തിരഞ്ഞെടുത്ത ഹദീസുകൾ/കടത്തിന്റെ ഇടപാടുകൾ, അവകാശം തടയൽ, പാപ്പരാകൽ

1) ജാബിർ (റ) നിവേദനം: ഞാൻ നബി(സ)യുടെ കൂടെ ഒരു യുദ്ധത്തിൽ പങ്കെടുത്തു. നബി(സ) എന്നോട് ചോദിച്ചു. നിന്റെ ഒട്ടകത്തെ എനിക്ക് വിൽക്കുന്നുവോ? അതെയെന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ഞാനതു നബി(സ)ക്ക് വിറ്റു. മദീനയിൽ എത്തിയപ്പോൾ പ്രഭാതത്തിൽ ഞാൻ നബി(സ)യുടെ അടുത്തു ചെന്നു. അപ്പോൾ അതിന്റെ വില നബി(സ) എനിക്ക് നൽകി. (ബുഖാരി. 3. 41. 570)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാൽ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തു വീട്ടും. അതിനെ തിരിച്ചു കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാൽ അല്ലാഹു അവനെ നശിപ്പിച്ചു കളയും. (ബുഖാരി. 3. 41. 572)

3) അബൂദർറ്(റ) നിവേദനം: ഞാൻ നബി(സ) യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നബി(സ) ഉഹ്ദ് മല കണ്ടപ്പോൾ അരുളി: ഉഹ്ദ് മല എന്റെ മുമ്പിൽ സ്വർണ്ണമായി മാറി എന്നു വിചാരിക്കുക. എങ്കിൽ പോലും ഒരു ദീനാറെങ്കിലും മൂന്ന് ദിവസത്തിൽ കൂടുതൽ എന്റെയടുക്കലിരിക്കുവാൻ ഞാനിഷ്ടപ്പെടുകയില്ല. വേണ്ടിവന്നാൽ കടം വീട്ടാൻ ഒരു ദീനാറു മാത്രം ഞാൻ സൂക്ഷിച്ചു വെക്കും. ശേഷം നബി(സ) അരുളി: നിശ്ചയം കൂടുതൽ ധനമുള്ളവരാണ് കുറച്ച് പുണ്യം ലഭിക്കുന്നവർ. പക്ഷെ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചിലവ് ചെയ്തവർ ഒഴികെ. എന്നാൽ അത്തരക്കാർ വളരെ കുറച്ചേ കാണുകയുള്ളൂ. നബി(സ) വീണ്ടും അരുളി: നിങ്ങൾ ഇവിടെതന്നെ നിൽക്കുക. വിദൂരമല്ലാത്ത നിലക്ക് നബി(സ) അൽപം അടികൾ മുമ്പോട്ടു വെച്ചു. ഉടനെ ഞാനൊരു ശബ്ദം കേട്ടു. അപ്പോൾ നബി(സ)യുടെയടുക്കലേക്ക് ചെല്ലാൻ ഞാനുദ്ദേശിച്ചു. പക്ഷെ വരുംവരേക്കും നിങ്ങൾ ഇവിടെത്തന്നെ നിൽക്കുക എന്നു നബി(സ) പറഞ്ഞത് ഞാനോർത്തു. നബി(സ) തിരിച്ചു വന്നപ്പോൾ ദൈവദൂതരേ, ഞാൻ കേട്ട ശബ്ദമെന്തായിരുന്നുവെന്നു ചോദിച്ചു. നബി(സ) ചോദിച്ചു. ആ ശബ്ദം നിങ്ങൾ കേട്ടോ? അതെ എന്ന് ഞാൻ മറുപടി പറഞ്ഞു: നബി(സ) അരുളി: ജിബ്രീൽ എന്റെ അടുത്തുവന്നു. ശേഷം പറഞ്ഞു: നിന്റെ സമുദായത്തിൽ അല്ലാഹുവിൽ യാതൊരു പങ്ക് ചേർക്കാതെ വല്ലവനും മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ഞാൻ ചോദിച്ചു. ഇന്നിന്ന കുറ്റങ്ങൾ ചെയ്താലും പ്രവേശിക്കുമോ? അതെയെന്ന് അദ്ദേഹം (ജിബ്രീൽ) മറുപടി പറഞ്ഞു. (ബുഖാരി. 3. 41. 573)

4) ഹൂദൈഫ(റ) നിവേദനം: നബി(സ) അരുളി: ഒരാൾ മരണപ്പെട്ടു. അപ്പോൾ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാൾ ചോദിക്കപ്പെട്ടു. അയാൾ പറഞ്ഞു: ഞാൻ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാൻ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനിൽ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോൾ അയാൾക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)

5) ജാബിർ(റ) നിവേദനം: നബി(സ) പൂർവ്വാഹ്നത്തിൽ പള്ളിയിലിരിക്കുമ്പോൾ ഞാൻ നബി(സ)യുടെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്കരിക്കുവാൻ നബി(സ) അരുളി. എനിക്ക് തന്ന് തീർക്കേണ്ട കടബാധ്യത നബി(സ)ക്ക് ഉണ്ടായിരുന്നു. നബി(സ) കടം വീട്ടുകയും കൂടുതൽ തരികയും ചെയ്തു. (ബുഖാരി. 3. 41. 579)

6) ആയിശ(റ) പറയുന്നു: നബി(സ) നമസ്കാരത്തിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഒരാൾ ചോദിച്ചു: പ്രവാചകരേ! താങ്കൾ കടത്തിൽ നിന്ന് രക്ഷ തേടുന്നതിനെ വർദ്ധിപ്പിക്കുന്നുവല്ലൊ?! നബി(സ) അരുളി: തീർച്ചയായും ഒരു മനുഷ്യൻ കടക്കാരനായാൽ സംസാരിച്ചാൽ കളവ് പറയും. കരാർ ചെയ്താൽ ലംഘിക്കും. (ബുഖാരി. 3. 41. 582)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയിൽ മരണമടഞ്ഞു. എങ്കിൽ അവയെ അടുത്ത ബന്ധുക്കൾ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കിൽ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാൽ അവൻ (അവന്റെ രക്ഷാധികാരി)എന്റെയടുക്കൽ വരട്ടെ. ഞാനാണവന്റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)

8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ വസ്തു പാപ്പരായ ഒരുവന്റെ അടുത്ത് കണ്ടാൽ അതിന്ന് അവൻ തന്നെയാണ് ഏറ്റവും അവകാശപ്പെട്ടവൻ. (ബുഖാരി. 3. 41. 587)

9) മുഗീറ(റ) നിവേദനം: നിശ്ചയം അല്ലാഹു നിങ്ങളുടെ മേൽ മാതാപിതാക്കളെ ഉപദ്രവിക്കലും പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും ഖാലയും ഖീലയും പറയലും കൂടുതൽ യാചിക്കലും ധനം പാഴാക്കിക്കളയലും നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 41. 591)

10) ജാബിർ(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതൻ(സ) പലിശ വാങ്ങുന്നയാളേയും പലിശ കൊടുക്കുന്നയാളേയും ആ ഇടപാടു എഴുതുന്നയാളേയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കയും പറയുകയും ചെയ്തു അവർ ഒരുപോലെ ആണ്. (മുസ്ലിം)

11) അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: പലിശ തിന്നാത്തവരായി ആരും തന്നെ ഇല്ലാതാകുന്ന ഒരു കാലം ജനങ്ങളുടെ മേൽവരും: ഒരുവൻ അതു തിന്നുന്നില്ലെങ്കിലും, അതിന്റെ ആവി അവനിൽ എത്തിച്ചേരും. (അബൂദാവൂദ്)