പങ്കജാക്ഷൻ കടൽ‌വർണ്ണൻ

(പങ്കജാക്ഷൻ കടൽ‌വർണ്ണൻ (തിരുവാതിരപ്പാട്ട്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പങ്കജാക്ഷൻ കടൽ‌വർണ്ണൻ വാസുദേവൻ ജഗന്നാഥൻ
നാരദാധി മുനിജന വന്ദിതൻ കൃഷ്ണൻ
ഭാര്യമാരു പതിനാറായിരത്തെട്ടുമൊരുമിച്ചു
സാന്ദ്രമോതും ദ്വാരകയിൽ വസിയ്ക്കും കാലം

പത്ഭനാഭനൊരു ദിനം പങ്കജാക്ഷി രുക്മിണിയെ
സാരസ്യമായ് വിളിച്ചങ്ങു അരുളി ചെയ്തു
സാരസലോചനേ ബാലേ രുക്മിണീ നീ വരുകില്ലേ
ചൂതിനായിട്ടിരുന്നാലും വൈകരുതേതും

ചൂതിനേറ്റം പരിചയമില്ലെനിയ്ക്കു ജീവനാഥാ
എങ്കിലും ഞാൻ കളിച്ചീടും ഒന്നു ചോല്ലേണം
കൈതവാഴി അരുൾ ചെയ്തു രുക്മിണീ നീ തോറ്റുവെങ്കിൽ
ഭൂപധനം നൃപധനം പറഞ്ഞിടേണം

കേശവാനീ തോറ്റൂവെങ്കിൽ അന്യനാരീ ജനങ്ങളെ
തൊടുകയില്ലിനി മേലിൽ എന്നു വയ്ക്കേണം
രുക്മിണീ നീ തോറ്റുവെങ്കിൽ നിന്നധരം പണയം
വൈകിടാതെ ഇന്നെനിയ്ക്കു തരിക വേണം.

വീരവാദം പറകയും ചൂതെടുത്തു തടുക്കയിൽ
വെട്ടുവാനായ് ചുരികയും വെട്ടീടുകയും
പൂമുടിക്കെട്ടഴികയും പുഷ്പജാലം കൊഴികയും
മുല്ലമലർക്കെട്ടഴിഞ്ഞു നിലത്തു വീണു

ഇപ്രകാരമിരുവരും കൈപിടിച്ചു കടാക്ഷിച്ചു
ചിത്രമായ മെത്തതന്നിൽ ശയിച്ചു കൃഷ്ണൻ
പാതിരാത്രിയും കഴിഞ്ഞു കോഴി കൂവുന്നതും കേട്ടു
ഇനിയുള്ള കളി ശേഷം നാളെയാവട്ടെ.

"https://ml.wikisource.org/w/index.php?title=പങ്കജാക്ഷൻ_കടൽ‌വർണ്ണൻ&oldid=141115" എന്ന താളിൽനിന്ന് ശേഖരിച്ചത്