1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാൻ എനിക്ക് കൽപ്പന കിട്ടി. ആളുകൾ അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുർജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3. 30. 95)

2) അബൂഹുമൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ മദീന ഞങ്ങളുടെ ദൃഷ്ടിയിൽപ്പെട്ടപ്പോൾ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി. 3. 30. 96)

3) സുഫ്യാൻ(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. യമൻ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകൾ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവർ സ്വകുടുംബക്കാരേയും അവർക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവർ അറിയുന്നവരാണെങ്കിൽ മദീന തന്നെയാണ് അവർക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോൾ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങൾ വരും. അവർ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവർ ജ്ഞാനികളായിരുന്നുവെങ്കിൽ മദീന തന്നെയായിരിക്കും അവർക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യർ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവർ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവർ അറിവുള്ളവരായിരുന്നുവെങ്കിൽ അവർക്ക് ഏറ്റവും ഉത്തമം. (ബുഖാരി. 3. 30. 99)

4) അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാൻ (വിശ്വാസം)ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സർപ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. 3. 30. 100)

5) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകൾ കാവൽക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകൾ നിൽക്കും. പ്ളേഗോ ദജ്ജാലോ അതിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 30. 104)

7) അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാൽ കാൽ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സർവ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകൾ അണിയണിയായി കാവൽ നിൽക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സർവ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. 3. 30. 105)

8) അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീർഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതിൽ പെട്ടതാണ് ദജ്ജാൽ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവൻ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദർഭം ജനങ്ങളിൽ വെച്ച് ഉത്തമനായ ഒരാൾ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളോട് വർത്തമാനം പറഞ്ഞു. അതെ, ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ ദജ്ജാൽ പറയും: ഈ മനുഷ്യനെ ഞാൻ വധിച്ച് വീണ്ടും ജീവിപ്പിച്ചാൽ ഞാൻ പറയുന്ന കാര്യത്തിൽ നിങ്ങൾ സംശയിക്കുമോ? ഇല്ലെന്നവർ മറുപടി പറയും. ദജ്ജാൽ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോൾ ആ പുനർജനിച്ച മനുഷ്യൻ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോൾ ദജ്ജാൽ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാൻ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)

9) ജാബിർ(റ) നിവേദനം: ഒരു ഗ്രാമീണൻ വന്ന് നബി(സ)ക്ക് ഇസ്ളാമായി ജീവിച്ചുകൊള്ളാമെന്ന് ഉടമ്പടി ചെയ്തു. അടുത്ത ദിവസം പനി ബാധിച്ചവനായി അയാൾ നബി(സ)യുടെ അടുക്കൽ വന്നു. അങ്ങനെ അയാൾ പറഞ്ഞു: എന്റെ ഉടമ്പടി ദുർബ്ബലപ്പെടുത്തുവാൻ എന്നെ അനുവദിച്ചാലും എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു. നബി(സ) വിസമ്മതിക്കുകയും ചെയ്തു. അവിടുന്നരുളി. മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിർത്തുകയും ചെയ്യും. (ബുഖാരി. 3. 30. 107)

10) സൈദ്ബ്നു സാബിതു(റ) പറയുന്നു: നബി(സ) ഉഹ്ദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോൾ അവിടുത്തെ ചില അനുചരന്മാർ മടങ്ങിപ്പോന്നു. അപ്പോൾ ഒരു വിഭാഗം പറഞ്ഞു. നമുക്ക് അവരോട് യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട് യുദ്ധം ചെയ്യരുത്. അപ്പോൾ സൂറത്ത് നിസാഇലെ 88-ാം സൂക്തം അവതരിപ്പിക്കപ്പെട്ടു. നബി(സ) പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി. 3. 30. 108)

11) അനസ്(റ) പറയുന്നു: നബി(സ) പ്രാർത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി. 3. 30. 109)