• ഇബ്നുമസ്‌ഊട്‌(റ) പറയുന്നു: ഒരു മനുഷ്യൻ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങൾ ചെയ്ത കുറ്റങ്ങൾക്ക്‌ ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തന്റെ പ്രവർത്തനങ്ങൾ നന്നാക്കിത്തീർത്തെങ്കിൽ കിരാതയുഗത്തിൽ പ്രവർത്തിച്ച തെറ്റുകൾക്ക്‌ അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തെറ്റ്‌ പ്രവർത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ്‌ ചെയ്ത തെറ്റുകൾക്കും പിൽക്കാലങ്ങളിൽ ചെയ്ത തെറ്റുകൾക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്‌. (ബുഖാരി. 6921)
  • നാഫിഅ​‍്‌(റ) പറയുന്നു: സ്വഫിയ്യ: അദ്ദേഹത്തോട്‌ പറഞ്ഞു: ഖലീഫ ഉമർ(റ)ന്റെ ഒരു അടിമ യുദ്ധത്തിൽ പെട്ട ഒരു അടിമസ്ത്രീയെ നിർബന്ധിച്ച്‌ അവളുടെ കന്യകത്വം നഷ്ടപ്പെടുത്തി. ഉമർ(റ) അവനെ ശിക്ഷിക്കുകയും നാട്‌ കടത്തുകയും ചെയ്തു. എന്നാൽ സ്ത്രീയെ അദ്ദേഹം ശിക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 6949)
  • അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാൻ കൊതിക്കരുത്‌. സുകൃതം ചെയ്യുന്നവനാണെങ്കിൽ അവന്ന്‌ കൂടുതൽ സുകൃതം ചെയ്യുവാൻ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കിൽ പശ്ചാത്തപിച്ച്‌ മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)
  • ഇബ്നു മസ്‌ഊടി(റ)ൽ നിന്ന്‌: നബിതിരുമേനി(സ) മൂന്ന്‌ പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തിൽ) അമിതമായ നിലപാട്‌ കൈക്കൊള്ളുന്നവർ പരാജയത്തിലാണ്‌. (മുസ്ലിം)
  • ജാബിറി(റ)ൽ നിന്ന്‌: ഞാൻ നബി(സ)യൊന്നിച്ച്‌ നിസ്കരിക്കാറുണ്ട്‌. അപ്പോഴെല്ലാം അവിടുത്തെ നിസ്കാരവും ഖുത്തുബയും മദ്ധ്യനിലയിലായിരുന്നു. (മുസ്ലിം)
  • സൽമത്ത്ബ്നു അംറി(റ)ൽ നിന്ന്‌: പ്രവാചകസന്നിധിയിൽവെച്ച്‌ ഒരാൾ ഇടതുകൈകൊണ്ട്‌ ഭക്ഷിച്ചു. അവിടുന്നരുളി: വലതുകൈകൊണ്ട്‌ ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന്‌ കഴിവില്ല. നബി(സ) പ്രാർത്ഥിച്ചു: എന്നാൽ നിനക്കതിന്‌ കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്‌. പിന്നീടയാൾക്ക്‌ തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്ലിം)
  • ജാബിർ(റ) വിൽ നിന്ന്‌: ഒരവസരത്തിൽ റസൂൽ(സ) ഇങ്ങനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച്‌ അതിൽ വണ്ടുകളും പാറ്റകളും വീഴാൻ തുടങ്ങിയപ്പോൾ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്‌. നരകത്തിൽ നിന്ന്‌ നിങ്ങളെ ഞാൻ തടഞ്ഞു നിർത്തുന്നു. നിങ്ങളാണെങ്കിൽ എന്റെ കയ്യിൽ നിന്ന്‌ വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
  • ജാബിർ(റ)ൽ നിന്ന്‌: (ആഹാരം കഴിക്കുമ്പോൾ) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച്‌ നക്കുവാൻ അല്ലാഹുവിന്റെ പ്രവാചകൻ(സ) അരുളിയിരിക്കുന്നു. ഏതിലാണ്‌ ബർക്കത്തെന്ന്‌ നിങ്ങൾക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്‌. (മുസ്ലിം)
  • ഉഖ്ബത്തുബ്നു അമ്ര്‌(റ) നിവേദനം ചെയ്യുന്നു: റസൂൽ(സ) പറഞ്ഞു: നല്ലത്‌ കാണിച്ച്‌ കൊടുക്കുന്നവന്‌ അത്‌ പ്രവർത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്‌. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌: റസൂൽ(സ) പ്രസ്താവിച്ചു: നല്ല മാർഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നവന്‌ തന്നെ അനുഗമിച്ച്‌ പ്രവർത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്‌. അത്‌ നടപ്പാക്കിയവന്‌ ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക്‌ ക്ഷണിച്ചവന്‌ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്‌. അതുകൊണ്ട്‌ അവർക്ക്‌ ഒരു കുറവും വരുന്നില്ല. (മുസ്ലിം)
  • അബൂസഈദ്‌ നിവേദനം: നബി(സ) പറയുന്നത്‌ ഞാൻ കേട്ടു. നിങ്ങളിൽ ആരെങ്കിലും ഒരു നിഷിദ്ധകർമ്മം കണ്ടാൽ തന്റെ കൈകൊണ്ട്‌ അവനത്‌ തടഞ്ഞ്‌ കൊള്ളട്ടെ. അതിന്‌ കഴിഞ്ഞില്ലെങ്കിൽ താൻ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയംകൊണ്ട്‌ വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്റെ ഏറ്റവും താഴ്‌ന്ന പടിയാണ്‌. (മുസ്ലിം)
  • ഇബ്നു മസ്‌ഊട്‌(റ)ൽ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്റെ ജനതയിൽ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിൻപററുന്നവരും ആജ്ഞാനുവർത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവർക്കു ശേഷം പ്രവർത്തിക്കാത്തത്‌ പറയുകയും കൽപിക്കപ്പെടാത്തത്‌ പ്രവർത്തിക്കുകയും ചെയ്യുന്ന പിൻഗാമികൾ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിർത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാൻ അവശേഷിക്കുന്നില്ല. (മുസ്ലിം)
  • ഉമ്മുസൽമ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങൾക്ക്‌ അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കൽപ്പിക്കുന്ന കൈകാര്യ കർത്താക്കൾ നിങ്ങളിൽ നിയോഗിക്കപ്പെടുന്നതാണ്‌. (എന്നാൽ ദുഷ്പ്രവർത്തികളിൽ) വെറുപ്പ്‌ പ്രകടിപ്പിച്ചവൻ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. അവർ ചോദിച്ചു: മറിച്ച്‌ അതിൽ സംതൃപ്തി പൂണ്ട്‌ അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങൾക്ക്‌ അവരോട്‌ യുദ്ധം ചെയ്തുകൂടെയോ? പ്രവാചകൻ(സ) അരുളി: അവൻ നമസ്കാരം നിലനിർത്തുന്നേടത്തോളം അത്‌ പാടുള്ളതല്ല. (മുസ്ലിം)
  • ഹുദൈഫ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) അരുൾചെയ്തിരിക്കുന്നു: എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ, അവനെക്കൊണ്ട്‌ സത്യം. നിങ്ങൾ നല്ലത്‌ കൽപിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേൽ കടുത്ത ശിക്ഷ ഏർപ്പെടുത്തും. നിങ്ങൾ പ്രാർത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിർമിദി)
  • അബൂസഈദിൽ ഖുദ്‌രി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പിൽ ന്യായം പറയലാണ്‌ ഏറ്റവും വലിയ ജിഹാദ്‌. (അബൂദാവൂട്‌, തിർമിദി)
  • ത്വാരിഖുബിൻ ശിഹാബ്‌ നിവേദനം ചെയ്തിരിക്കുന്നു: നബി(സ) കാൽ (ഒട്ടകത്തിന്റെ) കാലണിയിൽ വെച്ചിട്ടും യാത്ര പുറപ്പെടാൻ ഒരുങ്ങിയിരിക്കെ ധർമ്മ സമരത്തിൽ വെച്ചേറ്റവും ഉത്തമം ഏതാണെന്ന്‌ ഒരാൾ ചോദിച്ചു. തിരുമേനി(സ) പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്റെ മുമ്പിൽ നീതിപൂർവ്വം സംസാരിക്കലാണ്‌. (നസാഈ)
  • ജാബിർ(റ) നിവേദനം ചെയ്യുന്നു: റസൂൽ(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങൾ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തിൽ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങൾ സൂക്ഷിക്കണം. ലുബ്ധാണ്‌ നിങ്ങൾക്ക്‌ മുമ്പുള്ളവരെ നശിപ്പിച്ചതു. രക്തം ചിന്താനും നിഷിദ്ധമായത്‌ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: തിരുദൂതൻ(സ) പറഞ്ഞു: ബാദ്ധ്യതകൾ അന്ത്യ ദിനത്തിൽ തിരിച്ചേൽപിക്കപ്പെടുന്നതാണ്‌. കൊമ്പില്ലാത്ത ആടിനുപോലും കൊമ്പുള്ള ആടിനോട്‌ പ്രതികാരം ചെയ്യാൻ സാധിക്കും. (മുസ്ലിം)
  • ഇയാസുബ്നു സഅ​‍്ലബത്തിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: മുസ്ലീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന്‌ അല്ലാഹു നരകം അനിവാര്യവും സ്വർഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാൾ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകൻ പറഞ്ഞു. (മുസ്ലിം)
  • ഉമറി(റ)ൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധത്തിൽ നബി(സ) യുടെ ചില അനുചരന്മാർ വന്ന്‌ ഇന്നവനും രക്തസാക്ഷിയായി എന്ന്‌ പറഞ്ഞു. അതിനിടയിൽ ഒരാൾ രക്തസാക്ഷിയായെന്ന്‌ പറഞ്ഞപ്പോൾ, നബി(സ) പറഞ്ഞു: അങ്ങനെയല്ല, ഒരു പുതപ്പോ കരിമ്പടമോ വഞ്ചിച്ചെടുത്ത കാരണത്താൽ ഞാൻ അവനെ നരകത്തിൽ കണ്ടിരിക്കുന്നു. (മുസ്ലിം)
  • ജുന്തുബി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു: സുഭി നമസ്കരിച്ചവൻ അന്ന്‌ അല്ലാഹുവിന്റെസംരക്ഷണത്തിലാണ്‌.നിങ്ങളെ ഏൽപിച്ചിട്ടുള്ളവയിൽ നിന്നൊന്നും അവൻ നിങ്ങളോട്‌ അന്വേഷിക്കാൻ ഇടവരാതിരിക്കട്ടെ! അന്വേഷിക്കുന്ന പക്ഷം അവനെ അല്ലാഹു പിടികൂടി മുഖം കുത്തി വീഴുമാറ്‌ നരകത്തിലേക്ക്‌ വലിച്ചെറിയും. (മുസ്ലിം)
  • അബൂഹൂറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) അരുളി: ഇഹത്തിൽ ഒരു ദാസൻ മറ്റൊരു ദാസന്റെ ന്യൂനതകൾ മറച്ചുവെച്ചാൽ, പരത്തിൽ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്‌. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: തിരുദൂതൻ(സ) പറയുകയുണ്ടായി: തന്റെയോ അന്യന്റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗ്ഗത്തിൽ ഇവ രണ്ടും പോലെയാണ്‌. റാവിയയെ മാലിക്കുബ്നു അനസ്‌ ചൂണ്ടുവിരലും നടുവിരലും കൊണ്ട്‌ ആംഗ്യം കാണിച്ചു. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) അരുളുകയുണ്ടായി: ആവശ്യമുള്ളവൻ തടയപ്പെടുകയും ആവശ്യമില്ലാത്തവൻ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ്‌ ഭക്ഷണങ്ങളിൽവെച്ച്‌ ഏറ്റവും മോശമായത്‌. ക്ഷണം നിരസിക്കുന്നവൻ അല്ലാഹുവിനോടും റസൂലിനോടും അനാദരവ്‌ കാണിച്ചവനാണ്‌. (മുസ്ലിം)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: രണ്ട്‌ പെൺകുട്ടികളെ പ്രായപൂർത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളിൽ ഇതുപോലെയായിരിക്കും. നബി(സ) തന്റെ വിരലുകൾ ചേർത്തുകാണിച്ചു. (മുസ്ലിം)
  • ആയിശ(റ)യിൽ നിന്ന്‌ നിവേദനം: രണ്ടു പെൺകുട്ടികളെ ചുമന്നുകൊണ്ട്‌ ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കൽ വന്നു. മൂന്നുകാരക്ക ഞാനവർക്ക്‌ ഭക്ഷിക്കാൻ കൊടുത്തു. ഓരോരുത്തർക്കും ഓരോന്നു വീതം അവൾ പങ്കിട്ടുകൊടുത്തു. ഒന്ന്‌ അവൾ തിന്നാൻ വേണ്ടി വായിലേക്കുയർത്തി. അപ്പോഴേക്കും ആ കുട്ടികൾ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാൻ ഉദ്ദേശിച്ചിരുന്ന കാരക്ക അവൾ രണ്ടായി ചീന്തി അവർക്കു രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു. അവളുടെ കാര്യം എന്നെവല്ലാതെ ആശ്ചര്യപ്പെടുത്തി. വിവരം നബി(സ) യോട്‌ പറഞ്ഞു. ആ കുട്ടികൾ വഴി അല്ലാഹു അവർക്ക്‌ സ്വർഗ്ഗം അനിവാര്യമാക്കുമെന്നോ അതല്ല, അതുകൊണ്ടുതന്നെ അവളെ നരകത്തിൽ നിന്നു മോചിപ്പിക്കുമെന്നോനബി(സ) തറപ്പിച്ചുപറഞ്ഞു. (മുസ്ലിം)
  • ഖുവൈലിദ്‌(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) അരുൾ ചെയ്തു: അല്ലാഹുവേ! അനാ ഥർ സ്ത്രീകൾ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാൻ പാപികളായിക്കാണുന്നു. (നസാഈ)
  • ഉവൈമിറി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) പറയുന്നത്‌ ഞാൻ കേട്ടു. എനിക്കു വേണ്ടി നിങ്ങൾ അബലരെ തേടിപ്പിടിക്കുക. (ഞാനവരുടെ പേരിൽ അല്ലാഹുവിനോട്‌ സഹായം അപേക്ഷിക്കാം) നിങ്ങൾക്ക്‌ സഹായം ലഭിക്കുന്നതും ഭക്ഷണം കിട്ടുന്നതും ബലഹീനരുടെ പേരിലാണ്‌. (അബൂദാവൂട്‌)
  • അബൂഹുറയ്‌റ(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നീ ചെലവഴിക്കും. ഒരു ദീനാർ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാർ ദരിദ്രന്‌ ധർമ്മമായും ചെലവഴിക്കും. ഒരു ദീനാർ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാൽ അവയിൽ കൂടുതൽ പ്രതിഫലമുള്ളത്‌ സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്‌. (മുസ്ലിം)
  • സൗബാനി(റ)ൽ നിന്ന്‌ നിവേദനം:: തിരുമേനി(സ) പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതിൽവെച്ച്‌ ഏറ്റവും ഉത്തമമായ ദീനാർ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തന്റെ വാഹനത്തിൽ ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തന്റെ കൂട്ടുകാർക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം)
  • സബുറത്തുബിൻ മഅ​‍്ബദി(റ)ൽ നിന്ന്‌: റസൂൽ(സ) അരുളി: ഏഴു വയസ്സായ കുട്ടികൾക്ക്‌ നിങ്ങൾ നമസ്കാരം പഠിപ്പിക്കണം. പത്ത്‌ വയസ്സായാൽ അതുപേക്ഷിച്ചതിന്‌ അവരെ അടിക്കണം. (അബൂദാവൂട്‌, തിർമിദി)
  • അബൂശൂറൈഹ്‌(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവൻ അയൽവാസിക്ക്‌ നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത്‌ പറയുകയോ മൗനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)
  • ഇബ്നു ഉമറി(റ)ൽ നിന്ന്‌ നിവേദനം: പ്രവാചകൻ(സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കൽ കൂട്ടുകാരിൽ ഉത്തമൻ അവരിൽവെച്ച്‌ സുഹൃത്തിനോട്‌ നല്ല നിലയിൽ വർത്തിക്കുന്നവനാണ്‌. അയൽവാസികളിൽ ഗുണവാൻ അയൽവാസിയോട്‌ നല്ല നിലയിൽ പെരുമാറുന്നവനുമാണ്‌. (തിർമി ദി)
  • ഉഖ്ബ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. ജനങ്ങൾക്ക്‌ ഇമാമാകേണ്ടത്‌ അവരിൽ ധാരാളം ഖുർആൻ മനഃപാഠമുള്ളവരാണ്‌. ഖുർആൻ പാണ്ഡിത്യത്തിൽ അവരെല്ലാം സമന്മാരാണെങ്കിലോ, ഹദീസിൽ കൂടുതൽ പാണ്ഡിത്യമുള്ളവരാണ്‌. ഹദീസ്‌ വിജ്ഞാനത്തിലും അവരെല്ലാം സമന്മാരായാലോ ആദ്യമാദ്യം ഹിജ്‌റ ചെയ്തവരാണ്‌. അതിലും സമന്മാരാണെങ്കിൽ താരതമ്യേന കൂടുതൽ പ്രായമുള്ളവരാണ്‌. മറ്റൊരാളുടെ അധികാരസ്ഥലത്ത്‌ അനുവാദം കൂടാതെ ഇമാമാകുകയോ, അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തിൽ ഇരിക്കുകയോ ചെയ്യരുത്‌. (മുസ്ലിം)
  • ഉഖ്ബ(റ)യിൽ നിന്ന്‌ നിവേദനം: നമസ്കാരത്തിൽ തിരുദൂതൻ(സ) ഞങ്ങളുടെ ചുമലുകൾ നേരെയാക്കാറുണ്ടായിരുന്നു. നിങ്ങൾ നേരെ നിൽക്കൂ. വളഞ്ഞ്‌ നിൽക്കരുത്‌. ഹൃദയങ്ങൾ ഭിന്നിച്ചേക്കും. എന്ന്‌ പ്രവാചകൻ(സ) പറഞ്ഞിരുന്നു. ബുദ്ധിമാന്മാരും പ്രായം എത്തിയവരുമാണ്‌ എന്നോടടുത്ത്‌ നിൽക്കേണ്ടത്‌. പിന്നീട്‌ അവരോടടുത്തവരും അതിനുശേഷം അവരോടടുത്തവരുമാണ്‌. (മുസ്ലിം)
  • റസൂൽ(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളിൽ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)
  • ഇബ്നു ഉമർ(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു. ഞാൻ പല്ല്‌ ബ്രഷ്‌ ചെയ്യുന്നതായും, തദവസരത്തിൽ രണ്ടാളുകൾ എന്റെയടുത്ത്‌ വന്നതായും സ്വപ്നം കാണുകയുണ്ടായി. ഒരാൾ മറ്റേയാളെക്കാൾ പ്രായം ചെന്നവനാണ്‌. ഞാൻ ആ മിസ്‌വാക്ക്‌ ചെറിയ ആൾക്ക്‌ കൊടുത്തപ്പോൾ വലിയവന്‌ മുൻഗണന നൽകൂ എന്ന്‌ എന്നോട്‌ പറയപ്പെട്ടു. ഞാൻ പ്രായം ചെന്നവന്‌ അത്‌ തിരിച്ചുവാങ്ങിക്കൊടുത്തു. (മുസ്ലിം)
  • അബൂമൂസ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. പ്രായമെത്തിയ മുസ്ലിമിനേയും ഖുർആന്റെ നടപടികളിൽ അതിരുകവിയാത്തവരും അതിൽ നിന്ന്‌ ഒഴിഞ്ഞു മാറാത്തവരുമായ ഖുർആൻ പണ്ഡിതരേയും നീതിമാന്മാരായ ഭരണകർത്താക്കളെയും മാനിക്കുന്നത്‌ അല്ലാഹുവിനെ മാനിക്കുന്നതിൽ പെട്ടതാണ്‌. (അബൂദാവൂട്‌)
  • അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ചെറിയവരോട്‌ കരുണയില്ലാത്തവരും പ്രായം ചെന്നവരുടെ മഹിമ മനസ്സിലാക്കാത്തവരും നമ്മിൽ പെട്ടവരല്ല. (അബൂദാവൂട്‌, തിർമിദി)
  • മൈമൂൻ ബിൻ അബീശബീബി(റ)ൽ നിന്ന്‌ നിവേദനം: ആയിശ(റ)യുടെ അടുത്തുകൂടി ഒരു യാചകൻ കടന്നുപോയി. ആ മഹതി ആയാൾക്ക്‌ ഒരു പത്തിരിക്കഷണം കൊടുത്തു. നല്ല വസ്ത്രങ്ങൾ ധരിച്ച സുന്ദരനായ വ്യക്തി അതിലേ കടന്നുപോയി. അവരയാളെ സ്വീകരിച്ചിരുത്തുകയും അയാൾ അവിടെനിന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച്‌ ആയിശ(റ)യോട്‌ ചോദിച്ചപ്പോൾ പറഞ്ഞു. ജനങ്ങൾക്ക്‌ അവരർഹിക്കുന്ന പദവി നൽകണമെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. (അബൂദാവൂട്‌)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: വൃദ്ധനെ പ്രായത്തിന്റെ പേരിൽ ആദരിക്കുന്ന യുവാവ്‌ തന്റെ വാർദ്ധക്യകാലത്ത്‌ മറ്റുള്ളവരാൽ ആദരിക്കപ്പെടും. (തിർമിദി)
  • അനസ്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ)യുടെ വിയോഗാനന്തരം അബൂബക്കർ(റ), ഉമർ(റ)നോട്‌ പറഞ്ഞു. നമുക്ക്‌ ഉമ്മുഅയ്മൻ(റ)യുടെ അടുത്ത്‌ പോകാം. റസൂൽ(സ) അവരെ സന്ദർശിച്ചിരുന്നതുപോലെ നമുക്കും സന്ദർശിക്കാം. രണ്ടുപേരും അവരുടെ അടുത്ത്‌ എത്തിച്ചേർന്നപ്പോൾ ആ മഹതി കരയാൻ തുടങ്ങി. അല്ലാഹുവിങ്കലുള്ളത്‌ റസൂൽ(സ)ക്ക്‌ ഖയ്‌റാണെന്ന്‌ നിങ്ങൾക്കറിയാമല്ലോ എന്നവർ ചോദിച്ചപ്പോൾ ഗുണമാണെന്ന്‌ എനിക്കറിയാഞ്ഞിട്ടല്ല കരയുന്നത്‌. വഹ്‌യ്‌ നിലച്ചുപോയല്ലോ എന്നോർത്താണ്‌ എന്ന്‌ ആ മഹതി മറുപടി നൽകി. അവർ പ്രചോദിപ്പിച്ചതിനാൽ അവരിരുവരും കൂടി കരയാൻ തുടങ്ങി. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: രോഗിയെ സന്ദർശിക്കുകയോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി തന്റെ സ്നേഹിതനെ സന്ദർശിക്കുകയോ ചെയ്യുന്നവനെ വിളിച്ചുകൊണ്ട്‌ മലക്കുപറയും. നീ തൃപ്തനാകൂ, നിന്റെ നടത്തം തൃപ്തികരമാണ: സ്വർഗ്ഗത്തിൽ നിനക്കൊരു വീട്‌ നീ തയ്യാർ ചെയ്തിരിക്കുന്നു. (തിർമിദി)
  • അബൂസഈദ്‌(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) അരുൾ ചെയ്തു. സത്യവിശ്വാസിയോടല്ലാതെ നീ സഹവസിക്കരുത്‌. മുത്തഖിയല്ലാതെ നിന്റെ ഭക്ഷണം തിന്നരുത്‌. (അബൂദാവൂട്‌, തിർമിദി)

അബൂഹുറയ്‌റ(റ)വിൽ നിന്ന്‌ നിവേദനം: നബി(സ) പ്രസ്താവിച്ചു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഖാനികളെപ്പോലെ മനുഷ്യൻ (വിവിധ സ്വഭാവ സംസ്കാരങ്ങളുടെ) ഖാനികളാണ്‌. ഇസ്ലാമിനു മുമ്പേ ഉത്തമ സ്വഭാവമുള്ളവർ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ലാമിലും ഉന്നതന്മാർ തന്നെ. ആത്മാക്കൾ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്‌. അതിൽ നിന്ന്‌ പരസ്പരം പരിചിതർ ഒന്നിക്കുകയും അപരിചിതർ ഭിന്നിക്കുകയും ചെയ്യും. (മുസ്ലിം)

  • ഉമർ(റ) വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കൽ ഉംറ നിർവ്വഹിക്കുവാൻ നബി(സ)യോട്‌ അനുവാദം ചോദിച്ചപ്പോൾ, എനിക്ക്‌ അനുവാദം തന്നുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു. പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാർത്ഥനയിൽ നമ്മളെ മറക്കുരതേ! ഉമർ(റ) പറയുന്നു. റസൂൽ(സ) പറഞ്ഞ ആ ഒരു വാക്കിനുപകരം ഇഹലോകമൊട്ടുക്കും എനിക്കുണ്ടായിരുന്നാലും എന്നെ സംതൃപ്തനാക്കുകയില്ല. മറ്റൊരു റിപ്പോർട്ടിലുള്ളത്‌. എന്റെ പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാർത്ഥനയിൽ നമ്മളെയും പങ്കുചേർക്കണേ! (അബൂദാവൂട്‌, തിർമിദി)
  • അബൂഅബ്ദില്ല താരിഖ്‌(റ) വിൽ നിന്ന്‌: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന്‌ പറയുകയും അല്ലാഹുവല്ലാത്ത മറ്റാരാധ്യ വസ്തുക്കളിൽ അവിശ്വസിക്കുകയും ചെയ്യുന്നവന്റെ സമ്പത്തും രക്തവും (അന്യായമായി കൈകാര്യം ചെയ്യൽ) നിഷിദ്ധമാണ്‌. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്‌. (മുസ്ലിം)
  • ഇബ്നു മസ്‌ഊട്‌(റ) നിന്ന്‌ നിവേദനം: റസൂൽ(സ) പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തിൽ) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാൺ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകൾ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം)
  • സമുറ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നരകവാസികളിൽ ചിലരുടെ (അന്ത്യദിനത്തിൽ) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാൽവരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്‌. (മുസ്ലിം)
  • മിഖ്ദാദ്‌(റ) വിൽ നിന്ന്‌: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. അന്ത്യദിനത്തിൽ ഒരു മീൽ അകലത്തിൽ സൂര്യൻ സൃഷ്ടികളോടടുപ്പിക്കപ്പെടും. റിപ്പോർട്ടറായ സുലൈം(റ) പറയുന്നു. അല്ലാഹുവാണ്‌, മീൽ കൊണ്ട്‌ ഭൂമിയിലെ ദൂരമാണോ, അതല്ല സുറുമക്കോലാണോ ഉദ്ദേശിക്കപ്പെട്ടതെന്ന്‌ എനിക്കറിയില്ല. ഈ അവസരത്തിൽ ജനങ്ങൾ സ്വന്തം പ്രവർത്തനമനുസരിച്ചുള്ള വിയർപ്പിലായിരിക്കും. കണങ്കാലസ്ഥിവരെ ആ വിയർപ്പ്‌ ബാധിക്കുന്നവരും അവരിലുണ്ടായിരിക്കും. രണ്ടുകാൽമുട്ടു വരെ ബാധിക്കുന്നവരും അരക്കെട്ടുവരെ ബാധിക്കുന്നവരും വിയർപ്പു കൊണ്ടു കടിഞ്ഞാണിട്ടതു പോലെ അനുഭവപ്പെടുന്നവരും അവരിലുണ്ടായിരിക്കും. (കടിഞ്ഞാൺ പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) നബി(സ) അവിടുത്തെ ഇരുകൈകൊണ്ടും വായിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു വ്യക്തമാക്കിക്കൊടുത്തു. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)വിൽ നിന്ന്‌ നിവേദനം: ഞങ്ങളൊരിക്കൽ റസൂൽ(സ)യുടെ സമീപത്തുണ്ടായിരുന്നു. അപ്പോൾ നബി(സ)ക്ക്‌ ഒരു ശബ്ദം കേൾക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ്‌ എന്ന്‌ നിങ്ങൾക്കറിയാമോ? എന്ന്‌ അവിടുന്ന്‌ ചോദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്‌ അതറിയുക - ഞങ്ങൾ പറഞ്ഞു. അപ്പോൾ അവിടുന്ന്‌ പറഞ്ഞു. 70 വർഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതുവരെ അത്‌ നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ ആഴത്തിൽ അതെത്തിയ ശബ്ദമാണ്‌ നിങ്ങൾ കേട്ടത്‌. (മുസ്ലിം)
  • അബൂദർദ്ദ്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാം. ആകാശം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എന്നാലത്തിന്‌ ശബ്ദിക്കാൻ അർഹതയുണ്ട്‌. കാരണം നാലു വിരലുകൾക്കുള്ള സ്ഥലം അതിലില്ല - അവിടെയെല്ലാം ഒരു മലക്ക്‌ അല്ലാഹുവിന്‌ സുജൂടിലായിക്കൊണ്ട്‌ നെറ്റിവെച്ചിട്ടല്ലാതെ. അല്ലാഹുവാണ്‌ ഞാനറിയുന്നതെല്ലാം നിങ്ങളറിയുമെങ്കിൽ അൽപം മാത്രമെ നിങ്ങൾ ചിരിക്കുകയുള്ളു. പിന്നെയോ, ധാരാളമായി നിങ്ങൾ കരയുകതന്നെ ചെയ്യും. മാത്രമല്ല (മാർദ്ദവമേറിയ) വിരിപ്പുകളിൽ സ്ത്രീകളുമായി നിങ്ങൾ സല്ലപിക്കുകയുമില്ല. നേരെമറിച്ച്‌ അല്ലാഹുവിനോട്‌ കാവലപേക്ഷിച്ചുകൊണ്ട്‌ മരുഭൂമികളിലേക്ക്‌ നിങ്ങൾ ഓടി രക്ഷപ്പെടുമായിരുന്നു. (തിർമിദി)
  • അബൂബർസത്ത്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. തന്റെ ആയുസ്സ്‌ എന്തിലാണ്‌ നശിപ്പിച്ചതെന്നും എന്തെന്തുപ്രവർത്തനത്തിലാണ്‌ തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത്‌ എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ്‌ ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ്‌ ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തിൽ ഒരടിമയ്ക്കും സ്വന്തം പാദങ്ങൾ എടുത്തു മാറ്റുക സാദ്ധ്യമല്ല. (തിർമിദി)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) (ഭൂമി അതിന്റെ വർത്തമാനം അന്നേ ദിവസം വിളിച്ച്‌ പറയും) എന്ന ഖൂർആൻ വാക്യം ഓതിക്കേൾപ്പിച്ചുകൊണ്ട്‌ ചോദിച്ചു. അതിന്റെ അഖ്ബാർ എന്താണെന്ന്‌ നിങ്ങൾക്കറിയാമോ? അല്ലാഹുവും അവന്റെ റസൂലുമാണ്‌ അതറിയുന്നതെന്ന്‌ അവർ പറഞ്ഞപ്പോൾ അതിന്റെ ബഹിർഭാഗത്തുവെച്ച്‌ പ്രവർത്തിച്ചതിനെക്കുറിച്ചെല്ലാം ഓരോ സ്ത്രീപുരുഷന്റെ പേരിലും പ്രവർത്തനങ്ങൾക്ക്‌ ആ ഭൂമി സാക്ഷി നിൽക്കലാണത്‌ എന്ന്‌ നബി പറഞ്ഞു. അതായത്‌ ഇന്നിന്ന സമയത്ത്‌ ഇന്നിന്ന പ്രവർത്തനങ്ങൾ നീ പ്രവർത്തിച്ചു എന്ന്‌ ഭൂമി വിളിച്ചുപറയും. ഇതാണ്‌ അതിന്റെ അഖ്ബാർ എന്നതുകൊണ്ടുള്ള വിവക്ഷ. (തിർമിദി)
  • അബൂസഈദിൽ ഖുദ്‌രിയ്യി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: അന്ത്യദിനത്തിന്റെ കാഹളം ഏൽപിക്കപ്പെട്ട മലക്ക്‌ (ഇസ്‌റാഫിൽ) കാഹളത്തിൽ ഊതുന്നതിനുള്ള ഉത്തരവും ചെവിപാർത്ത്‌ കാഹളം വായിൽ വെച്ച്കൊണ്ടിരിക്കെ ഞാനെങ്ങിനെ സുഖലോലുപനായി ജീവിക്കും? ഈ വാക്ക്‌ റസൂൽ(സ) യുടെ അനുചരൻമാർക്ക്‌ വളരെയധികം പ്രയാസങ്ങളുണ്ടാക്കി. അപ്പോൾ അവിടുന്ന്‌ അരുൾ ചെയ്തു: നമുക്ക്‌ അല്ലാഹു മതി. നാം ഭരമേൽപിച്ചവൻ ഉത്തമൻ എന്ന്‌ നിങ്ങൾ പറഞ്ഞുകൊള്ളുക. (തിർമിദി)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുളി: ആരെങ്കിലും അർദ്ധരാത്രിയിലെ അപകടം ഭയപ്പെടുന്ന പക്ഷം അവൻ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ യാത്ര പുറപ്പെടും. കാരണം ആദ്യയാമത്തിൽ യാത്ര പുറപ്പെടുന്നവൻ (അപകടം കൂടാതെ) തന്റെ ഭവനത്തിലെത്തിച്ചേരുന്നു. അറിയുക: നിശ്ചയം, അല്ലാഹുവിന്റെ കച്ചവടച്ചരക്ക്‌ വിലപിടിച്ചതാണ്‌. അറിയണം. അല്ലാഹുവിന്റെ ചരക്ക്‌ സ്വർഗ്ഗമാണ്‌. (തിർമിദി).
  • അബൂദര്റ്‌(റ) വിൽ നിന്ന്‌ നിവേദനം: അല്ലാഹു അരുൾ ചെയ്തത്തായി റസൂൽ(സ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന്‌ പത്തിരട്ടിയോ അതിൽ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവർത്തിച്ചാൽ പ്രതിഫലം തിന്മക്ക്‌ തുല്യമായതായിരിക്കും. അതുമല്ലെങ്കിൽ ഞാൻ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാൺ അടുത്താൽ ഞാൻ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താൽ ഒരു മാറ്‌ ഞാനവനോടടുക്കും. വല്ലവനും എന്റെ അടുത്ത്‌ നടന്നു വന്നാൽ ഞാൻ അവന്റെയടുത്ത്‌ ഓടിച്ചെല്ലും. എന്നോട്‌ എന്തിനെയെങ്കിലും പങ്കുചേർക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്റെ അടുത്ത്‌ വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം)
  • ജാബിർ(റ) വിൽ നിന്ന്‌ നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയിൽ വന്ന്‌ ചോദിച്ചു. പ്രവാചകരെ! (സ്വർഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്‌? അവിടുന്ന്‌ പറഞ്ഞു. അല്ലാഹുവിനോട്‌ യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേർത്തുകൊണ്ട്‌ മരണപ്പെട്ടവൻ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)
  • ജാബിർ(റ) വിൽ നിന്ന്‌ നിവേദനം: തിരുദൂതൻ(സ) പറഞ്ഞു: അഞ്ചു ഫർളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയിൽ നിന്ന്‌ ഓരോ ദിവസവും അഞ്ചുപ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്റെ സ്ഥിതിയാണ്‌. (മുസ്ലിം)
  • ഇബ്നു അബ്ബാസ്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. വല്ല മുസ്ലിമും മരണപ്പെടുകയും ബഹുദൈവവിശ്വാസികളല്ലാത്ത /ശിർക്ക് ചെയ്യാത്ത 40 സത്യവിശ്വാസികൾ അവന്റെ ജനാസ നമസ്കരിക്കുകയും ചെയ്താൽ അല്ലാഹു ആ ശുപാർശ സ്വീകരിക്കാതിരിക്കുകയില്ല. (മുസ്ലിം)
  • അബൂമൂസ(റ) വിൽ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ(സ) പ്രവചിച്ചു. അന്ത്യ ദിനമായാൽ അല്ലാഹു ഓരോ മുസ്ലിമിനും ഒരു ജൂതനെയോ കൃസ്ത്യാനിയെയോ കൊടുത്തുകൊണ്ട്‌ പറയും. ഇവനാണ്‌ നരകത്തിൽ നിന്ന്‌ നിന്നെമോചിപ്പിച്ചതു (അഥവാനരകത്തിലെ അംഗസംഖ്യ ഇവനെ ക്കൊണ്ടാണ്‌ പൂർത്തികരിക്കപ്പെട്ടത്‌) മറ്റൊരു റിപ്പോർട്ടിലുള്ളത്‌. നബി(സ) പറഞ്ഞു. അന്ത്യദിനത്തിൽ മുസ്ലിംകളിൽ ചിലർ പർവ്വത തുല്യങ്ങളായ പാപങ്ങളുമായി വരും. അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തുകൊടുക്കുന്നു. (മുസ്ലിം)
  • അനസ്‌(റ) വിൽ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ(സ) പ്രവചിച്ചു. നിശ്ചയം, ഒരു ദാസൻ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ട്‌ അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയോ ഏതെങ്കിലും പാനീയം കുടിച്ച്‌ അതിന്റെ പേരിൽ അവനെ സ്തുതിക്കുകയോ ചെയ്യുന്നത്‌ അല്ലാഹുവിന്‌ തൃപ്തിയുള്ള കാര്യമാണ്‌. (മുസ്ലിം)
  • അബൂമൂസ(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: പകൽ കുറ്റകൃത്യം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാൻ വേണ്ടി രാത്രി അല്ലാഹു കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാൻവേണ്ടി പകളിലും കൈ നീട്ടിക്കാണിക്കാം. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ ഇത്‌ തുടരും. (മുസ്ലിം)
  • അബൂമൂസൽ അശ്‌അരി(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പ്രവചിച്ചു. അല്ലാഹു ഒരു സമുദായത്തെ അനുഗ്രഹിക്കാനുദ്ദേശിച്ചാൽ ആ സമുദായത്തിനുമുമ്പ്‌ അവരുടെ നബിയെ അല്ലാഹു മരണപ്പെടുത്തുന്നതും അദ്ദേഹത്തെ അവരുടെ ആതിഥേയനാക്കുന്നതുമാണ്‌. മറിച്ച്‌ ഒരു സമുദായത്തെ നശിപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവരുടെ നബി ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ച്‌ അവനവരെ ശിക്ഷിക്കും. തന്നെ നിഷേധിക്കുകയും തന്റെ ആജ്ഞകൾ ധിക്കരിക്കുകയും ചെയ്തപ്പോൾ അവർക്കുഭവിച്ച നാശങ്ങൾ ആ നബി കണ്ടാസ്വദിക്കുന്നതുമാണ്‌. (മുസ്ലിം)
  • ജാബിർ(റ) വിൽ നിന്ന്‌ നിവേദനം: നബി(സ) ഇഹലോകവാസം വെടിയുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. നിങ്ങളിലൊരാളും അല്ലാഹുവിൽ നല്ല പ്രതീക്ഷ വെച്ചുകൊണ്ടല്ലാതെ മരണപ്പെട്ടുപോകരുത്‌. (മുസ്ലിം) (എത്ര വലിയ പാപിയാണെങ്കിലും അതൊക്കെ പൊറുക്കാൻ കഴിവുള്ളവനാണ്‌ അല്ലാഹു)
  • അനസ്‌(റ) വിൽ നിന്ന്‌ നിവേദനം: തിരുദൂതൻ(സ) പറയുന്നത്‌ ഞാൻ കേട്ടു. അല്ലാഹു അരുൾ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നിൽ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട്‌ പ്രാർത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാൻ നിനക്ക്‌ പൊറുത്തുതരുന്നതാണ്‌. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങൾ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട്‌ നീ എന്നോട്‌ പാപമോചനത്തിന്നർത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക്‌ ഞാൻ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നിൽ) യാതൊന്നിനെയും നീ പങ്കുചേർത്തിട്ടുമില്ല. എന്നാൽ ആ ഭൂമി നിറയെ പാപമോക്ഷം ഞാൻ നിനക്ക്‌ സമ്മാനിക്കും. (തിർമിദി)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു. അല്ലാഹുവിങ്കലുള്ള ശിക്ഷ സത്യവിശ്വാസി അറിയുന്നപക്ഷം ഒരാളും സ്വർഗ്ഗം ആഗ്രഹിക്കുകയില്ല. (ആ ശിക്ഷ കിട്ടാതിരുന്നാൽ മാത്രം മതിയായിരുന്നു എന്ന്‌ തോന്നിപ്പോവും) അപ്രകാരം സത്യ നിഷേധി അല്ലാഹുവിങ്കലുള്ള കാരുണ്യം അറിയുന്നപക്ഷം ഒരാളും അവന്റെ സ്വർഗ്ഗത്തെത്തൊട്ട്‌ നിരാശപ്പെടുകയില്ല. (മുസ്ലിം)
  • ഇബ്നുമസ്‌ഊട്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. സ്വർഗ്ഗം നിങ്ങളോരോരുത്തരോടും സ്വന്തം ചെരിപ്പിന്റെ വാറിനേക്കാൾ ഏറ്റവും അടുത്തത്താണ്‌. അപ്രകാരം തന്നെയാണ്‌ നരകവും. (മുസ്ലിം)
  • അബൂഹുറയ്‌റ(റ) വിൽ നിന്ന്‌ നിവേദനം: കറന്നെടുത്ത പാൽ അകിടുകളിലേക്ക്‌ മടങ്ങിപ്പോയാലും, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്‌ കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള (രണാങ്കണത്തിലുള്ള) പൊടിയും നരകത്തിന്റെ പുകയും ഒരുമിച്ചുകൂടുകയില്ല. (തിർമിദി)
  • അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഞാൻ നബി(സ)യുടെ അടുത്തുചെന്നു. അന്നേരം കരച്ചിൽ നിമിത്തം അവിടുത്തെ ഹൃദയം തിളച്ചുപൊങ്ങുന്ന ചട്ടി പോലെയായിരുന്നു. (അബൂദാവൂദ്)
  • അബൂഉമാമ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു. രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല. 1 അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീർത്തുള്ളി. 2. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിന്തുന്ന രക്തത്തുള്ളി രണ്ടടയാളത്തിലൊന്ന്‌ രണാങ്കണത്തിൽ വെച്ചുള്ള പരിക്ക്‌, രണ്ടാമത്തേത്‌ അല്ലാഹുവിന്റെ ഫർളുകൾ നിർവ്വഹിച്ചതിലുള്ള തഴമ്പ്‌. (തിർമിദി)
  • മുആവിയയിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുളി: നിങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുത്‌. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നിൽ നിന്ന്‌ യാചിച്ചുകൊണ്ട്‌ സംതൃപ്തി കൂടാതെ വല്ലതും നേടിയെടുത്താൽ ഞാനവന്‌ നൽകിയതിൽ അവനൊരിക്കലും ബർക്കത്തുണ്ടായിരിക്കുകയില്ല. (ബലമായി പിടിച്ചെടുത്താലോ അഭിവൃദ്ധിലഭിക്കുകയില്ല. ഏതോ വിധത്തിൽ അത്‌ പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകും) (മുസ്ലിം)
  • ഇബ്നു ഔഫി(റ) വിൽ നിന്ന്‌ നിവേദനം: ഞങ്ങൾ ഏഴോ എട്ടോ ഒമ്പതോ ആളുകൾ തിരുദൂതന്റെ(സ) സന്നിധിയിൽ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന്‌ പറഞ്ഞു; നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട്‌ പ്രതിജ്ഞ ചെയ്യുന്നില്ലേ ? ഞങ്ങളാണെങ്കിൽ പ്രതിജ്ഞ ചെയ്തിട്ട്‌ അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങൾ അങ്ങയോട്‌ പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന്‌ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകനോട്‌ നിങ്ങൾ പ്രതിജ്ഞചെയ്യുന്നില്ലേ? ഞങ്ങളപ്പോൾ കൈ നീട്ടിക്കൊണ്ട്‌ പറഞ്ഞു. പ്രവാചകരെ! ഞങ്ങൾ അങ്ങയോടിതാ ബൈഅത്ത്‌ ചെയ്യുന്നു. ഞങ്ങളെന്തിന്മേലാണ്‌ അങ്ങയോട്‌ ബൈഅത്ത്‌ ചെയ്യേണ്ടത്‌? അവിടുന്ന്‌ അരുളി: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കുക, അവനോട്‌ മറ്റൊന്നിനെയും നിങ്ങൾ പങ്കുചേർക്കരുത്‌, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങൾ നിർവ്വഹിക്കുക, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക്‌ രഹസ്യം പറഞ്ഞു: നിങ്ങൾ ജനങ്ങളോട്‌ ഒന്നും യാചിക്കരുത്‌. (റാവി പറയുന്നു) അവരിൽ ചിലരെ ഞാൻ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത്ത്‌ എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം)
  • അബൂഹൂറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ഉള്ളത്‌ വർദ്ധിപ്പിക്കാൻ വേണ്ടി വല്ലവനും ജനങ്ങളോട്‌ യാചിക്കുന്നപക്ഷം നിശ്ചയം, തീക്കട്ടയാണ്‌ അവൻ യാചിക്കുന്നത്‌. അതുകൊണ്ട്‌ അതവൻ ചുരുക്കുകയോ അധികരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
  • സമുറത്ത്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: നിശ്ചയം, യാചന ഒരു പരിക്കാണ്‌. യാചകൻ അതുകൊണ്ട്‌ അവന്റെ മുഖത്ത്‌ പരിക്കേൽപിക്കുന്നു. ഭരണകർത്താവിനോടോ അത്യാവശ്യകാര്യത്തിലോ യാചിച്ചാലൊഴികെ. (അഭിമാനത്തിന്‌ ക്ഷതം വരുത്തുന്നവന്നാണ്‌ യാചന). (തിർമിദി)
  • സൗബാൻ(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രവചിച്ചു: ജനങ്ങളോട്‌ യാതൊന്നും യാചിക്കുകയില്ലെന്ന്‌ ആരെങ്കിലും എനിക്കുറപ്പ്‌ തന്നാൽ അവന്‌ സ്വർഗ്ഗം നൽകാമെന്ന്‌ ഞാനേൽക്കാം. ഞാനുണ്ടെന്ന്‌ സൗബാൻ പറഞ്ഞു. പിന്നീടദ്ദേഹം ആരോടും യാചിക്കാറില്ല. (അബൂദാവൂട്‌)
  • ഖബീസത്തി(റ)ൽ നിന്ന്‌ നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക്‌ എന്തെങ്കിലും ചോദിക്കാൻ വേണ്ടി തിരുസന്നിധിയിൽ ചെന്നപ്പോൾ അവിടുന്ന്‌ പറഞ്ഞു: നീ ഇവിടെ താമസിക്കൂ! സകാത്തിന്റെ ധനം വന്നാൽ ഞാൻ നിനക്കു തരാൻ കൽപിക്കാം. എന്നിട്ടവിടുന്ന്‌ പറഞ്ഞു: ഹേ, ഖബീസത്തേ! മൂന്നിലൊരാൾക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവർ താനത്‌ പരിഹരിക്കുന്നതുവരെ യാചിക്കാം. പിന്നീട്‌ അവനതിൽ നിന്ന്‌ പിന്മാറണം. 2. തന്റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത്‌ നേരിട്ടവൻ തനിക്കേതെങ്കിലും ജീവിതമാർഗ്ഗം കൈവരുന്നത്‌ വരെ ഭിക്ഷയാചിക്കൽ അനുവദനീയമാണ്‌. 3. തന്റെ നാട്ടുകാരിൽ നിന്ന്‌ മൂന്ന്‌ നായകൻമാർ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവേന്ന്‌, സാക്ഷ്യം വഹിക്കുവോളം ദാരിദ്ര്യം ബാധിച്ചവൻ, അവനും ഏതെങ്കിലും ജീവിതമാർഗ്ഗം കണ്ടെത്തുന്നതുവരെ യാചിക്കൽ അനുവദനീയമാണ്‌. ഖബീസത്തേ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്‌. അവനത്‌ ഭക്ഷിക്കുന്നത്‌ ചീത്ത ധനസമ്പാദനമാർഗ്ഗത്തിലൂടെയാണ്‌. (മുസ്ലിം)
  • അബൂഹൂറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു; സകരിയ്യ നബി (അ) ഒരു മരപ്പണിക്കാരനായിരുന്നു (മുസ്ലിം)
  • അബൂസഈദിൽ ഖുദ്‌രിയ്യി(റ)ൽ നിന്ന്‌ നിവേദനം: ഞങ്ങളൊരിക്കൽ നബി(സ) യൊന്നിച്ച്‌ യാത്രയിലായിരിക്കെ, ഒരാൾ തന്റെ വാഹനത്തിലേറി പ്രത്യക്ഷപ്പെട്ടു. എന്നിട്ടയാൾ വലതുവശത്തേക്കും ഇടതുവശത്തേക്കും തന്റെ ദൃഷ്ടി തെറ്റിച്ചുകൊണ്ടിരുന്നു. അന്നേരം നബി(സ) പറഞ്ഞു: ആരുടെയെങ്കിലും പക്കൽ കൂടുതൽ വാഹനമുണ്ടെങ്കിൽ വാഹനമില്ലാത്തവർക്ക്‌ കൊടുത്തുകൊള്ളട്ടെ. അപ്രകാരം തന്നെ കൂടുതൽ ഭക്ഷണം കയ്യിലിരിപ്പുള്ളവർ ഇല്ലാത്തവനും കൊടുത്തുകൊള്ളട്ടെ. അങ്ങനെ മുതലിന്റെ പല വകുപ്പുകളെ സംബന്ധിച്ചും നബി(സ) ഇതുതന്നെ പറഞ്ഞു. അവസാനം മിച്ചം വരുന്ന യാതൊന്നിലും ഞങ്ങൾക്ക്‌ അർഹതയില്ലെന്ന്‌ ഞങ്ങൾ വിചാരിച്ചുപോയി. (മുസ്ലിം)
  • ബുറൈദത്ത്‌(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: ഖബർ സിയാറത്ത്‌ (ഒരുകാലത്ത്‌) ഞാൻ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സിയാറത്ത്‌ ചെയ്തുകൊള്ളുക. (മുസ്ലിം)
  • ആയിശ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) എന്നോടൊപ്പം ശയിക്കാറുള്ള രാത്രിയിലെ അന്ത്യയാമത്തിൽ സാധാരണ ബഖീഉൽ അർഖദ്‌ എന്ന ശ്മശാനത്തിലേക്ക്‌ പുറപ്പെടാറുണ്ടായിരുന്നു. എന്നിട്ട്‌ അവിടുന്ന്‌ പറയാറുണ്ട്‌: മുഅ​‍്മിനുകളുടെ ഭവനത്തിൽ വസിക്കുന്നവരേ! നിങ്ങൾക്ക്‌ അല്ലാഹുവിന്റെ രക്ഷ സദാ വർഷിക്കുമാറാകട്ടെ! നിങ്ങളോട്‌ വാഗ്ദത്തം ചെയ്യപ്പെട്ടത്‌ നിങ്ങൾക്കിതാ വന്നു കഴിഞ്ഞു. പക്ഷേ, നാളേക്ക്‌ നിങ്ങൾ പിന്തിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ നമ്മളും നിങ്ങളോട്‌ വന്നുചേരുന്നതാണ്‌. അല്ലാഹുവേ! ബഖീഉൽ അർഖദിന്റെ നിവാസികൾക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. (മുസ്ലിം)
  • ബൂറൈദത്ത്‌(റ) വിൽ നിന്ന്‌ നിവേദനം: സന്തതസഹചാരികൾ ശ്മശാനത്തിലേക്ക്‌ പുറപ്പെടുമ്പോൾ അവരിൽ നിന്നാരെങ്കിലും അസ്സലാമു അലൈക്കും എന്ന്‌ പറയാൻ നബി(സ) അവരെ പഠിപ്പിച്ചിരുന്നു. മുഅ​‍്മിനുകളും മുസ്ലീംകളുമായ ഖബറാളികളെ! നിങ്ങളിൽ അല്ലാഹുവിന്റെ രക്ഷ സദാ വർഷിക്കുമാറാകട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം (അടുത്തുതന്നെ) ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്‌. നമ്മൾക്കും അഭയമുണ്ടാകട്ടെ! എന്ന്‌ അല്ലാഹുവിനോട്‌ ഞാൻ പ്രാർത്ഥിച്ചുകൊള്ളുന്നു. (മുസ്ലിം)
  • ഇബ്നു അബ്ബാസ്‌(റ) വിൽ നിന്ന്‌ നിവേദനം: മദീനയിലെ ചില ശ്മശാനങ്ങളിലൂടെ ഒരിക്കൽ റസൂൽ(സ) നടന്നുപോയി. അന്നേരം ശ്മശാനവാസികൾക്ക്‌ അഭിമുഖമായിക്കൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ഹേ, ഖബറാളികളേ! നിങ്ങളിൽ അല്ലാഹുവിന്റെ രക്ഷ സദാ വർഷിക്കുമാറാകട്ടെ. മാത്രമല്ല, നമ്മൾക്കും നിങ്ങൾക്കും അവൻ പൊറുത്തുതരികയും ചെയ്യട്ടെ! നിങ്ങളാണെങ്കിൽ ഞങ്ങളുടെ മുൻഗാമികളും ഞങ്ങൾ നിങ്ങളുടെ പിൻഗാമികളുമാണ്‌. (അടുത്തുതന്നെ മരണപ്പെടുന്നവരുമാണ്‌) (തിർമിദി)
  • ആയിശ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) യുടെ വലതുകൈ അവിടുത്തെ ശുചീകരണത്തിനും ഭക്ഷണത്തിനുമായിരുന്നു. ഇടതുകൈ ശൗചത്തിനും മറ്റഴുക്കുകൾ നീക്കം ചെയ്യുന്നതിനുമായിരുന്നു. (അബൂദാവൂട്‌)
  • ഹഫ്സ്വ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) വലതുകൈ ആഹാര പാനീയങ്ങൾക്കും വസ്ത്രത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്‌. മറ്റാവശ്യങ്ങൾക്കാണ്‌ ഇടതുകൈ ഉപയോഗിക്കാറ്‌. ( അബൂദാവൂട്‌)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുളി: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുളുചെയ്യുമ്പോഴും വലതുഭാഗത്തുനിന്ന്‌ ആരംഭിക്കേണ്ടതാണ്‌. (അബൂദാവൂട്‌)
  • യഈശി(റ)ൽ നിന്ന്‌ നിവേദനം: എന്റെ പിതാവ്‌ - ത്വിഖ്ഫത്ത്‌(റ)- പറഞ്ഞു: ഞാൻ ഒരിക്കൽ പള്ളിയിൽ കമിഴ്‌ന്നുകിടന്നപ്പോൾ ഒരാൾ കാലുകൊണ്ട്‌ എന്നെ തട്ടി വിളിച്ചുകൊണ്ട്‌ പറഞ്ഞു. ഇത്‌ അല്ലാഹുവിന്‌ കോപമുള്ള കിടത്തമാണ്‌. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അത്‌ റസൂൽ(സ) ആയിരുന്നു. (അബൂദാവൂട്‌)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു. ഒരിടത്ത്‌ ഇരുന്നവൻ അവിടെവെച്ച്‌ അല്ലാഹുവിനെ സ്മരിച്ചില്ലെങ്കിൽ അവന്‌ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്‌. അപ്രകാരം ഒരിടത്ത്‌ കിടന്നുറങ്ങിയവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ അവന്‌ അല്ലാഹുവിങ്കൽ നിന്ന്‌ നാശനഷ്ടം സംഭവിക്കുന്നതാണ്‌. (അബൂദാവൂട്‌) (വിലമതിപ്പുള്ള സമയം നഷ്ടപ്പെടുത്തിയതു കൊണ്ടാണത്‌)
  • ജാബിറി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) സുഭി നമസ്കാരം നിർവ്വഹിച്ചുകഴിഞ്ഞാൽ സൂര്യൻ പൂർണ്ണമായി ഉദിച്ചുയരുന്നതുവരെ അവിടുന്ന്‌ തൽസ്ഥാനത്തു തന്നെ ചമ്രം പടിഞ്ഞ്‌ ഇരിക്കുകയായിരുന്നു. (അബൂദാവൂട്‌)
  • ഖൈല(റ)യിൽ നിന്ന്‌ നിവേദനം: ഒരിക്കൽ നബി(സ) മുട്ടുകെട്ടിയിരിക്കുന്നത്‌ ഞാൻ കണ്ടു. അന്നേരം ഭക്തിനിർഭരമായി അവിടുന്ന്‌ ഇരിക്കുന്നത്‌ കണ്ടപ്പോൾ ഭയം നിമിത്തം ഞാൻ ഞെട്ടിവിറച്ചുപോയി. (അബൂദാവൂട്‌, തിർമിദി)
  • ശരീദി(റ)ൽ നിന്ന്‌ നിവേദനം: ഞാൻ ഒരിക്കൽ ഇടതുകൈ പിന്നിൽ വെച്ചു കൊണ്ട്‌ (കൈപ്പത്തിയിൽ) ചാരിയിരിക്കെ, നബി(സ) എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം അവിടുന്ന്‌ ചോദിച്ചു. നീ ക്രോധിക്കപ്പെട്ടവരെ (ജൂതരെ) പ്പോലെയിരിക്കുകയാണോ? (അബൂദാവൂട്‌) (ഇസ്ലാമികദൃഷ്ട്യാ നല്ലതല്ലാത്തതേതും, അതാരിൽ നിന്നുണ്ടായതാണോ അവരോട്‌ ചേർത്ത്‌ പറയാവുന്നതാണ്‌)
  • കിൽദ(റ)യിൽ നിന്ന്‌ നിവേദനം: ഒരിക്കൽ ഞാൻ നബി(സ)യുടെ അടുക്കൽ സലാം പറയാതെ കടന്നുചെന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ തിരിച്ചുപോയി, അസ്സലാമു അലൈക്കും അ അദ്ഖുലു എന്ന്‌ പറഞ്ഞു കൊണ്ടനുവാദം ചോദിക്കൂ. (അബൂദാവൂട്‌, തിർമിദി) (എന്നിട്ട്‌ അനുമതിലഭിച്ചെങ്കിൽ മാത്രം കടന്നുവരൂ. ഇല്ലെങ്കിൽ തിരിച്ചുപോകൂ!)
  • അബൂമൂസ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ നിങ്ങൾ അവനു വേണ്ടി പ്രാർത്ഥിക്കുക. ഇനി അവൻ അല്ലാഹുവിന്‌ ഹംദ്‌ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളവന്‌ പ്രാർത്ഥിക്കേണ്ടതില്ല. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) തുമ്മുമ്പോൾ കയ്യോ വസ്ത്രമോ വായിൽവെച്ചുകൊണ്ട്‌ ശബ്ദം കുറച്ചിരുന്നു. (അബൂദാവൂട്‌, തിർമിദി)
  • അബൂമൂസ(റ)യിൽ നിന്ന്‌ നിവേദനം: യർഹമുകല്ലാ എന്ന്‌ റസൂൽ(സ) പ്രാർത്ഥിക്കുമെന്ന്‌ ആഗ്രഹിച്ചുകൊണ്ട്‌ ജൂതന്മാർ റസൂൽ(സ) ന്റെ അടുത്ത്‌ വന്ന്‌ തുമ്മാറുണ്ട്‌. എന്നാൽ നബി(സ) യഹ്ദീകമുള്ളാഹു വയുസ്ലിഹു ബാലകം എന്നാണ്‌ പ്രാർത്ഥിക്കാറ്‌. (അബൂദാവൂട്‌, തിർമിദി)
  • അബൂസഈദി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ്‌ ഇടുകയാണെങ്കിൽ സ്വന്തം കൈകൊണ്ട്‌ വായ പൊത്തണം! കാരണം പിശാച്ച്‌ അതിൽ കടന്നുകൂടും. (മുസ്ലിം) (വായിൽ കൈ വെക്കുന്നത്‌ കൊണ്ട്‌ അവന്റെ പ്രവേശനം തടുക്കാൻ കഴിയും)
  • അനസ്‌(റ)വിൽ നിന്ന്‌ നിവേദനം: ഒരിക്കൽ യമൻ നിവാസികൾ വന്നപ്പോൾ റസൂൽ(സ) പറഞ്ഞു. യമൻകാരാണ്‌ നിങ്ങളുടെ അടുത്ത്‌ വന്നിട്ടുള്ളവർ, അവരത്രെ ആദ്യമായി ഹസ്തദാനം നടപ്പിൽ വരുത്തിയത്‌. (അബൂദാവൂട്‌)
  • ബറാഅ​‍്‌(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: രണ്ടു മുസ്ലിംകൾ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ചെയ്യുകയാണെങ്കിൽ അവർ രണ്ടുപേരും വിട്ടുപിരിയുന്നതിനുമുമ്പ്‌ തങ്ങളുടെ പാപം പൊറുക്കപ്പെടുന്നതാണ്‌. (അബൂദാവൂട്‌)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: ഒരാൾ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളാരെങ്കിലും സഹോദരനെയോ, സ്നേഹിതനെയോ കണ്ടുമുട്ടുമ്പോൾ അവനുവേണ്ടി (തല) കുനിക്കാൻ പാടുണ്ടോ? റസൂൽ(സ) പറഞ്ഞു. ഇല്ല. വീണ്ടും അയാൾ ചോദിച്ചു. അവനെ അണച്ചുപൂട്ടി ആലിംഗനം ചെയ്യാൻ പാടുണ്ടോ? അവിടുന്ന്‌ പറഞ്ഞു. വേണ്ട, വീണ്ടും അയാൾ ചോദിച്ചു. എന്നാൽ അവന്റെ കൈ പിടിച്ച്‌ ഹസ്തദാനം ചെയ്യട്ടെയോ? അവിടുന്ന്‌ മറുപടി പറഞ്ഞു. അതെ. (തിർമിദി)
  • സഫ്‌വാനി(റ)ൽ നിന്ന്‌ നിവേദനം: ഒരു ജൂതൻ സ്നേഹിതനോട്‌ പറഞ്ഞു. നമുക്ക്‌ നബി(സ)യുടെ അടുത്തേക്ക്‌ പോകാം. അങ്ങനെ അവർ രണ്ടുപേരും റസൂൽ(സ) യുടെ അടുക്കൽ ചെന്നുകൊണ്ട്‌ ഒമ്പത്‌ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ചു ചോദിച്ചു. റിപ്പോർട്ടർ ആ ഹദീസ്‌ അവസാനം വരെ നിവേദനം ചെയ്തിട്ടുണ്ട്‌. അപ്പോൾ അവർ നബി(സ)യുടെ കൈകാൽ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു. നിങ്ങൾ ഒരു യഥാർത്ഥ നബി തന്നെയാണെന്ന്‌ ഞങ്ങൾ ഉറപ്പിക്കുന്നു. (തിർമിദി)
  • അബൂദർറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു. സൽക്കർമ്മങ്ങളിൽ ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്‌. അത്‌ മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും. (മുസ്ലിം)
  • സഖ്‌റ്‌(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രാർത്ഥിച്ചു. അല്ലാഹുവേ! എന്റെ ജനതക്ക്‌ അവരുടെ പ്രഭാതത്തിൽ ബർക്കത്ത്‌ നൽകേണമേ! ഒരു സൈന്യത്തെ അവിടുന്ന്‌ അയക്കുമ്പോൾ പകലിന്റെ ആദ്യസമയത്താണ്‌ അയക്കാറ്‌ പതിവ്‌, സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹത്തിന്റെ ചരക്ക്‌ അയക്കാറ്‌. അങ്ങനെ അദ്ദേഹം വളരെ വലിയ സമ്പന്നനായി മാറി. (അബൂദാവൂട്‌, തിർമിദി)
  • അംറുബിൻ ശുഐബ്‌(റ) തന്റെ പിതാവിൽ നിന്നും അദ്ദേഹം തന്റെ പിതാമഹനിൽ നിന്നും നിവേദനം: റസൂൽ(സ) പറയുന്നു: ഒറ്റക്ക്‌ യാത്ര ചെയ്യുന്നവൻ ശൈത്താനാണ്‌. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്മാരാണ്‌. മൂന്നാളുകൾ ഒരു സംഘമാണ്‌. (പരസ്പര സഹായങ്ങൾക്ക്‌ അവർക്കേ കഴിയൂ). (അബൂദാവൂട്‌, തിർമിദി, നസാഈ)
  • അബൂസഈദിൽ നിന്നും അബൂഹുറയ്‌റ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) പറയുന്നു: മൂന്നാളുകൾ കൂടി ഒരു യാത്ര പുറപ്പെട്ടാൽ തങ്ങളിൽ നിന്ന്‌ ഒരാളെ അവർ അമീറായി നിശ്ചയിക്കണം. (അബൂദാവൂട്‌)
  • ഇബ്നു അബ്ബാസി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നാലുപേരുള്ള സൂഹൃൽ സംഘമാണ്‌ നല്ലത്‌. ചെറിയ സൈന്യങ്ങളിൽ ഉത്തമമായത്‌ 400 ആളുകൾ ഉള്ളതും വലിയ സൈന്യങ്ങളിൽ ബൃഹത്തായത്‌ 4000 ആളുകളുള്ളതുമാണ്‌. 12000 വരുന്ന ജനസംഖ്യ കുറവുകൊണ്ട്‌ ഒരിക്കലും പരാജയപ്പെടുകയില്ല. (അബൂദാവൂട്‌, തിർമിദി)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: ക്ഷേമകാലത്ത്‌ യാത്ര ചെയ്യുമ്പോൾ ഒട്ടകത്തിന്‌ ഭൂമിയിൽ നിന്നുള്ള അവകാശത്തെ നിങ്ങൾ വകവെച്ചുകൊടുക്കണം. മന്ദം മന്ദം മേച്ചുകൊണ്ട്‌ യാത്ര തുടരണം. മറിച്ച്‌ ക്ഷാമകാലത്താണ്‌ നിങ്ങൾ യാത്ര പോകുന്നതെങ്കിൽ ദ്രുതഗതിയിൽ യാത്ര തുടരേണ്ടതാണ്‌. (മന്ദം മന്ദം യാത്രചെയ്യുമ്പോൾ പുല്ലും വെള്ളവും കിട്ടാതെ ഒട്ടകം കഷ്ടപ്പെടേണ്ടിവരും) ഒരിടത്ത്‌ ഇറങ്ങിത്താമസിക്കുമ്പോൾ സഞ്ചാരപാത നിങ്ങൾ ഒഴിഞ്ഞുമാറണം. കാരണം അത്‌ ഇഴജന്തുക്കളുടേയും വിഷജന്തുക്കളുടേയും രാത്രിയിലെ സഞ്ചാരമാർഗ്ഗമാണ്‌. (മുസ്ലിം)
  • അബുക്ഖത്താദ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) യാത്രക്കിടയിൽ ഇറങ്ങിത്താമസിക്കേണ്ടി വന്നാൽ വലതുഭാഗത്ത്‌ തിരിഞ്ഞുകിടക്കും. സുഭിനു അൽപം മുമ്പാണ്‌ ഇറങ്ങിത്താമസിക്കുന്നതെങ്കിൽ മുഴംകൈ നാട്ടിക്കൊണ്ട്‌ തല പടം കയ്യിൽ വെക്കുമായിരുന്നു. (മുസ്ലിം)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ രാത്രിയാത്ര ചെയ്യുക. നിശ്ചയം രാത്രി ഭൂമി ചുരുട്ടപ്പെടും. (അബൂദാവൂട്‌)

അബൂസഹ്ലബ(റ)യിൽ നിന്ന്‌ നിവേദനം: യാത്രാമദ്ധ്യേ ഒരിടത്ത്‌ ഇറങ്ങിത്താമസിക്കുമ്പോൾ ചുരങ്ങളിലും താഴ്‌വരകളിലും ജനങ്ങൾ ചിന്നിച്ചിതറിയിരുന്നു. റസൂൽ(സ) പറഞ്ഞു: ഈ പർവ്വതനിരകളിലും താഴ്‌വരകളിലും നിങ്ങൾ ചിന്നിച്ചിതറുകയാണെങ്കിൽ നിസ്സംശയം അത്‌ പിശാചിൽ നിന്നുള്ളതാണ്‌. പിന്നീട്‌ അവർ ഒരിടത്തും ഇറങ്ങിയിട്ടില്ല. അന്യോന്യം കൂടിച്ചർന്നിട്ടല്ലാതെ. (അബൂദാവൂട്‌)

  • ഇബ്നുൽഹൻളലിയ്യ(റ)യിൽ നിന്ന്‌ നിവേദനം: (അദ്ദേഹം ബൈഅത്തുറിള്‌വാന്റെ ആളുകളിൽപെട്ട ആളാണ്‌) റസൂൽ(സ) ഒരിക്കൽ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നടന്നുപോയി. അതിന്റെ വയറ്‌ ഒട്ടി മുതുകിനോട്‌ ചേർന്നിട്ടുണ്ടായിരുന്നു. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: ഈ മിണ്ടാപ്രാണികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടണം. അതുകൊണ്ട്‌ നല്ല നിലയിൽ നിങ്ങൾ അതിൽ സവാരി ചെയ്യുകയും നല്ല രീതിയിൽ നിങ്ങൾ അതിനെ അറുത്ത്‌ ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂട്‌)
  • അബ്ദുല്ലാഹിബിൻ ജഅ​‍്ഫരി(റ)ൽ നിന്ന്‌ നിവേദനം: ഒരു ദിവസം റസൂൽ(സ) എന്നെ പിന്നിൽ ഇരുത്തിക്കൊണ്ട്‌ യാത്ര ചെയ്തു. അന്നേരം എന്നോട്‌ ഒരു രഹസ്യം പറഞ്ഞു. ഒരാളോടും ഞാനത്‌ പറയുകയില്ല. കുന്നുകളോ ഈത്തപ്പനത്തോട്ടങ്ങളോ ആയിരുന്നു (വിസർജ്ജനവേളയിൽ) നബി(സ) മറയായി ഇഷ്ടപ്പെട്ടിരുന്നത്‌. ഈ ഹദീസ്‌ സംക്ഷിപ്തമായി മുസ്ലീം(റ) ഇപ്രകാരം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ബർക്കാനി(റ) മുസ്ലിമിന്റെ ഇതേ സനദിൽതന്നെ ഹാഇശുൻ നഹ്ല്‌ എന്നതിന്റെ ശേഷം ഈ വിധം വർദ്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ അൻസാരികളിൽപെട്ട ഒരാളുടെ തോട്ടത്തിൽ നബി(സ) പ്രവേശിച്ചു. അപ്പോൾ അവിടെയുണ്ടൊരൊട്ടകം. നബി(സ) യെ കണ്ടതോടെ അതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയും അത്‌ അയവിറക്കുകയും ചെയ്തു. തൽക്ഷണം അരികിൽചെന്ന്‌ നബി(സ) അതിന്റെ പൂഞ്ഞയും ചെവിയുടെ പിൻഭാഗവും തൊട്ടുതടവിയപ്പോൾ അത്‌ ശാന്തമായി. അങ്ങനെ നബി(സ) അന്വേഷിച്ചു. ആരുടേതാണ്‌ ഈ ഒട്ടകം? അപ്പോൾ അൻസാറുകളിൽപ്പെട്ട ഒരാൾ വന്നുപറഞ്ഞു. പ്രവാചകരേ! ഇത്‌ എന്റേതാണ്‌. നബി(സ) ചോദിച്ചു. നിനക്ക്‌ ഉടമയാക്കിത്തന്നിട്ടുള്ള ഈ കാലിയുടെ കാര്യത്തിൽ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ പട്ടിണിയിടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവേന്ന്‌ എന്നോട്‌ ഇത്‌ ആവലാതിപ്പെട്ടിരിക്കുന്നു. (അബൂദാവൂട്‌)
  • ജാബിർ(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) യുദ്ധത്തിനുപുറപ്പെടാനുദ്ദേശിച്ചാൽ പറയാറുണ്ട്‌. ഹേ! മുഹാജിറുകളുടെയും അൻസാരികളുടേയും സമൂഹമേ! നിശ്ചയമായും നിങ്ങളുടെ സഹോദരൻമാരിൽ ധനവും കുടുംബവും ഇല്ലാത്തവരുണ്ട്‌. അതുകൊണ്ട്‌ നിങ്ങളിൽ ഓരോരുത്തരും രണ്ടോ മൂന്നോ ആളുകളെ തന്നിലേക്ക്‌ ചേർത്തുകൊള്ളട്ടെ. തന്നിമിത്തം ഞങ്ങളിൽ ഓരോരുത്തർക്കും കൈമാറി കൈമാറിക്കിട്ടുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. (കുറച്ചുസമയം അവരും കുറച്ചുസമയം ഞങ്ങളും കൈമാറിയിട്ടായിരുന്നു ഞങ്ങൾ വാഹനപ്പുറത്ത്‌ ഏറിയിരുന്നത്‌) റിപ്പോർട്ടർ പറയുന്നു: രണ്ടോ, മൂന്നോ ആളുകളെ ഞാൻ എന്നിലേക്ക്‌ കൂട്ടി. എന്റെ ഒട്ടകത്തിൽ അവർക്കുള്ള ഊഴം തന്നെയായിരുന്നു എനിക്കും ലഭിച്ചിരുന്നത്‌. (അബൂദാവൂട്‌) (ഒട്ടകം ഞങ്ങളും അവരും സമാസമം കൈമാറിക്കൊണ്ടാണ്‌ സഞ്ചരിച്ചിരുന്നത്‌)
  • ജാബിറി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) പിന്നിലായിരിക്കും (രാത്രിയിൽ) നടക്കുക. അബലരെ നയിച്ചുകൊണ്ടും സ്വന്തം വാഹനത്തിലേറ്റിക്കൊണ്ടും അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാണ്‌ പൈന്തുടരുന്നത്‌ (അബൂദാവൂട്‌)
  • ഇബ്നുഉമർ(റ) വിൽ നിന്ന്‌ നിവേദനം: റസൂൽ(സ) ഒട്ടകപ്പുറത്ത്‌ കയറി ശരിയായി ഇരുന്നുകഴിഞ്ഞാൽ മൂന്നുപ്രാവശ്യം തക്ബീർ ചൊല്ലിക്കൊണ്ട്‌ പറയും. ഇത്‌ എനിക്ക്‌ കീഴ്പ്പെടുത്തിത്തന്നവൻ പരിശുദ്ധനാണ്‌. നമുക്ക്‌ അതിന്‌ കഴിവുണ്ടായിരുന്നില്ല. നിശ്ചയം റബ്ബിങ്കലേക്ക്‌ നമ്മൾ മടങ്ങിച്ചെല്ലുന്നതാണ്‌. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയിൽ നന്മയും ഭക്തിയും നീ തൃപ്തിപ്പെടുന്ന പ്രവൃത്തിയും നിന്നോട്‌ ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലാഹുവേ? ഞങ്ങളുടെ ഈ യാത്ര ഞങ്ങൾക്ക്‌ നീ എളുപ്പമാക്കിത്തരേണമേ! അതിന്റെ വിദൂരതയെ ഞങ്ങൾക്ക്‌ നീ ചുരുക്കിത്തരേണമേ! അല്ലാഹുവേ! നീയാണ്‌ ഈ യാത്രയിൽ ഞങ്ങളുടെ കൂട്ടുകാരനും കുടുംബ ത്തിലെ പ്രതിനിധിയും. അല്ലാഹുവേ! ഈ യാത്രയിലെ വിഷമത്തിൽ നിന്നും ദുഃഖകരമായ കാഴ്ചയിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള ചീത്തയായ പരിണാമത്തിൽ നിന്നും നിന്നോട്‌ ഞാൻ കാവലിനപേക്ഷിക്കുന്നു. യാത്രകഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ അതും ഉപരിയായി ഇങ്ങനെയും അവിടുന്ന്‌ പറയുമായിരുന്നു. ഞങ്ങൾ പാപത്തിൽ നിന്ന്‌ മടങ്ങിയവരും ഞങ്ങളുടെ നാഥനെ ആരാധിക്കുന്നവരും അവനെ സ്തുതിക്കുന്നവരുമാണ്‌. (മുസ്ലിം)
  • അബ്ദുല്ലാഹിബ്ൻ സർജീസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) യാത്ര പുറപ്പെടുമ്പോൾ യാത്രയിലെ വിഷമത്തിൽ നിന്നും ദുഃഖാകുലമായ തിരിച്ചുവരവിൽ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തിൽ നിന്നും മർദ്ദിതന്റെ പ്രാർത്ഥനയിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തിൽ നിന്നും കാവലിന്‌ അപേക്ഷിക്കാറുണ്ട്‌. (മുസ്ലിം)
  • അലിയ്യുബിൻ റബീഅ​‍്‌(റ)ൽ നിന്ന്‌ നിവേദനം: ഞാൻ അലിയ്യുബിൻ അബീതാലിബിന്റെ സന്നിധിയിൽ ഹാജരായി. അദ്ദേഹത്തിന്‌ സവാരിചെയ്യാൻ വാഹനം (അവിടെ) കൊണ്ടുവന്ന്‌ (നിറുത്തിയി) ട്ടുണ്ടായിരുന്നു. അങ്ങനെ കാലണിയിൽ അദ്ദേഹം കാല്‌ വെച്ചപ്പോൾ ബിസ്മില്ലാ എന്നുപറഞ്ഞു. അതിന്റെ പുറത്തുകയറി ശരിയായി കഴിഞ്ഞപ്പോൾ പറഞ്ഞു: ഇതു ഞങ്ങൾക്ക്‌ കീഴ്പ്പെടുത്തിത്തന്ന അല്ലാഹുവിന്‌ സ്തുതി ഞങ്ങൾക്ക്‌ അതിന്‌ കഴിവുണ്ടായിരുന്നില്ല. നിശ്ചയം, ഞങ്ങളുടെ നാഥനിലേക്ക്‌ ഞങ്ങൾ മടങ്ങിച്ചെല്ലുന്നവരാണ്‌. മൂന്ന്‌ പ്രാവശ്യം അൽഹംദുലില്ലാഹി എന്നും മൂന്നുപ്രാവശ്യം അല്ലാഹു അക്ബർ എന്നും പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. നീ പരിശുദ്ധനാണ്‌. ഞാൻ എന്നോടുതന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതുകൊണ്ട്‌ എനിക്ക്‌ നീ പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല. അനന്തരം അദ്ദേഹം ചിരിച്ചപ്പോൾ ചോദിക്കപ്പെട്ടു. അമീറുൽ മുഅ​‍്മിനീൻ! നിങ്ങൾ എന്തുകൊണ്ട്‌ ചിരിച്ചു? അദ്ദേഹം പറഞ്ഞു: ഞാൻ ചെയ്തതുപോലെ റസൂൽ(സ) ചെയ്യുകയും അതിനുശേഷം ചിരിക്കുകയും ചെയ്യുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അന്നേരം ഞാൻ ചോദിച്ചു: പ്രവാചകരേ! അങ്ങ്‌ എന്തുകൊണ്ട്‌ ചിരിച്ചു? എന്റെ പാപം നീ പൊറുത്തു തരേണമേ എന്നൊരു ദാസൻ പറയുമ്പോൾ നിന്റെ രക്ഷിതാവ്‌ അത്ഭുതപ്പെട്ടുകൊണ്ട്‌ പറയും: ഞാനല്ലാതെ പാപം പൊറുക്കുന്നവനില്ലെന്ന്‌ അവൻ ഗ്രഹിച്ചു. (അബൂദാവൂട്‌, തിർമിദി) (അതുകൊണ്ടാണ്‌ ഞാൻ ചിരിച്ചതു)
  • ഇബ്നുഉമറി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) യും സൈന്യവും ചുരം കയറുമ്പോൾ തക്ബീറും അവിടെനിന്ന്‌ ഇറങ്ങുമ്പോൾ തസ്ബീഹും ചൊല്ലുമായിരുന്നു. (അബൂദാവൂട്‌)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: ഒരാൾ പറഞ്ഞു: പ്രവാചകരേ! ഞാൻ യാത്ര ചെയ്യാനുദ്ദേശിക്കുന്നു. അതുകൊണ്ട്‌ എന്നെ അങ്ങ്‌ ഉപദേശിച്ചാലും, നബി(സ) പറഞ്ഞു: നീ അല്ലാഹുവിന്‌ തഖ്‌വാ ചെയ്യുകയും ചുരം കയറുമ്പോൾ തക്ബീർ ചൊല്ലുകയും ചെയ്യുക. അങ്ങനെ അയാൾ പിന്നിട്ടുപോയപ്പോൾ അവിടുന്ന്‌ പ്രാർത്ഥിച്ചു. അല്ലാഹുവേ! ഇയാൾക്ക്‌ വഴി ദൂരത്തെ നീ ചുരുക്കിക്കൊടുക്കേണമേ! യാത്ര എളുപ്പമാക്കിക്കൊടുക്കേണമേ! (തിർമിദി)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: നിസ്സംശയം മൂന്ന്‌ പ്രാർത്ഥനകൾക്ക്‌ ഉത്തരം ലഭിക്കും. 1. മർദ്ദിതന്റെ പ്രാർത്ഥന, 2. മുസാഫിറിന്റെ പ്രാർത്ഥന, 3. സന്താനങ്ങൾക്കുവേണ്ടി (മാതാ) പിതാവിന്റെ പ്രാർത്ഥന. (അബൂദാവൂട്‌, തിർമിദി)
  • അബൂമൂസ(റ)യിൽ നിന്ന്‌ നിവേദനം: നിശ്ചയം, റസൂൽ(സ) വല്ല ആളുകളെയും ഭയപ്പെട്ടാൽ പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുവേ! നിന്നെ അവരുടെ ഹൃദയങ്ങളിൽ ഞങ്ങൾ നിക്ഷേപിക്കുന്നു. (അങ്ങനെ അവരുടെ കുതന്ത്രങ്ങളെ നീ പരാജയപ്പെടുത്തും) അവരുടെ ഉപദ്രവത്തിൽ നിന്ന്‌ നിന്നോട്‌ ഞങ്ങൾ കാവൽതേടുകയും ചെയ്യുന്നു. (അബൂദാവൂട്‌)
  • ഖൗല(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: വല്ലവനും ഒരിടത്തിറങ്ങി. എന്നിട്ട്‌ അവൻ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധമായ വാക്യങ്ങളുടെ പേരിൽ അവന്റെ സൃഷ്ടികളുടെ ഉപദ്രവത്തിൽ നിന്ന്‌ ഞാൻ കാവലപേക്ഷിക്കുന്നു. എങ്കിൽ തൽസ്ഥാന ത്തുനിന്ന്‌ അവൻ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യപ്പെടുത്തുകയില്ല. (മുസ്ലിം) (ദേഹേച്ഛകളോ പിശാചോ അവനെ പിടികൂടുകയില്ല)
  • ഇബ്നുഉമറി(റ)ൽ നിന്ന്‌ നിവേദനം: യാത്രയിൽ രാത്രിയാകുമ്പോൾ നബി(സ) പറയാറുണ്ട്‌. ഹേ, ഭൂമീ! എന്റെയും നിന്റെയും റബ്ബ്‌ അല്ലാഹുവാണ്‌. നിന്നിലുള്ളതിന്റെയും (ഉപദ്രജീവിയുടേയും) നിന്നിൽ സൃഷ്ടിക്കപ്പെട്ട (മണൽ, കല്ല്‌, പാറ, മിനുസമുള്ളത്‌, പരുത്തത്‌ എന്നി) വയുടേയും ഉപദ്രവത്തിൽ നിന്നും നിന്നിൽ ഇഴഞ്ഞു നടക്കുന്ന ജന്തുക്കളുടെ ഉപദ്രവത്തിൽ നിന്നും ഞാൻ അല്ലാഹുവിനോട്‌ കാവൽ തേടുന്നു. സിംഹം, മനുഷ്യൻ, പാമ്പ്‌, തേൾ, കരയിൽ താമസിക്കുന്നത്‌ (ജിന്ന്‌) എന്നിവയുടേയും വാലിദി (ഇബിളേശി) ന്റെയും വലിദിന്റെ (ശൈത്താൻ) യും ഉപദ്രവത്തിൽ നിന്നും നിന്നോടു ഞാൻ കാവലപേക്ഷിക്കുന്നു. (അബൂദാവൂട്‌)

അനസി(റ)ൽ നിന്ന്‌ നിവേദനം: (ഖൈബർ യുദ്ധത്തിൽ നിന്ന്‌) നബി(സ) യൊന്നിച്ച്‌ ഞങ്ങൾ യാത്ര തിരിച്ചു. നോക്കിയാൽ മദീന കാണാവുന്ന സ്ഥലത്തെത്തിയപ്പോൾ നബി(സ) പറഞ്ഞു: പശ്ചാത്തപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും സ്തുതിഗീതങ്ങൾ അർപ്പിക്കുകയും ചെയ്തുകൊണ്ട്‌ ഞങ്ങൾ സ്വദേശത്തേക്ക്‌ മടങ്ങുന്നവരാണ്‌. ഞങ്ങൾ മദീനയിലെത്തിച്ചേരുന്നതുവരെ നബി(സ) അത്‌ പറഞ്ഞുകൊണ്ടിരുന്നു. (മുസ്ലിം)

  • അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത്‌ സ്ഥലവും ദജ്ജാൽ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട്‌ അവയുടെ വാതിലിൽ മലക്കുകൾ അണിനിരക്കും. എന്നാൽ (മദീനയോടടുത്തുള്ള) ഒരു ഉപ്പ്‌ ഭൂമിയിലാണ്‌ അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക്‌ പ്രകമ്പനമേൽക്കും. (ദജ്ജാലിനെ സംബന്ധിച്ച്‌ പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികൾക്ക്‌ കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതിൽ നിന്ന്‌ പുറപ്പെടുവിക്കും. (മുസ്ലിം)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: ഇസ്ബഹാനിലെ യഹൂടികളിൽ നിന്ന്‌ എഴുപതിനായിരം ആളുകൾ ദജ്ജാലിനെ അനുഗമിക്കും. അവർ ത്വയലിസാൻ ധരിക്കുന്നവരാണ്‌. (വസ്ത്രത്തിന്റെ മീതെ പണ്ഡിതന്മാരും മറ്റും ധരിക്കുന്ന മേൽ വസ്ത്രം ) (മുസ്ലിം)
  • ഉമ്മുശരീകി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന്‌ പർവ്വതങ്ങളിലേക്ക്‌ ജനങ്ങൾ ഓടി രക്ഷപ്പെടും. (മുസ്ലിം)
  • ഇംറാനുബ്നു ഹുസ്വൈനി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(റ) പറയുന്നത്‌ ഞാൻ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതൽ അന്ത്യദിനം വരെ ദജ്ജാലിനേക്കാൾ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
  • അബൂസഈദി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: കാലം അവസാനിക്കുമ്പോൾ നിങ്ങളുടെ ഭരണ കർത്താക്കളിലൊരാൾ സമ്പത്ത്‌ വാരിക്കൂട്ടും. അത്‌ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാതാകും. (മുസ്ലിം)
  • അബൂമുസാ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങൾക്ക്‌ ഒരുകാലം വരാനുണ്ട്‌. അക്കാലത്ത്‌ ഒരാൾ സ്വർണ്ണത്തിന്റെ സകാത്തുമായി ചുറ്റിനടക്കും. അത്‌ സ്വീകരിക്കാൻ ആരുമുണ്ടാവുകയില്ല. നാൽപത്‌ സ്ത്രീകൾ ഒരേ പുരുഷനിൽ അഭയം തേടുന്നതായി കാണാൻ കഴിയും. പുരുഷന്മാരുടെ കുറവും സ്ത്രീകളുടെ ആധിക്യവുമാണതിന്‌ കാരണം. (മുസ്ലിം)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: സ്ഥലങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ പള്ളിയും അല്ലാഹുവിന്‌ ഏറ്റവും കോപമുള്ളത്‌ അങ്ങാടിയുമാകുന്നു. (മുസ്ലിം)

  • സൽമാനി(റ)ൽ നിന്ന്‌ നിവേദനം: കഴിവതും അങ്ങാടിയിൽ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന്‌ അവസാനം പുറപ്പെടുന്നവനും നീ ആകരുത്‌. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്‌. അവിടെയാണ്‌ അവൻ തന്റെ പതാക നാട്ടുന്നത്‌. (മുസ്ലിം)
  • ആസ്വിമി(റ)ൽ നിന്ന്‌ നിവേദനം: ഞാൻ റസൂൽ(സ) യോട്‌ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക്‌ അല്ലാഹു പൊറുത്തുതരട്ടെ! അവിടുന്ന്‌ പറഞ്ഞു: നിനക്കും! ആസ്വിം പറഞ്ഞു: ഞാൻ അബ്ദുല്ലയോട്‌ ചോദിച്ചു: റസൂൽ(സ) നിനക്ക്‌ പൊറുക്കലിനെ തേടിയോ? അദ്ദേഹം മറുപടി പറഞ്ഞു: അതെ, നിനക്കും, പിന്നീട്‌ അദ്ദേഹം ഈ സൂക്തം ഓതിക്കേൾപ്പിച്ചു. 'നിന്റെയും സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പാപമോചനത്തിനുവേണ്ടി നീ പ്രാർത്ഥിക്കണം. ' (മുസ്ലിം)
  • ആയിശ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: പ്രകാശംകൊണ്ടാണ്‌ മലക്കുകൾ സൃഷ്ടിക്കപ്പെട്ടത്‌. കത്തിജ്ജ്വലിക്കുന്ന അഗ്നിയിൽ നിന്നാണ്‌ ജിന്ന്‌ വംശം സൃഷ്ടിക്കപ്പെട്ടത്‌. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ നിങ്ങൾക്ക്‌ വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്‌. (മുസ്ലിം)
  • ആയിശ(റ)ൽ നിന്ന്‌ നിവേദനം: ഖുർആൻ വിശേഷിപ്പിച്ച സ്വഭാവമാണ്‌ നബി(സ)യുടെ സ്വഭാവം. (മുസ്ലിം) സുദീർഘമായ ഒരു ഹദീസിന്റെ കൂട്ടത്തിൽ മുസ്ലിം അത്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.
  • ആയിശ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാൽ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ഇഷ്ടപ്പെടും. മറിച്ച്‌ അല്ലാഹുവിന്റെ ലിഖാഇനെ വല്ലവനും വെറുത്താൽ അല്ലാഹു അവന്റെ ലിഖാഇനെയും വെറുക്കും. ഞാൻ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാൽ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന്‌ പറഞ്ഞു: അപ്രകാരമല്ല മുഅ​‍്മിനിന്‌ അല്ലാഹുവിന്റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വർഗ്ഗംകൊണ്ടും സന്തോഷ വാർത്ത അറിയിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു അവന്റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക്‌ അല്ലാഹുവിന്റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ലിഖാഇനെ അവൻ വെറുക്കും. അന്നേരം അവന്റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ജനങ്ങളേ! അല്ലാഹു പരിശുദ്ധനാണ്‌. നല്ലത്‌ മാത്രമേ അവൻ സ്വീകരിക്കുകയുള്ളു. മുർസലുകളോട്‌ ആജ്ഞാപിക്കപ്പെട്ടത്‌, അല്ലാഹു മുഅ​‍്മിനുകളോടും ആജ്ഞാപിച്ചിട്ടുണ്ട്‌. അല്ലാഹു പറഞ്ഞു: പ്രവാചകരേ! നിങ്ങൾ നല്ലത്‌ തിന്നുകയും നല്ലത്‌ പ്രവർത്തിക്കുകയും വേണം. അല്ലാഹു പറയുന്നു: നിങ്ങൾക്ക്‌ നാം പ്രദാനം ചെയ്ത നല്ലതിൽ നിന്ന്‌ ഭക്ഷിക്കുക. പിന്നീട്‌ അവിടുന്ന്‌ പറഞ്ഞു: ദീർഘയാത്രചെയ്ത്​‍്‌ മുടി ജടകുത്തുകയും പൊടിപുരളുകയും ചെയ്ത ഒരാൾ ഇരുകയ്യും ആകാശത്തേക്ക്‌ ഉയർത്തിക്കൊണ്ട്‌ എന്റെ റബ്ബേ! എന്റെ റബ്ബേയെന്ന്‌ പ്രാർത്ഥിക്കും. അവന്റെ ആഹാരം ഹറാം, പാനീയം ഹറാം, അവന്റ ഉൽഭവം ഹറാം എന്നിരിക്കെ അവന്റെ പ്രാർത്ഥനക്ക്‌ എങ്ങനെ ഉത്തരം ലഭിക്കും. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: സയ്ഹാനും ജയ്ഹാനും ഫുറാത്തും നീലും സ്വർഗ്ഗത്തിലെ പുഴകളിൽപ്പെട്ടതാണ്‌. (മുസ്ലിം)
  • അംറുബ്നു അഖ്ത്തബി(റ)ൽ നിന്ന്‌ നിവേദനം: ഒരിക്കൽ ഞങ്ങളെയും കൊണ്ട്‌ സുഭി നമസ്കരിച്ചതിനുശേഷം മിമ്പറിൽ കയറിയിട്ട്‌ സുഹ്ര് വരെ നബി(സ) പ്രസംഗിച്ചു. ളുഹർ നമസ്കാരം നിർവ്വഹിച്ചതിനുശേഷം വീണ്ടും മിമ്പറിൽ കയറി അസർവരെ പ്രസംഗിക്കുകയുണ്ടായി. അസർ നമസ്കാരാനന്തരം വീണ്ടും മിമ്പറിൽ കയറിക്കൊണ്ട്‌ ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ പോകുന്നതുമായ കാര്യങ്ങളെപ്പറ്റി മഗ്‌രിബ്‌ വരെ സംസാരിച്ചു. ആ കാര്യം ഹൃദിസ്ഥമാക്കിയവരാണ്‌ ഞങ്ങളിൽ ഏറ്റവും വലിയ പണ്ഡിതന്മാർ. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുളി: വല്ലവനും ഗൗളിയെ ആദ്യത്തെ അടിയിൽത്തന്നെ കൊന്നുകളഞ്ഞാൽ അവന്ന്‌ ഇന്നിന്ന പ്രതിഫലമുണ്ട്‌. രണ്ടാമത്തെ അടിയിലാണ്‌ കൊന്നത്തെങ്കിൽ ആദ്യത്തേതിനേക്കാൾ താഴെയുള്ള പ്രതിഫലമുണ്ട്‌. മൂന്നാമത്തേതിലാണ്‌ കൊന്നത്തെങ്കിലോ? ഇന്നിന്ന പ്രതിഫലം അവന്‌ ലഭിക്കും. മറ്റൊരു റിപ്പോർട്ടിലുണ്ട്‌: വല്ലവനും ആദ്യത്തെ അടിയിൽതന്നെ ഗൗളിയെ കൊലപ്പെടുത്തിയാൽ 100 ഹസനത്ത്‌ അവന്‌ എഴുതപ്പെടും. രണ്ടാമത്തേതിന്‌ അതിന്‌ താഴെയും, മൂന്നാമത്തേതിന്‌ അതിന്‌ താഴെയുള്ള ഹസനത്തും ലഭിക്കും. (മുസ്ലിം)
  • ജാബിറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വർഗ്ഗവാസികൾ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവർ വെളിക്കിരിക്കുകയോ മൂക്ക്‌ പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവർ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവർ തസ്ബീഹും തഹ്ലീലും നിർവ്വഹിക്കുന്നതാണ്‌) (മുസ്ലിം)
  • മുഗീറ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കൽ തന്റെ റബ്ബിനോട്‌ ചോദിച്ചു: സ്വർഗ്ഗവാസികളിൽ താഴ്‌ന്ന പദവിയിലുള്ളവനാരാണ്‌? റബ്ബ്‌ പറഞ്ഞു: സ്വർഗവാസികൾക്ക്‌ സ്വർഗ്ഗത്തിൽ പ്രവേശനം നൽകപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്‌. നീ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളൂ എന്ന്‌ അയാളോട്‌ പറയപ്പെടുമ്പോൾ അവൻ പറയും. നാഥാ! ജനങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തിൽ അദ്ദേഹത്തോട്‌ ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരിൽ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാൽ നീ തൃപ്തിപ്പെടുമോ? അന്നേരം അവൻ പറയും: നാഥാ! ഞാൻ അതുകൊണ്ട്‌ തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാൽ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്‌. അഞ്ചാംപ്രാവശ്യം അവൻ പറയും. നാഥാ! ഞാൻ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാൽ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ്‌ ആസ്വദിക്കുന്നതും നിനക്കുള്ളതാണ്‌. അവൻ പറയും. നാഥാ! ഞാൻ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വർഗ്ഗവാസികളിൽ ആരാണ്‌ ഉന്നതന്മാർ? അവൻ പറയും: എന്റെ കൈകൊണ്ട്‌ ഞാൻതന്നെ പ്രതാപം നട്ടുവളർത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവർ. കണ്ണുകൾക്ക്‌ കാണാനോ കാതുകൾക്ക്‌ കേൾക്കാനോ മനുഷ്യഹൃദയങ്ങൾക്ക്‌ ഊഹിക്കാനോ കഴിയാത്തത്താണ്‌ നാം അവർക്കുവേണ്ടി തയ്യാർ ചെയ്തിട്ടുള്ളവ. (മുസ്ലിം)
  • അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിൽ ചില അങ്ങാടികളുണ്ട്‌. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന്‌ അടിച്ചുവീശുന്ന കാറ്റ്‌ അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവർ കൂടുതൽ സൗന്ദര്യവും കൗതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കൾ അവരോട്‌ പറയും. നിശ്ചയം നിങ്ങൾക്ക്‌ കൂടുതൽ സൗന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്‌. അവർ മറുപടി പറയും. അല്ലാഹുവാണ, ഞങ്ങൾ പോയശേഷം നിങ്ങളും സൗന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്‌. (മുസ്ലിം)
  • അബൂസഈദും(റ) അബൂഹുറയ്‌റ(റ) യും നിവേദനം ചെയ്യുന്നു: റസൂൽ(സ) പറഞ്ഞു: സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഒരാൾ വിളിച്ചുപറയും: നിങ്ങൾ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്‌. മാത്രമല്ല, നിങ്ങൾ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങൾ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ലേശം അനുഭവിക്കുകയില്ല. (മുസ്ലിം)
  • അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വർഗ്ഗത്തിൽ നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങൾക്കാവശ്യമുള്ളത്‌ നിങ്ങൾ ആഗ്രഹിച്ചുകൊള്ളൂ. അപ്പോൾ അതും ഇതും അവൻ ആഗ്രഹിക്കും. നിനക്ക്‌ ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച്‌ കഴിഞ്ഞോ? എന്നവനോട്‌ ചോദിച്ചാൽ അവൻ അതെ എന്ന്‌ മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്‌. (മുസ്ലിം)
  • സുഹൈബി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതൽ വല്ലതും നിങ്ങൾ ആഗ്രഹിക്കുന്നുവോ? അന്നേരം അവർ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വർഗ്ഗത്തിൽ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന്‌ നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതിൽ കൂടുതൽ മറ്റൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല) തൽസമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോൾ അവർക്ക്‌ റബ്ബിനെ കാണാൻ കഴിയും) തങ്ങളുടെ നാഥനിലേക്ക്‌ നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവർക്ക്‌ കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)