1) ആയിശ(റ) നിവേദനം: അവരെക്കുറിച്ച് കുറ്റാരോപണം പ്രചരിച്ചപ്പോൾ നബി(സ) അലി(റ) യെയും ഉസാമ(റ) യെയും വിളിച്ചു വരുത്തി. വഹ്യ് വരാൻ താമസിച്ചപ്പോൾ തന്റെ ഭാര്യയുമായുളള ബന്ധം വേർപ്പെടുത്തുന്ന കാര്യത്തിൽ കൂടിയാലോചിക്കാൻ വേണ്ടിയാണവരെ വിളിച്ചത്. അപ്പോൾ ഉസാമ(റ) പറഞ്ഞു: അങ്ങയുടെ ഭാര്യയാണവർ അവരെക്കുറിച്ച് നല്ലതല്ലാതെ ഞങ്ങൾ മനസ്സിലാക്കുന്നില്ല. ബരീറ പറഞ്ഞു. ചെറുപ്രായക്കാരിയായ ഒരു പെൺകുട്ടിയെന്ന നിലക്ക് ചിലപ്പോൾ മാവ് കുഴച്ച് വെച്ച് ഉറക്കം തൂങ്ങുകയും ആട് വന്ന് അത് തിന്നുകയും ചെയ്യാറുണ്ട് എന്നതൊഴിച്ച് മറ്റൊരു പോരായ്മയും അവരിൽ ഞാൻ കണ്ടിട്ടില്ല. അപ്പോൾ നബി(സ) പറഞ്ഞു: എന്റെ കുടുംബത്തിന്റെ പേരിൽ അപരാധം ചുമത്തി എന്നെ ദ്രോഹിച്ചവനെതിരിൽ നടപടിയെടുക്കുന്നതിൽ എന്നെ സഹായിക്കുവാനാരുണ്ട്? അല്ലാഹു സത്യം! എന്റെ കുടുംബത്തിൽ നന്മയല്ലാതെ ഞാൻ മനസ്സിലാക്കുന്നില്ല. പിന്നീടുളളത് ഒരു പുരുഷന്റെ കഥയാണ്. വാസ്തവത്തിൽ അദ്ദേഹവും നല്ലതു പ്രവർത്തിച്ചതായിട്ടല്ലാതെ എനിക്കറിവില്ല. (ബുഖാരി. 3. 48. 805)

2) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) യും ഉബയ്യ്ബ്നു കഅ്ബും ഇബ്നുസ്വയ്യാദ് വിശ്രമിക്കുന്ന ഈത്തപ്പനത്തോട്ടത്തെ ഉദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. നബി(സ) അവിടെ പ്രവേശിച്ചപ്പോൾ ഈത്തപ്പന തടികളെ മറയാക്കിക്കൊണ്ട് നടക്കുവാൻ തുടങ്ങി. അവൻ തന്നെ കാണാതെ അവന്റെ വർത്തമാനം കണ്ടു കേൾക്കുവാനാണ് നബി(സ) അങ്ങനെ ചെയ്തത്. അവൻ ഒരു വിരിപ്പിൽ ചെരിഞ്ഞുകിടക്കുകയാണ്. അവൻ അതിൽ ചുണ്ട് അനക്കി സംസാരിക്കുന്നുണ്ട്. ഇബ്നുസ്വയാദിന്റെ മാതാവ് നബി(സ)യെ കാണുകയും കുട്ടീ! ഇതാ മുഹമ്മദ് എന്ന് പറയുകയും ചെയ്തു. അപ്പോൾ ഇബ്നു സ്വയ്യാദ് എഴുന്നേറ്റ് നിന്നു. നബി(സ) പറഞ്ഞു. അവൾ അവനെ വർജ്ജിച്ചിരുന്നുവെങ്കിൽ യാഥാർത്ഥ്യം പ്രകടമാകുമായിരുന്നു. (ബുഖാരി. 3. 48. 806)

3) ഉമർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: തീർച്ചയായും നബി(സ)യുടെ കാലത്തു ചില പുരുഷന്മാരെ വഹ്യിന്റെ അടിസ്ഥാനത്തിൽ (അവരുടെ രഹസ്യം മനസ്സിലാക്കി) പിടികൂടിയിരുന്നു. എന്നാൽ വഹ്യ് അവസാനിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ പ്രവർത്തനങ്ങളിൽ നമുക്ക് ബാഹ്യമായതിന്റെ അടിസ്ഥാനത്തിലാണ് നാം നിങ്ങളെ പിടികൂടുക. വല്ലവനും നല്ലതു പ്രകടമാക്കിയാൽ നാം അവനെ വിശ്വസിക്കുകയും അടുപ്പിക്കുകയും ചെയ്യും. അവന്റെ രഹസ്യം യാതൊന്നും തന്നെ നമുക്കറിയില്ല. അല്ലാഹു അവന്റെ രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ അവനെ വിചാരണ ചെയ്യും. വല്ലവനും തിന്മ നമുക്ക് പ്രകടമാക്കിയാൽ നാം അവനെ വിശ്വസിക്കുകയില്ല. സത്യപ്പെടുത്തുകയുമില്ല. അവന്റെ രഹസ്യം നല്ലതാണെന്ന് അവൻ പ്രഖ്യാപിച്ചാലും. (ബുഖാരി. 3. 48. 809)

4) ആയിശ(റ) നിവേദനം: അഫ്ലഹ് എന്റെ അടുത്തു പ്രവേശിക്കുവാൻ സമ്മതം ചോദിച്ചു. ഞാൻ അദ്ദേഹത്തിന് സമ്മതം നൽകിയില്ല. ഞാൻ നിന്റെ പിതൃസഹോദരൻ ആയിട്ടും നീ എന്നിൽ നിന്ന് മറ സ്വീകരിക്കുകയാണോ?! എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ചോദിച്ചു. അതെങ്ങനെയാണ് നിങ്ങൾ എന്റെ പിതൃവ്യനായത്? അദ്ദേഹം പറഞ്ഞു. എന്റെ സഹോദരന്റെ ഭാര്യ നിനക്ക് മുല തരികയുണ്ടായി. ആയിശ(റ) പറയുന്നു: ഇതിനെക്കുറിച്ച് നബി(സ)യോട് ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളി: അഫ്ലഹ് പറഞ്ഞതു യാഥാർത്ഥ്യമാണ്. നീ അദ്ദേഹത്തിനുളള അനുവാദം നൽകുക. (ബുഖാരി. 3. 48. 812)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹംസയുടെ പുത്രിയെക്കുറിച്ച് നബി(സ) പറഞ്ഞു: അവൾ എനിക്ക് അനുവദനീയമല്ല. മുലകുടി മൂലം രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നത് നിഷിദ്ധമാകുന്നതാണ്. അവൾ മുലകുടി ബന്ധത്തിലൂടെ എന്റെ സഹോദരന്റെ പുത്രിയാണ്. (ബുഖാരി. 3. 48. 813)

6) ആയിശ(റ) നിവേദനം: നബി(സ) അവരുടെ അടുക്കലിരിക്കുമ്പോൾ ഹഫ്സയുടെ വീട്ടിലേക്ക് പ്രവേശിക്കുവാൻ ഒരു പുരുഷൻ അനുവാദം ചോദിക്കുന്നത് അവർ കേട്ടു. ഞാൻ പറഞ്ഞു: പ്രവാചകരേ! മുലകുടിബന്ധത്തിലുളള ഹഫ്സ:യുടെ പിതൃവ്യനാണ് അയാളെന്ന് ഞാൻ വിചാരിക്കുന്നു. നബി(സ) അരുളി: അതെ, തീർച്ചയായും പ്രസവം മൂലം നിഷിദ്ധമാവുന്നത് മുലകുടി മൂലം നിഷിദ്ധമാകും. (ബുഖാരി. 2646)

7) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കൽ എന്റെ അടുത്ത് കയറി വന്നപ്പോൾ എന്റെ അടുത്ത് ഒരു പുരുഷനുണ്ടായിരുന്നു. ഇദ്ദേഹം ആരാണെന്ന് നബി(സ) എന്നോട് ചോദിച്ചു. മുലകുടി ബന്ധത്തിലുളള എന്റെ സഹോദരനാണെന്ന് ഞാൻ പറഞ്ഞു. നബി(സ) പറഞ്ഞു: ആയിശ! നിങ്ങളുടെ സഹോദരന്മാരെ സംബന്ധിച്ച് നിങ്ങൾ ശരിക്കും അന്വേഷിക്കണം. നിശ്ചയം വിശപ്പ് അടങ്ങുന്ന നിലക്ക് മുലകുടിച്ചാലാണ് ബന്ധം സ്ഥാപിതമാകുന്നത്. (ബുഖാരി. 3. 48. 814)

8) ഇംറാൻ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ഉൽകൃഷ്ടന്മാർ എന്റെ തലമുറയാണ്, ശേഷം അവരുമായി അടുത്തത്, ശേഷം അവരുമായി അടുത്തവർ. ഇംറാൻ പറയുന്നു. രണ്ടോ അതല്ല മൂന്നോ എന്ന് നബി(സ) പറഞ്ഞതു എനിക്കറിയുകയില്ല. നബി(സ) പറഞ്ഞു: നിങ്ങൾക്ക് ശേഷം ഒരു സമൂഹം വരും. അവർ വഞ്ചകന്മാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവർ സാക്ഷികളാകും. എന്നാൽ സാക്ഷികളാകുവാൻ ആവശ്യപ്പെടുകയില്ല. പ്രതിജ്ഞ ചെയ്യും. എന്നാൽ പൂർത്തിയാക്കുകയില്ല. തീറ്റിയിലും കുടിയിലും വിശാലത കാണിക്കുന്ന സ്വഭാവം അവരിൽ പ്രകടമാകും. (ബുഖാരി. 3. 48. 819)

9) അനസ്(റ) പറയുന്നു: മഹാപാപങ്ങളെക്കുറിച്ച് പ്രവാചകൻ ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: അല്ലാഹുവിൽ പങ്ക് ചേർക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, വധിക്കുക, കളവിന് സാക്ഷി നിൽക്കുക. (ബുഖാരി. 3. 48. 821)

10) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി(സ) ചോദിച്ചു. അപ്പോൾ അതെ ദൈവദൂതരേ, ഞങ്ങൾക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാർ മറുപടി പറഞ്ഞു. നബി(സ) അരുളി: അല്ലാഹുവിൽ പങ്കു ചേർക്കൽ, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി(സ) ഇപ്രകാരം അരുളുമ്പോൾ ഒരു തലയിണയിൽ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) നിവർന്നിരുന്നിട്ട് അരുളും: അസത്യം പറയൽ. നബി(സ) അതു ആവർത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൗനം പാലിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനെയെന്ന് ഞങ്ങൾക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822)

11) ആയിശ(റ) നിവേദനം: നബി(സ) ഒരു മനുഷ്യൻ പള്ളിയിൽ വെച്ച് ഖുർആൻ ഓതുന്നത് കേട്ടു. അപ്പോൾ നബി(സ) പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്യട്ടെ. ഞാൻ മറന്നിരുന്ന ഇന്ന ഇന്ന ആയത്തുകൾ അദ്ദേഹം എന്നെ ഓർമ്മപ്പെടുത്തി. മറ്റൊരു നിവേദനത്തിൽ പറയുന്നു. നബി(സ) ഒരിക്കൽ എന്റെ വീട്ടിൽ വെച്ച് തഹജൂദ് മനസ്കരിക്കുമ്പോൾ അബ്ബാദ് പള്ളിയിൽ നിന്നും നമസ്കരിക്കുന്ന ശബ്ദം നബി(സ) കേട്ടു. നബി(സ) അരുളി; ആയിശാ! അബ്ബാദിന്റെ ശബ്ദമാണോ ഈ കേൾക്കുന്നത്. അതേയെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ നബി(സ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! നീ അബ്ബാദിനെ അനുഗ്രഹിക്കേണമേ!(ബുഖാരി. 3. 48. 823)

12) അബൂബക്കറത്ത്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ നബി(സ)യുടെ അടുക്കൽ വെച്ച് മറ്റൊരു മനുഷ്യനെ സ്തുതിച്ചു പറഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു: നിനക്ക് നാശം. നിന്റെ സ്നേഹിതനെ നീ കഴുത്തു മുറിച്ചു കളഞ്ഞു. ഇതു പല പ്രാവശ്യം നബി(സ) ആവർത്തിച്ചു. ശേഷം നബി(സ) തുടർന്നു. നിങ്ങളിലാർക്കെങ്കിലും തന്റെ സഹോദരനെ പ്രശംസിക്കുക തന്നെ വേണമെന്നുണ്ടെങ്കിൽ ഇന്നയാൾ ഇന്ന പ്രകാരമാണെന്ന് ഞാൻ വിചാരിക്കുന്നത്. അവന്റെ യഥാർത്ഥ നില അല്ലാഹുവിന് മാത്രമെ അറിവുള്ളൂ. അല്ലാഹുവിനെ കവച്ചുവെച്ചുകൊണ്ട് ആരെയും ഞാൻ പ്രശംസിക്കുന്നില്ല. അവന്റെ നിലപാട് ഇന്നിന്നതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അതുതന്നെയും മറ്റവനെക്കുറിച്ച് ഇവന് ശരിയായ അറിവുണ്ടെങ്കിൽ മാത്രം. (ബുഖാരി. 3. 48. 830)

13) അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അമിതമായി പ്രശംസിക്കുന്നത് നബി(സ) കേട്ടു. അപ്പോൾ നബി(സ) അരുളി: താങ്കൾ അയാളുടെ മുതുകിനെ പൊട്ടിച്ചുകളഞ്ഞുവല്ലോ. (ബുഖാരി. 3. 48. 831)

14) ഇബ്നു അബ്ബാസ്(റ) നിവേദനം: ഹിലാല്ബ്നു ഉമയ്യ തന്റെ ഭാര്യയുടെ പേരിൽ വ്യഭിചാര കുറ്റാരോപണം നടത്തി. ശരീഖ്ബ്നുസഹമാഅ്ന്റെ പേരിലായിരുന്നു ആരോപണം. അപ്പോൾ നബി(സ) പറഞ്ഞു: തെളിവ് ഹാജരാക്കണം. അല്ലെങ്കിൽ നിന്നെ ശിക്ഷിക്കും. അപ്പോൾ അദ്ദേഹം പറഞ്ഞു: പ്രവാചകരേ! ഞങ്ങളിൽ ഒരാൾ തന്റെ ഭാര്യയുടെ മേൽ മറ്റൊരു പുരുഷനെ കണ്ടാൽ തെളിവന്വേഷിച്ച് പുറപ്പെടുകയോ? നബി(സ) പറഞ്ഞു. നീ തെളിവ് ഹാജരാക്കണം. അല്ലെങ്കിൽ ശിക്ഷിക്കപ്പെടും. അപ്പോൾ ളിആനിന്റെ സൂക്തം അവതരിക്കപ്പെട്ടു. സൂറത്ത് നൂർ(24) (ബുഖാരി. 3. 48. 837)

15) ഇബ്നുമസ്ഊദ്(റ) പറയുന്നു. നബി(സ) അരുളി: ഒരുവന്റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുവാൻ വല്ലവനും സത്യം ചെയ്താൽ അല്ലാഹുവിനെ കോപിഷ്ഠനായിക്കൊണ്ട് അവൻ കണ്ടുമുട്ടുന്നു. (ബുഖാരി. 3. 48. 839)

16) അബൂഹുറൈറ(റ) പറയുന്നു. നബി(സ) ഒരു ജനതയോട് സത്യം ചെയ്യാനാവശ്യപ്പെട്ടു. അപ്പോൾ ഓരോരുത്തരും സത്യം ചെയ്യാൻ ധൃതി കാണിച്ചു. അന്നേരം ആരാണ് ആദ്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ വേണ്ടി നറുക്കിടുവാൻ നബി(സ) കൽപ്പിച്ചു. (ബുഖാരി. 3. 48. 840)

17) ഇബ്നുഉമർ (റ) നിവേദനം: നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യട്ടെ. അല്ലെങ്കിൽ മൗനം ദീക്ഷിക്കട്ടെ. (ബുഖാരി. 3. 48. 844)

18) സയ്ദ് നിവേദനം: ഹയ്റയിലെ ജൂതപണ്ഡിതൻ രണ്ടു അവധികളിൽ ഏതാണ് മൂസ പൂർത്തിയാക്കിയതെന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു. അറബികളുടെ പണ്ഡിതനോട് ചോദിക്കുന്നതുവരെ എനിക്ക് അതിനെക്കുറിച്ച് ജ്ഞാനമില്ല. അങ്ങനെ ഞാൻ പുറപ്പെട്ടു. ഇബ്നുഅബ്ബാസ്(റ) നോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. വർദ്ധിച്ചതും നല്ലതുമായ അവധി അല്ലാഹുവിന്റെ ദൂതൻ പറഞ്ഞാൽ അപ്രകാരം പ്രവർത്തിക്കും. (ബുഖാരി. 3. 48. 849)

19) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ളിം സമൂഹമേ, നിങ്ങൾ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവിൽ നിന്നുള്ള നൂതന വർത്തമാനം ഉൾക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകൾ അതിൽ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികൾ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങൾകൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവർ പറഞ്ഞു. (ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാൻ വേണ്ടി) നിങ്ങൾക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാൽ അവരിൽ ഒരു മനുഷ്യരും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാൻ കാണുന്നുമില്ല. അല്ലാഹു സത്യം. (ബുഖാരി. 3. 48. 850)