1. ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരിക്കൽ സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോൾ തിരുമേനി(സ) നമസ്കരിച്ചു. ശേഷം അവിടുന്നു പറഞ്ഞു. അഗ്നി എനിക്ക് ദർശിപ്പിക്കപ്പെട്ടു. മുമ്പ് ഇതുപോലെ വികൃതമായ ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ല. (ബുഖാരി. 1. 8. 423)

2. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിച്ചു. സഹാബിവര്യന്മാർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! താങ്കളുടെ സ്ഥാനത്തുനിന്ന് എന്തോ എത്തിപ്പിടിക്കുവാൻ താങ്കൾ ശ്രമിക്കുന്നതുപോലെ ഞങ്ങൾ താങ്കളെ ദർശിച്ചുവല്ലോ? ശേഷം പിന്നിലേക്ക് മാറുകയും ചെയ്തു. തിരുമേനി(സ) അരുളി: സ്വർഗ്ഗം എനിക്ക് ദർശിപ്പിക്കപ്പെട്ടു. അപ്പോൾ അതിൽ നിന്ന് ഒരു മുന്തിരിക്കുല പറിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാനത് പറിച്ചെടുത്തിരുന്നുവെങ്കിൽ അന്ത്യദിനം വരെ നിങ്ങൾക്ക് ഭക്ഷിക്കുവാൻ അത് മതിയാകുമായിരുന്നു. (ബുഖാരി. 1. 12. 715)

3. അബൂബക്കറത്തു(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ അടുക്കലിരിക്കുമ്പോൾ സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോൾ നബി(സ) തന്റെ തട്ടം വലിച്ചുകൊണ്ടു പുറപ്പെട്ടു പള്ളിയിൽ പ്രവേശിച്ചു. പിന്നാലെ ഞങ്ങളും. അങ്ങനെ നബി(സ) ഞങ്ങളേയുമായി രണ്ട് റക്അത്തു നമസ്കരിച്ചു. സൂര്യൻ വെളിവാകുന്നതുവരെ. ശേഷംനബി(സ) പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും വല്ലവനും മരിച്ചതു കൊണ്ട് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങൾ അവക്ക് ഗ്രഹണം ബാധിച്ചതു കണ്ടാൽ അത് നീങ്ങും വരേക്കും നിങ്ങൾ നമസ്കരിക്കുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്തു കൊള്ളുവിൻ. (ബുഖാരി. 2. 18. 150)

4. മുഗീറ:(റ) നിവേദനം: നബി(സ)യുടെ പുത്രൻ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങൾ പറയുവാൻ തുടങ്ങി. ഇതറിഞ്ഞപ്പോൾ നബി(സ) അരുളി: വല്ലവനും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. നിങ്ങൾ അതിനെ (ഗ്രഹണത്തെ) കണ്ടാൽ നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവീൻ. (ബുഖാരി. 2. 18. 153)

5. ആയിശ(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചു. അപ്പോൾ ജനങ്ങളുമായി നബി(സ) സംസാരിച്ചു. നബി(സ) വളരെ നേരം ദീർഘിച്ചതിനുശേഷം റുകൂഅ് ചെയ്യുകയും അതിനെ ദീർഘിപ്പിക്കുകയും ചെയ്ത ശേഷം റുകൂഇൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ നിറുത്തത്തെക്കാൾ അൽപം കുറഞ്ഞ നിലക്ക് ദീർഘിപ്പിച്ചു കൊണ്ടു നിന്നു. പിന്നീട് നബി(സ) റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഇനെക്കാൾ അൽപം കുറഞ്ഞ നിലക്ക് അതിനെ ദീർഘിപ്പിക്കുകയും ചെയ്തു. ശേഷം സുജൂദ് ചെയ്യുകയും സുജൂദ് ദീർഘിപ്പിക്കുകയും ചെയ്തു. അനന്തരം രണ്ടാമത്തെ റക്അത്തിലും ആദ്യത്തെ റക്അത്തിൽ ചെയ്തപോലെ ചെയ്തു. പിന്നീട് നമസ്കാരത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. അപ്പോൾ സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം ജനങ്ങളോട് നബി(സ) ഒരു പ്രസംഗം നടത്തി. അല്ലാഹുവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തശേഷം നബി(സ) പറഞ്ഞു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. വല്ലവനും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണം കൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാൽ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനെ മഹത്വപ്പെടുത്തുകയും നമസ്ക്കരിക്കുകയും ദാന ധർമ്മങ്ങൾ ചെയ്യുകയും ചെയ്തു കൊള്ളുവീൻ. തുടർന്ന്കൊണ്ട് നബി(സ) പ്രസംഗിച്ചു. മുഹമ്മദിന്റെ അനുയായികളേ! അല്ലാഹു സത്യം. തന്റെ ദാസൻ അല്ലെങ്കിൽ ദാസി വ്യഭിചരിക്കുന്നതിൽ അല്ലാഹുവിന്നുള്ളതിനെക്കാൾ അഭിമാനരോഷം മറ്റാർക്കും ഉണ്ടായിരിക്കില്ല. മുഹമ്മദിന്റെ സമുദായമേ! ഞാൻ ഗ്രഹിച്ചത് നിങ്ങൾ ഗ്രഹിച്ചു കഴിഞ്ഞെങ്കിൽ നിങ്ങൾ അൽപം മാത്രം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി. 2. 18. 154)

6. അബ്ദുല്ലാഹിബ്നൂ അംറ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ അസ്സ്വാലത്തു ജാമിഅ: (സംഘടിതമായി നമസ്കരിക്കാൻ വരിക) എന്ന് വിളിച്ചു പറയപ്പെട്ടു. (ബുഖാരി. 2. 18. 155)

7. ആയിശ(റ) നിവേദനം: നബി(സ)യുടെ ജീവിതകാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോൾ നബി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. ജനങ്ങൾ നബി(സ)ക്ക് പിന്നിലായി അണി നിരന്നു. അങ്ങനെ നബി തക്ബീർ ചൊല്ലി ദീർഘമായി ഖുർആൻ പാരായണം ചെയ്തു. ശേഷം തക്ബീർ ചൊല്ലി ദീർഘമായി റുകൂഅ് ചെയ്തു. പിന്നീട് സമി അല്ലാഹു ലിമൻ ഹമിദ: എന്നു ചൊല്ലി എഴുന്നേൽക്കുകയും സുജൂദ് ചെയ്യാതെ വീണ്ടും ദീർഘമായി ഖുർആൻ പാരായണം ചെയ്തു. എങ്കിലും ആദ്യത്തെതിനേക്കാൾ ഇതും അൽപം കുറവായിരുന്നു. വീണ്ടും തക്ബീർ ചൊല്ലി ദീർഘമായി ആദ്യത്തേതിനെക്കാൾ കുറവായ നിലക്ക് റുകൂഅ് ചെയ്തു. ശേഷം സമി അല്ലാഹു ലിമൻ ഹമിദ: എന്നു ചൊല്ലി റബ്ബനാ വലക്കൽ ഹംദു എന്ന് പ്രാർത്ഥിക്കുകയും തുടർന്ന് സുജൂദ് ചെയ്യുകയും ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും പ്രവർത്തിച്ചു. അങ്ങനെ നാല് റുകൂഉം നാല് സുജൂദും പൂർത്തിയാക്കി. നബി(സ) പറയുന്നതിന് മുമ്പ് തന്നെ സൂര്യൻ പ്രത്യക്ഷപ്പെട്ടു. ശേഷം നബി(സ) എഴുന്നേറ്റ് നിന്ന് അല്ലാഹുവിന്ന് അവകാശപ്പെട്ടതുകൊണ്ട് അവനെ മഹത്വപ്പെടുത്തി. അനന്തരം ഇപ്രകാരം പ്രസംഗിച്ചു. സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. ഒരാൾ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ബാധിക്കുകയില്ല. അതിനെ നിങ്ങൾ കണ്ടാൽ നമസ്കാരത്തിലേക്ക് നിങ്ങൾ അഭയം തേടുക. അബ്ദുല്ലാഹിബ്നു സുബൈർ(റ) സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ മദീനയിൽ വെച്ച് സുബ്ഹ് നമസ്കാരം പോലെ ഗ്രഹണ നമസ്കാരവും നിർവ്വഹിച്ചത് ഉർവ:യോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതെ നിശ്ചയം അദ്ദേഹം സുന്നത്തിനെ തെറ്റിച്ചു. (ബുഖാരി. 2. 18. 156)

8. അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാൽ അല്ലാഹു അതുകൊണ്ട് തന്റെ ദാസൻമാരെ ഭയപ്പെടുത്തുകയാണ്. (ബുഖാരി. 2. 18. 158)

9. അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കാലത്തു സൂര്യന്ന് ഗ്രഹണം ബാധിച്ച സന്ദർഭത്തിൽ അസ്സ്വലാത്തു ജാമിഅ: എന്ന് വിളിക്കപ്പെട്ടു. അങ്ങനെ ഒരു സുജൂദിൽ (റക്അത്തിൽ) രണ്ട് റുകൂഅ് നബി(സ) ചെയ്തതുപോലെ ദീർഘമായൊരു സുജൂദ് ഞാനൊരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 2. 18. 160)

10. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോൾ സൂറത്തൂൽ ബഖറ: പാരായണം ചെയ്യുന്ന അത്ര സമയം നബി(സ) ദീർഘമായി നിന്നു. ശേഷം റുകൂഅ് ചെയ്തു. ദീർഘമായ റുകൂഅ്. അനന്തരം എഴുന്നേറ്റ് നിന്ന് ദീർഘമായി ഖുർആൻ ഓതി. എന്നാൽ ഇത് ആദ്യത്തേതിനേക്കാൾ കുറവായിരുന്നു. പിന്നീട് റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഅ്നെക്കാൾ കുറവായ നിലക്ക് ദീർഘിപ്പിക്കുകയും ചെയ്തു. അനന്തരം സുജൂദ് ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. ശേഷം നബി(സ) നമസ്കാരത്തിൽ നിന്നും വിരമിച്ചു. അപ്പോൾ സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം നബി(സ) ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തമാണ്. ഒരാൾ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ഉണ്ടാവുകയില്ല. നിങ്ങൾ അതിനെ ദർശിച്ചാൽ അല്ലാഹുവിനെ സ്മരിക്കുക. അപ്പോൾ അനുചരന്മാർ പറഞ്ഞു: പ്രവാചകരേ! അങ്ങു നമസ്കാരത്തിൽ എന്തോ ഒന്ന് പിടിക്കാൻ കൈ നീട്ടുന്നതും പിന്നീട് പിന്നോട്ടു തന്നെ നീങ്ങുന്നതും ഞങ്ങൾ കണ്ടല്ലോ? നബി(സ) അരുളി: എനിക്ക് സ്വർഗ്ഗം പ്രദർശിക്കപ്പെട്ടു. സ്വർഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാൻ കൈനീട്ടി. ഞാനത് കരസ്ഥമാക്കിയിരുന്നുവെങ്കിൽ ലോകം നിലനിൽക്കുന്ന കാലമത്രയും നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാൻ കഴിയുമായിരുന്നു. ഞാൻ നരകത്തേയും കണ്ടു. ഞാൻ കണ്ടതുപോലുള്ള ഭയാനകമായ ഒരു കാഴ്ച ഇതിന് മുമ്പ് കണ്ടിട്ടേയില്ല. നരകവാസികൾ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രവാചകരേ! എന്താണിതിന് കാരണമെന്ന് അനുചരന്മാർ ചോദിച്ചു. നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിഷേധസ്വഭാവം തന്നെ. അനുചരന്മാർ ചോദിച്ചു. സ്ത്രീകൾ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ? നബി(സ) പ്രത്യുത്തരം നൽകി. ഭർത്താക്കൻമാരോടും അവർ ചെയ്തു കൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകൾ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും ഒരു സ്ത്രീക്ക് നീ നന്മ ചെയ്തു. എന്നിട്ടു ഒരിക്കൽ അവളിഷ്ടപ്പെടാത്തത് നിന്നിൽ നിന്ന് സംഭവിച്ചു. എങ്കിൽ നിങ്ങളിൽ നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്ക് ലഭിച്ചിട്ടേയില്ലെന്ന് അവൾ പറയും. (ബുഖാരി. 2. 18. 161) 9) അസ്മാഅ്(റ) നിവേദനം: സൂര്യഗ്രഹണം ഉണ്ടാകുമ്പോൾ അടിമകളെ മോചിപ്പിക്കുവാൻ നബി(സ) നിർദ്ദേശിക്കാറുണ്ട്. (ബുഖാരി. 2. 18. 163)

10) അബൂമൂസ(റ) നിവേദനം: ഒരിക്കൽ സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ അന്ത്യദിനം സംഭവിക്കുകയാണോ എന്ന് ഭയപ്പെടുന്ന അവസ്ഥയിൽ നബി(സ) പരിഭ്രമിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. പള്ളിയിൽ വന്നു ദീർഘമായി സുജൂദും റുകുഉം ഖിയാമും നിർവ്വഹിച്ചുകൊണ്ട് നബി(സ) നമസ്കരിച്ചു. അപ്രകാരം നബി(സ) ചെയ്യുന്നത് ഞാൻ തീരെ കണ്ടിട്ടില്ല. അനന്തരം നബി(സ) പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ഇതൊരു ദൃഷ്ടാന്തമാണ്. അല്ലാഹു ഉണ്ടാക്കുന്നത്. വല്ലവനും മരിച്ചു. അല്ലെങ്കിൽ ജനിച്ചു. ഇതുകൊണ്ടൊന്നും അത് ഉണ്ടാവുകയില്ല. എന്നാൽ ഇതുകൊണ്ട് അല്ലാഹു അവന്റെ ദാസന്മാരെ ഭയപ്പെടുത്തുകയാണ്. അതിനാൽ ഗ്രഹണത്തിൽ നിന്ന് എന്തെങ്കിലും നിങ്ങൾ ദർശിച്ചാൽ അല്ലാഹുവിനെ സ്മരിക്കുവാനും പ്രാർത്ഥിക്കുവാനും പാപമോചനം തേടുവാനും നിങ്ങൾ അഭയം തേടുക. (ബുഖാരി. 2. 18. 167)

11) ആയിശ(റ) നിവേദനം: നബി(സ) ഗ്രഹണനമസ്കാരത്തിൽ ഉറക്കെ ഖുർആൻ പാരായണം ചെയ്തു. തന്റെ ഖൂർആൻ പാരായണത്തിൽ നിന്നും വിരമിച്ചപ്പോൾ തക്ബീർ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇൽ നിന്ന് എഴുന്നേറ്റപ്പോൾ സമി അല്ലാഹു എന്ന് ചൊല്ലി റബ്ബനാ വലക്കൽ ഹംദു എന്നു പ്രാർത്ഥിച്ചു. ശേഷം ഖുർആൻ പാരായണത്തിലേക്ക് തന്നെ മടങ്ങി. അങ്ങനെരണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നബി(സ) നിർവ്വഹിച്ചു. (ബുഖാരി. 2. 18. 172)

6) അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിർവ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാൻ അവരുടെ കൂടെയാണോ എന്ന് ഞാൻ പറഞ്ഞു പോകുന്നതുവരെ. അപ്പോൾ നരകത്തിൽ ഒരു സ്ത്രീയെ ഞാൻ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാൻ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവർ(മലക്കുകൾ)പറഞ്ഞു. അവൾ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552)