തിരഞ്ഞെടുത്ത ഹദീസുകൾ/ഉത്തരവാദിത്തം ഏറ്റെടുക്കൽ

1) ഇബ്നുഅബ്ബാസ്(റ) നിവേദനം: എല്ലാവർക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്ന അല്ലാഹുവിന്റെ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അനന്തരാവകാശികളാണ്. നിങ്ങളുടെ സത്യങ്ങൾ ബന്ധിച്ചവർ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുഹാജിറുകൾ മദീനയിൽ നബി(സ)യുടെ അടുത്തു വന്നപ്പോൾ അൻസാരികൾ രക്തബന്ധത്തെ അവഗണിച്ച് മുഹാജിറുകൾക്ക് സ്വത്തവകാശം നൽകി. മതത്തിന്റെ അടിസ്ഥാനത്തിൽ നബി(സ) അവർക്കിടയിൽ ഉണ്ടാക്കിയ സാഹോദര്യ ബന്ധത്തെ പരിഗണിച്ചുകൊണ്ട് എല്ലാവർക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആയത്തു അവതരിപ്പിച്ചപ്പോൾ ഈ നിയമത്തെ ദുർബലപ്പെടുത്തി. ശേഷം അല്ലാഹു പറഞ്ഞു. നിങ്ങളുടെ സത്യങ്ങൾ ബന്ധിച്ചവർ അവർക്ക് അവരുടെ പങ്ക് കൊടുക്കുവിൻ. അതായത് പരസ്പര സഹായവും സമ്മാനങ്ങളും ഗുണം കാംക്ഷിക്കലും. അനന്തരാവകാശം അവർക്കില്ല. എന്തെങ്കിലും വസ്വിയ്യത്തു ചെയ്യാം. (ബുഖാരി. 3. 37. 489)

2) അനസ്(റ) നിവേദനം: ഇസ്ളാമിൽ സംഖ്യ ഉടമ്പടി പാടില്ലെന്ന് നബി(സ) അരുളിയതായി താങ്കൾക്കറിയാമോ എന്നൊരാൾ ചോദിച്ചു. അനസ്(റ) പറഞ്ഞു: (അതു ഞാനെങ്ങനെ വിശ്വസിക്കും) നബി(സ) എന്റെ വീട്ടിൽ വെച്ചാണല്ലോ ഖുറൈശികളെയും അൻസാരികളെയും തമ്മിൽ സംഖ്യ ഉടമ്പടി ചെയ്യിച്ചത്. (ബുഖാരി. 3. 37. 491)

3) ജാബിർ (റ) പറയുന്നു: ബഹ്റൈനിൽ നിന്നുള്ള നികുതിപ്പണം എത്തിയാൽ ഞാൻ നിനക്കിത്രയിത്ര തരുമെന്ന് നബി(സ) എന്നോട് പറഞ്ഞു. നബി(സ) മരിക്കുന്നതുവരെക്കും ബഹ്റൈനിലെ നികുതിപ്പണം എത്തിയില്ല. പിന്നീട് അതെത്തിയപ്പോൾ അബൂബക്കർ(റ) ഇപ്രകാരം വിളംബരം ചെയ്യിച്ചു. തിരുമേനി(സ) ആർക്കെങ്കിലും വല്ല വാഗ്ദാനമോ കടമോ വീട്ടാൻ ബാക്കിയുണ്ടെങ്കിൽ അബൂബക്കറിനെ സമീപിക്കുക. അപ്പോൾ ഞാൻ പറഞ്ഞു. നിശ്ചയം നബി(സ) എന്നോട് ഇപ്രകാരം പറയുകയുണ്ടായി. ഉടനെ അബൂബക്കർ തന്റെ കൈകൊണ്ട് എനിക്ക് ഒരു പിടി വാരി തന്നു. ഞാനത് എണ്ണി നോക്കി. അപ്പോൾ അത് അഞ്ഞൂറ് ദിർഹമുണ്ടായിരുന്നു. അതിന്റെ ഇരട്ടി ഇതാ വാങ്ങിക്കൊള്ളുകയെന്ന് കൂടി അബൂബക്കർ പറഞ്ഞു. (ബുഖാരി. 3. 37. 493)