1. ഹമ്മാമ്(റ) നിവേദനം: അബൂഹുറൈറ(റ) പറയുന്നതായി അദ്ദേഹം കേട്ടു. തിരുമേനി(സ) അരുളി: വുളു എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവൻറെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോൾ ഒരു ഹളറമൗത്തുകാരൻ ഹസ്രത്ത് അബൂഹുറൈറ(റ) യോട് ചോദിച്ചു: ഓ!അബുഹുറൈറ! എങ്ങിനെയാണ് ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു: ശബ്ദത്തോട് കൂടിയോ അല്ലാതെയോ വായു പുറത്തുപോവുക. (ബുഖാരി. 1. 4. 137)
  2. നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കൽ പള്ളിയുടെ മുകളിൽ കയറി. വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിശ്ചയം എൻറെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിൻറെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോൾ വുളുവിൻറെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും. (അബൂഹുറൈറ പറയുന്നു) അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും മുഖത്തിന്റെ ശോഭ വ്യാപിപ്പിക്കാൻ സാധിക്കുമെങ്കിൽ അവനതു ചെയ്യട്ടെ. (ബുഖാരി. 1. 4. 138)
  3. ഉബാദ്ബ്നു തമീമ് തൻറെ പിതൃവ്യനിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട് ചോദിച്ചു: നമസ്ക്കാരത്തിൽ വുളു മുറിയുന്ന എന്തെങ്കിലും ഉണ്ടായി എന്നു തോന്നുന്ന മനുഷ്യൻ എന്തു ചെയ്യണം? തിരുമേനി(സ) അരുളി: ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്ക്കാരം വിട്ടു തിരിഞ്ഞു പോകേണ്ടതില്ല. (ബുഖാരി. 1. 4. 139)
  4. ഇബ്നുഅബ്ബാസ്(റ) നിവേദനം: ആദ്ദേഹം പറയുന്നു: എൻറെ മാതൃസഹോദരിയുടെ അടുക്കൽ ഞാനൊരു രാത്രി താമസിച്ചു. ആ രാത്രിയിൽ നബി(സ) (പതിവുപോലെ) രാത്രി നമസ്ക്കാരം നിർവ്വഹിക്കുകയുണ്ടായി. അതായതു രാത്രി കുറച്ചു കഴിഞ്ഞപ്പോൾ അവിടുന്നു എഴുന്നേറ്റു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തിൽ നിന്ന് ലഘുവായ നിലക്ക് വുളു എടുത്തു. അംറ് (നിവേദകൻ) അതിനെ ലഘുവാക്കികൊണ്ട് കാണിച്ചു. അനന്തരം തിരുമേനി(സ) നമസ്ക്കരിക്കാൻ നിന്നു. അപ്പോൾ തിരുമേനി വുളു എടുത്തതുപോലെ ഞാനും വുളു എടുത്തു. എന്നിട്ട് അവിടുത്തെ ഇടതുഭാഗത്തു ചെന്നു നിന്നു. (സൂഫ്യാൻ (മറ്റൊരു നിവേദകൻ) ചിലപ്പോൾ പറഞ്ഞത് ശിമാൽഎന്നാണ്) അപ്പോൾ തിരുമേനി(സ) എന്നെ വലതുഭാഗത്തേക്കാക്കുകയും എന്നിട്ട് കുറച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. കൂർക്കം വലിക്കുന്നതുവരെ ഉറങ്ങി. പിന്നീട് ബാങ്കു വിളിക്കാരൻ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോൾ അവിടുന്നു നമസ്കരിക്കുവാൻ അയാളുടെ കൂടെ പുറപ്പെട്ടു. (പുതിയ) വുളു എടുക്കാതെ നമസ്ക്കരിക്കുകയും ചെയ്തു. അംറിനോട് ഞങ്ങൾ പറഞ്ഞു. ചില ആളുകൾ പറയുന്നു: അല്ലാഹുവിൻറെ ദൂതൻറെ കണ്ണു ഉറങ്ങുന്നു, എന്നാൽ ഹൃദയം ഉറങ്ങുന്നില്ല. അംറ് പറഞ്ഞു: ഉബൈദുല്ല പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യസന്ദേശമാണ്. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം നിന്നെ അറുക്കുന്നവനായി ഞാനിതാ സ്വപ്നത്തിൽ കാണുന്നു. (ബുഖാരി. 1. 4. 140)
  5. ഉസാമത്ബ്നു സൈദ്(റ) നിവേദനം: തിരുമേനി(സ) അറഫയിൽ നിന്ന് പുറപ്പെട്ടു. അങ്ങനെ വഴിയിലുള്ള മലയിടുക്കിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങി മൂത്രമൊഴിച്ചു. ശേഷം വുളു എടുത്തു. പക്ഷെ വുളു പൂർത്തിയാക്കിയില്ല. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിൻറെ ദൂതരേ? നമസ്കാരത്തിൻറെ സമയമാണല്ലോ. അവിടുന്നു പറഞ്ഞു: നമസ്കാരം നിൻറെ മുന്പിലാണ്. (കുറച്ചു പോയിട്ട് നമസ്ക്കരിക്കാം. അങ്ങനെ മുസ്ദലിഫയിലെത്തിയപ്പോൾ അവിടെയിറങ്ങി വുളുചെയ്തു. വുളു പൂർണ്ണമാക്കുകയും ചെയ്തു. പിന്നെ ഇഖാമത്ത് കൊടുത്തപ്പോൾ അവിടുന്ന് മഗ്രിബ് നമസ്ക്കരിച്ചു. ശേഷം എല്ലാവരും അവരുടെ ഒട്ടകങ്ങളെ അവരുടെ താവളങ്ങളിലേക്ക് കൊണ്ട്പോയി വിട്ടു. പിന്നെ ഇശാ നമസ്ക്കാരത്തിന് ഇഖാമത്ത് കൊടുത്തപ്പോൾ അവിടുന്ന് ഇശാ നമസ്ക്കരിച്ചു. അവയ്ക്കിടയിൽ വേറെ യാതൊന്നും നമസ്ക്കരിച്ചില്ല. (ബുഖാരി. 1. 4. 141)
  6. ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം ഒരിക്കൽ വുളു എടുത്തു. ഒരു കൈ കൊണ്ട് ഒരു കോരൽ വെള്ളമെടുത്ത് കുലുക്കുഴിയുകയും മൂക്കിൽ കയറ്റുകയും ചെയ്തു. പിന്നീട് ഒരു കോരൽ വെള്ളമെടുത്ത് മറ്റേ കൈയോട് ചേർത്ത് രണ്ടു കൈകൊണ്ടും കൂടി മുഖം കഴുകി. പിന്നെ ഒരു കോരൽ വെള്ളമെടുത്ത് വലതുകൈ കഴുകി. ഒരു കോരൽ വെള്ളമെടുത്ത് ഇടതുകൈയും കഴുകി. അനന്തരം തല തടവി. പിന്നെ ഒരു കോരൽ വെള്ളമെടുത്ത് വലതുകാലിന്മേൽ കുടഞ്ഞു. അതു കഴുകി. എന്നിട്ട് മറ്റൊരു കോരൽ വെള്ളമെടുത്ത് ഇടതുകാലും കഴുകി ശേഷം അദ്ദേഹം പ്രസ്താവിച്ചു. നബി(സ) ഇപ്രകാരം വുളു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 142)
  7. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുൾ ചെയ്തിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും തൻറെ ഭാര്യയെ സമീപിക്കുമ്പോൾ അല്ലാഹുവിൻറെ നാമത്തിൽ അല്ലാഹുവേ! ഞങ്ങളിൽ നിന്നും ഞങ്ങൾക്ക് നീ പ്രദാനം ചെയ്യുന്നതിൽ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാർത്ഥിക്കുകയും അങ്ങനെ അവർക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താൽ അതിനെ പിശാച് ദ്രോഹിക്കുകയില്ല. ( (ബുഖാരി. 1. 4. 143)
  8. അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ, അല്ലാഹുവേ! എല്ലാതരം ആൺ, പെൺ മലിനവസ്തുക്കളിൽ നിന്ന് ഞാൻ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാർത്ഥിക്കാറുണ്ട്. (ബുഖാരി. 1. 4. 144)
  9. ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കൽ നബി(സ) മലമൂത്ര വിസർജ്ജനസ്ഥലത്തു പ്രവേശിച്ചപ്പോൾ ഞാൻ ശുദ്ധിയാക്കുവാനുള്ള വെള്ളം കൊണ്ടു പോയി വെച്ചുകൊടുത്തു. അവിടുന്നു ചോദിച്ചു; ആരാണിത് കൊണ്ടുവെച്ചത്? ഇബ്നുഅബ്ബാസാണെന്ന് ആരോപറഞ്ഞു: അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു. അല്ലാഹുവെ! നീ അവന് മതത്തിൽ വിജ്ഞാനം നൽകേണമേ. (ബുഖാരി. 1. 4. 145)
  10. അബു ആയ്യൂബിൽ അൻസാരി(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ വല്ലവനും മലമൂത്രവിസർജ്ജനസ്ഥലത്തു ചെന്നാൽ ഖിബ് ലക്ക് അഭിമുഖമായിട്ടോ പുറം തിരിഞ്ഞോ ഇരിക്കരുത്. നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക. (ബുഖാരി. 1. 4. 146)
  11. അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം: അദ്ദേഹം പറയാറുണ്ടായിരുന്നു. ചില മനുഷ്യരിതാ പറയുന്നു: നീ മലമൂത്ര വിസർജ്ജനത്തിനിരുന്നാൽ കഅ്ബ:യുടെ നേരെയോ ബൈത്തുൽ മുഖദ്ദസിൻറെ നേരെയോ തിരിഞ്ഞിരിക്കരുത്. ഒരു ദിവസം ഞാൻ ഞങ്ങളുടെ ഒരു വീടിൻറെ മുകളിൽ കയറിയപ്പോൾ ബൈത്തുൽ മുഖദ്ദസിൻറെ നേരെ തിരിഞ്ഞു രണ്ടു ഇഷ്ടികയിന്മേൽ ഇരുന്നുകൊണ്ട് നബി(സ) മലമൂത്രവിസർജ്ജനം ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. (ബുഖാരി. 1. 4. 147)
  12. ആയിശ(റ) നിവേദനം: തിരുമേനിയുടെ പത്നിമാർ മലമൂത്രവിസർജ്ജനത്തിനു വേണ്ടി രാത്രിയിൽ മനാസ്വിഅ് ലേക്ക് പോകാറുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന വിശാലമായ മൈതാനമാണത്. ഉമർ(റ) നബിയോട് പറയാറുണ്ട്. അങ്ങയുടെ പത്നിമാർക്ക് താങ്കൾ മറ സ്വീകരിക്കുക. എന്നാൽ നബി(സ) അതു ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഇശാ സമയത്ത് സംഅയുടെ പുത്രിയും നബി(സ)യുടെ ഭാര്യയുമായ സൗദ മലമൂത്ര വിസർജ്ജനത്തിന് പുറപ്പെടുകയുണ്ടായി. അവർ ഒരു പൊക്കമുള്ള സ്ത്രീയായിരുന്നു. തന്നിമിത്തം ഉമർ(റ) വഴിക്ക് വെച്ച് അവരെ വിളിക്കുകയും ഹേ! സൗദാ! ഞങ്ങൾ നിങ്ങളെ അറിഞ്ഞിരിക്കുന്നു എന്നു പറയുകയും ചെയ്തു. മറയുടെ നിയമം ഇറങ്ങുവാൻ ആഗ്രഹിച്ചുകൊണ്ടായിരുന്നു. ഉമർ(റ) ഇപ്രകാരം വിളിച്ചുപറഞ്ഞത്. അപ്പോൾ അല്ലാഹു മറയുടെ കല്പന അവതരിപ്പിച്ചു. (ബുഖാരി. 1. 4. 148)
  13. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ആവശ്യത്തിന് നിങ്ങൾക്ക് പുറത്തുപോകുവാൻ അനുവാദം തന്നിരിക്കുന്നു. ഹിശ്ശാമ് പറയുന്നു. അതായത് മലമൂത്രവിസർജ്ജനത്തിന്. (ബുഖാരി. 1. 4. 149)
  14. ഇബ്നുഉമർ(റ) നിവേദനം: എൻറെ ചില ആവശ്യത്തിനുവേണ്ടി ഹഫ്സ(റ)യുടെ വീട്ടിന് മുകളിൽ ഞാൻ കയറി. അപ്പോൾ തിരുമേനി(സ) ഖിബ് ലക്ക് പിന്നിട്ടു ശാമിൻറെ നേരെ തിരിഞ്ഞു മലമൂത്രവിസർജ്ജനം ചെയ്യുന്നത് ഞാൻ കണ്ടു. (ബുഖാരി. 1. 4. 150)
  15. അനസ്(റ) നിവേദനം: അല്ലാഹുവിൻറെ ദൂതൻ മലമൂത്ര വിസർജ്ജനത്തിനു പോയാൽ ഞാനും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ബാലനും തിരുമേനിക്ക് വെള്ളം കൊണ്ടുപോയി വെച്ചുകൊടുക്കാറുണ്ട്. മറ്റൊരു നിവേദനത്തിൽ വെള്ളവും ഒരു വടിയും എന്നു പറയുന്നു. അങ്ങനെ ആ വെള്ളം കൊണ്ടുതിരുമേനി(സ) ശൗച്യം ചെയ്യും. (ബുഖാരി. 1. 4. 152)
  16. അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും കുടിക്കുമ്പോൾ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസർജ്ജനസമയത്ത് ചെന്നാൽ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട് ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)
  17. അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും മൂത്രിക്കുകയാണെങ്കിൽ വലം കൈ കൊണ്ട് ശൗച്യം ചെയ്യുകയോ പാത്രത്തിൽ ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)
  18. അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) മലമൂത്ര വിസർജ്ജനത്തിനു പുറപ്പെട്ടപ്പോൾ പിന്നാലെ ഞാനും പോയി. തിരുമേനി തിരിഞ്ഞു നോക്കിയിരുന്നില്ല. അങ്ങനെ ഞാൻ അടുത്തെത്തിയപ്പോൾ അവിടുന്ന് അരുളി: എനിക്ക് ശുദ്ധീകരിക്കാൻ കുറച്ച് കല്ല് അന്വേഷിച്ച് നോക്കിക്കൊണ്ടു വരൂ. അല്ലെങ്കിൽ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പക്ഷെ, എല്ലോ കാഷ്ഠമോ കൊണ്ടു വരരുത്. അങ്ങനെ എൻറെ വസ്ത്രത്തിൻറെ ഒരറ്റത്ത് കുറച്ച് കല്ലുകൾ പെറുക്കിയിട്ട് കൊണ്ടുവന്നിട്ട് തിരുമേനി ഇരിക്കുന്നതിൻറെ ഒരു ഭാഗത്ത് വെച്ചിട്ട് ഞാൻ പിന്മാറിക്കളഞ്ഞു. മലമൂത്ര വിസർജ്ജനം ചെയ്തു കഴിഞ്ഞപ്പോൾ ആ കല്ലുകളുപയോഗിച്ച് അവിടുന്നു ശുചീകരിച്ചു. (ബുഖാരി. 1. 4. 157)
  19. ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസർജ്ജനത്തിന് പുറപ്പെട്ടപ്പോൾ എന്നോട് മൂന്ന് കല്ല് കൊണ്ടു വരാൻ നിർദ്ദേശിച്ചു. എനിക്ക് രണ്ടു കല്ല് കിട്ടി. മൂന്നാമത്തെ കല്ല് ഞാൻ അന്വേഷിച്ചുവെങ്കിലും അതു ലഭിച്ചില്ല. അപ്പോൾ ഒരു മൃഗത്തിൻറെ കാഷ്ഠം എടുത്തിട്ട് അതുകൊണ്ട് തിരുമേനിയുടെ അടുക്കൽ ഞാൻ ചെന്നു. തിരുമേനി(സ) ആ രണ്ട് കല്ല് എടുത്തിട്ട് അശുദ്ധമെന്നു പറഞ്ഞു കാഷ്ഠം എറിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 4. 158)
  20. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) വുളുവിൻറെ അവയവങ്ങൾ ഓരോ പ്രാവശ്യം വീതം കഴുകിയിട്ടുണ്ട്. (ബുഖാരി. 1. 4. 159)
  21. അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം: തിരുമേനി(സ) വുളുവിൻറെ കർമ്മങ്ങൾ രണ്ട് പ്രാവശ്യം വീതം നിർവ്വഹിച്ചിട്ടുണ്ട്. (ബുഖാരി. 1. 4. 160)
  22. ഉസ്മാനുബ്നു അഫാൻ(റ) നിവേദനം: അദ്ദേഹം ഒരിക്കൽ ഒരു പാത്രം (വെള്ളം) കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ആ വെള്ളം ഒഴിച്ച് മൂന്ന് പ്രാവശ്യം അദ്ദേഹം തൻറെ രണ്ടു കൈപ്പടങ്ങളും കഴുകി. ശേഷം തൻറെ വലം കൈ പാത്രത്തിൽ ഇട്ട് വെള്ളമെടുത്ത് കുലുക്കുഴിയുകയും മൂക്ക് പിഴിഞ്ഞു കളയുകയും ചെയ്തു. അനന്തരം മുഖവും മുട്ടു വരെ രണ്ടു കയ്യും മൂന്നു പ്രാവശ്യം വീതം കഴുകി. ശേഷം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി : ഏതൊരാൾ ഞാൻ ചെയ്ത് കാണിച്ച ഇതേ പ്രകാരം വുളുചെയ്തു. എന്നിട്ടു രണ്ടു രണ്ടു റക്കഅത്തു നമസ്കരിച്ചു. ആ നമസ്കാരത്തിനിടയിൽ തൻറെ മനസ്സിൽ മറ്റു ചിന്തകൾക്കൊന്നും പ്രവേശനം നൽകിയില്ല. എന്നാൽ അവൻ മുമ്പ് ചെയ്ത കുറ്റങ്ങളിൽ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 4. 161)
  23. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വുളു ചെയ്താൽ വെള്ളം മൂക്കിൽ കയറ്റി അവൻ ചീറ്റട്ടെ. വല്ലവനും കല്ല് കൊണ്ട് ശൗച്യം ചെയ്യുന്ന പക്ഷം അവൻ അതിനെ ഒറ്റയാക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 4. 162)
  24. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും വുളു എടുക്കുകയാണെങ്കിൽ അവൻ മൂക്കിൽ അൽപം വെള്ളം ചേർത്ത് ചീറ്റട്ടെ. കല്ലുകൊണ്ട് ശൗച്യം ചെയ്യുന്നപക്ഷം അവൻ ഒറ്റയാക്കട്ടെ. വല്ലവനും ഉറക്കിൽ നിന്നു ഉണർന്നെഴുന്നേറ്റാൽ വുളുവിൻറെ വെള്ളത്തിൽ കൈ ഇടും മുമ്പ് തൻറെ കൈ അവൻ കഴുകട്ടെ. കാരണം രാത്രി തൻറെ കൈ എവിടെയാണ് വെച്ചിരുന്നതെന്ന് നിങ്ങളിൽ ആർക്കും അറിയുവാൻ കഴിയുകയില്ല. (ബുഖാരി. 1. 4. 163)
  25. മഹമ്മദ്ബ്നു സിയാദ് നിവേദനം: ഒരു പാത്രത്തിൽ നിന്ന് ജനങ്ങൾ വുളു എടുക്കുന്ന സന്ദർഭത്തിൽ അബൂഹുറൈറ(റ) ഞങ്ങളുടെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോൾ അദ്ദേഹം പറയുന്നതായി ഞാൻ കേട്ടു. നിങ്ങൾ വുളു പൂർത്തിയാക്കുവീൻ. നിശ്ചയം അബൂഖാസിം (നബി) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. മടമ്പിൻ കാലുകൾക്ക് നരകത്തിൽ നിന്ന് ശിക്ഷയുണ്ട്. (ബുഖാരി. 1. 4. 166)
  26. ഉമ്മു അതിയ്യ(റ) നിവേദനം: തിരുമേനി(സ)യുടെ മകളെ (മയ്യിത്ത്) കുളിപ്പിക്കുന്ന സന്ദർഭത്തിൽ അവിടുന്നു അവരോട് പറഞ്ഞു. അവളുടെ വലഭാഗവും വുളുവിൻറെ സ്ഥലങ്ങളും കൊണ്ട് നിങ്ങൾ ആരംഭിക്കുവീൻ. (ബുഖാരി. 1. 4. 168)
  27. ആയിശ(റ) നിവേദനം: കാലിൽ ചെരിപ്പ് ധരിക്കുക. മുടി വാർന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക എന്നുവേണ്ട തൻറെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 1. 4. 169)
  28. അനസ്(റ) നിവേദനം: ഞാനൊരിക്കൽ തിരുമേനി(സ)യെ ഈ സ്ഥിതിയിൽ കണ്ടു. അസർ നമസ്കാരം അടുത്തിരിക്കുന്നു. ആളുകൾ വെള്ളമന്വേഷിക്കുവാൻ തുടങ്ങി. എന്നിട്ടവർക്ക് ലഭിച്ചില്ല. അന്നേരം തിരുമേനിയുടെ അടുക്കൽ ഒരു പാത്രത്തിൽ വുളുവിനുള്ള വെള്ളം കൊണ്ടു വരപ്പെട്ടു. തിരുമേനി(സ) തൻറെ കൈ ആ പാത്രത്തിലിട്ടു. എന്നിട്ട് അതിൽ നിന്ന് വെള്ളമെടുത്തു വുളു ഉണ്ടാക്കാൻ ജനങ്ങളോട് കൽപ്പിച്ചു. അനസ്(റ) പറയുന്നു. അന്നേരം തിരുമേനി(സ)യുടെ വിരലുകളുടെ താഴ്ഭാഗത്ത് നിന്ന് വെള്ളം ഉൽഭവിക്കുന്നത് ഞാൻ കണ്ടു. അങ്ങനെ അവരെല്ലാം വുളു ചെയ്തു. (ബുഖാരി. 1. 4. 170)
  29. അനസ്(റ) നിവേദനം: തിരുമേനി തൻറെ മുടി (ഹജ്ജത്തൂൽ വദാഇൽ) കളഞ്ഞപ്പോൾ അബൂത്വൽഹയാണ് തിരുമേനിയുടെ മുടിയിൽ നിന്ന് ആദ്യമായി അൽപമെടുത്തത്. (ബുഖാരി. 1. 4. 172)
  30. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ ആ പാത്രം അവൻ ഏഴ് പ്രാവശ്യം കഴുകട്ടെ. (ബുഖാരി. 1. 4. 173)
  31. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യൻ കണ്ടു. ഉടനെ ആ മനുഷ്യൻ തൻറെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാൻ കൊടുത്തു. അക്കാരണത്താൽ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174)
  32. അദിയ്യ്(റ) നിവേദനം: ഞാനൊരിക്കൽ തിരുമേനി(സ) യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോൾ അവിടുന്നു അരുളി: പരിശീലനം നൽകിയ നിൻറെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താൽ നീ അതു ഭക്ഷിക്കുക. ആ നായ അതിൽ നിന്ന് ഭക്ഷിച്ചാൽ നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാൻ വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാൻ ചോദിച്ചു; ഞാനെൻറെ നായയെ അയക്കും. എന്നിട്ട് അതിൻറെ കൂടെ മറ്റൊരു നായയെ ചിലപ്പോൾ ഞാൻ കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിൻറെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)
  33. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് പള്ളിയിൽ തന്നെ ഒരാൾ കഴിച്ചുകൂട്ടുകയാണെങ്കിൽ അവൻ നമസ്കാരത്തിൽ തന്നെയാണ്. അവൻറെ വുളു മുറിയാത്ത പക്ഷം. അപ്പോൾ ഒരു അനറബിയായ മനുഷ്യൻ ചോദിച്ചു. ഹേ! അബൂഹുറൈറാ, എന്താണ് വുളു മുറിയിക്കൽ? അദ്ദേഹം പറഞ്ഞു. ശബ്ദം അഥവാ അപശബ്ദം. (ബുഖാരി. 1. 4. 176)
  34. അബ്ബാദ്ബ്നുതമീം തൻറെ പിതൃവ്യനിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ശബ്ദം കേൾക്കുകയോ അല്ലെങ്കിൽ വാസന അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ അവൻ പിരിഞ്ഞുപോകരുത്. (ബുഖാരി. 1. 4. 177)
  35. സെയ്ദിബ്നുഖാലിദ്(റ) നിവേദനം: അദ്ദേഹം ഒരിക്കൽ ഉസ്മാനുബ്നുഅഫാൻ(റ)നോട് ചോദിച്ചു. ഒരാൾ സംയോഗം ചെയ്തിട്ട് ഇന്ദ്രിയം പുറപ്പെട്ടില്ലെങ്കിൽ അവൻ കുളിക്കേണ്ടതുണേ്ടാ? നിങ്ങളുടെ അഭിപ്രായമെന്താണ്? ഉസ്മാൻ(റ) പറഞ്ഞു. അവൻ നമസ്കാരത്തിനു വേണ്ടി വുളു എടുക്കുന്നതു പോലെ വുളു എടുക്കുകയും ലിംഗം കഴുകുകയും ചെയ്യുക. (കുളിക്കേണ്ടതില്ല). ഉസ്മാൻ(റ) പറയുന്നു. ഇതു ഞാൻ നബി(സ) യിൽ നിന്ന് കേട്ടതാണ്. സെയ്ദ്ബ്നുഖാലിദ് പറയുന്നു. ഇതിനെക്കുറിച്ച് ഞാൻ അലി, സൂബൈർ, ത്വൽഹ: ഉബ്ബയ്യ്ബ്നു കഅ്ബ എന്നിവരോട് ചോദിച്ചു. അപ്പോൾ അവരും അതു തന്നെയാണ് കൽപ്പിച്ചത്. (ബുഖാരി. 1. 4. 179)
  36. അബൂസഈദുൽഖുദ്രി(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഒരു അൻസാരിയുടെ അടുക്കലേക്ക് ഒരാളെ അയച്ചു. ഉടനെ അദ്ദേഹം വന്നു. അദ്ദേഹത്തിൻറെ തലയിൽ നിന്ന് വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നാം നിന്നെ ധൃതിപ്പെടുത്തിയെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു. അതെ. അന്നേരം നബി(സ) പറഞ്ഞു. നീ ധൃതിപ്പെട്ടാൽ അല്ലെങ്കിൽ ഇന്ദ്രിയം സ്ഖലിക്കുന്നതിനു മുന്പായി വിരമിച്ചാൽ നീ വുളു എടുക്കലാണ് നിനക്ക് നിർബന്ധം. (ബുഖാരി. 1. 4. 180)
  37. ഉസാമത്ബ്നു സെയ്ദ്(റ) നിവേദനം: തിരുമേനി(സ) അറഫായിൽ നിന്ന് മടങ്ങിയപ്പോൾ ഒരു മലയുടെ ചെരിവിലേക്ക് മാറി മലമൂത്രവിസർജ്ജനം ചെയ്തു. ഉസാമ(റ) പറയുന്നു ശേഷം നബി(സ) വുളു എടുക്കാൻ തുടങ്ങി. ഞാൻ വെള്ളം ചൊരിഞ്ഞു കൊണ്ടിരുന്നു. ഞാൻ ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! അങ്ങു നമസ്കരിക്കുന്നുവോ? അവിടുന്നു അരുളി: നമസ്കാരം നിൻറെ മുന്പിലാണ്. (ബുഖാരി. 1. 4. 181)
  38. മുഗീറ(റ) നിവേദനം: അദ്ദേഹം ഒരു യാത്രയിൽ തിരുമേനി(സ) യോടൊപ്പമുണ്ടായിരുന്നു. തിരുമേനി(സ) മലമൂത്ര വിസർജ്ജനാവശ്യത്തിനു വേണ്ടി പുറപ്പെട്ടു. തിരുമേനി(സ) തിരിച്ചു വന്നു. വുളു ചെയ്യാൻ ആരംഭിച്ചപ്പോൾ മുഗീറ തിരുമേനിക്ക് വെള്ളമൊഴിച്ചു കൊടുക്കാൻ തുടങ്ങി. അങ്ങനെ അവിടുന്ന് മുഖവും രണ്ടു കയ്യും കഴുകി. തല തടവി. ബൂട്ട്സിന്മേലും കൈകൊണ്ടു തടവി. (ബുഖാരി. 1. 4. 182)
  39. അംറ്ബ്നു അബീഹസൻ(റ) നിന്ന് നിവേദനം: അദ്ദേഹം ഒരിക്കൽ അബ്ദുല്ലാഹിബ്നു സെയ്ദിനോട് തിരുമേനി(സ)യുടെ വുളുവിനെ സംബന്ധിച്ച് ചോദിക്കുകയുണ്ടായി. അപ്പോൾ അബ്ദുല്ലാഹിബ്നു സെയ്ദ് ചെറിയ ഒരു ഭരണി വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് നബി(സ) വുളു എടുത്തിരുന്നതുപോലെ അവർക്ക് വുളു എടുത്തു കാണിച്ചു കൊടുക്കുകയും ചെയ്തു. അതായത് ആ ഭരണിയിൽ നിന്ന് വെള്ളം ചൊരിഞ്ഞു മൂന്നു പ്രാവശ്യം മുൻകൈകൾ കഴുകി. എന്നിട്ട് ഒരു കൈ ആ ഭരണിയിൽ ഇട്ടു മൂന്നു പ്രാവശ്യം കുലുക്കുഴിയുകയും മൂക്കിൽ വെളളം കയറ്റുകയും പിഴിഞ്ഞു കളയുകയും ചെയ്തു. പിന്നീട് ഒരു കൈ ഇട്ട് മൂന്നു പ്രാവശ്യം മുഖം കഴുകി. പിന്നീട് ഒരു കൈ ഇട്ട് കൈകൾ മുട്ടുവരെ രണ്ടു പ്രാവശ്യം വീതം കഴുകി. പിന്നീട് ഒരു കൈ ഇട്ട് രണ്ടു കൈ കൊണ്ട് തല തടവി. അതായത് രണ്ടു കൈകൊണ്ടു മുന്നോട്ടും പിന്നോട്ടും ഒരു പ്രാവശ്യം തടവി. പിന്നീട് കാലുകൾ നെരിയാണി വരെ കഴുകി. (ബുഖാരി. 1. 4. 186)
  40. അബൂജൂഹൈഫ:(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഉച്ചസമയത്ത് ഞങ്ങളുടെ അടുക്കൽ വരികയുണ്ടായി അന്നേരം അവിടുത്തേക്ക് വുളു എടുക്കുവാൻ വെള്ളം കൊണ്ടു വരപ്പെട്ടു. അപ്പോൾ അവിടുന്നു വുളു ചെയ്തു. അപ്പോൾ ജനങ്ങൾ അവിടുത്തെ വുളുവിൻറെ ബാക്കി വെള്ളം എടുക്കുവാനും അതു കൊണ്ടു തടവാനും തുടങ്ങി. എന്നിട്ട് നബി(സ) ളുഹ്റും അസറും ഈ രണ്ടു റക്കഅത്തു വീതം നമസ്കരിച്ചു. അവിടുത്തെ മുന്പിൽ ഒരു വടിയുണ്ടായിരുന്നു. (ബുഖാരി. 1. 4. 187)
  41. അബൂമൂസാ(റ) പറയുന്നു. തിരുമേനി ഒരു കോപ്പ വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെടുകയും എന്നിട്ട് കൈകളും മുഖവും കഴുകുകയും അതിൽ തുപ്പുകയും ചെയ്തു. അനന്തരം പറഞ്ഞു. നിങ്ങൾ രണ്ടു പേരും ഇതിൽ നിന്ന് കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുവീൻ. (ബുഖാരി. 1. 4. 187)
  42. മിസ്വർ(റ) നിവേദനം ചെയ്യുന്നു. തിരുമേനി(സ) വുളു ചെയ്താൽ അവിടുത്തെ വുളുവിൻറെ വെള്ളം ലഭിക്കുവാൻ വേണ്ടി അനുചരന്മാർ സമരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 188)
  43. സാഇദ്ബ്നു യസീദ്(റ) നിവേദനം: എൻറെ മാതൃസഹോദരി എന്നെയും കൊണ്ടു തിരുമേനി(സ)യുടെ അടുക്കൽ ചെന്നു. എന്നിട്ടവർ പറഞ്ഞു. ദൈവദൂതരേ! എൻറെ സഹോദരി പുത്രന് കാലിൽ വലിയ വേദനയുണ്ട്. അപ്പോൾ തിരുമേനി എൻറെ തല തടവുകയും എനിക്ക് നന്മയുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് തിരുമേനി(സ) വുളു ചെയ്തു. അപ്പോൾ തിരുമേനി(സ) വുളു ചെയ്തു അവശേഷിച്ച വെള്ളത്തിൽ നിന്ന് അല്പമെടുത്ത് ഞാൻ കുടിച്ചു. എന്നിട്ട് തിരുമേനിയുടെ പിന്നിൽ നിന്നു. അന്നേരം പ്രവാചകത്വത്തിന്റെ സീൽ തിരുമേനിയുടെ ഇരു കൈപലകകൾക്കിടയിൽ പതിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. പ്രാവിൻറെ മുട്ടപോലെ. (ബുഖാരി. 1. 4. 189)
  44. ജാബിർ(റ) നിവേദനം: ഞാൻ അബോധാവസ്ഥയിൽ രോഗിയായി കിടക്കുമ്പോൾ തിരുമേനി(സ) എന്നെ സന്ദർശിക്കുവാൻ വന്നു. എന്നിട്ട് അവിടുന്ന് വുളു എടുക്കുകയും അവിടുത്തെ വുളുവിൻറെ വെള്ളത്തിൽ നിന്ന് എൻറെ മേൽ ഒഴിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് ബോധം വന്നു. അന്നേരം ഞാൻ ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! ആർക്കാണ് എൻറെ അനന്തരസ്വത്ത്? മാതാപിതാക്കളും സന്താനങ്ങളും ഒഴികെയുള്ളവരാണ് എൻറെ അവകാശികൾ. ആ സന്ദർഭത്തിൽ അനന്തരാവകാശനിയമം സംബന്ധിച്ചുള്ള ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 4. 193)
  45. അനസ്(റ) നിവേദനം: ഒരിക്കൽ നമസ്കാരസമയം ആസന്നമായി. അപ്പോൾ പള്ളിക്കടുത്തു താമസിക്കുന്നവരെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. കുറച്ചാളുകൾ അവശേഷിച്ചു. അപ്പോൾ തിരുമേനി(സ)യുടെ അടുക്കൽ കല്ലിൻറെ ഒരു പാത്രത്തിൽ വെള്ളം കൊണ്ടു വന്നു. കൈ അതിലിട്ടു കഴുകാൻ മാത്രം ആ പാത്രം വലിപ്പമുണ്ടായിരുന്നില്ല. എന്നിട്ടു അവരെല്ലാം അതുകൊണ്ട് വുളു ചെയ്തു. നിങ്ങൾ എത്ര പേരുണ്ടായിരുന്നുവെന്ന് അനസിനോട് ചോദിക്കപ്പെട്ടു. എൺപതിൽപരം ആളുകളുണ്ടായിരുന്നുവെന്നു അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 1. 4. 194)
  46. അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം: നബി(സ) ഒരിക്കൽ ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങൾ ചെമ്പുകൊണ്ടുള്ള ഒരു ചെറിയ ഭരണിയിൽ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അപ്പോൾ അവിടുന്നു വുളു എടുത്തു മുഖം മൂന്നു പ്രാവശ്യം കഴുകുകയും തല മുന്നോട്ടും പിന്നോട്ടും തടവുകയും കാലുകൾ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 196)
  47. അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തിരുന്നു. (ബുഖാരി. 1. 4. 200)
  48. സഅ്ദ്ബ്നു അബീ വഖാസ്(റ) നിവേദനം: തിരുമേനി(സ) (വുളു എടുക്കുമ്പോൾ കാൽ കഴുകുന്നതിന് പകരം) രണ്ടു ഷൂവിന്മേൽ തടവി. നിശ്ചയം ഇബ്നുഉമർ(റ) ഇതിനെ സംബന്ധിച്ച് ഉമർ(റ) വിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ, നബി(സ) അപ്രകാരം തടവിയിട്ടുണ്ട്. സഅ്ദ് നബിയെ സംബന്ധിച്ച് നിന്നോട് എന്തെങ്കിലും നിവേദനം ചെയ്താൽ അതിനെക്കുറിച്ച് മറ്റാരോടും നീ ചോദിക്കരുത്. (ബുഖാരി. 1. 4. 201)
  49. മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കൽ മലമൂത്ര വിസർജ്ജനത്തിന് പോയപ്പോൾ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടർന്നു. തിരുമേനി(സ) മലമൂത്രവിസർജ്ജനം കഴിഞ്ഞുവന്നപ്പോൾ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സിന്മേൽ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)
  50. അംറ്ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവിന്മേൽ തടവുന്നത് അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)
  51. ജഅ്ഫ്ർ(റ) തൻറെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി(സ) തൻറെ തലപ്പാവിൻ മേലും ബൂട്ട്സിന്മേലും തടവുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 204)
  52. ഉർവത്ത്(റ) തൻറെ പിതാവ് മുഗീറയിൽ നിന്ന് നിവേദനം ചെയ്യുന്നു. ഞാനൊരിക്കൽ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോൾ അവിടുത്തെ ബൂട്ട്സ് അഴിക്കാൻ വേണ്ടി ഞാൻ കൈ നീട്ടി. അപ്പോൾ അവിടുന്നു. അരുളി, അത് രണ്ടും അവിടെ (കാലിൽ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാൻ അവ കാലിൽ അണിഞ്ഞിരിക്കുന്നത്. ശേഷം തിരുമേനി(സ) അതു രണ്ടിന്മേലും തടവി. (ബുഖാരി. 1. 4. 205)
  53. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഒരാടിൻറെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന് വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)
  54. അംറ്ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഒരാടിൻറെ കൈപ്പലക മുറിച്ച് തിന്നുകൊണ്ടിരിക്കെ അപ്പോൾ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ഉടനെ അവിടുന്ന് കത്തി താഴെ വെച്ച് വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത് അദ്ദേഹം കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 207)
  55. സുവൈദ്ബ്നു നുഅ്മാൻ(റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബർ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോൾ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത് - തിരുമേനി(സ) അസർ നമസ്കരിച്ചു. എന്നിട്ട് ആഹാരം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഗോതമ്പ് മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിർദ്ദേശമനുസരിച്ച് അതു വെള്ളം പകർന്നു പൊതിർത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട് തിരുമേനി(സ) മഗ് രിബ് നമസ്കരിക്കാനൊരുങ്ങി. അപ്പോൾ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)
  56. മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കൽ വെച്ച് ഒരാടിൻറെ കൈക്കുറക് തിന്നു. ശേഷം അവിടുന്ന് നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)
  57. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ പാൽ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന് കൊഴുപ്പുണ്ട്. (ബുഖാരി. 1. 4. 210)
  58. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും നമസ്കാരത്തിൽ ഉറങ്ങിത്തൂങ്ങിപ്പോയാൽ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാൾ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാർത്ഥിക്കുന്നതെന്ന് അറിയാൻ കഴിയില്ല. (ബുഖാരി. 1. 4. 211)
  59. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും നമസ്കാരത്തിൽ ഉറക്കം തൂങ്ങിയാൽ താനോതുന്നതെന്തെന്ന് തനിക്ക് ശരിക്കും ബോധം വരും വരേക്കും അവൻ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)
  60. അനസ്(റ)നെ ഉദ്ധരിച്ച് അംറുബ്നു ആമിൽ നിവേദനം ചെയ്യുന്നു. അദ്ദേഹം (അനസ്) പറഞ്ഞു തിരുമേനി(സ) ഓരോ നമസ്കാരത്തിനും വുളു എടുത്തിരുന്നു. ഞാൻ ചോദിച്ചു. നിങ്ങളെങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. വുളു മുറിയാതിരിക്കുവോളം ഞങ്ങൾക്ക് ഉളള വുളു കൊണ്ടു തന്നെ നമസ്കരിക്കും. (ബുഖാരി. 1. 4. 213)
  61. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഒരു തോട്ടത്തിൻറെ സമീപത്തുകൂടി നടന്നു പോകുമ്പോൾ ഖബറുകളിൽ വെച്ച് ശിക്ഷയേറ്റു കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ ശബ്ദം കേട്ടു. അപ്പോൾ നബി(സ) പറഞ്ഞു. അവർ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്. വൻകുറ്റത്തിൻറെ പേരിലൊന്നുമല്ല. അവരിൽ ഒരാൾ മൂത്രിക്കുമ്പോൾ മറ സ്വീകരിച്ചിരുന്നില്ല. മറ്റേയാൾ ഏഷണിക്കാരനായിരുന്നു. അനന്തരം അവിടുന്ന് ഒരു ഈത്തപ്പന മടൽ കൊണ്ടുുവരാൻ പറഞ്ഞു. എന്നിട്ട് അതു രണ്ടു കഷ്ണമാക്കി മുറിച്ച് ഓരോന്നും ഓരോ ഖബറിന്മേൽ നട്ടു. അല്ലാഹുവിൻറെ ദൂതരേ! അവിടുന്ന് എന്തിനാണിതു ചെയ്തത് എന്നു ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു. ഇവ ഉണങ്ങാതിരിക്കുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം. (ബുഖാരി. 1. 4. 215)
  62. അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസർജ്ജനത്തിന് പോകുമ്പോൾ ഞാൻ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവിടുന്ന് അതുകൊണ്ട് കഴുകി വൃത്തിയാക്കുകയും ചെയ്യും. (ബുഖാരി. 1. 4. 216)
  63. അനസ്(റ) നിവേദനം: ഒരു ഗ്രാമീണൻ പള്ളിയിൽ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങൾ അവനെ ഉപദ്രവിക്കാതെ വിടുക. അയാൾ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ അവിടുന്നു കുറച്ച് വെളളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് മൂത്രത്തിൽ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)
  64. അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ ഒരു ഗ്രാമീണൻ പള്ളിയിൽ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികൾ അവനെ വിരട്ടാൻ തുനിഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു. അവനെ വിടുക അവൻ മൂത്രിച്ചതിൽ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങൾക്ക് സൗകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങൾ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി. 1. 4. 219)
  65. ആയിശ(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ)യുടെ അടുക്കൽ ഒരു കുട്ടിയെ കൊണ്ടുവരപ്പെട്ടു. ആ കുട്ടി തിരുമേനി(സ)യുടെ വസ്ത്രത്തിൽ മൂത്രിച്ചു. അവിടുന്നു കുറച്ച് വെള്ളം കൊണ്ടുവരുവാൻ പറയുകയും എന്നിട്ട് അത് തെറിപ്പിക്കുകയും ചെയ്തു. അതിനെ

പിൻതുടർത്തി. (ബുഖാരി. 1. 4. 222)

  1. ഉമ്മുഖൈസ്(റ) നിവേദനം: അവർ ഒരിക്കൽ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത അവരുടെ ചെറിയ പുത്രനെയും കൊണ്ട് നബി(സ)യുടെ അടുക്കൽ വന്നു. നബി(സ) അവനെ മടിയിൽ ഇരുത്തി. കുട്ടി അവിടുത്തെ വസ്ത്രത്തിൽ മൂത്രിച്ചു. തിരുമേനി(സ) കുറച്ച് വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെടുകയും എന്നിട്ട് അത് വസ്ത്രത്തിൽ തെറിപ്പിക്കുകയും ചെയ്തു. അതു കഴുകിയില്ല. (ബുഖാരി. 1. 4. 223)
  2. ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ കുപ്പയിൽ പോയി നിന്നുകൊണ്ടു മൂത്രിച്ചു. എന്നിട്ടു കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഞാൻ വെള്ളം കൊണ്ടുകൊടുത്തു. അപ്പോൾ അവിടുന്നു വുളു എടുത്തു. (ബുഖാരി. 1. 4. 224)
  3. ഹുദൈഫ(റ) നിവേദനം: ഒരിക്കൽ നബി(സ)യും ഞാനും ഒരു സമൂഹത്തിൻറെ കുപ്പയിലൂടെ നടന്നുപോകുമ്പോൾ അവിടുന്ന് ഒരു മതിലിന് പിന്നിലായി നിങ്ങളിൽ ഒരാൾ നിൽക്കുന്നതുപോലെ ശരിക്കും നിന്നു കൊണ്ട് മൂത്രിച്ചു. ഞാൻ അൽപം അകന്നു നിന്നു. അപ്പോൾ അടുത്തു ചെല്ലാൻ അവിടുന്ന് എന്നോട് ആംഗ്യം കാണിച്ചു. അവിടുന്ന് വിരമിക്കുന്നതുവരെ അവിടുത്തെ മടമ്പിൻ കാലിൻറെ അടുത്തുചെന്ന് ഞാൻ നിൽക്കുകയും ചെയ്തു. (ബുഖാരി. 1. 4. 225)
  4. അസ്മാഅ്(റ) നിവേദനം: അവർ പറയുന്നു. ഒരു സ്ത്രീ ഒരിക്കൽ നബി(സ)യുടെ അടുക്കൽ വന്ന് ചോദിച്ചു. ഞങ്ങളിൽ ആരുടെയെങ്കിലും വസ്ത്രത്തിൽ ആർത്തവരക്തമായാൽ എങ്ങിനെ വൃത്തിയാക്കണമെന്നാണ് താങ്കൾ പറയുന്നത്? അവിടുന്ന് അരുളി: അത് തിരുമ്മി ഉടച്ചു കളയണം. എന്നിട്ട് വെള്ളമൊഴിച്ച് അതിൻറെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച് നമസ്കരിക്കാം. (ബുഖാരി. 1. 4. 227)
  5. ആയിശ(റ) നിവേദനം: അബീഹുബൈശിൻറെ മകൾ ഫാത്തിമ ഒരിക്കൽ തിരുമേനി(സ)യുടെ അടുക്കൽ വന്നിട്ട് ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. ശുചിത്വം പാലിക്കുവാൻ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത് ആർത്തവമല്ല. ഞരമ്പ് സംബന്ധമായ ഒരു രോഗമാണ്. അതുകൊണ്ട് ആർത്തവദിനങ്ങൾ വന്നാൽ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞാൽ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആർത്തവദിനങ്ങൾ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)
  6. ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വസ്ത്രത്തിൽ നിന്ന് ഞാൻ ശുക്ലം കഴുകിക്കളയുകയും അവിടുന്ന് ആ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാൻ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ വസ്ത്രത്തിൽ അവശേഷിക്കുന്നുണ്ടായിരിക്കും. (ബുഖാരി. 1. 4. 229)
  7. ആയിശ(റ) നിവേദനം: വസ്ത്രത്തിൽ ശുക്ലമായാൽ എന്തുചെയ്യണമെന്ന് സുലൈമാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിൻറെ ദൂതൻറെ വസ്ത്രത്തിൽ നിന്ന് ഞാനതു കഴുകാറുണ്ട് അവിടുന്ന് നമസ്കരിക്കാൻ പുറപ്പെടും. വെള്ളത്തിൻറെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തിൽ അവശേഷിച്ചിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 4. 230)
  8. ആയിശ(റ) നിവേദനം: അവർ തിരുമേനി(സ)യുടെ വസ്ത്രത്തിൽ നിന്ന് ശുക്ലം കഴുകാറുണ്ട്. ശേഷം അതിൽ അടയാളം ഞാൻ കണ്ടിരുന്നു. (ബുഖാരി. 1. 4. 231)
  9. അനസ്(റ) നിവേദനം: പള്ളി നിർമ്മിക്കും മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന ആലയിൽ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 235)
  10. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരു മുസ്ലിമിന് പറ്റുന്ന എല്ലാ മുറിവും ആ മുറിവ് പറ്റിയ അതേ രൂപത്തിൽ തന്നെയാണ് പുനരുത്ഥാനദിവസം കാണപ്പെടുക. രക്തം ഒലിച്ചു കൊണ്ടേയിരിക്കും, നിറം രക്തത്തിൻറെ നിറം തന്നെ. പക്ഷെ മണം കസ്തൂരിയുടെ മണമായിരിക്കും. (ബുഖാരി. 1. 4. 238)
  11. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാൽ നിങ്ങളിൽ ആരും തന്നെ ഒലിക്കാതെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രിക്കുകയും എന്നിട്ട് അതിൽ കുളിക്കുകയും ചെയ്യരുത്. (ബുഖാരി. 239)
  12. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി. 1. 4. 243)
  13. സഹ്ല്(റ) നിവേദനം: തിരുമേനി(സ)ക്ക് പറ്റിയ മുറിവിന്ന് എങ്ങിനെയാണ് ചികിൽസിച്ചതെന്ന് ജനങ്ങൾ അദ്ദേഹത്തോട് ഞാൻ തൊട്ടടുത്ത് നിൽക്കുമ്പോൾ ചോദിക്കുകയുണ്ടായി. അപ്പോൾ അതിനെക്കുറിച്ച് എന്നെക്കാൾ കൂടുതൽ ജ്ഞാനമുള്ളവരാരും ഇന്നു ജീവിച്ചിരിക്കുന്നില്ല എന്നുണർത്തിയിട്ട് അദ്ദേഹം പറഞ്ഞു. അലി(റ) തൻറെ പരിചയിൽ വെള്ളമെടുത്ത് കൊണ്ടുവന്നു. ഫാത്തിമ(റ) ആ വെള്ളം കൊണ്ട് തിരുമേനിയുടെ മുഖം കഴുകി ചോര നീക്കം ചെയ്തു. എന്നിട്ട് പായ എടുത്ത് ചുട്ട് കരിച്ച് (അതിൻറെ വെണ്ണീർ) ആ മുറിവിൽ നിറക്കുകയും ചെയ്തു. (ബുഖാരി. 1. 4. 244)
  14. അബൂബുർദ: തൻറെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഞാനൊരിക്കൽ നബി(സ)യുടെ അടുക്കൽ ചെല്ലുകയുണ്ടായി. അപ്പോൾ അവിടുന്നു കയ്യിൽ ഉള്ള മിസ് വാക്ക് വായിൽ ഇരിക്കവെ അവിടുന്നു ഛർദ്ദിക്കാൻ വരും പോലെ ഊ ഊ എന്നു പയുന്നുണ്ട്. (ബുഖാരി. 1. 4. 245)
  15. ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ബ്രഷ് കൊണ്ട് വായ് ശുദ്ധീകരിക്കാറുണ്ട്. (ബുഖാരി. 1. 4. 246)
  16. സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യൻ വുസു ചെയ്തിട്ടില്ല. (തിർമിദി)
  17. ഉസ്മാനി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം മഖായിദിൽ വുസുചെയ്യുമ്പോൾ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിൻറെ ദൂതൻ(സ) വുസു ചെയ്തതു ഞാൻ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്നു പ്രാവശ്യം കഴുകിക്കൊണ്ട് വുസു ചെയ്തു. (മുസ്ലിം)
  18. അബുഹുറയ്റാ(റ) പറഞ്ഞു. അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുസു ചെയ്യുമ്പോഴും വലത്തുഭാഗം മുതൽ ആരംഭിക്കുക (അബൂദാവൂദ്)
  19. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകൻ(സ) തല തടവുകയും, രണ്ടു ചെവിയും അവയുടെ ഉൾഭാഗം രണ്ടു ചൂണ്ടാണിവിരലുകളെക്കൊണ്ടും അവയുടെ പുറഭാഗം തൻറെ രണ്ടു പെരുവിരലുകളെക്കൊണ്ടും (തടവുകയും) ചെയ്തു. (നസാഈ)
  20. മുഗീറ:(റ) പറഞ്ഞു: പ്രവാചകൻ(സ) വുസു ചെയ്കയും, തൻറെ കൈകൾ കൊണ്ടു സോക്സിൻറേയും ഷൂസിൻറെയും പുറമെ തടവുകയും ചെയ്തു. (അബൂദാവൂദ്)
  21. അബുബക്രഃ(റ) പ്രവാചക(സ) രിൽ നിന്ന് നിവേദനം ചെയ്തു. : യാത്രചെയ്യുന്ന ഒരാൾക്കു മൂന്നുപകലും രാത്രിയും, യാത്രയിലല്ലാത്ത ഒരാൾക്ക്, ഒരു പകലും രാത്രിയും, അവൻ ശുദ്ധമായിരുന്നപ്പോൾ ഇട്ടതാണെങ്കിൽ അവൻറെ ബൂട്ട്സ് തടവാൻ (കാലു കഴുകുന്നതിനുപകരം) അവിടുന്നു അനുവദിച്ചു. (ദാ. ഖു)
  22. അനസ്(റ) പറഞ്ഞു: പ്രവാചക(സ) ൻറെ അനുയായികൾ, രാത്രിപ്രാർത്ഥനയ്ക്കു (ഇശാ) അവരുടെ തലകൾ ഉറക്കംകൊണ്ടു തൂങ്ങുന്നതുവരെ താമസിക്കുക പതിവായിരുന്നു. പിന്നീട് അവർ വുസുചെയ്യാതെ നമസ്കരിക്കുകയും ചെയ്തു. (അബൂദാവൂദ്)
  23. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: ചാരിയിരുന്നു ഉറങ്ങുന്നവന് വുസു ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ, അവൻ ചാരിയിരിക്കുമ്പോൾ, അവൻറെ സന്ധി ബന്ധങ്ങൾ അയഞ്ഞുപോകുന്നു. (തിർമിദി)
  24. അബുദ്ദർദാഅ്(റ) നിവേദനം ചെയ്തു: അല്ലാഹുവിൻറെ ദൂതൻ(സ) ഛർദ്ദിച്ചു: പിന്നീട് വുസു ചെയ്തു. (തിർമിദി)
  25. ഉമർ(റ) പറഞ്ഞു, അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: ആരൊരുവൻ വുസു ചെയ്കയും അതു ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു: അവൻ ഏകനാണ്: അവനു പങ്കുകാരില്ല. മുഹമ്മദ് അവൻറെ ദാസനും അവൻറെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന് സ്വർഗ്ഗത്തിൻറെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവൻ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതിൽ പ്രവേശിക്കുന്നു. (തിർമിദി)
  26. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: എൻറെ ഖലീലായ നബി(സ) പറയുന്നത് ഞാൻ കേട്ടു. വുളുവിൻറെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)
  27. ഉസ്മാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിൻറെ താഴ്ഭാഗത്തിലൂടെ അവൻറെ ചെറിയ പാപങ്ങൾ പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)
  28. ഉസ്മാനി(റ)ൽ നിന്ന് നിവേദനം: എൻറെ ഈ വുളുപോലെ റസൂൽ(സ) വുളു ചെയ്തതായി ഞാൻ കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താൽ മുൻകഴിഞ്ഞ പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവൻറെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)
  29. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) (മദീനയിലെ) ഖബർസ്ഥാനി (ബഖീഹ്) ൽ ചെന്നിട്ട് പറഞ്ഞു: സത്യവിശ്വാസികളായ ഭവനവാസികളേ! നിങ്ങളിൽ രക്ഷ വർഷിക്കുമാറാകട്ടെ. ഇൻശാഅല്ലാ! അടുത്തുതന്നെ ഞങ്ങളും നിങ്ങളോട് ചേരുന്നതാണ്. നമ്മുടെ ഇഖ് വാനിനെ നമ്മൾ കാണാനാഗ്രഹിക്കുന്നു. സഹാബികൾ ചോദിച്ചു: പ്രവാചകരേ! ഞങ്ങൾ അങ്ങയുടെ ഇഖ് വാനല്ലയോ? അവിടുന്ന് പറഞ്ഞു: (അല്ല) നിങ്ങളെൻറെ അസ്ഹാബികളാണ്. ഇതേവരെയും ജനിക്കാത്തവരാണ് നമ്മുടെ ഇഖ് വാൻ. അവർ ചോദിച്ചു. പ്രവാചകരേ! അങ്ങയുടെ പ്രജകളിൽ നിന്ന് ഇതേവരെയും ജനിക്കാത്തവരെ അങ്ങയ്ക്ക് എങ്ങനെ പരിചയപ്പെടാൻ കഴിയും? നബി(സ) പറഞ്ഞു: നീ പറയൂ! നിശ്ചയം കറുത്ത കുതിരകൾക്കിടയിൽ ഒരാൾക്ക് കൈകാൽ വെളുത്ത കുതിരകളുണ്ടാകുന്ന പക്ഷം, തൻറെ കുതിരയെ തനിക്ക് തിരിച്ചറിയാൻ കഴിയുമോ? അവർ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) പറഞ്ഞു: എന്നാൽ വുളുകാരണം കൈകാൽ വെളുത്തുകൊണ്ടാണ് അവർ (പിൻഗാമികൾ) വരിക. (അക്കാരണത്താൽ എനിക്കവരെ തിരിച്ചറിയുവാൻ കഴിയും) ഹൗസുൽകൗസറിൻറെ സമീപത്ത് ആതിഥേയനായി ഞാനവരെ കാത്തുനിൽക്കും. (മുസ്ലിം).
  30. ഉമറി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരും വുളു പൂർണ്ണമായി എടുത്തിട്ട് അല്ലാഹുവല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ്. അവന്നൊരു പങ്കാളിയുമില്ല. മുഹമ്മദ്(സ) അൻറെ ദാസനും പ്രവാചകനുമാകുന്നു. എന്നവൻ പറയുകയില്ല - സ്വർഗ്ഗത്തിൻറെ എട്ടു കവാടങ്ങളും അവന് തുറക്കപ്പെട്ടിട്ടല്ലാതെ. അവയിൽ നിന്ന് അവനുദ്ദേശിച്ച കവാടത്തിലൂടെ സ്വർഗ്ഗത്തിൽ അവന് പ്രവേശിക്കാൻ കഴിയും. (മുസ്ലിം) തിർമിദി കൂടുതൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു: അല്ലാഹുവേ! പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ കൂട്ടത്തിലും പാപരഹിതരുടെ കൂട്ടത്തിലും എന്നെ നീ അകപ്പെടുത്തേണമേ!.