന്നെനിക്കുറപ്പില്ല)

10) കഅ്ബുബ്നു ഇയാള്(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാൽ ധനമാണ് എന്റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. (തിർമിദി)

11) ഉസ്മാനുബ്നു അഫ്ഫാൻ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു. ആദം സന്തതികൾക്ക് തങ്ങൾ താമസിക്കുന്നതിനുള്ള ഭവനം, നഗ്നത മറക്കാനുള്ള വസ്ത്രം, ഉണങ്ങിയ ഒരു റൊട്ടി, അല്പം വെള്ളം എന്നിവയ്ക്കല്ലാതെ അവകാശമില്ല. (തിർമിദി) (വയറിനുവേണ്ടി ജീവിതം നയിക്കാനല്ല ഈ ലോകത്ത് ജനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത്യാവശ്യത്തിനുമാത്രം ദുൻയാവ് ഉപയോഗപ്പെടുത്തിയെങ്കിൽ മാത്രമേ പാരത്രികസൗഭാഗ്യം നേടാൻ കഴിയുകയുള്ളൂ)

12) അബ്ദുല്ല(റ) വിൽ നിന്ന് നിവേദനം: അൽഹാകുമു തക്കാസുർ എന്ന സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളൊരിക്കൽ നബി(സ)യുടെ അടുത്ത് ചെന്നു. അന്നേരം നബി(സ) പറഞ്ഞു. ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തിൽ ലയിച്ചിരിക്കുന്നു) എന്നാൽ, ആദമിന്റെ മകനേ! നീ തിന്നു തീർത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധർമ്മം ചെയ്തുകഴിഞ്ഞതും അല്ലാതെ നിന്റെ ധനത്തിൽ നിന്ന് നിനക്ക് വല്ലതും നേടാൻ കഴിയുമോ? (മുസ്ലിം)

13) അബ്ദുല്ലാഹിബ്നുമുഗ്ഫലിൽ നിന്ന് നിവേദനം: ഒരാൾ ഒരിക്കൽ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! അങ്ങയെ ഞാനിഷ്ടപ്പെടുന്നു. തിരുദൂതർ(സ) പറഞ്ഞു. നീ പറയുന്നതെന്താണെന്ന് നല്ലവണ്ണം ചിന്തിക്കൂ! അപ്പോഴും അദ്ദേഹം പറഞ്ഞു അല്ലാഹുവാണ്, അങ്ങയെ ഞാനിഷ്ടപ്പെടുന്നു. മൂന്നുപ്രാവശ്യം അതാവർത്തിച്ചു. തിരുനബി(സ) പറഞ്ഞു. അങ്ങനെ എന്നെ സ്നേഹിക്കുന്നുവെങ്കിൽ ദാരിദ്യ്രത്തെ നേരിടാനുള്ള സഹനശക്തി നീ സംഭരിക്കണം. കാരണം, മലവെള്ളം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാളുപരി വേഗതയിലാണ്. എന്നെ സ്നേഹിക്കുന്നവരെ ദാരിദ്യ്രം പിടികൂടുന്നത്. (തിർമിദി)

14) കഅ്ബുബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം: ആട്ടിൻപറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാൾ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിർമിദി)

15) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം: ഒരവസരത്തിൽ റസൂൽ(സ) ഒരുപായയിൽ കിടന്നുറങ്ങി. എഴുന്നേറ്റു. ആ പായ തിരുദൂതന്റെ ശരീരത്തിൽ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോൾ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! അങ്ങേക്ക് ഞങ്ങളൊരു മാർദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതൻ(സ) പറഞ്ഞു. ദുൻയാവുമായി എനിക്കെന്ത് ബന്ധമാണ്? ഒരു വൃക്ഷച്ചുവട്ടിൽ കുറച്ചു സമയം നിഴലറ്റു വിശ്രമിച്ചു. പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തിൽ. (മുസ്ലിം)

16) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: സമ്പന്നരേക്കാൾ അഞ്ഞൂറു വർഷം മുമ്പ് നിർദ്ധനർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (ദരിദ്രരേക്കാൾ ധനവാന്മാർ ധാരാളം വിചാരണക്ക് വിധേയരാകേണ്ടി വരുന്നതു കൊണ്ട്) (തിർമിദി)