1) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ർ നമസ്കാരത്തിൽ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂർത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി. 2. 22. 315)

2) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരിക്കൽ ളുഹർ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്റെ റക്അത്തുകൾ വർദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോൾ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവർ മറുപടി നൽകി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി. 2. 22. 317)

3) കുറൈബ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) മിസ്വർ(റ) അബ്ദുറഹ്മാൻ(റ) മുതലായവർ ആയിശ(റ) യുടെ അടുക്കലേക്ക് അദ്ദേഹത്തെ - ഇപ്രകാരം പ്രസ്താവിച്ചും കൊണ്ട് - നിയോഗിച്ചു. നീ ഞങ്ങളുടെ എല്ലാവരുടേയും സലാം അവർക്ക് പറയുക. ശേഷം അസറിന്റെ ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കാരത്തെക്കുറിച്ച് അവരോട് ചോദിക്കുക. നീ അവരോട് പറയുക: നിശ്ചയം നിങ്ങൾ അത് നമസ്കരിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതെ സന്ദർഭം നബി(സ) അതിനെ വിരോധിച്ചതായും ഞങ്ങൾ മനസ്സിലാക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു. അതു നമസ്കരിക്കുന്നവരെ ഉമർ(റ) യുടെ കൂടെ ഞാനും അടിക്കാറുണ്ട്. കുറൈബ്(റ) പറയുന്നു. അങ്ങനെ ഞാൻ ആയിശ(റ) യുടെ അടുക്കൽ പ്രവേശിക്കുകയും അവർ എന്നെ നിയോഗിച്ച വിവരം അവരോട് പറയുകയും ചെയ്തു. അപ്പോൾ ആയിശ(റ) പറഞ്ഞു: നീ ഈ വിഷയം ഉമ്മുസലമ:യോടു ചോദിക്കുക. അപ്പോൾ ഞാൻ അവരുടെ അടുത്ത് ചെന്ന് ആയിശ(റ) പറഞ്ഞ വിവരം പറഞ്ഞു. നബി(സ) അതിനെ വിരോധിക്കുന്നത് ഞാൻ കേട്ടു. പിന്നീട് നബി(സ) അസറിന്ന് ശേഷം രണ്ട് റക്അത്തു നമസ്കാരം നിർവ്വഹിക്കുന്നത് ഞാൻ കണ്ടു. അനന്തരം എന്റെ അടുത്തു നബി(സ) പ്രസംഗിച്ചു. എന്റെയടുക്കൽ അന്നേരം ബനൂഹറാമിൽ പെട്ട ചില അൻസാരി സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു. നബി(സ)യുടെ അടുക്കലേക്ക് ഒരു പെൺകുട്ടിയെ ഞാൻ പറഞ്ഞയച്ചു. നബി(സ)യുടെ അരികിൽ നിന്നിട്ട് ദൈവ ദൂതരേ, അവിടുന്നു അസർ നമസ്കാരശേഷം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുന്നത് വിരോധിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവിടുന്ന് ഇപ്പോൾ അതു നമസ്കരിക്കുന്നത് ഞാൻ കാണുന്നുമുണ്ട്. എന്താണിതിന്റെ കാരണമെന്ന് അങ്ങയോടന്വേഷിക്കാൻ ഉമ്മുസലമ(റ) എന്നെ ഏൽപ്പിച്ചിരിക്കയാണ് എന്നു നീ പറയുകയും ചെയ്യണം. അപ്പോൾ നബി(സ) കൈ കൊണ്ട് ആംഗ്യം കാണിച്ചെങ്കിലോ നീ പിന്നോട്ടു തെറ്റി നിൽക്കണം. ആ പെൺകുട്ടി അങ്ങിനെ തന്നെ ചെയ്തു. നബി(സ) നമസ്കാരത്തിൽ കൈകൊണ്ട് ആംഗ്യം കാണിച്ചും അവൾ പിന്നോട്ട് മാറി നിന്നു. നബി(സ) നമസ്കാരത്തിൽ നിന്നു വിരമിച്ച ശേഷം അരുളി: അബൂഉമയ്യയുടെ മകളേ! അസർ നമസ്കാരത്തിനുശേഷമുള്ള രണ്ട് റക്അത്ത് സുന്നത്തിനെക്കുറിച്ച് നീ എന്നോട് ചോദിക്കുന്നു. അബ്ദുൽ ഖൈസ് ഗ്രോത്രത്തിലെ ചില ആളുകൾ എന്റെയടുക്കൽ വന്നിരുന്നു. അവർ കാരണം ളുഹ്ർ നമസ്കാരത്തിന്നു ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ നമസ്കരിച്ചത് ആ രണ്ട് റക്അത്താണ്. (ബുഖാരി. 2. 22. 325)