ക്രിസ്ത്രീയ അജ്ഞാന വിജയം അഥവാ പാർക്കലീത്താപോർക്കളം തിരുത്തുക

അന്യസഹായ വിരഹിതനായി യഥായുക്തം നന്മ തിന്മകളെ ചെയ്യുന്നവനും (യശായ 456,7) നിഗ്രഹാനുഗ്രഹത്തിൽ എതിരില്ലാത്തവനും (5 ാംമോശ 3239) സൃഷ്ടികളിൽ ഏതൊന്നിനെയെങ്കിലും ദൈവമാക്കി സേവിക്കുന്നതിൽ വൈരാഗ്യമുള്ളവനും (2ാംമോശ 205) മൂന്നാൾ എന്ന ഭാവത്തിനു ആളാവാത്തവനും (5ാം മോശ 3239) അങ്ങിനെ ഉണ്ടെന്നു ഉപദേശിക്കുന്നവനെ കൊല്ലുവാൻ നിയമിച്ചവനും (5ാം മോശ 137) ആയ എൻതമ്പുരാനെ!

അല്പജ്ഞാനികളായ മനുഷ്യർക്കു സന്മാർഗ്ഗ ഉപദേശം കൊടുപ്പാനായി മനുഷ്യരെതന്നെ മധ്യസ്ഥരാക്കിവന്നതു പോലെ മനുഷ്യനായ ക്രിസ്തുവിനെയും മധ്യസ്ഥനാക്കി. (1ാംതീ മോ25) പിന്നെ 'യശമായേലിനെ' കുറിച്ചുഗബറയിൽ ഹാഗാരിനോടും (1ാംമോശ 16 10) ദൈവം 'അബ്രഹാമി'നോടും (1ാംമോശ 1720) പിന്നെ 'ഹാഗാറി' നോടും (1ാംമോശെ 2117മുതൽ 20 വരെ) ചെയ്ത വാഗ്ദത്തങ്ങളെ അനുസരിച്ചു 'യിസ്രായേൽ' സഹോദര സന്തതയിൽ എന്നപോലെ ഒരു ദീർഘദർശി ഉണ്ടാകുമെന്നു മോശയും (5ാം മോശെ 1815) എന്റെ വചനങ്ങൾ ആ ദീർഘദർശിയുടെ വായിൽ ഇടും എന്നു ദൈവവും (5 ാം മോശെ1818) പറഞ്ഞപ്രകാരം, യിസ്രായേൽ സഹോദരനായ യശമായിൽ (1ാം മോശെ 1625) എന്നിവരുടെ സന്തതി അധികദിവസം മക്കാവിൽ താമസിച്ചു (യശായ 42), ആ സന്തതിയിൽ നിന്നു മക്കാവിൽ ജനിച്ചു (യശായ 54) ഫാറാൻ പർവ്വതത്തിൽ പ്രകാശിച്ച് (5ാം മോശെ 332) തീമാ എന്ന മദീനയിലേക്ക് പ്രയാണം ചെയ്ത (യെശായ: 21) സകലകൈകൾക്കും വിരോധിയായി നിന്നു (1ാം മോശെ 1612) എങ്കിലും കൊല്ലപ്പെടാതെ 5ാം മോശെ 1820) ദൈവസഹായംകൊണ്ടു ജയങ്ങൾ പ്രാപിച്ചു (ശലോമോൻ സുഭാഷിതം 2130, യശായ 42) അവസാനം സ്വർഗ്ഗാരോഹണം ചെയ്ത, സ്തുതിക്കപ്പെട്ടവൻ (യശായ 42) എന്ന അർത്ഥമായ അഹമ്മദു എന്നും മുഹമ്മദു എന്നും തിരുപേരുകൾ ഉള്ളവരുടെ സന്തതിയിൽ എന്നെ ജനിപ്പിച്ച തമ്പുരാനേ! അല്പജ്ഞാനിയായ ഞാൻ എനിക്കുള്ള പരിപൂർണ്ണ വിശ്വാസത്തോടുകൂടി നിന്തിരുവടിയെ നമസ്‌കരിച്ചുകൊണ്ടു നിന്റെ പ്രഭാതമായ ഉതവിയെ തേടികൊള്ളുന്നു. ആമീൻ.

1. ക്രിസ്തീയ മതം മുളച്ചേടം ജനിച്ചവരും ഇങ്ങെ രാജ്യങ്ങളിൽ കൊണ്ടുവന്നു വിതറിയവരും ആയ മനുഷ്യർ ഈ മതത്തിനുള്ള ബലഹീനതയെ അറിഞ്ഞു മാറിയും മറഞ്ഞും വരുന്നൂ. എന്നാൽ ഇങ്ങു ജനിച്ചുണ്ടായി തന്റെ മതത്തേയും തന്നേയും അറിയാതെ ബുദ്ധികൊണ്ടും വർഗ്ഗംകൊണ്ടും പതിതന്മാരായി കിടന്നിരുന്നവർ ജനവെണ്മയെക്കണ്ടും ലോക ഊർജ്ജിതത്തെ മോഹിച്ചും ക്രിസ്ത്രീയകൂട്ടത്തിൽ കൂടി തങ്ങളുടെ മാതാപിതാക്കന്മാരെ നിന്ദിച്ചു നടക്കുന്നതിൽ അന്യമതങ്ങളെയും നിന്ദിച്ചുവരുന്നു.

2. ഒരു വിദ്വാനെ വിദ്യകൊണ്ടും ന്യായംകൊണ്ടും ജയിക്കാം. എന്നാൽ വിദ്വാനെന്നു നടിച്ചുനടക്കുന്നവനെ ജയിക്കാൻ അതിപ്രയാസമാക കൊണ്ടു ആ വക നാട്യന്മാരെ വിട്ടോടണമെന്നു ക്രിസ്തുതാൻ ഉപദേശിച്ചിരുന്നു.

3. ഏതു തരത്തിൽ ഉള്ളവനായാലും സത്യവാദി ആകുന്നു എങ്കിൽ അധിക പ്രയാസത്തോടെ എങ്കിലും സത്യംകൊണ്ടു ജയിക്കാം. അസത്യത്തെ തൻമതമാക്കിയിരിക്കുന്നവനെ എങ്ങിനെ ജയിക്കും. തലപോയാലും സത്യം വിടില്ല എന്ന പ്രമാണത്തെ ആചരിക്കുന്നവൻ തലപോയാലും സത്യം പറയല്ലാ എന്ന പ്രമാണത്തെ ആചരിക്കുന്നവനെ ജയിക്കുമോ?

4. ഈ വക ബുദ്ധിമുട്ടുകൾ രണ്ടും എന്നിൽ നേരിട്ടുവരുന്നതിൽ ഗുരു ഉപദേശ പ്രകാരം വിട്ടൊഴിഞ്ഞാൽ അനേക ആത്മാക്കൾ ദോഷപ്പെട്ടു പോകുമെന്ന വ്യസനംകൊണ്ടു അന്യ ആത്മാക്കളുടെ അറിവിലേക്കായി മാത്രം സത്യത്തെ പ്രസ്താവിക്കുന്നു. ദൈവം തുണക്കട്ടെ.

പി.ഒ.മാത്തൻ എന്നു പേരുള്ള ക്രിസ്തീയ സ്‌നേഹിതൻ കുറുനരി, നരി ആയതുപോലെ താൻ ഒരു വിദ്വാൻ എന്നു നടിച്ചു തന്റെ യോഗ്യതയെ കാണിക്കുന്നതായ ഒരു ലേഖനം കേരളമിത്ര ഉപപത്രമെന്നും, മറ്റൊന്നു സമാധാനമെന്നും, പിന്നെ ഒന്നു സയ്യിദുസനാവുല്ലാ മക്തി എന്നും, പ്രസിദ്ധപ്പെടുത്തികണ്ടു. ഈ ലേഖനങ്ങളുടെ സ്വഭാവത്തെ നോക്കുന്നതായാൽ മേട്ടി ആയ പീറ്റർലോനൻ എന്നവനും അണ്ണാവി എന്ന പ്രണാന്തീസ്സു എന്നവനും നമ്മുടെ പ്രസംഗത്തെ എതിർത്തു പ്രസംഗിച്ചതുപോലെ ഇരിക്കുന്നു. നമ്മുടെ 'കഠോരകുഠാരത്തിന്' മറുപടിയായി മേപ്പടി പത്രത്തിൽ എഴുതിയ സംഗതികൾ വായിച്ചവരും മേൽപറഞ്ഞ എതൃ പ്രസംഗികളുടെ പ്രസംഗം കേട്ടവരും മേൽപറഞ്ഞ നമ്മുടെ അഭിപ്രായത്തിൽ യോജിക്കാതിരിപ്പാൻ ന്യായം ഇല്ല.

ഈ തിരുവനന്തപുരത്തു പ്രസിദ്ധപ്പെടുത്തികണ്ട സമാധാനം എന്നും സയ്യിദ്‌സനാവുല്ലമക്തി എന്നും ഉള്ള രണ്ടു ലേഖനങ്ങളും സാദരം നിസ്സാരവും കള്ളവും തന്നെ. വിദ്വൽ സഭയിൽ ഇരുന്നു പരിചയിച്ചവർ താനും വായിക്കാതെ തള്ളിക്കളയുന്നതാകയാൽ ഇതുകൾക്ക് ഒരുഉത്തരം നാം എഴുതേണ്ടതില്ല. എങ്കിലും തന്റെ അറിവില്ലായ്മയെ കൊണ്ടു ക്രിസ്ത്രീയ മതത്തേയും സദ്മതമായ ഇസ്‌ലാം മതത്തേയും ആക്ഷേപ സമുദ്രത്തിൽ നടുവിൽ ആക്കിവെച്ചിരിക്കുന്നതിനാൽ ആ രണ്ടു മതങ്ങളേയും പ്രമാണരൂപേണ അതാതിന്റെ സ്ഥാനത്താക്കി കാണിക്കേണ്ട ആവശ്യത്തെ മാത്രം നിവൃത്തിക്കുന്നു. നമ്മുടെ സ്‌നേഹിതന്റെ അറിവില്ലായ്മയെ നാം കാണിക്കുന്നതു ന്യായാനുസരണമോ അല്ലയോ എന്നു വായനക്കാർ പരിശോധനചെയ്തു തീരുമാനിച്ചുകൊള്ളേണ്ടതാകുന്നു.

ഒന്നാമതു തിരുത്തുക

ഈ സ്‌നേഹിതൻ നാം എഴുതിയ ചില കത്തുകളെ കാണിച്ചു തന്റെ അറിവില്ലായ്മയിൽ നിന്നുളവായ ചില ആക്ഷേപങ്ങളെ നമ്മുടെ ഉടമ്പടി സംബന്ധമായി ചെയ്യുന്നു. അതിൽ ഒന്നാമതു, അവകാശ പ്രകാരം നമ്മുടെ എഴുത്തുകൾ മുഴുവൻ കാണിക്കാതെ ചില വാചകങ്ങൾ മനഃപൂർവ്വം വിഴുങ്ങി കാണുന്നു. ഇതു കളവല്ലയോ വീരാ- രണ്ടാമതു 1888 സപ്തംബർ മാസം 24ാം നു നാം അയച്ച മറുപടിയിൽ വാദം അവസാനിക്കുന്നതുവരെ പിൻവാങ്ങാതിരിക്കേണമെന്നും, ന്യായത്തെ ശാഠ്യംകൊണ്ടു തട്ടിപ്പറയാതിരിക്കേണമെന്നും, ഉള്ള വാഗ്ദത്തം ആവശ്യപ്പെട്ടതും പിന്നെ പ്രസിദ്ധ പത്രത്തിൽ ഇരുപക്ഷത്തിൽ ഇരുപക്ഷം കാണിക്കുന്ന തെളിവുകളെ നോക്കി ന്യായത്തെ സ്ഥാപിപ്പാനായി അന്യ മതക്കാരിൽ (ഹിന്ദു, യഹൂദ) ഇവരിൽ മൂന്നോ അഞ്ചോ മധ്യസ്ഥന്മാരെ യോജിച്ചു നിശ്ചയിക്കേണം. പരസ്പരം കൊടുക്കുന്ന തെളിവുകൾ രേഖാമൂലവും അതതു മദ്ധ്യസ്ഥർ മുഖേനയും ആയിരിക്കേണം. തെളിയുന്ന ഭാഗത്തെ തെളിയാത്തഭാഗം വിശ്വിസിക്കേണം എന്നോ, അല്ലെങ്കിൽ ആയിരം രൂപ തെളിയുന്ന പള്ളിക്കുപിഴ ചെയ്യണം എന്നോ രേഖാമൂലം ഉടമ്പടി ചെയ്യണം എന്നു ആവശ്യപ്പെട്ടതും തെറ്റാകുന്നു, എന്നും ഇങ്ങനെ വാഗ്ദത്തവും ഉടമ്പടിയും മാറി മാറിപ്പറയുന്നത് വ്യവസ്ഥക്കേടാകുന്നു എന്നും ആകുന്നു ഈ സ്‌നേഹിതൻ വ്യവസ്ഥ ഇല്ലാതെ പറയുന്നത്.

ഇത്ര വ്യവസ്ഥ ഇല്ലാത്ത ഈ സ്‌നേഹിതൻ നിയമാന്തരങ്ങളെ ഗ്രഹിച്ചവൻ ആവാൻ പാടില്ലെന്ന് അന്നേ നാം ഗ്രഹിച്ചിരുന്നു. മേൽപറഞ്ഞ വാഗ്ദത്തവും ഉടമ്പടിയും ഭേദിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള അഭിപ്രായം പറയാൻ മറ്റൊരു ക്രിസ്ത്യാനിയും ഉണ്ടാവാത്തതു അതിശയമല്ല. ഈ അന്ധകാരം പൊതുവിൽ ഉള്ളതാണ്. കണ്ടിട്ടും കാണുന്നില്ല.' കേൾക്കുന്നില്ല, മത്താ: 1313

മുൻ വാഗ്ദത്തവും പിൻ ഉടമ്പടിയും അവകാശാനുസരണമാണെന്നു ബുദ്ധിയുള്ളവർ കാണും. എങ്ങിനെ എന്നാൽ ഒരു വാദം ആരംഭിച്ചതു മുതൽ അവസാനിക്കുന്നതു വരെ വിട്ടൊഴിയാതെയും, ദുശ്ശാഠ്യം കാണിക്കാതെയും ഇരിക്കാനുള്ള വാഗ്ദത്തം ചെയ്തു വാദം ആരംഭിച്ചാൽ അവസാനം ഉണ്ടാകാനിരിക്കുന്ന തോൽവിയെക്കുറിച്ചു ഒരു ഉടമ്പടി ആശ്യപ്പെട്ടതാകുന്നു. ഈ വാഗ്ദത്തവും ഉടമ്പടിയും തമ്മിൽ എത്രയോ സംബന്ധിച്ചിരിക്കുന്നു എന്നല്ലാതെ മാറി മാറി എന്നു പറയത്തക്കതല്ല; അങ്ങിനെ പറയുന്ന ബുദ്ധിക്കു കമലം ഇല്ലെന്നു വരുമോ.

ഈ നിലയിൽ ഒരുങ്ങിവരുവാൻ, ഇവിടെ മുതൽ ജർമ്മനി വരെയുള്ള ക്രിസ്തീയരെ എത്രയോ പ്രാവശ്യം നാം വിളിച്ചു വരുന്നു. ഇപ്പോഴും വിളിക്കുന്നു. ധീരനും സത്യവാനും ഉണ്ടെങ്കിൽ കാണട്ടെ. മുഖം ഒന്നു കാണിക്കട്ടെ. ഇന്നുവരെ ഒരുത്തനും ആ സത്യശോധനയായ പോർക്കളത്തിൽ ഇറങ്ങി കണ്ടില്ല. ഇങ്ങിനെ പറഞ്ഞുമാത്രം കഴിക്കുന്നു.

തന്റെ ആധാരം സത്യമാകുന്നു എങ്കിൽ ഒരു കോടതി മുമ്പാകെ (മധ്യസ്ഥരിൽവെച്ചു) വ്യഹരിക്കുവാൻ ഭയം എന്തിരിക്കുന്നു. ആ ഭയം മുസ്ലീകളിലും ഹിന്ദുക്കളിലും കാണാത്തതു എന്ത്?

മേൽ പറഞ്ഞ വാഗ്ദത്തവും ഉടമ്പടിയും പുരുഷധർമ്മം ആകുന്നു. ഇതിൽ ഇഹകാംക്ഷിക്കു രൂപായും, പരകാംക്ഷിക്കു മോചനവും ഉണ്ട്. സ്ത്രീകളെപ്പോലെ അടുക്കളയിൽ ഇരുന്നു നൊടിയുവാൻ ആഗ്രഹിക്കുന്നില്ല. ഈ തിരുവനന്തപുരത്തുള്ള കൂറ്റന്മാരേയും ക്ഷണിച്ചിരുന്നു. ഇപ്പോഴും ക്ഷണിക്കുന്നു. അതിൽ ഏഴു എട്ടു വയസ്സുള്ള ഒരു കുട്ടിയെ മധ്യസ്ഥനാക്കി പിടിച്ചുകാണിച്ചു എന്നുള്ള ആക്ഷേപത്തെ മഹാമോടിയിൽ കാണിച്ചിരിക്കുന്നു.

എന്നാൽ മദ്ധ്യസ്ഥരെക്കുറിച്ചു സംസാരിച്ചതിൽ അവകാശപ്രകാരം അന്യമതസ്ഥരെ മധ്യസ്ഥരാക്കി എടുക്കണമെന്നു നാം പറഞ്ഞതിൽ ഹിന്ദുക്കളെ മധ്യസ്ഥരാക്കി എടുപ്പാൻ ക്രിസ്തീയർക്കു ധൈര്യം ഇല്ലാതെ, ക്രിസ്തീയരും മുസ്ലീംകളും തന്നെ മധ്യസ്ഥരായിരിക്കണമെന്നു വാദിച്ചു. അപ്പോൾ ക്രിസ്തീയരും മുസ്ലീകളും തമ്മിൽ ഉണ്ടാകുന്ന സംഭാഷണത്തിൽ അവർ തന്നെ മധ്യസ്ഥന്മാരായി വന്നാൽ അവർ തമ്മിൽ ശണ്ഠകൂടും അതുപാടില്ല എന്നു നാം പറഞ്ഞതിനെ കേൾക്കാതെ തർക്കിച്ചതിനാൽ നമ്മുടെ ഭാഗം മുസ്‌ലിംകളെ മധ്യസ്ഥരാക്കി വെക്കുന്നതിനേക്കാൾ ഈ കുട്ടിയെ മധ്യസ്ഥനാക്കുന്നതു നന്നു. ഈ കുട്ടി ഒന്നും പറയാതെ ഇരിക്കും എന്നു നാം കുട്ടിയെ കാണിച്ചതാകുന്നു. ഈ കാര്യംപോലും മനസ്സിലാക്കുവാൻ നമ്മുടെ സ്‌നേഹിതരും സഹായികളും പോരാതെ വന്നതു എത്ര കഷ്ടം. ഇവരാണോ യോഗ്യരും വിദ്വാന്മാരും.

ബലബന്ധമൊ ആദായമോ ചെയ്‌വാനൊ ചെയ്യിക്കുവാനൊ പ്രമാണം സമ്മതിക്കുന്നില്ല; എന്നൊരു സംഗതി പറഞ്ഞുകൊണ്ടു തന്റെ നിയമങ്ങളിലെ ഏതാനും തെളിവുകൾ കാണിച്ചിരിക്കുന്നു. ഈ തെളിവുകൾ ശുദ്ധമെ അയ്യമാണ്.

മത്തായി 18ൽ 1517വചനങ്ങളിൽ തന്റെ സഭക്കാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു. മത്തായി 28ൽ 19, 20 ഇതിൽ ഉപദേശിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. കാണിച്ച രണ്ടു തെളിവുകളും ഇതാണ്. ഇതിൽ അന്യ മതസ്ഥരോടു സംഭാഷിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല.

എന്നാൽ അന്വേഷിച്ചു സത്യത്തെ മുറുകെപിടിപ്പീൻ എന്നു ഇവരുടെ നിയമം പഠിപ്പിക്കുന്നുണ്ട്. ഈ പ്രമാണപ്രകാരം അന്വേഷണമായ സംഭാഷണത്തിൽ സത്യം എന്നു തെളിയുന്നതിനെ മുറുകെ പിടിപ്പാനാണു നാമും ഉപദേശിക്കുന്നത്. ക്രിസ്തുവിന്റെ ഉപദേശവും നമ്മുടെ ഉപദേശവും ഒന്നാകുന്നു. നമ്മുടെ ഉടമ്പടിയിൽ നിന്നു പിൻവലിയുന്നതു ക്രിസ്തുവിന്റെ ഉപദേശത്തിൽ നിന്നു പിൻവലിയുന്നതിന്നു തുല്യമത്രെ.

ചില കാര്യങ്ങൾ നിങ്ങളുടെ മതസ്ഥരോടു ചോദിച്ചാൽ തൊപ്പിയിട്ടാൽ പറഞ്ഞുതരാമെന്നു പറയുക പതിവാകുന്നു,എന്നും ഈ സ്‌നേഹിതൻ ആക്ഷേപിച്ചിരിക്കുന്നു. ഈ ആക്ഷേപവും അറിവില്ലായ്മ തന്നെ. അവർ ക്രിസ്തുവിന്റെ ആക്ഷേപത്തെ അനുസരിച്ചു പറയുന്നതാണ്. മത്തായി 7 6ൽ നിങ്ങൾ ശുദ്ധമുള്ളതിനെ നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയും അരുത്. അവ തങ്ങളുടെ കാലുകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യാതിരിക്കേണ്ടതിന്നാകുന്നു.

ഈ മനുഷ്യൻ ശുദ്ധപ്രമാണമായ ഖുർആനെ കുറിച്ചു സംസാരിക്കാൻ എഴുന്നേറ്റു (ബന്ധം) പാടില്ല എന്നതിലേക്ക് ഖുർആനിൽ നിന്നു ഒരു പ്രമാണം കാണിക്കുന്നു. ഇതു ഈ മനുഷ്യന്റെ അറിവില്ലായ്മയിൽ നിന്നുണ്ടായ ധൈര്യമാകുന്നു.

ഈ മനുഷ്യൻ ഇന്നുവരെ ഖുർആൻ കണ്ടിട്ടില്ല. കാണ്മാൻ കഴിയുന്നതും അല്ല. ഖുർആൻ ഭാഷയായ അറബി ഭാഷയുടെ ഉച്ചാരണം എങ്ങിനെ എന്നു കേട്ടിട്ടും ഇല്ലാ. ഈ നിലയിൽ അതിനെക്കുറിച്ചു സംസാരിപ്പാൻ ഈ മനുഷ്യനു അവകാശം എവിടെ?

പിന്നെ ഭാഷാന്തരത്തെക്കുറിച്ചു ആലോചിക്കുന്നതായാൽ, ഖുർആനെ ഭാഷാന്തരപ്പെടുത്തുവാൻ അവകാശപ്പെട്ടവർ ആ മതസ്ഥരാകുന്നു. അതുകൂടാതെ ഒരു ക്രിസ്ത്യാനി ഭാഷാന്തപ്പെടുത്തിയതും ആ ഭാഷാന്തരത്തെ മുസ്‌ലിം പണ്ഡിതന്മാർ സമ്മതിച്ചു സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ലാത്തതും ആയ 'സേൽ'എന്ന ആളുടെ ഭാഷാന്തരത്തെ ക്രിസ്തീയ ഖുർആൻ എന്നല്ലാതെ മുസ്‌ലിം ഖുർആൻ എന്നു പറവാൻ അവകാശമില്ല. വിശേഷിച്ചും ഈ ഏക ഖുർആനെ 56 ക്രിസ്ത്രീയ വിദ്വാന്മാർ പരിഭാഷപ്പെടുത്തി. ആ 56 ഭാഷാന്തരവും 56 വിധത്തിൽ ഇരിക്കുന്നു. ഈ നിലയിൽ സേൽ എന്നവന്റെ ഒരു ഭാഷാന്തരവും സ്‌നേഹിതനുകിട്ടിയിരുന്നാലും ആ ഭാഷാന്തരരഹസ്യത്തെ ഗ്രഹിക്കാൻ തക്ക യോഗ്യതയും ഈ സ്‌നേഹിതനിൽ ഇല്ലാ. ഇംഗ്ലീഷിൽ യാതൊരു പരീക്ഷയും ജയിച്ചിട്ടില്ല. കുറുക്കനു ആമ കിട്ടിയതുപോലെ ഈ സ്‌നേഹിതൻസേൽ എന്ന ആളുടെ ഭാഷാന്തരത്തെ വെച്ചും കൊണ്ടു അല്പജ്ഞാനികളായ ക്രിസ്ത്രീയരിൽ ഊറ്റം പറഞ്ഞുനടക്കുന്നു. പടുമലയാളത്തിൽ കിടക്കുന്ന തങ്ങളുടെ നിയമങ്ങളെയും നാം എഴുതിയ എഴുത്തുകളെയും സംസാരിക്കുന്നു വാക്കുകളെ പോലും ഗ്രഹിക്കുവാൻ തക്കയോഗ്യത ഈ മനുഷ്യനിൽ ഇല്ല എന്നു കാണിക്കുന്നതായ തെളിവുകൾ ഇതിനുമീതെ നാം കാണിച്ചിരിക്കുന്നു. അതുകളെ നോക്കിയാൽതന്നെ ഈ മനുഷ്യന്റെ യോഗ്യത അറിയാവുന്നതാണ്. ഇങ്ങിനെയുള്ള ഈ മനുഷ്യൻ ഖുർആനെക്കുറിച്ചു സംസാരിപ്പാൻ ഒരുങ്ങുന്നതിൽ എത്രചിതമുണ്ട്. തോന്നിയതു പറയുന്നതിനു സമാധാനമുണ്ടോ. ഖുർആൻ പഠിച്ചിട്ടുള്ള വിദ്വാനെ ജയിക്കാം. ഈ മനുഷ്യനെ ജയിക്കേണ്ടതു എങ്ങിനെ.

ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നതുകൊണ്ടു നിങ്ങളോടു അടങ്ങിഇരിപ്പാൻ എനിക്ക് കഴിയും. ഈ വാക്ക് ശുദ്ധമെ കളവാകുന്നു. സ്‌നേഹം ഉണ്ടെന്നുവരുകിൽ ക്രിസ്തുവെ തെളിയിക്കുന്നതിൽ നിന്നു പിന്മാറി പായുവാനും പടുന്യായം പറഞ്ഞടങ്ങുവാനും കാരണം ഇല്ലാ. ഈ സ്‌നേഹം ശമ്പളം ഉണ്ടാകുന്ന കാലം വരെ പ്രബലത്തിൽ ഇരിക്കും. നിങ്ങൾ നമുക്കു മറുപടിതരുവാൻ തൂവൽ ചെത്തിവെച്ചിരുന്നിട്ടും ഇപ്പോൾ വിധംമാറിയത് എന്ത്? എന്നും ഈ മനുഷ്യൻ ചോദിക്കുന്നു. വിധം മാറീട്ടില്ല പക്ഷെ മുൻകാണിച്ച അയോഗ്യതയെക്കൊണ്ടും, കളവുഎഴുതുവാൻ ഇവർക്കു ലേശം പോലും മടിഇല്ലാത്തതുകൊണ്ടും (കുരലടപ്പുസാക്ഷി) യോഗ്യതയുള്ള ഒരു മനുഷ്യനെ മധ്യത്തിൽ പിടിച്ചു ഇടാമെന്നു കരുതി റവന്റു കെയ്‌ലിയെ ക്ഷണിച്ചു നോക്കിയതിൽ ആ മനുഷ്യൻ ഗരുഢനെക്കണ്ട പാമ്പുപോലെ അകംവലിഞ്ഞു കളഞ്ഞതിനാലും, ഈ സ്‌നേഹിതൻ ഉടമ്പടിക്കു വഴിപ്പെടാതെ ഊറ്റംപറഞ്ഞു കോട്ടംകാണിച്ചതിനാലും സംഭാഷണം നടത്തുന്നതു യോഗ്യമല്ലെന്നു കണ്ടു പാർക്കലീത്തു എന്ന ആശ്വാസ പ്രദനെ തെളിയിക്കുന്ന ഒരു ലേഖനം പൊതുവിൽ പ്രസിദ്ധപ്പെടുത്താമെന്നുവെച്ചു.

നമ്മുടെ ഉടമ്പടിക്കു വഴിപ്പെടാതേയും ധൈര്യപ്പെടാതെയും മാറിപ്പോയ ഈ മനുഷ്യൻ തന്റെ ചോദ്യങ്ങൾക്കു ഉത്തരം തന്നിട്ടില്ലാ. കിട്ടീട്ടില്ല എന്നുള്ള ആക്ഷേപം ഘോഷിപ്പിച്ചുംകൊണ്ടു നടക്കുന്നതു എത്ര വിചിത്രമായിരിക്കുന്നു. ഈ തിരുവനന്തപുരത്തു പ്രസംഗിച്ചുവരുന്ന സ്ഥലത്തുവെച്ചു 1891 ഡിസംബർ മാസം 30ാംനു രാജശ്രീകൃഷ്ണപണ്ടാല അവർകളും സി.കെ. ഭൈരവൻപിള്ള അവർകളും കൂടി ഈ മനുഷ്യനെ ക്ഷണിച്ചതും പിന്നെ ഈ മനുഷ്യൻ ജനങ്ങൾക്കിടയിൽ നിന്നു മാറിക്കളഞ്ഞതും അധികജനം കണ്ടിരിക്കുന്നു. ഒരു സംഗതിയിൽ ഞാൻ തോറ്റുപോയതു കൊണ്ടു എന്റെ മതം കളവെന്നുവരുന്നതല്ലാ എന്നും പറയുന്നു. എന്നാൽ ഈ മനുഷ്യൻ മുതൽ സകല ക്രിസ്തീയരേയും നാം ക്ഷണിക്കുന്നതു ഒരു സംഗതിയെക്കുറിച്ചു തെളിയിപ്പാൻ അല്ലാ. നിയമങ്ങൾ രണ്ടും വിശ്വാസം മുഴുവനും തമ്മിൽ വിരുദ്ധമാണെന്നും സത്യവും മോചനവും സദ്മതമായ ഇസ്‌ലാംമതത്തിൽ ഇരിക്കുന്നു എന്നും ക്രിസ്തീയ നിയമങ്ങൾ കൊണ്ടു തന്നെ തെളിയിക്കാം എന്നാകുന്നു. മനസ്സുള്ളവർ വരട്ടെ! വരട്ടെ! ഒന്നാം ചോദ്യത്തിനു ഉത്തരം ഇഞ്ചീൽ എന്ന പുതിയ നിയമത്തിൽ പാർക്കലീത്താ എന്ന് പറയുന്നത് മുഹമ്മദ് നബിയെ പറ്റിയോ? ഓ=മാത്തൻ അവർകളെ! അതോ പാർക്കലീത്താ എന്നതിന്റെ അർത്ഥം അഹമ്മദ് എന്നാകുന്നു. മുഹമ്മദ് നബിക്ക് അഹമ്മദ് എന്നും മഹമൂദ് എന്നും പേരുണ്ട്. അതുകളുടെ അർത്ഥം സ്തുതിക്കപ്പെട്ടവൻ എന്നാകുന്നു. സേൽ എന്ന ആളുടെ ഖുർആൻ ഭാഷാന്തര പീഠികയും ഗാഢ്ഫ്രീഹേഗൻസ് എന്നാളുടെ അപാലൊജി എന്ന പുസ്തകവും, ബിഷപ്പ് മാരിഷ് എന്നാളുടെ പുസ്തകവും തല്ക്കാലം നോക്കികൊൾക. ക്രിസ്തു പറഞ്ഞ സാക്ഷാൽ പേരിനെ പലപ്രകാരമായ ഉച്ചാരണങ്ങൾ കൊടുത്തു (ഈ അക്രമവും മേപ്പടീ പുസ്തകങ്ങളിൽ കാണാം) അവസാനം പാർക്കലീത്തു എന്നു ഉറപ്പിച്ചു, ആശ്വാസപ്രദൻ എന്ന അർത്ഥം പറഞ്ഞും വരുന്നു. ഈ പേരു പുതിയനിയമത്തിൽ അഞ്ചുസ്ഥലത്തുമാത്രം കാണുന്നു. ഈ നിലയിൽ നോക്കുന്നതായാലും മുഹമ്മദുനബിയെക്കുറിച്ചു പറഞ്ഞതല്ലാതെ ക്രിസ്തീയർ പറഞ്ഞു 'വരുന്നതീപ്പൊരി' കളെക്കുറിച്ചു പറഞ്ഞതാണെന്നു ഒരു വിധത്തിലും തെളിയുന്നില്ല. എങ്ങിനെ എന്നാൽ ഒന്നു യോഹ 1416ൽ ക്രിസ്തു പറയുന്നു, 'അവൻ (ദൈവം) നിങ്ങൾക്കു മറ്റൊരു ആശ്വാസപ്രദനെ തരും.' പിന്നെ 167ൽ പറയുന്നു. 'ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനമാകുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ പോകുന്നില്ലെങ്കിൽ ആശ്വാസപ്രദൻ നിങ്ങളുടെ അടുക്കൽ വരികയില്ല.' ഈ പ്രമാണം നോക്കുമ്പോൾ വരുവാൻ ഇരിക്കുന്നവനിൽ മൂന്നുലക്ഷണം കാണേണ്ടിയിരിക്കുന്നു. (എ) 'മറ്റൊരു' എന്ന വാക്കുകൊണ്ടുവരുന്നവൻ അന്യനാണെന്നും ആ വരുന്നവനെപ്പോലെയുള്ള ഒരുവൻ തത്സമയം ഉണ്ടെന്നും കാണുന്നു. (ബി) ഈ വാക്കു പറഞ്ഞകാലത്തു ആ വരുന്നവൻ ആ സ്ഥലത്തു (അപ്പോസ്തലരിലൊ മറ്റൊ) ഉണ്ടായിരുന്നില്ല. (സി) അവന്റെ വരവു ക്രിസ്തുവിന്റെ പോക്കായ മരണത്തിൽ വിരോധിക്കപ്പെട്ടിരിക്കുന്നു എന്നും പറയുന്നു. ഈ മൂന്നു ലക്ഷണങ്ങളും ക്രിസ്തീയർ വാദിക്കുന്ന തീപ്പൊരികളായ പരിശുദ്ധാത്മാവിൽ കാണുന്നില്ല. എന്തുകൊണ്ടെന്നാൽ ഒന്നാമതു ക്രിസ്തീയ വിശ്വാസപ്രകാരം പിതാവു, പുത്രൻ, പരിശുദ്ധാത്മാവു ഇവ മൂന്നും ഒന്നാകുന്നു. ഇവയെ വേർത്തിരിപ്പാനും അന്യമെന്നു വിചാരിപ്പാനും പാടില്ല. അപ്പോൾ മറ്റൊരു എന്ന അന്യത ഇവയിൽ സംബന്ധിക്കാതെ പോകുന്നു. രണ്ടാമത് പരിശുദ്ധാത്മാവ് ഈ പറഞ്ഞ സമയത്ത് അപ്പോസ്തലരിൽ ഹാജരുണ്ടായിരുന്നു. കുറെ ദിവസം മുമ്പെ ക്രിസ്തു അവർക്കു കൊടുത്തിട്ടുണ്ട് യോഹ: 20ൽ 22ഉം മത്തായി 10ൽ 20ഉം നോക്കാം. പിന്നെ പരിശുദ്ധാത്മാവ് ആ സമയത്ത് ഇല്ല എന്നും ക്രിസ്തുപോയതിൽ പിന്നെ വരുമെന്നും വിചാരിപ്പാൻ ന്യായമില്ല. അതുകൊണ്ടു 'മറ്റൊരു' ആശ്വാസപ്രദൻ എന്നു പറയപ്പെട്ടതു ത്രിയേകതയിൽ പെടാത്ത അന്യ ഒരുവൻ ആണെന്നും, അവൻ ക്രിസ്തുവിനെപ്പോലെയുള്ളവനാകകൊണ്ടു ഒരു രാജ്യത്ത് രണ്ടു രാജാക്കന്മാർ പാടീല്ലാത്തത് പോലെ ക്രിസ്തുപോയതിൽ പിന്നെ വരുവാൻ ഇരിക്കുന്നുയെന്നും കാണിക്കുന്നു. അങ്ങിനെ വന്നുകണ്ടത് മുഹമ്മദ് നബി തന്നെ. യോഹ: 1426ൽ ക്രിസ്തു പറയുന്നു. 'അവൻ നിങ്ങൾക്കു സകലവും ഉപദേശിക്കും, ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഒക്കെയും നിങ്ങൾക്കോർമ്മപ്പെടുത്തും.' ഈ വചനത്താലും വരുവാനിരിക്കുന്നവനിൽ രണ്ടു ലക്ഷണങ്ങൾ കാണുന്നു. സകലവും ഉപദേശിക്കും. ഈ വാക്കു കൊണ്ടുവരുവാനിരിക്കുന്നവൻ വരുന്നതുവരെ നിങ്ങൾക്കും ഉപദേശങ്ങൾക്കും തികവു ഉണ്ടായിട്ടില്ല. അവൻ വന്നു തികവാക്കുമെന്നു കാണുന്നു. അങ്ങിനെ വരാമോ, അതെന്താകുന്നു എന്നന്വേഷിക്കുമ്പോൾ, യോഹ 16 12, 13 വചനങ്ങളിൽ ക്രിസ്തു പറയുന്നു 'ഇനിയും എനിക്ക് അനേകകാര്യങ്ങളെ നിങ്ങളോട് പറയാനുണ്ട്. എന്നാൽ നിങ്ങൾക്ക് അവയെ ഇപ്പോൾ വഹിപ്പാൻ കഴിയില്ല. എന്നാൽ സത്യാത്മാവായവൻ വരുമ്പോൾ നിങ്ങളെ അവൻ സത്യത്തിൽ ഒക്കെയും നടത്തും' ഈ വചനങ്ങൾകൊണ്ടു ക്രിസ്തു മുഴുവനായ ഉപദേശങ്ങളെ അപ്പോസ്തലർക്കു കൊടുത്തിട്ടില്ലാ എന്നും അപ്പോസ്തലരുടെ നടപടി സത്യത്തിൽ അല്ലാ എന്നും കാണുന്നു. അപ്പോൾ സകലവും എന്നു പറഞ്ഞതു താൻ നിർത്തിവെച്ചതുകളെ മുഴുവനും ആ വരുന്നവൻ ഉപദേശിച്ച് അപ്പോസ്തലരെ സത്യത്തിൽ നടത്തുമെന്നു കാണുന്നു. (ബി) ഓർമ്മപ്പെടുത്തും എന്നവാക്കുകൊണ്ടു ആ വരുവാനിരിക്കുന്നവൻ വരുന്നതു ക്രിസ്തുവിന്റെ ഉപദേശങ്ങളെ അപ്പോസ്തലർ മറന്നു കാലത്തായിരിക്കും അവൻ വന്നു ഓർമ്മപ്പെടുത്തും എന്നും കാണുന്നു. ഈ രണ്ടു ലക്ഷണങ്ങളും വാദത്തിൽ ഇരിക്കുന്ന ആത്മാവിൽ കാണുന്നതല്ല (ക) എന്തുകൊണ്ടെന്നാൽ ക്രിസ്തീയ വിശ്വാസപ്രകാരം പരിശുദ്ധാത്മാവും ക്രിസ്തുവും ഒന്നാകകൊണ്ടു പറയാതെ നിർത്തിവെച്ചതും പിന്നെ വന്നുപറഞ്ഞതും ക്രിസ്തുതന്നെ എന്നു വിചാരിക്കേണ്ടിവരും. അപ്പോൾ എനിക്കു നിങ്ങളോട് പറവാനുണ്ടു എന്നും, സത്യാത്മാവായവൻ വരുമ്പോൾ അവൻ സത്യത്തിൽ നടത്തും എന്നും ക്രിസ്തു പറഞ്ഞതു തെറ്റാണെന്നോ വ്യവസ്ഥ ഇല്ലായ്മയെന്നോ വിധിക്കേണ്ടിവരും. (ഖ) ക്രിസ്തു ഉപദേശിക്കാത്തതായി പുതു ഉപദേശം യാതൊന്നും ആ ആത്മാവു ഉപദേശിച്ചിട്ടില്ല. രണ്ടും ഒന്നായിരിക്കുന്ന അവസ്ഥക്കു അങ്ങിനെ ഉപദേശിപ്പാൻ അവകാശവുമില്ല. ഉപദേശിച്ചിട്ടുണ്ടെങ്കിൽ ക്രിസ്തു ഉപദേശം കാണുന്നതു പോലെ ആത്മാഉപശിന്നം എന്നൊരു പ്രമാണം കാണേണ്ടിയിരിക്കുന്നു. അതു കാണുന്നില്ല.

(ഗ) അവൻ നിങ്ങളെ സത്യത്തിൽ ഒക്കെയും നടത്തും എന്ന വാക്കുകൊണ്ടു അപ്പോസ്തലരുടെ നടപടി സത്യത്തിൽ അല്ലാ എന്നും കാണുന്ന അവസ്ഥക്കുവരുന്നവൻ ഒരു പുതുമാർഗ്ഗത്തെ ഉപദേശിക്കേണ്ടതിലേക്കു അവകാശപ്പെടുന്നു. ക്രിസ്തീയർ പറയുന്ന ആത്മാവു ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന സത്യത്തിൽ അല്ലാത്ത നടപടിയെത്തന്നെ വീണ്ടും ഉറപ്പിച്ചു. എന്നല്ലാതെ അതിനെ മാറ്റി സത്യമായ പുതുമാർഗ്ഗത്തെ ഉപദേശിച്ചിട്ടില്ല.

രണ്ടുക്രിസ്തീയർ വാദിക്കുന്ന ആത്മാവു ഇറങ്ങിയതു ക്രിസ്തു കരേറിപ്പോയ പത്താംദിവസം ആകുന്നു. ഈ അല്പകാലത്തിനകം ക്രിസ്തുവിന്റെ ഉപദേശങ്ങളെ അപ്പോസ്തലർ മറന്നു എന്നും അതുകളെ ഓർമ്മപ്പെടുത്തുവാൻ ആ ആത്മാവു വന്നു എന്നും വിചാരിപ്പാൻ ന്യായം ഇല്ല. അങ്ങിനെ മറന്നിട്ടില്ല എന്നു അപ്പോസ്തലെ നടപ്പുകൊണ്ടുകാണ്മാനും ഉണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ രണ്ടും മുഹമ്മദ് നബിയിൽ നിറവേറിയിരിക്കുന്നു. ക്രിസ്തു ഉപദേശിക്കാത്ത പുതു ഉപദേശങ്ങളെകൊണ്ടു സത്യമാർഗ്ഗത്തെ വെളിവാക്കി തികച്ചിരിക്കുന്നു. ഇരുലോകസംബന്ധമായ മനുഷ്യ അവകാശങ്ങളെ മുഴുവനും അതാതു കാലത്തിനും ദേശത്തിനും അനുസരിച്ചു ഉപദേശിച്ചിരിക്കുന്നു. ഇന്നകാര്യത്തിനുള്ള നിവൃത്തികാണുന്നില്ല എന്ന ആക്ഷേപത്തിനു മാർഗ്ഗം വെച്ചിട്ടില്ല. ക്രിസ്തുവിന്റെ വഴിയായ ക്രിസ്ത്രീയർ ക്രിസ്തുവിന്റെ ഉപദേശങ്ങളെ മറന്നും ഭേദിച്ചും മൂന്നാം നൂറ്റാണ്ടു ആരംഭം മുതൽ മൽസരിച്ചും തർക്കിച്ചും സഭകൾകൂടിയും ത്രിയേകതയേയും ക്രിസ്തുവിന്റെ പുത്രത്വത്തേയും ദൈവത്വത്തേയും നിർമ്മിച്ചും വിശ്വസിച്ചും ദോഷപ്പെട്ടുപോയിരുന്ന മധ്യേ ആറാം നൂറ്റാണ്ടിൽ മുഹമ്മദ്‌നബി അവതരിച്ചു മറന്നതുകളെ ഓർമ്മപ്പെടുത്തി ദൈവം ഒരുവനാണെന്നും ക്രിസ്തുമനുഷ്യനാണെന്നും സ്ഥാപിച്ചു. പ്രത്യേക സൂചകം. മേൽ കാണിച്ച യോഹ 1612ൽ ഇനിയും എനിക്കു അനേകകാര്യങ്ങളെ പറവാനുണ്ടു. എന്നാൽ നിങ്ങൾക്കു അവയെ ഇപ്പോൾ വഹിക്കാൻ കഴികയില്ലാ. ഈ വചനംകൊണ്ടു അപ്പോസ്തലരുടെ വിശ്വാസവിഹീനതയെക്കണ്ടു സാരമായ ഉപദേശങ്ങളെ ക്രിസ്തു നിർത്തിവെച്ചു എന്നു കാണുന്നു. ഈ രണ്ടുസംഗതികളിൽ ആലോചിക്കുമ്പോൾ ക്രിസ്തുവിന്റെ അപ്പോസ്തലർ ജ്ഞാന വിഹീനരായ മുക്കുവന്മാരും വെളുത്തേടന്മാരും ആയിരുന്നതു കൊണ്ടു ക്രിസ്തുവിന്റെ പ്രത്യേക ശക്തികൾ കണ്ടു ഭ്രമിച്ചു. ക്രിസ്തുതന്നെ ദൈവം എന്നു വിശ്വസിച്ചുപോയിരുന്നു എന്നും, ആ വിശ്വാസം സത്യമാർഗ്ഗം അല്ലാ, ദൈവം മനുഷ്യനാവാത്തവനും കാണപ്പെടാത്തവനും ആകുന്നു. കാണപ്പെടാത്ത ദൈവത്തിൽ വിശ്വസിക്കുന്നതു സത്യമാർഗ്ഗമായിരിക്കുമെന്നു ഉപദേശിച്ചാൽ ആ വിശ്വാസത്തെ വഹിക്കത്തക്ക ജ്ഞാനശക്തി ആ അപ്പോസ്തലരിൽ ഇല്ലായിരുന്നു എന്നും കാണുന്നു. അതുകൊണ്ടു സൗമ്യ ഉപദേശിയായ ക്രിസ്തു തന്റെ ഉപദേശം അവരിൽ ഫലിക്കാൻ പ്രയാസമെന്നു കണ്ടു. 'ഭഗവത്ഗീത' എന്ന ഹിന്ദു പ്രമാണമനുസരിച്ചു അവരെ ആ നിലയിൽതന്നെ വിട്ടു എങ്കിലും താൻ സത്യോപദേശി ആകകൊണ്ടു തന്റെ ആ അവകാശ നിവൃത്തിയെ കരുതി നിങ്ങളുടെ നടപടി സത്യത്തിൽ അല്ലാ എന്നും, സത്യമാർഗ്ഗോപദേശം വഹിപ്പാൻ തക്കജ്ഞാന ശക്തി നിങ്ങളിൽ ഇല്ലാ എന്നും, അറിയിച്ചതിനോടുകൂടെ സത്യാത്മാവായവൻ വരുമ്പോൾ നിങ്ങളെ സത്യത്തിൽ ഒക്കെയും നടത്തും എന്നും പറഞ്ഞു എന്നല്ലോ തെളിയുന്നൂ.'

ഈ വാക്കുകൊണ്ടു ജ്ഞാന വിഹീനരായിരിക്കുന്ന നിങ്ങളെ സത്യത്തിൽ വിശ്വസിപ്പിക്കേണമെങ്കിൽ ശാസന വേണം. എന്നാൽ അതു നിവൃത്തിഇല്ലാതെ വന്നിരിക്കുന്നു. താൻതന്നെ യഹൂദരാൽ കൊല്ലപ്പെടുന്നു. എന്നാൽ ശാസിച്ചു വിശ്വസിപ്പിക്കുവാൻ അധികാരം ലഭിച്ചവനായ സത്യാത്മാവു വരുമ്പോൾ അവൻ നിങ്ങളെ സത്യത്തിൽ ഒക്കെ നടത്തും എന്നു കാണുന്നു. എങ്ങിനെ എന്നാൽ (നടത്തും) എന്ന വാക്കുകൊണ്ടു അപ്പോസ്തലരുടെ നടപടിയിൽ ക്രിസ്തുവിന്നു വ്യസനം ഉണ്ടായിരുന്നു എന്നും, വരുന്നവൻ ശാസനാധികാരി ആണെന്നും കാണിക്കുന്നു. ഈ ശാസന നാലാം വ്യവഹാരമായ യോഹ 168ൽ കാണിച്ചിരിക്കുന്നു. ഈ നിലയിൽ ശാസിച്ചു വിശ്വസിപ്പിച്ചതു മുഹമ്മതുനബി അല്ലാ എന്നോ, മേൽകാണിച്ച വചനങ്ങൾപ്രകാരം സത്യോപദേശമായ പുതുമാർഗ്ഗം വെളിപ്പെടുത്തിയതു മുഹമ്മദുനബി അല്ലാ എന്നോ അങ്ങിനെ വെളിപ്പെടുത്താൻ അവകാശമില്ലാ എന്നോ ന്യായംകൊണ്ടോ തെളിവുകൊണ്ടോ സ്ഥാപിക്കുന്നവർക്കു 50 ഉറുപ്പിക ഇനാം വെച്ചിരിക്കുന്നു.

മൂന്നു യോഹ:1526, 27ൽ ക്രിസ്തു പറയുന്നു, 'അവൻ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തും, നിങ്ങൾ ആദിമുതൽക്കു എന്നോടുകൂടെ ഉള്ളവരാകകൊണ്ടു നിങ്ങളും സാക്ഷ്യപ്പെടുത്തും.' ഈ ഗുണവും ഇറങ്ങിക്കണ്ട തീപ്പൊരിയിൽ ഒരിക്കലും കാണുന്നതല്ല. കാരണം ആ വരുവാനിരിക്കുന്നവനെ അപ്പോസ്തലരെപ്പോലെ തനിക്കുള്ള സാക്ഷിയാക്കി ക്രിസ്തു പറയുന്നു. തന്റെ അവസ്ഥയെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വിരോധികൾ മുമ്പാകെ തന്റെ അപ്പോസ്തലർ സാക്ഷീകരിക്കുന്നതുപോലെ ആ വരുന്നവനും സാക്ഷീകരിക്കും എന്നു കാണിക്കുന്നു. എന്നാൽ ആ വരുവാനിരിക്കുന്നവൻ നിങ്ങളെപ്പോലെ ആദിമുതൽക്കേ എന്റെ കൂടെ ഉള്ളവനല്ലാ എങ്കിലും അവൻ തന്റെ ആത്മജ്ഞാനംകൊണ്ട് നിങ്ങൾ സാക്ഷീകരിക്കുന്നതിനു തുല്യം സാക്ഷീകരിക്കും എന്നു കാണിപ്പാനായി 'നിങ്ങൾ ആദിമുതൽക്കേ എന്നോടുകൂടെ ഉള്ളവർ എന്നു പ്രത്യേകം കൂട്ടിപ്പറഞ്ഞതാകുന്നു.'

ഇങ്ങിനെ സാക്ഷീകരിപ്പാൻ ആത്മാവിനാൽ നിവൃത്തിയില്ലല്ലോ. ആത്മാവു പ്രത്യക്ഷ സാക്ഷിയാകുന്നതും അല്ലാ. ആത്മാവിന്റെ പ്രവേശനം സത്യക്രിസ്തീയരിൽ മാത്രം ആകുന്നു എന്നല്ലോ ക്രിസ്തീയപക്ഷം കാണുന്നു. അപ്പോൾ അപ്പോസ്തലരെപ്പോലെ വിരോധികളിൽ സാക്ഷിയായി വരുവാൻ പാടില്ലാതെ വരുന്നു. ആത്മാവു ക്രിസ്തീയരിൽ ഇരുന്നു അവരെകൊണ്ടു സാക്ഷീകരിക്കുന്നതായാലും ആ സാക്ഷ്യം അപ്പോസ്തലലക്ഷ്യം എന്നല്ലാതെ ആത്മസാക്ഷ്യമെന്നു എങ്ങിനെ വരുത്തും. രണ്ടാക്കി എങ്ങനെ കാണിക്കും? അപ്പോൾ നിങ്ങളും വരുന്നവനും എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തും എന്നു ക്രിസ്തുതൻ പറഞ്ഞത് പിഴയായികാണും. എന്നാൽ അപ്പോസ്തലരെപ്പോലെ ക്രിസ്തുവിനെക്കുറിച്ചു സാക്ഷീകരിച്ചതും ക്രിസ്തുവിന്റെ മേൽ ഉണ്ടായിരുന്ന ദോഷാരോപണത്തെ നീക്കിവെച്ചതും മുഹമ്മദു നബി തന്നെ. ക്രിസ്തുവിന്റെ അമ്മ മഹാപതിവ്രതയാണ്. ക്രിസ്തു വ്യഭിചാരപുത്രനല്ല, ക്രിസ്തു സത്യാത്മാവായ ദീർഘദർശി അത്രെ! ക്രിസ്തുവിനെ വിരോധികളായ യഹൂദന്മാർ ന്യായരഹിതമായി ഉപദ്രവിച്ചു. അക്രമം പ്രവർത്തിച്ചു കൊല്ലുവാൻ ഭാവിച്ചു. ക്രിസ്തു സാധുവും സത്യവാനും ആയിരുന്നതുകൊണ്ടു സത്യസ്വരൂപിയായ ദൈവം അവനെ മനുഷ്യനെക്കൊണ്ടു കൊല്ലിക്കാതെ ജീവനോടെ ഉയർത്തി അവനെ രക്ഷിച്ചു. തന്റെ മാഹാത്മ്യത്തെ സ്ഥാപിച്ചു എന്നും മറ്റും സാക്ഷീകരിക്കുന്നു. 'സർ വില്യം ജോൻസ്സ്' എഴുതിയ 'ഏഷ്യാടിക് റെവ്യൂ' എന്ന പുസ്തകവും ജാൺഡിവൻ പോർട്ടു സായ്പ് എഴുതിയ പുസ്തകവും നോക്കുക. നാല്, യോഹ 168ൽ പറയുന്നു: അവൻ വരുമ്പോൾ ലോകത്തെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തും' ഇതിൽ ബോധം വരുത്തും എന്നു കാണുന്ന പദം തെറ്റാകുന്നു. അറബിക്, പേർഷ്യൻ, ഹിന്ദുസ്ഥാനി ഈ ഭാഷാന്തരങ്ങളിൽ 'ബോധം വരുത്തും' എന്നു കാണുന്നില്ല. അതുപ്രകാരം തന്നെ 1821ൽ ഓക്‌സ്‌ഫോർഡിൽ അച്ചടിക്കപ്പെട്ട ഇംഗ്ലീഷ് ഭാഷാന്തരത്തിലും ഞലുൃീ്‌ല (റിപ്രൂവ്) എന്നു കാണുന്നു. അതിന്റെ അർത്ഥം ശാസിക്കും എന്നാകുന്നു. ബോധം വരുത്തും, ശാസിക്കും എന്നീ വാക്കുകളിൽ എത്ര വ്യത്യാസം ഉണ്ട്. മുഹമ്മദുനബിയുടെ ഉദ്യോഗം ശാസന ആയിരുന്നു എന്നാക്ഷേപിക്കുന്ന ക്രിസ്തീയർ എന്തു പറയുന്നു. പാപത്തെക്കുറിച്ചും മറ്റും ശാസിക്കും എന്നുപറയപ്പെട്ട ആശ്വാസപ്രദൻ മുഹമ്മദുനബിയല്ലാ എന്നു പറവാൻ ന്യായമുണ്ടോ, ക്രിസ്തു താൻ ശാസനക്കു യോഗ്യനല്ലായിരുന്നു. അവൻ അപ്പോസ്തലരുടെ പാദങ്ങളെ കഴുകിയവനും തമ്മിൽ തമ്മിൽ കഴുകുവാൻ കൽപ്പിച്ചവനും ആകുന്നു. യോഹ 13:12 മുതൽ 15 വരെ നോക്കുക. ഇങ്ങിനെ ഇരിക്കെ ക്രിസ്തുവിൽ ഉണ്ടായിരുന്ന ആത്മാവും കാലുകളെ കഴുകും എന്നല്ലാതെ ശാസിക്കുന്നത് എങ്ങനെ, തീപ്പൊരിയായി ഇറങ്ങിയതുകൊണ്ടു, കൊണ്ടുചുടുന്ന ശക്തി ഉണ്ടായിരുന്നതിനെ ശാസന എന്നു പറയാനൊ ഭാവം, അതു യോജിക്കുന്നതല്ല. ഇനി 'ബോധം വരുത്തും' എന്ന വാക്കിനെത്തന്നെ നാം എടുക്കുന്നതായാലും പാപം ഇന്നതു പുണ്യം ഇന്നത്, നീതിന്യായം ഇന്നത് എന്നു തിരിച്ചറിയിച്ച ഗുണവും മുഹമ്മദുനബിയിൽ തന്നെ ഇരിക്കുന്നു. ഈ ഗുണം ക്രിസ്തു തന്നിലും കാണന്നില്ല. എന്തുകൊണ്ടെന്നാൽ ബോധംവരുത്തി എന്നു വരുമ്പോൾ, പാപപുണ്യാദി കർമ്മങ്ങളിൽ പ്രമാണാനുസരണം അനുസരിച്ചു ആചരിച്ചവനുള്ള രക്ഷയും, അനുസരിക്കാത്തവനുള്ള ശിക്ഷയും ഇന്നിന്നപ്രകാരമാണെന്ന്, കർമ്മാദികൾക്കുള്ള വ്യത്യസ്തതപോലെ വ്യവസ്ഥപ്പെടുത്തി കല്പിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ കല്പിച്ചുവെച്ചതും നടത്തിവന്നതും മുഹമ്മദുനബി തന്നെ എന്നുള്ളത് നിരാക്ഷേപമാകുന്നു. ക്രിസ്തുവിന്റെ പുതുനിയമത്തിൽ ഈവക കല്പനകൾ ഉണ്ടോ? ഉണ്ടെങ്കിൽ കാണിക്കാം. കട്ടവനെന്തു ശിക്ഷ? ഒറ്റുകൊടുത്തവനെന്ത്? കളവുപറഞ്ഞവനെന്ത്? ഉദ്യോഗിപ്പിച്ചവനെന്ത്? മദ്യം വിറ്റവനെന്ത്? മദ്യപിച്ചവനെന്ത്? വാങ്ങിക്കൊടുത്തവനെന്ത്? കാട്ടിക്കൊടുത്തവനെന്ത്? അയൽക്കാരനെ വാക്കേറ്റം ചെയ്തവനെന്ത്? അവന്റെ വീട്ടിന് തീ കൊളുത്തിയവനെന്ത്? അവന്റെ ഭാര്യയെ വ്യഭിചരിച്ചവനെന്ത്? അവൻ പട്ടിണി ആണെന്നറിഞ്ഞുകൊണ്ട് ഉണ്ടവനെന്ത്? ഭാര്യ ഉള്ളവൻ വ്യഭിചരിച്ചാൽ എന്ത്? ഭാര്യ ഇല്ലാത്തവൻ വ്യഭിചരിച്ചാൽ എന്ത്? കിഴവൻ വ്യഭിചരിച്ചാൽ എന്ത്? യൗവ്വനക്കാരൻ വ്യഭിചരിച്ചാൽ എന്ത്? വഴിയിൽ മൂത്രമൊഴിച്ചാൽ എന്ത്? ഇങ്ങിനെയുള്ള പാപങ്ങൾക്ക് ഒത്ത ശിക്ഷകൾ ഇഹസംബന്ധമായതും പരസംബന്ധമായതും കാണട്ടെ. ഈ വക അറിവുകൾ അറിവില്ലാത്ത അന്യരിൽ ഉണ്ടാകുന്നത് കൂടാതെ, അറിവുള്ളവരായ സത്യക്രിസ്തീയരിൽ ഉണ്ടാകേണ്ട ആവശ്യം ഇല്ല. ക്രിസ്തീയരിൽ കാണുന്ന അവസ്ഥക്കു ബോധം വരുത്തും എന്ന പ്രയോഗം ആ ആത്മാവിൽ സംബന്ധിക്കാൻ ന്യായം ഇല്ലാതെ വരുന്നു. അപ്പോൾ ക്രിസ്തു പറഞ്ഞ 'പാർക്കലീത്തു' ഈ ആത്മാവല്ലെന്നു നിർണ്ണയം തന്നെ. ഈ നിലയിൽ ക്രിസ്തു വാഗ്ദത്തം ചെയ്തതു ആത്മാവിനെ കുറിച്ചാണെന്നും ആ ആത്മാവ് (പെന്തക്കോസ്ത്) എന്ന പെരുന്നാൾ ദിവസം അപ്പോസ്തലർ കൂടിയിരുന്ന സഭയിൽ തീപൊരികളെപ്പോലെ ഇറങ്ങി വാഗ്ദത്ത നിവൃത്തി ആയിരിക്കുന്നു എന്നും ക്രിസ്തീയജനം വാദിച്ചുവരുന്നതു അക്രമമാകുന്നു. ക്രിസ്തീയർ വാദിക്കുന്ന ആത്മാവിന്റെ ഇറക്കത്തെക്കുറിച്ചു ശോധന ചെയ്ത ഈ വാദത്തിൽ എത്രത്തോളം സത്യവും കാര്യവും ഉണ്ടെന്നു കാണിക്കാം. വായനക്കാരായ ക്രിസ്തീയർ മുതൽ എല്ലാവരും ഗൗനിക്കേണ്ടതാകുന്നു. (എ) പരിശുദ്ധാത്മാവു തീപൊരികളെപ്പോലെ ഇറങ്ങി അപ്പോസ്തലരിൽ ആവസിച്ചു എന്നു പറയുന്ന പ്രമാണം 'അപ്പോസ്തല നടപ്പും' അതു എഴുതിയവൻ 'ലൂക്ക' എന്നവനും ആകുന്നു. ഇവൻ അന്ത്യോക്യാ രാജ്യത്തിൽ ഒരു നാട്ടുവൈദ്യൻ ആയിരുന്നു. ഇവൻ ക്രിസ്തുവിനെ കണ്ടവനും ക്രിസ്തുവിന്റെ കാലം ക്രിസ്ത്യാനി ആയവനും അല്ലാ, ഇവൻ ക്രിസ്തുവിന്റെ ജീവിതകാലത്തു പരമവിരോധിയായി നടന്നവനും ക്രിസ്തുവിന്റെ ഉപദേശം കേൾക്കാത്തവനും ആയ സൗൾ എന്ന പോളിന്റെ ശിഷ്യനാകുന്നു. ഗുരുവും ശിഷ്യനുമായ ഇവർ രണ്ടും തീപ്പൊരികൾ ഇറങ്ങി എന്നു പറയുന്ന രാജ്യത്തും, സമയത്തും, സംഘത്തിലും ഉണ്ടായി തീപൊരികളെ കണ്ടവരോ, പൊരികളായ ആത്മാവിനെ ഏറ്റു ശക്തി ലഭിച്ചവരോ അല്ല. ആ കാലത്തു ഇവർ ഇരുവരും ക്രിസ്ത്യാനികൾ ആയിട്ടുതന്നെ ഇല്ലാത്തതുകൊണ്ടും, ഈ ലൂക്ക എഴുതിയ ലേഖനവും അപ്പോസ്തല നടപ്പും ക്രിസ്തീയർ വാദിക്കുംപ്രകാരം പരിശുദ്ധാത്മാവിന്റെ ഉപദേശംകൊണ്ടോ സഹായംകൊണ്ടോ എഴുതി എന്നു വിചാരിപ്പാനും ന്യായം ഇല്ല എന്നു മാത്രമല്ല താൻ പൊതുവാക്കു കേട്ടു എഴുതിയതാകുന്നു എന്നു തന്റെ ലേഖനത്തിൽ സമ്മതിച്ചും കാണുന്നു. (ബി) ഈ ആത്മാവു ഇറങ്ങിയത് പെന്തകോസ്തു എന്ന പെരുന്നാൾ ദിവസം ആയിരുന്നു എന്നു പറയുന്നു. ഈ പെരുന്നാൾ ക്രിസ്തു കരേറിയ പത്താംദവസമാണ്. ഇപ്പോൾ ക്രിസ്തീയരുടെ കയ്യിലുള്ള പുസ്തകങ്ങൾ (പുതുനിയമലേഖനങ്ങൾ) ആ പെരുന്നാൾ കഴിഞ്ഞു 35 സംവത്സരത്തിനുശേഷം എഴുതപ്പെട്ടതും ആത്മാവിറങ്ങി എന്നു പറയുന്ന സ്ഥല്തതും സംഘത്തിലും ഉണ്ടായിരുന്ന മത്തായി, യോഹന്നാൻ, യാക്കോബ്, പത്രോസ്, യഹൂദ എന്നീ അപ്പോസ്തലർ എഴുതിയതും ആകുന്നു. മറ്റൊരു ആശ്വാസപ്രദനെതരും എന്നു ക്രിസ്തു പറഞ്ഞതായി സാക്ഷീകരിക്കുന്ന ഈ യോഹന്നാൻ താനും ആ സംഘത്തിൽ ഇരുന്നു ആത്മാവിനെ വഹിച്ചവനാണെന്നു കാണുന്നു. പുതുനിയമലേഖനങ്ങളെല്ലാം ആ ഇറങ്ങിയ ആത്മാവിന്റെ ഉപദേശംകൊണ്ടു എഴുതപ്പെട്ടതാണെന്ന് വിശ്വസിക്കേണ്ടതിലേക്ക് ക്രിസ്തീയർ നിർബന്ധിച്ചും വരുന്നു. മേൽ വിവരിച്ചപ്രകാരം ഇറങ്ങിയ ആത്മാവിന്റെ ഉപദേശം ഏറ്റവരായ അപ്പോസ്തലർ 35, 65, 95 സംവത്സരങ്ങൾക്കുശേഷം എഴുതിയ തങ്ങളുടെ ലേഖനങ്ങളിൽ ഈ ഇറക്കത്തെ പ്രസ്താവിച്ചുകാണുന്നില്ല. അങ്ങിനെ ഇറങ്ങിയിരുന്നു എങ്കിൽ തങ്ങൾക്കു പ്രത്യേക ശക്തി ലഭിച്ചതും ക്രിസ്തുവിന്റെ വാഗ്ദത്തം നിവൃത്തി ആയതും ആയ ഈ മുഖ്യസംഭവത്തെ എഴുതാതിരിപ്പാനും ഈ സംഭവം നടന്നു 90 സംവത്സരത്തിനുശേഷം തന്റെ 'ഗോസ്പൽ' (സുവിശേഷം) എഴുതിയ യോഹന്നാൻ തന്റെ ലേഖനത്തിൽ 'തരും' എന്നു ഭവ്യാർത്ഥമായി പറയാനും കാരണം ഇല്ല. ഈ ആക്ഷേപത്തിനു, 'അതു ക്രിസ്തുവിന്റെ മൊഴിയാകുന്നു. അതിനെ മാറ്റുവാൻ അർഹതയില്ലാത്തതിനാൽ മാറ്റാത്തതാണ്' എന്നുള്ള ന്യായം പറയാൻ ക്രിസ്തീയർ മുതിരും. എന്നാൽ ക്രിസ്തു കഴുവേറിയതിൽ പിന്നെ കണ്ടതായ പല സംഗതികൾ പുതുനിയമത്തിൽ എഴുതിയതാണെന്നും ക്രിസ്തു കഴുവേറി മൂന്നാംദിവസം ജീവിച്ചുയർത്തപ്പെടും എന്നു പറഞ്ഞപ്രകാരം ജീവിച്ചുയർത്തപ്പെട്ട ചില സ്ത്രീകൾ കണ്ടു എന്നും മറ്റും പറഞ്ഞുകാണുന്നതുപോലെ 'മറ്റൊരു ആശ്വാസപ്രദനം തരും' എന്നു വാഗ്ദാനംചെയ്ത പ്രകാരം തന്നു ഞങ്ങളിൽ ഇറങ്ങി ആവാസിക്കുന്നു എന്നു പറയാൻ ന്യായം ഉണ്ടായിരുന്നു എന്നും കാണുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് ഇറങ്ങി എന്നു പറയുന്ന സംഭവം ഉണ്ടായിട്ടില്ല എന്നോ, അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ ആ ഇറങ്ങിക്കണ്ട തീപൊരികൾ ആ വാഗ്ദത്തനിവൃത്തി ആണെന്നു അതിനെ ഏറ്റവരായ അപ്പോസ്തലർ ആരും, ഈ യോഹന്നാൻ താനും അഭിപ്രായപ്പെട്ടിട്ടില്ലാ എന്നും സ്പഷ്ടമാകുന്നു. ഗാഡ്ഫ്രീഹെഗൻസു സായ്പ് തന്റെ 'അപോലജി' 163ാം വകുപ്പിൽ പറയുന്നു: 'പല പല ഭാഷകളും സംസാരിക്കാൻ കാരണമായി എന്നു പറയുന്ന തീപൊരികൾ 'തരും' എന്നു പറയപ്പെട്ട ആശ്വാസപ്രദൻ ആയിരുന്നു എന്നു വേദപുസ്തകങ്ങളിൽ ഒരേടത്തും എഴുതികാണുന്നില്ല. വിശേഷിച്ചും അപ്പോസ്തല കാലത്തിനുശേഷവും ക്രിസ്തീയവിദ്വാൻമാർ മുതൽ പൊതുക്രിസ്തീയർവരെ, ക്രിസ്തുവിന്റെ വാഗ്ദത്തപ്രകാരം വരാനിരിക്കുന്ന ആശ്വാസപ്രദനെ കാത്തുവന്നിരുന്നു. ക്രിസ്താബ്ദം 170ൽ 'മോട്ടാൻസ്' എന്നു പേരായവൻ ക്രിസ്തുവിനാൽ പറയപ്പെട്ട് ആശ്വാസപ്രദൻ താൻ ആണെന്നു പ്രസിദ്ധം ചെയ്തു 'പ്രൊഗ്യായിലും' ചെറിയ ഏഷ്യായിലും ഉള്ള ക്രിസ്തീയർ വിശ്വസിച്ചു കൈകൊൾകയും ചെയ്തു. ഇങ്ങിനെ പലരും പല കാലങ്ങളിൽ ഉണ്ടായിരുന്നു. 1870ൽ അച്ചടിച്ച ഹിന്ദുസ്ഥാനി സഭാചരിത്രം 205ാം ഭാഗവും 'സിക്കന്തർപ്രെജർ' എന്ന ആൾ രചിച്ചതും 'ലൂയിസ്ഡിക്കാസാ ടെയ്‌ലർ' എന്നയാൾ ഭാഷപ്പെടുത്തി 1820ാം ആണ്ടിൽ കൽക്കത്തായിൽ അച്ചടിപ്പിച്ചതും ആയ പുസ്തകം രണ്ടാംഖണ്ഡം രണ്ടാംഭാഗവും നോക്കുക. ആറാം നൂറ്റാണ്ടിലും ഒരുവൻ ഈ വാദം നടത്തി. മേൽകാണിച്ച തീപൊരികൾ വാഗ്ദത്തനിവൃത്തി ആയ ആശ്വാസപ്രദൻ ആയിരുന്നെങ്കിൽ, കൂടി കണ്ടവരും ഏറ്റവരും ആയ അപ്പോസ്തലർ തീരുമാനിക്കുമായിരുന്നുതും; തീരുമാനിച്ചിരുന്നു എങ്കിൽ പ്രസ്താവത്തിൽ വരത്തക്കതും ആകുന്നു. അങ്ങിനെയുള്ള തീരുമാനമോ പ്രസ്താവമോ ഉണ്ടായിരുന്നു എങ്കിൽ അതിൽപിന്നെ ക്രിസ്തീയരിൽതന്നെ ആശ്വാസപ്രദനാണെന്നു വാദിക്കുന്നവനും വിശ്വസിക്കുന്നവരും ഉണ്ടായികാണ്മാൻ ന്യായം ഇല്ല. (സി) മുൻപറഞ്ഞ തീപൊരികളെക്കുറിച്ചു സാക്ഷീകരിക്കുന്നവനായ 'ലൂക്ക്' തന്റെ സാക്ഷ്യത്തെ ബലപ്പെടുത്താനായിട്ടു ആദിമുതൽ കണ്ട സാക്ഷിക്കാരും, വചനത്തിന്റെ ശുശ്രൂഷക്കാരും ആയിട്ടുള്ളവർ ഞങ്ങളെ ഗ്രഹിപ്പിച്ച പ്രകാരം എഴുതി, എന്നുപറയുന്നു. ഈ വാക്കും വിശ്വസിക്കത്തക്കതല്ല. എന്തുകൊണ്ടെന്നാൽ ആദിമുതൽക്കുകണ്ട സാക്ഷിക്കാരായ അപ്പോസ്തലർ ആരും ഈ സംഗതിയെക്കുറിച്ചു സാക്ഷീകരിച്ചിട്ടില്ല. 'മറ്റൊരു ആശ്വാസപ്രദനെ തരും' എന്ന വചനത്തിൽ ശുശ്രൂഷക്കാരനും ഈ അപ്പോസ്തലനടപ്പു എഴുതപ്പെട്ട 90 സംവൽസരത്തിനു ശേഷം തന്റെ ഗോസ്പൽ എഴുതിയവനും ആയ യോഹന്നാനും ലൂക്കിന്റെ ഗുരുവായ പോൾതാനും തങ്ങളുടെ ലേഖനങ്ങളിൽ എഴുതിയിട്ടില്ല. ആദിമുതൽ കണ്ട സാക്ഷികളായ അപ്പോസ്തലരോ, മുഖ്യ അപ്പോസ്തലൻ എന്നും വചനത്തിന്റെ ശുശ്രൂഷക്കാരൻ എന്നും എണ്ണപ്പെടുന്ന പൗലോസോ കണ്ടതും അറിഞ്ഞതുമായ സംഗതികളെ മനഃപൂർവ്വം എഴുതാതെ വിട്ടൊഴിച്ചു എന്നു പറയുന്നതിൽ ക്രിസ്തീയർ ദ്വേഷിക്കുകയും ചെയ്യുന്നു. കർത്താവായി കഴുവേറിയ ക്രിസ്തുവിന്റെ വാഗ്ദത്തനിവൃത്തിയും തങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രത്യേകശക്തിയും ആയ ഈ മുഖ്യ സംഗതിയെ അവർ മനഃപൂർവ്വം മറച്ചുവെച്ചു. ക്രിസ്തുവിന്റെ പ്രത്യേകമായ ഒരു മാഹാത്മ്യത്തെ അവർ ഇല്ലായ്മ ചെയ്തു എന്നു വിധിക്കാമെങ്കിൽ ഈ ലൂക്കിന്റെ വാക്കിനെ പ്രബലപ്പെടുത്താം. അല്ലെങ്കിൽ അവർ എഴുതാത്ത സംഗതിയെ അവർ ഗ്രഹിപ്പിച്ചു എന്നു പറയുന്നതു അശുദ്ധവചനം തന്നെ. ഈ ലൂക്കു വിശ്വാസയോഗ്യനായ സാക്ഷിയോ എന്ന ചോദ്യത്തിനു സമാധാനം പറയണമെന്നു ഈ തിരുവനന്തപുരത്തുള്ള റവറന്റ് മോസസ് അവർകളോടും മറ്റെല്ലാ ഉപദേശികളോടും കൂടെ ഈ മനുഷ്യനോടും ആവശ്യപ്പെട്ടതിൽ ബഹുധൈര്യത്തിൽ ആവാം എന്നു സമ്മതിച്ചു പിരിഞ്ഞതിൽ പിന്നെ, ഇപ്പോൾ മാത്രം ഒരു മുടന്തസംഗതി അഞ്ചാം ചോദ്യത്തിനവസാനം കാണിച്ചിരിക്കുന്നു. അതിനുള്ള സമാധാനം അവിടെതന്നെ കൊടുക്കുന്നു. (ഡി) ലൂക്കു പറയുംപ്രകാരം പരിശുദ്ധാത്മാവു തീപ്പൊരികളായി അപ്പോസ്തലരിൽ ഇറങ്ങേണ്ട ആവശ്യം ഉണ്ടോ എന്നും ആലോചിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാൽ അനാവശ്യങ്ങളെ ചെയ്യുന്നവൻ മൂഢനെന്നു മനുഷ്യരാൽ വിധിക്കപ്പെടുന്നു. യോഹ 2022ൽ കാണുന്ന 'ഇതു പറഞ്ഞിട്ടു അവൻ (ക്രിസ്തു) അവരുടെമേൽ ഊതി അവരോടു (ശിഷ്യരോടു) പരിശുദ്ധാത്മാവിനെ കൈകൊൾവിൻ എന്നു പറഞ്ഞു', മത്തായി 1920ൽ ഇങ്ങിനെ കാണുന്നു. 'എന്തുകൊണ്ടെന്നാൽ പറയുന്നതു നിങ്ങൾ അല്ലാ, നിങ്ങളുടെ പിതാവിന്റെ ആത്മാവത്രെ നിങ്ങൾ പറയുന്നത്' ഈ വചനങ്ങളെക്കൊണ്ടു ക്രിസ്തു തന്റെ കരേറ്റത്തിനു മുമ്പുതന്നെ അപ്പോസ്തലർക്കു പരിശുദ്ധാത്മാവിനെ കൊടുത്തിരിക്കുന്നു എന്നും, അതു അവരിൽ ഉണ്ടായിരുന്നു എന്നും കാണുന്നു. ഇങ്ങിനെ ഇരിക്കെ പിന്നെ ഒരു പരിശുദ്ധാത്മാവിനെ കൊടുപ്പാൻ ആവശ്യം ഇല്ല. ഉണ്ടെങ്കിൽ ഈ കൊടുത്ത ആത്മാവ് ഏതാകുന്നു. പിന്നെ വന്നത് ഏത്? അവതമ്മിൽ വ്യത്യാസം എന്ത്? ക്രിസ്തീയവിശ്വാസപ്രകാരം പരിശുദ്ധാത്മാക്കൾ എത്രയുണ്ട്? ക്രിസ്തവിൽ ഉണ്ടായിരുന്നത് ഏത്? ഒന്നുതന്നെയുള്ളു എങ്കിൽ ക്രിസ്തു അപ്പോസ്തലർക്കു കൊടുത്ത അവസ്ഥക്കു, പിന്നെ ക്രിസ്തുവിൽ ഉണ്ടാകുന്നത് എങ്ങിനെ? ഏക ആത്മാവിനെ 12 ശിഷ്യന്മാരിൽ എങ്ങിനെ ഭാഗിച്ചു? ആ ഭാഗത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായോ? പത്രോസ്സ്, യഹൂദ ഇവർക്കു എത്ര കൊടുത്തു? പരിശുദ്ധാത്മാവു കൊടുക്കപ്പെട്ടതു അപ്പോസ്തലരിൽ വിശ്വാസസ്ഥാപിതം ഉണ്ടായതിൽ പിമ്പോ മുമ്പോ? പിമ്പാണെങ്കിൽ ആവശ്യം എന്ത്? മുമ്പാണെങ്കിൽ ന്യായം എന്ത്? ഈ ആക്ഷേപങ്ങൾക്കു സമാധാനം പറയേണ്ടിയിരിക്കുന്നു. എന്നാൽ ക്രിസ്തുവിനാൽ കൊടുക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു അപ്പോസ്തലർ ഉപദേശിച്ചുവന്ന ഉപദേശത്തിന്റെ ശക്തിയും പ്രതാപവും കെട്ടുപോയതിൽ പിന്നെ ആ സ്ഥാനത്തു ഒരു പരിശുദ്ധാത്മാവിന്റെ വരവ് ആവശ്യമായി കാണുന്നു. ഈ ആവശ്യപ്രകാരം ആറാം നൂറ്റാണ്ടിൽ അവതാരംകൊണ്ടതും ആസ്ഥാനങ്ങളും യറൂശലേം മുതലായ ദേശങ്ങളും കൈവശപ്പെടുത്തിയതും മുഹമ്മദുനബി തന്നെ. ഈ സംഗതികളിൽ ആലോചിക്കുമ്പോൾ ക്രിസ്തു ചൂണ്ടിപറഞ്ഞ ആശ്വാസപ്രദനായ മുഹമ്മദുനബി അവതരിക്കുംകാലം, അവരിൽ ക്രിസ്തീയർ വിശ്വസിച്ചു രക്ഷപ്രാപിക്കാതെ ഇരിപ്പാനായിട്ടു മനഃപൂർവ്വം ഒരു അലട്ടു എഴുതിയതോ എഴുതിച്ചതോ ആയിരിക്കുമെന്നു വിചാരിക്കാതിരിപ്പാൻ യാതൊരു ന്യായവും കാണുന്നില്ല. ക്രിസ്തുവിനു ശേഷം വേദം ചീത്തപ്പെടുത്തി എന്നു നാം കഠോരകുഠാരത്തിൽ എഴുതിയതിനെ എതിർത്തു (ചീത്തപ്പെടുത്തിയ സംഗതികൾ വിവരിച്ചിട്ടില്ല) എന്നു റവറന്റ് പ്രോണ്മായർ 'കേരളോപകാരി' എന്ന പത്രത്തിൽ ആക്ഷേപിച്ചിരിക്കുന്നു. ആ വക സംഗതികൾ അനേകമുള്ളതിൽ ഒന്നു ഇതുതന്നെ എന്നു അറിയിക്കുന്നു. ഇനി നമ്മുടെ സ്‌നേഹിതൻ അങ്ങുന്നും ഇങ്ങുന്നും പെറുക്കി എടുത്തു താൻ ഒരു ഊറ്റനും കൂറ്റനും ആകുന്നു എന്നു കാണിക്കുന്നതായ ആക്ഷേപങ്ങൾക്കുള്ള സമാധാനം പറയട്ടെ. ഈ ആക്ഷേപങ്ങൾക്കു അനേകം സമാധാനങ്ങൾ ഉണ്ടെങ്കിലും നാം പ്രയാണത്തിൽ ആകയാൽ പുസ്തകങ്ങൾ മുഴുവനും കൈവശം ഇല്ല. എന്നു മാത്രമല്ല യഹൂദർ ക്രിസ്തുവിന്റെമേൽ അന്യായം നിലവിളികൂട്ടിയതുപോലെ നമ്മുടെ പ്രസംഗഹേതുവായി ഇവിടത്തെ ക്രിസ്തീയർ നമ്മുടെമേൽ കള്ള അന്യായങ്ങൾ കൊടുത്തും നിലവിളികൂട്ടിയും ഇരിക്കുന്നു. ആ വക അന്യായങ്ങൾ വിചാരണയിലും ആണ്. അതുകൊണ്ട് ബുദ്ധിക്കു സാവകാശം ഇല്ലാതേയും ഇരിക്കുന്നു. ഈ സന്ദർഭത്തിൽ തല്ക്കാലം തോന്നുന്ന സംഗതികളെ ധൃതിയിൽ എഴുതുന്നു. ഇതുതന്നെ ക്രിസ്തീയർക്കു നിർഭരവും മറ്റവർക്കു ബോധ്യകരവും ആയി ഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഒന്നാം ആക്ഷേപം (എ) യോഹ 1416, 17 യേശുക്രിസ്തു പാർക്കലീത്തയെ സംബന്ധിച്ചു താൻ ഒരു മനുഷ്യനല്ല, പിന്നെയോ സത്യാത്മാവായ പരിശുദ്ധാത്മാവു തന്നെ എന്നു ഏറ്റവും സ്പഷ്ടമായി കാണിച്ചിരിക്കുന്നു. ഈ നാമങ്ങൾ മുഹമ്മദുനബിക്കു ഒരുവിധത്തിലും ചേർച്ചയുള്ളതായി കാണുന്നില്ല. എന്തെന്നാൽ മുഹമ്മദുനബി ഒരു വെറും മനുഷ്യനായിരുന്നു. ഖുർആനിൽ ആകട്ടെ ഹെയിദീസ് എന്ന പാരമ്പര്യങ്ങളിൽ ആകട്ടെ ഒരിക്കലും ആത്മാവെന്നു വിളിച്ചിട്ടില്ല. നബി എന്നും ഉപദേശി എന്നും മാത്രമെ പറഞ്ഞിട്ടുള്ളൂ. സമാധാനം കളവ്-പാർക്കലീത്തമനുഷ്യൻ അല്ലാ എന്നു ക്രിസ്തു ഒരിടത്തും പറഞ്ഞിട്ടില്ല. (2) സത്യാത്മാവായ പരിശുദ്ധാത്മാവ് എന്നും പറഞ്ഞിട്ടില്ല. ഇതുകൾ രണ്ടും മനഃപൂർവ്വം ചേർത്ത കളവുകളാകുന്നു. ധാർഷ്ട്യം:- ഖുർആനെ മനുഷ്യൻ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല എന്നുള്ള സംഗതി ഇതിനുമുമ്പിൽ വിവരിച്ചിരിക്കുന്നു. പിന്നെ 'ഹെയിദീസ്' എന്ന ഒരു പ്രയോഗം കാണുന്നു. ഇതു എന്തായിരിക്കും എന്നു ആലോചിച്ചതിൽ, ഈ മനുഷ്യന്റെ കൂട്ടാളിയായ ഒരു 'മേട്ടി' പ്രസംഗിക്കാൻ അരങ്ങത്തു വന്നു. 'ചർപുർ' എന്ന വേദത്തിൽ പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ ഇതെന്തൊരു വേദം എന്നു സൂക്ഷിച്ചതിൽ 'സബൂർ' എന്ന പുസ്തകത്തിനു പിടിപെട്ട ശനിയായി കണ്ടു. അതുപ്രകാരം ഹദീസ് എന്ന വചനത്തെ പറയുന്നു എന്നറിഞ്ഞു. ഇതും അറബിഭാഷയിൽ ആണ്. ഈ മനുഷ്യൻ അതു ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ല. അബദ്ധം- ഈ മനുഷ്യൻ പറയുന്നതുപോലെ 'സത്യാത്മാവായ പരിശുദ്ധാത്മാവ്' എന്നുകാണുന്നതായാൽ അതു മഹാദുർഘടമായിരിക്കും. എന്തുകൊണ്ടെന്നാൽ 'സത്യത്മാവായ പരിശുദ്ധാത്മാവ്' എന്നു വരുമ്പോൾ അസത്യാത്മാവായ പരിശുദ്ധാത്മാവും ഉണ്ടെന്നു വരുന്നു. അസത്യമായത് പരിശുദ്ധമാവാൻ പാടില്ല. പക്ഷെ കളവുപറയുവാൻ അനുവദിച്ചതും വ്യഭിചാരചരിത്രങ്ങളെ വിവരിച്ചതും ആയ ലേഖനങ്ങളെ സത്യവേദം ശുദ്ധവേദം എന്നുപറയുന്നവർ അസത്യാത്മാവിനെയും പരിശുദ്ധാത്മാവു എന്നു പറയുമായിരിക്കും. 1 'എന്നാൽ എഴുതിക്കാണുന്നത് സത്യാത്മാവായ ആശ്വാസപ്രദൻ എന്നാകുന്നു. ഈ പ്രയോഗവും പൂർവ്വീകത്തിൽ ഇല്ലാത്തതാകുന്നു. യോഹ 4:25ൽ ക്രിസ്തു എന്നു പറയപ്പെടുന്ന മശീഹാ എന്നു ചേർത്തി എഴുതിയിരിക്കുന്നപോലെ, ആശ്വാസപ്രദൻ എന്ന നാമത്തിനുമുമ്പിൽ സത്യാത്മാവായ എന്നു ചേർത്തതാകുന്നു. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടില്ല. 2. ക്രിസ്തീയർ വിശ്വസിച്ചും വാദിച്ചും വരുന്നതുപോലെ, സത്യാത്മാവ് അല്ലെങ്കിൽ ആശ്വാസപ്രദൻ പരിശുദ്ധാത്മാവ് ആവാൻ ന്യായവുമില്ല; എന്തുകൊണ്ടെന്നാൽ ഈ ആശ്വാസപ്രദനെക്കുറിച്ച് യോഹ 16:13ൽ പറയുന്നു, 'അവൻ തന്റെ സ്വന്തമായിട്ട് പറയാതെ താൻ ഏതുകാര്യങ്ങളെ കേൾക്കുന്നുവോ അവയെമാത്രം പറയും.' ഈ വാക്കുകൊണ്ടു വരുവാനിരിക്കുന്ന ആശ്വാസപ്രദൻ കേട്ടുപറയുന്നവനാണെന്നു കാണുന്നു. ക്രിസ്തീയവിശ്വാസപ്രകാരം പരിശുദ്ധാത്മാവു ദൈവത്തിൽ ഉള്ളതും ദൈവം താനും ആകുന്നു. ദൈവത്തിലും ദൈവം താനുമായിരിക്കുന്ന പരിശുദ്ധാത്മാവ് ആരിൽനിന്നു കേൾക്കുന്നു. ദൈവത്തിൽ നിന്നു എന്നു വരുത്തുമ്പോൾ ക്രിസ്തീയ വിശ്വാസം പിഴക്കുന്നു. വിശ്വാസത്തെ സ്ഥാപിക്കുമ്പോൾ കേട്ടുപറയുന്നതു പരിശുദ്ധാത്മാവ് അല്ലാ എന്നു വരുന്നു. എന്നാൽ ലോകസ്വഭാവത്തെയും സമ്പ്രദായങ്ങളെയും നോക്കുന്നതിൽ ദൈവത്താൽ അല്ലെങ്കിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യരിൽ ദർശനം ഉണ്ടാകുന്നതും, ആ മനുഷ്യർ തങ്ങൾ കേട്ടതുകളെ മനുഷ്യനെ അറിയിക്കുന്നതും സഹജമായിരിക്കുന്നു. അതുകൊണ്ട് കേൾക്കുന്നവയെ മാത്രം പറയും എന്ന വാക്ക് മനുഷ്യനിൽ അല്ലാതെ പരിശുദ്ധാത്മാവിൽ ഒരിക്കലും സംബന്ധിക്കുന്നതല്ലാ. അതുപ്രകാരം തന്ന മുഹമ്മദുനബി സ്വന്തത്തിൽനിന്ന് ഒന്നും പറയാതെ തനിക്കുണ്ടാകുന്ന ദർശനങ്ങളെ മാത്രം പറഞ്ഞിരിക്കുന്നു. അതാകുന്നു ഖുർആൻ എന്നു പറയപ്പെടുന്നത് ക്രിസ്തീയപ്രമാണം ഇത്ര ശുദ്ധമല്ല. അതിൽ മനുഷ്യവചനം കലർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന് ഏതാനും കാണിക്കാം. ഒന്നാം യോഹ 57, യോഹ 2124, 25 യോഹ 20, 30, ലൂക്കു 11,2 നോക്കുക. (3) 'സത്യാത്മാവായ ആശ്വാസപ്രദൻ' എന്ന ഈ വാക്കുകൊണ്ടുതന്നെ ആശ്വാസപ്രദൻ ഒരു മനുഷ്യനാണെന്നു തെളിയുന്നു. എങ്ങിനെ എന്നാൽ 'സത്യാത്മാവു' എന്നു പ്രത്യേകം ദീർഘദർശിമാരിൽ പ്രയോഗിച്ചു കാണുന്നു. ഒന്നാം യോഹ 41, നിങ്ങൾ ഓരോരെ ആത്മാവിനെ വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നു ആകുന്നുവോ എന്നു ശോധനചെയ്‌വിൻ. ടി. 6ൽ ഇതിനാൽ സത്യത്തിന്റെ ആത്മാവിനേയും വഞ്ചനയുടെ ആത്മാവിനേയും അറിയുന്നു. ഈ വചനങ്ങളാൽ സത്യാത്മാക്കൾ എന്നു ദീർഘദർശിമാരെ പറയുന്നു എന്നും, അതുപ്രകാരംതന്നെ യോഹന്നാൻ, വരുവാനിരിക്കുന്ന ആശ്വാസപ്രദനും മനുഷ്യനായ ദീർഘദർശി ആകുന്നു; എന്നു കാണിപ്പാനായിട്ടു സത്യാത്മാവായ ആശ്വാസപ്രദൻ എന്നു പറഞ്ഞു എന്നും സ്പഷ്ടം തെളിയുന്നു. 4. മുഹമ്മദുനബി ഒരു വെറും മനുഷ്യൻ ആയിരുന്നു എന്നു ഈ മനുഷ്യൻ പറഞ്ഞതു അധികപ്രസംഗം ആകുന്നു. എന്തുകൊണ്ടെന്നാൽ വെറും മനുഷ്യനല്ലാ. ദൈവപുത്രനോ ദൈവമോ ആകുന്നു എന്നു വാദിക്കുന്ന ഹീനബുദ്ധി മുസ്‌ലിംകളിൽ ആർക്കും ഇല്ല. ക്രിസ്തുവിനെപ്പോലെ മുഹമ്മദുനബിയും ഒരു ശുദ്ധമനുഷ്യൻ തന്നെ. പക്ഷെ (1) ക്രിസ്തു അച്ഛൻ ഇല്ലാത്ത അപവാദത്തിൽപെട്ടു. ഈ അപവാദം മുഹമ്മദുനബിയിൽ ഉണ്ടായിട്ടില്ല. (2) ക്രിസ്തു 30 വയസ്സുള്ളവനായപ്പോൾ യോഹന്നാനെക്കൊണ്ടു ദൈവം ശുദ്ധീകരിച്ചതിൽ പിന്നെ പരിശുദ്ധാത്മാവിനെ ഇറക്കിക്കൊടുത്തു. മുഹമ്മദുനബിക്കു 40 വയസ്സു തികഞ്ഞതിൽപിന്നെ സ്വതെ ശുദ്ധിമാൻ ആയിരുന്നതുകൊണ്ട് മനുഷ്യാശ്രയം കൂടാതെ പരിശുദ്ധാത്മാവിനെ ഇറക്കിക്കൊടുത്തു. (3) ക്രിസ്തു ജീവകാലം എല്ലാം മഹാവ്യസനത്തിലും താപത്തിലും കഴിച്ചു അവസാനം യഹൂദരാൽ ഉപദ്രവങ്ങൾ ഏറ്റും മറ്റുമായി നിലവിളിച്ചും ആർത്തിച്ചും അപേക്ഷിച്ചും കൊണ്ടു കഴുവേറി മരിച്ചു. മുഹമ്മദുനബിയോ ദൈവപ്രസാദംകൊണ്ടു പരലോകത്തെന്നപോലെ ഇഹത്തിലും ജയിച്ചുഹിതം മുഴുവൻ സാധിപ്പിച്ചും, മരണത്തിലും അപവാദംകൂടാതെ ദീനത്താൽ സ്വന്തം വീട്ടിൽകിടന്നു മരിച്ചു. (5) മുഹമ്മദുനബിയെ ആത്മാവു എന്ന് ഖുർആനിലൊ മറ്റൊ വിളിച്ചിട്ടില്ല എന്നും ഈ ധാർഷ്ട്യൻ പറയുന്നു. ഇതും അഹങ്കാരവചനം അല്ലാ എന്നു എങ്ങിനെ പറയും. ഖുർആനിൽ ഇല്ലാ എന്നു ഈ മനുഷ്യൻ പറഞ്ഞപ്രമാണം എന്ത്? 'സേൽ' എന്നവന്റെ ഖുർആൻ ഭാഷാന്തരം ശരിയാണെങ്കിൽ അതിലും കാണാവുന്നതാണ്. അഥവാ അതിൽ കാണുന്നില്ലാ എങ്കിൽ സാക്ഷാൽ ഖുർആനിൽ ഇല്ലാ എന്നു എങ്ങിനെ തീരുമാനിക്കുന്നു. ആ 'സേൽ' ഈ വാദിയുടെ ജ്യേഷ്ടനല്ലോ. ഖുർആനിൽ ഉള്ളതിനെ നാം ഈ മനുഷ്യനെ എങ്ങിനെ കാണിക്കും. കാണ്മാൻ കണ്ണില്ലല്ലോ. എന്നാൽ ഈ മനുഷ്യൻ കാണത്തക്കതും വിശ്വസിക്കത്തക്കതും ആയ തെളിവുതന്നെ കൊടുക്കുന്നു. പല പുസ്തകങ്ങൾ എഴുതിയവനും വിദ്വാൻ എന്ന ശ്രുതിപ്രാപിച്ചവനും ആയ 'ബാബുരാമചന്ദ്ര' എന്ന ക്രിസ്ത്യാനി 1870ൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ ഖുർആൻ മാഹാത്മ്യം എന്ന അർത്ഥമായ 'ഇഅജാജെഖുർആൻ' എന്ന ഹിന്ദുസ്ഥാനി പുസ്തകത്തിന്റെ 47ാം ഭാഗത്തിൽ എഴുതുകയുണ്ടായി 'മുഹമ്മദുനബിയുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി അവരെ അഭ്യസിപ്പിച്ചിരുന്നു. അവർ ദൈവത്താൽ അയക്കപ്പട്ട (നബി) മദ്ധ്യസ്ഥനാകുന്നു.' പിന്നെ 163ാം ഭാഗത്തിൽ പറയുന്നു. 'മുഹമ്മദു നബിയുടെ മാർവ്വിടത്തിൽ പരിശുദ്ധാത്മാവു ചലനം ചെയ്തിരുന്നു. ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്നു ക്രിസ്തീയർ വിശ്വസിക്കുന്നതുപോലെ തന്നെ മുഹമ്മദുനബിയിലും ഇറങ്ങിവസിച്ചിരുന്നു എന്നു മേൽകാണിച്ച ക്രിസ്തീയതെളിവുകൾകൊണ്ടുതന്നെ തെളിയുന്നു. വീണ്ടും ഗിബ്ബൺ സായ്പ, ഗാഡ്ഫ്രീഹെഗൻസ് സായ്പ് ജാൺ ഡിവൻപോട്ട് സായ്പ് മുതലായ വിദ്വാന്മാരുടെ ലേഖനങ്ങളും സാക്ഷിയാകുന്നു. ആത്മാവെന്നു മുഹമ്മദുനബിയെ വിളിച്ചിട്ടില്ലാ എന്നു പറയുന്ന ഈ മനുഷ്യൻ മുഹമ്മദുനബിയിൽ ആത്മാവ് ഇല്ലായിരുന്നു എന്നും പറയുമായിരിക്കാം. ഈ വാക്കിനു എത്രത്തോളം പ്രാബല്യത ഉണ്ടാകുമോ അത്രത്തോളം തന്നെ ആ വാക്കിനും ഉണ്ടെന്നു വിചാരിക്കേണ്ടതാകുന്നു. 6. മുഹമ്മദു നബി താൻ ഒരു നബിയാണെന്നും ഉപദേശിപ്പാനത്രെ തന്നെ അയച്ചിരിക്കുന്നു എന്നും പറഞ്ഞതായി ഈ മനുഷ്യൻ പറയുന്നു. അതെ നബി എന്നുതന്നെ പറഞ്ഞു. നബി എന്ന പദത്തിനു സത്യാത്മാവു എന്നും അർത്ഥം ഉണ്ട്. ഇതുപ്രകാരം തന്നെ ക്രിസ്തുവും സത്യാത്മാവുതന്നെയാകുന്നു എന്നതിൽ തർക്കം ഇല്ലല്ലോ. പിന്നെ ക്രിസ്തു മദ്ധ്യസ്ഥനാണ എന്നു നോക്കുന്നതായാൽ ഒന്നാംതിമൊ: 25 നോക്കുക. പിന്നെ മുഹമ്മദുനബി ഉപദേശിപ്പാനത്രെ അയക്കപ്പെട്ടത് എന്നല്ലോ ആക്ഷേപിക്കുന്നു. മുഹമ്മദുനബിയുടെ ഈ വാക്കു എത്രയോ സത്യവും ഉത്തമവും ആകുന്നു. ക്രിസ്തു താനും ഉപദേശിപ്പാൻ മാത്രം അയക്കപ്പെട്ടവനാണ്. യോഹ 1718ൽ 'നീ എന്നെ ലോകത്തിലേക്ക് അയച്ചപ്രകാരം തന്നെ ഞാൻ അവരെ (അപ്പോസ്തലരെ) ലോകത്തിലേക്കു അയച്ചിരിക്കുന്നു.' യോഹ 2021ൽ 'ഉപദേശിപ്പാൻ പിതാവു എന്നെ അയച്ചപ്രകാരം തന്നെ ഞാനും നിങ്ങളെ അയക്കുന്നു'. ഉപദേശിപ്പാൻ എന്നു പറഞ്ഞ ഈ വാക്കുകൊണ്ടുതന്നെ ക്രിസ്തു ഉപദേശിപ്പാനായി അയക്കപ്പെട്ടവനാണെന്നു തെളിഞ്ഞു. ഇങ്ങിനെ ഇരിക്കെ മുഹമ്മദുനബിയും, തന്റെ സത്യനിലയിൽ നിന്നും അധികാരത്തിൽനിന്നും ആക്രമിച്ചും ആർത്തിച്ചുംകൊണ്ടു കഴുവിന്മേൽ മരിക്കാത്തതിലുള്ള അസൂയയും വ്യസനവും ക്രിസ്തീയർ കാണിക്കുന്നതാകുന്നു. രണ്ടാം ആക്ഷേപം യോഹ 1417ൽ ലോകം 'പാർക്കലീത്തയെ' കാണുന്നും ഇല്ലാ അറിയുന്നും ഇല്ലാ എന്നു യേശു പറഞ്ഞിരിക്കുന്നു. എന്നാൽ എത്ര ആയിരം ജനം മുഹമ്മദുനബിയെ കണ്ടും അറിഞ്ഞും ഇരിക്കുന്നു. മനുഷ്യരെ കാണാം ആത്മാവിനെ കണ്ടുകൂടാ. കാണ്മാൻ കഴിയുന്നതുമല്ലാ. ആകയാൽ യേശു പറഞ്ഞവാക്കുകൾ മുഹമ്മദുനബിയെ ഊന്നിയതല്ലാ പരിശുദ്ധാത്മാവിനെക്കുറിച്ചത്രെ. സമാധാനം മനുഷ്യകണ്ണുകൊണ്ടു കാണ്മാൻകഴിയാത്ത ദൈവത്തെ 33 കൊല്ലംവരെ കണ്ടിരിക്കുന്ന കണ്ണുകൾ കൊണ്ടു ആത്മാവിനെ കാണ്മാൻകഴിയുന്നതല്ലാ എന്നു പറഞ്ഞതു അത്യത്ഭുതം തന്നെ. ഈ ആക്ഷേപംകൊണ്ടു ഈ മനുഷ്യൻ സ്വന്തം പ്രമാണത്തെ തന്നെ ഗ്രഹിച്ചിട്ടില്ലാ എന്നു സ്പഷ്ടം. ഈ പാർക്കലീത്തായെ കുറിച്ചു കാണുന്നില്ലാ അറിയുന്നില്ലാ എന്നുപറഞ്ഞ യോഹന്നാൻ തന്നെ ഈ ആക്ഷേപം മുഢതയാണെന്നു പറയുന്നു. ഈ നിസ്സാരകാര്യങ്ങളെപ്പോലും അറിയാൻ ശക്തിഇല്ലാതിരിക്കുന്ന ഈ മനുഷ്യൻ പ്രവർത്തിക്കുന്ന ധൈര്യം അപൂർവ്വംതന്നെ. ഈ സാധുവെ ചില വികൃതികൾ പരിഹാസാർത്ഥം കയറ്റിവിടുന്നതിനെ അറിയാതെ പണത്തിന്റെ നഷ്ടം താൻ അനുഭവിക്കുകയും നമ്മെ ഉപദ്രവത്തിൽ ആക്കുകയും ചെയ്തു. 1. അറിവില്ലായ്മ - ഒന്നാം യോഹ: 36ൽ അവനിൽ (യേശുവിൽ) വസിക്കുന്ന ഒരുത്തനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുത്തനും അവനെ യേശുവെ) കണ്ടിട്ടും ഇല്ലാ അറിഞ്ഞിട്ടും ഇല്ലാ. ഈ വാക്കു കൊണ്ടു പാപികളായ എന്നുകാണിക്കുന്ന യഹൂദർ മുതലായവർ ക്രിസ്തുവിനെ കണ്ടിട്ടില്ലാ എന്നും അറിഞ്ഞിട്ടിട്ടാ എന്നും കാണുന്നു. ഇങ്ങിനെ അനേകസ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒന്നാം യോഹ: 31ൽ ലോകം നമ്മെ അറിയുന്നില്ല എന്നു യോഹന്നാനും പറയുന്നു. നമ്മെ എന്നു പറഞ്ഞതിൽ ആ സമയത്തു യോഹന്നാന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ചേരുന്നു. ഈ തെളിവുകൾ ഒന്നും ഈ മനുഷ്യൻ കണ്ടിട്ടില്ല. 33 സംവത്സരം ജീവിച്ചിരിക്കുകയും യഹൂദരെ ഭയപ്പെട്ടു ഒളിച്ചോടുകയും പിന്നെ യഹൂദർ പിടിച്ചു അടിച്ചും ഇടിച്ചും മുഖത്തു തുപ്പിയും മറ്റും ചെയ്തതു കൂടാതെ, കഴുവിന്മേൽ ആണികൾ വെച്ചുതറച്ചു കൊല്ലുകയും ചെയ്തിരിക്കുന്ന ക്രിസ്തുവിനെ യഹൂദരും മറ്റും കണ്ടിട്ടില്ലാ എന്നും, പ്രസിദ്ധപ്പെട്ട പ്രസംഗിയായിരുന്ന യോഹന്നാനെ മാത്രമല്ല അവന്റെ കൂടെ ഉള്ളവരെയും ലോകം അറിഞ്ഞിട്ടില്ല എന്നും പറഞ്ഞതിന്റെ സാദ്ധ്യവും കാരണവും ഈ മനുഷ്യൻ അറിഞ്ഞിട്ടില്ലാ, പഠിച്ചില്ലാ എന്നും കാണുന്നു. ഈ കാഴ്ചയും അറിവും ഏത് വിധമുള്ളതാകുന്നു എന്ന് ഇന്നുവരെ അറിയാതിരിക്കുന്നതിന്മേൽ നാം വ്യസനിക്കുന്നു. ഇനിമേലിലെങ്കിലും അന്വേഷിച്ചു പഠിക്കേണ്ടതിനു നാം ഉപദേശിക്കുന്നു. മത്തായി 13ൽ 13, 14 അപ്പോസ്തലനടപ്പു 2826 നോക്കേണ്ടതാകുന്നു. ആശ്വാസപ്രദനായ ക്രിസ്തുവിനെ കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ലാ എന്നു പറഞ്ഞതുപോലെ തന്നെ ആശ്വാസപ്രദനായ മുഹമ്മദുനബിയേയും കാണുന്നില്ലാ അറിയുന്നില്ലാ എന്നു പറഞ്ഞതാകുന്നു. 2. പരിശുദ്ധാത്മാവിനെ കാണാൻ കഴിയുന്നതല്ലാ എന്നു പറഞ്ഞതും അറിവില്ലായ്മയിൽ നിന്ന് അഞ്ചുമാറ്റു ഏറുന്ന മൂഢതയാകുന്നു. മത്തായി 316 ൽ പ്രാവു രൂപത്തിലും, അപ്പോസ്തലനടപ്പു 23ൽ തീപ്പൊരികൾ പോലെയും, കണ്ടിരിക്കുന്നു എന്നു എഴുതി കാണുകയും അതുകളിൽ വിശ്വസിച്ചുവരികയും ചെയ്യുമ്പോൾ കാണ്മാൻ കഴിയുന്നതല്ലാ എന്നു ഇത്രധീരതയിൽ പറഞ്ഞതു എത്ര ആശ്ചര്യം. മൂന്നാം തെളിവു യോഹ: 1526ൽ ഈ പാർക്കലീത്താ പിതാവിൽ നിന്നും പുറപ്പെടുന്നു എന്നു എഴുതിവിട്ടതല്ലാതെ ആക്ഷേപ സംഗതികൾ ഒന്നും ഈ മനുഷ്യൻ വിവരിച്ചതായി കാണുന്നില്ല. എങ്കിലും ഇതെഴുതിയതുനോക്കുമ്പോൾ മുഹമ്മദുനബി ദൈവത്തിൽ നിന്നു പുറപ്പെട്ടതല്ലായെന്നു ആക്ഷേപിപ്പാൻ ഭാവിച്ചതാണെന്നു കാണുന്നു. പക്ഷെ ഈ ആക്ഷേപം തെറ്റാണെന്നു തനിക്കുതന്നെ തോന്നിയതിനാൽ നിർത്തിക്കളഞ്ഞതാകുന്നു. കുറച്ചുകൂടി ദീർഘത്തിൽ ആലോചിപ്പാൻ ഈ മനുഷ്യനു ശക്തിഉണ്ടായിരുന്നു എങ്കിൽ എല്ലാ ആക്ഷേപങ്ങളും തെറ്റാണെന്നു ഈ മനുഷ്യനു തന്നെ തോന്നിയേനെ. ഈ നിർത്തിവെച്ച സംഗതി മേലിലും ആക്ഷേപത്തിൽ വരാതിരിപ്പാനായി അതിനുള്ള സമാധാനവും പറഞ്ഞുവെക്കുന്നു. ഒന്നാം കൊരിന്തിയർ 86ൽ 'പിതാവായ ഒരു ദൈവമേ, നമുക്കുള്ളു, അതിൽനിന്നു സകലവും അവനായിട്ടു നാമും ആകുന്നു' എന്നും കാണുന്നു. ഈ തെളിവുകൾകൊണ്ടും, ലോകത്തു കാണുന്ന സർവ്വ ചരാചരങ്ങളും ദൈവത്തിൽ നിന്നാകുന്നു എന്നു കാണുന്ന അവസ്ഥക്കും മുഹമ്മദുനബി ദൈവത്തിൽ നിന്നല്ല എന്നുവരുത്തുവാൻ അത്യന്തം പണിതന്നെ. മൂന്നാം ആക്ഷേപം യോഹ 1417ൽ പിന്നെയും ക്രിസ്തുവിന്റെ ശിഷ്യന്മാരോടു 'പാർക്കലീത്താ' അവരോടുകൂടെയും അവരിലും വസിക്കും എന്നു പറഞ്ഞിരിക്കുന്നു. മുഹമ്മദുനബിക്ക് വല്ലവനിലും വസിക്കാമോ എന്നു ഞങ്ങൾ ചോദിക്കുന്നു. ഒരുവനു മറ്റൊരുവനോടുകൂടെ വസിക്കാം. എന്നാൽ ഒരുവനിൽ വസിക്കുവാൻ ഒരുനാളും കഴിയുന്നതല്ലല്ലോ. ആത്മാവിനേ ഒരുവനിൽ വസിക്കാൻ കഴിയൂ. അതുകൊണ്ടു പാർക്കലിത്താ മുഹമ്മദുനബി അല്ലെന്നു പ്രത്യക്ഷം തന്നെ. സമാധാനം കളവ് പാർക്കലീത്താ ഒരുവന്റെ ഉള്ളിൽവസിക്കുമെന്നു പറഞ്ഞിട്ടില്ല. ഈ മനുഷ്യൻ മനഃപൂർവ്വം കളവു പറയുന്നു. ക്രിസ്തീയ സ്വഭാവം കാണിക്കുന്നു. എന്നാൽ 'അവൻ നിങ്ങളോടുകൂടെ വസിച്ചു നിങ്ങളിൽ ഇരിക്കുന്നതുകൊണ്ട് നിങ്ങൾ അവനെ അറിയും' എന്നാകുന്നു സാക്ഷാൽ വാചകം. ഇതിൽ നിങ്ങൾ (അപ്പോസ്തലരിൽ) വസിച്ചു നിങ്ങളിൽ ഇരിക്കുന്നതുകൊണ്ടും എന്നു പറഞ്ഞതു അപ്പോസ്തലരുടെ കൂട്ടത്തിൽ വസിച്ചിരിക്കും എന്നല്ലാതെ, അപ്പോസ്തലരുടെ ഉൾക്കാമ്പിൽ കടന്നിരിക്കുമെന്നുള്ള അർത്ഥം അല്ലെങ്കിൽ താല്പര്യം ഈ മനുഷ്യനു പഠിപ്പിച്ചുവിട്ടവനു വീരചങ്ങലകൊടുക്കേണ്ടതാകുന്നു. ഈ മനുഷ്യന്റെ സ്വാഭാവിക ബുദ്ധിശക്തിയെകണ്ടു ഇത്തരം കളിവാക്കുകൾ ഓരോരുത്തൻ പറയുന്നതിനെ ഈ മനുഷ്യൻ ശരിവെച്ചു തന്റെ ഊറ്റം കാണിപ്പാൻവേണ്ടി എഴുത്താരംഭിക്കുന്നു. അതുകൊണ്ടത്രെ നാം ആദ്യമേ ഒരു വിദ്വാനെ ജയിക്കാം' വിദ്വാൻ എന്നു നടിക്കുന്നവനെ ജയിക്കാൻ പ്രയാസം എന്നു പറഞ്ഞു വെച്ചതു. ഈ മനുഷ്യൻ പറയുന്നത് പോലെ അപ്പോസ്തലരുടെ ഉള്ളിൽ വസിക്കും എന്നുള്ള അർത്ഥം ശരിവെക്കുന്നതായാലും 'ഞങ്ങൾ ചോദിക്കുന്നു' എന്നുള്ള മൂന്നു ചോദ്യക്കാർക്കും സമാധാനം പറയുവാൻ അവരുടെ ആധാരം തന്നെ നമ്മെ ഉപദേശിക്കുന്നു. അതായത് ഒന്നാംയോഹ = 36ൽ ക്രിസ്തുവിൽ വസിക്കുന്ന ഒരുത്തനും പാപം ചെയ്യുന്നില്ല എന്നു കാണുന്നു. ഈ വാക്കുകൊണ്ടു കോടാനുകോടിജനം ഏകനായ ക്രിസ്തുവിൽ വസിക്കുന്നു എന്നുവരുന്നു. (ഇതു ക്രിസ്തുവിന്റെ അന്തരംഗത്തിലൊ) ഇങ്ങിനെ ഏക അന്തരംഗത്തിൽ കോടാനുകോടി ജനത്തെ വസിപ്പിക്കാമെങ്കിൽ അനേകമായിരത്തിൽ ഏക മുഹമ്മദുനബിക്ക് വസിച്ചൂകൂടാ എന്നുണ്ടോ. അത് പ്രകാരംതന്നെ യോഹ 1723ൽ ഞാൻ അവരിൽ (അപ്പോസ്തലരിൽ) ഇരിക്കുന്നു എന്ന് ക്രിസ്തു പറയുന്നു. ക്രിസ്തു തന്റെ അപ്പോസ്തലരിൽ ഇരിക്കുന്ന പ്രകാരം മനുഷ്യനായ ആശ്വാസപ്രദനു തന്റെ അനുഗാമികളാകുന്ന മനുഷ്യരിൽ വസിച്ചുകൂടാ എന്നുണ്ടോ? നിങ്ങളിൽ വസിക്കും എന്നു പറഞ്ഞ വാക്കുകൊണ്ടു മനുഷ്യൻ അല്ല എന്നുള്ള അർത്ഥം എടുക്കുന്നതായാൽ ക്രിസ്തുവും മനുഷ്യൻ അല്ലാ എന്നു വരുന്നു. അപ്പോൾ ക്രിസ്തു പൂർണ്ണ മനുഷ്യൻ ആകുന്നു എന്നുള്ള ക്രിസ്തീയ വിശ്വാസം പഴുതാകുന്നു. എന്നു തന്നെയുമല്ല, ക്രിസ്തു താൻ മനുഷ്യപുത്രനാകുന്നു എന്നു 60 സ്ഥലങ്ങളിൽ പറഞ്ഞിരിക്കുന്നതു കളവായും വരുന്നു. ക്രിസ്തീയ വിശ്വാസത്തെ പഴുതാക്കാതെയും ക്രിസ്തുവിന്റെ വാക്കിനെ കളവാക്കാതേയും രക്ഷപ്പെടുന്ന പക്ഷം മുഹമ്മദുനബിയും രക്ഷപ്പെടുന്നു. ആകയാൽ ആശ്വാസപ്രദൻ മുഹമ്മദുനബി തന്നെ എന്നു നിജമത്രേ. നാലാം ആക്ഷേപം (എ) യോബ 167 മുതൽ 15 വരെ, ക്രിസ്തു തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാനത്രേ ഈ വാഗ്ദത്തം ചെയ്തത്. എന്നാൽ ഇവർ എല്ലാം മരിച്ചു 500 വർഷം കഴിഞ്ഞശേഷമത്രെ മുഹമ്മദുനബി ഉണ്ടായത്. ആകയാൽ പാർക്കലീത്താ മുഹമ്മദുനബിയാണെങ്കിൽ ഈ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ എങ്ങിനെ കഴിയും. (ബി) കൂടാതെയും പാർക്കലീത്താ അവരോടുകൂടെ എന്നും വസിക്കും എന്നു പറഞ്ഞു മുഹമ്മദുനബി കുറച്ചുകാലം ജീവിച്ചു മരിച്ചുപോയി. ഈ ന്യായങ്ങളാൽ പാർക്കലീത്താ മുഹമ്മദുനബി ആകയില്ല എന്നു സ്പഷ്ടം. സമാധാനം ഈ മനുഷ്യൻ താനൊരു ദിവ്യനും യോഗ്യനും ആണെന്നു നടിച്ചു. സത്യത്തെ അന്വേഷിക്കുന്നവർ ഉണ്ടെങ്കിൽ അവരെ വഴിതെറ്റിക്കാനുള്ള മനഃപാർവ്വത്തോടുകൂടി പ്രകടിപ്പിച്ചു കാണിക്കുന്നതായ സകല ആക്ഷേപങ്ങളെയും ക്രിസ്തീയ പ്രമാണങ്ങൾക്കൊണ്ടു തന്നെ ജയിപ്പാൻ നാം ഒരുക്കവും അതുപ്രകാരം പ്രമാണങ്ങൾ കാണിച്ചും വരുന്നു. അതുകളെ നോക്കുന്ന വിദ്വാന്മാർ ക്രിസ്തീയ വഞ്ചനകളിൽ പരിതപിക്കുന്നതാകുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ വാഗ്ദത്തം ചെയ്തു എന്നും മുഹമ്മദുനബിയുടെ അവതാരം 500 വർഷം കഴിഞ്ഞതിൽ പിന്നെ ആണെന്നും ഈ മനുഷ്യൻ ആക്ഷേപിക്കുന്നു. അതേക്രിസ്തു തന്റെ അപ്പോസ്തലന്മാരോടു പാർക്കലീത്തായെ നിങ്ങളുടെ അടുക്കൽ അയക്കുമെന്നു പറഞ്ഞതു വാക്കുവാസ്തവം തന്നെ. എന്നാൽ 'നിങ്ങളുടെ അടുക്കൽ' എന്നു പറഞ്ഞതുകൊണ്ടു അപ്പോസ്തലരുടെ അടുക്കൽ'അവരുടെ കാലത്തുതന്നെ' ആ അവതാരം ഉണ്ടാകേണ്ടതാണെന്നു വാദിക്കുന്നതു തീരെ തെറ്റാകുന്നു. നിങ്ങൾ എന്നു ക്രിസ്തു പ്രയോഗിച്ചതു അപ്പോസ്തലരെ മാത്രം സൂചിപ്പിച്ചല്ല. അതിന്റെ താല്പര്യം നിങ്ങൾ ക്രിസ്തീയർ എന്നാകുന്നു. ദൃഷ്ടാന്തം, മത്തായി 2664ൽ ക്രിസ്തു പറയുന്നു 'ഇതുമുതൽ മനുഷ്യന്റെ പുത്രൻ വല്ലഭത്വത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ആകാശമേഘങ്ങളിൽ വരികയും ചെയ്യുന്നതിനെ നിങ്ങൾകാണും എന്നുഞാൻ നിങ്ങളോടുപറയുന്നു'. ഈ വാക്കു ക്രിസ്തു പറഞ്ഞതു പ്രധാന ആചാര്യൻ മുതൽ പേരോടാകുന്നു. ആ ആചാരിയും അന്നുണ്ടായിരുന്ന മനുഷ്യരും മരിക്കുന്നതിനുമുമ്പ് ക്രിസ്തു പറഞ്ഞപ്രകാരം മേഘങ്ങളിൽ വന്നിട്ടില്ലാ. ഇന്നേക്കു 1892 വർഷം കഴിഞ്ഞിരിക്കുന്നു. എന്നുതന്നെ അല്ലാ, ക്രിസ്തുവിന്റെ ആ വരവു കാലാവസാനത്താണെന്നു ക്രിസ്തീയർ വിശ്വസിച്ചുവരുന്നു. ഈ നിലയിൽ ക്രിസ്തീയനായിരിക്കുന്ന ഈ മനുഷ്യൻ നേരിടീച്ച ആക്ഷേപത്തിന്നു വായനക്കാർ വിലമതിക്കേണ്ടതാകുന്നു. ഇതുപോലുള്ള 'നിങ്ങൾ' എന്ന പ്രയോഗം മത്തായി: 513ലും മറ്റും കാണാം. ഇനി കാര്യാർത്ഥം ആലോചിക്കുന്നതായാലും അപ്പോസ്തലർ ക്രിസ്തുവിന്റെ സഹവാസം കൊണ്ടും ഉപദേശംകൊണ്ടും ക്രിസ്തുവിനാൽ കിട്ടിയിട്ടുള്ള പരിശുദ്ധാത്മാവുകൊണ്ടും ആശ്വാസപരിപൂർണ്ണരായിരിക്കുന്നു എന്നു മാത്രമല്ല, അതിശയങ്ങൾ കാണിക്കത്തക്ക ശക്തിയും പാപങ്ങളെ മോചിപ്പിക്കേണ്ട അധികാരം കൊണ്ടും മറ്റും പാപികളെ ആശ്വസിപ്പിക്കേണ്ട സ്വാതന്ത്ര്യവും കിട്ടിയിരിക്കുന്നു. ഇങ്ങിനെ തങ്ങൾ ആശ്വസിച്ചും മറ്റവരെ ആശ്വസിപ്പിക്കേണ്ട അധികാരം ലഭിച്ചും ഇരിക്കുന്ന അപ്പോസ്തലരെ മറ്റൊരുവൻ വന്നു ആശ്വസിപ്പിക്കേണ്ട ആവശ്യം എന്ത്? എന്നാൽ ആ അപ്പോസ്തലരുടെ കാലത്തിനുശേഷം അവരുടെ ഉപദേശ പ്രസ്ഥാപവും ശക്തിയും കുറഞ്ഞ കാലത്തു ആശ്വസിപ്പിക്കാനായി ഒരു അവതാരം ആവശ്യവും അതുപ്രകാരം മുഹമ്മദുനബി അവതാരം കൊണ്ടതും ആകുന്നു. 4ൽ ബി. കൂടാതെയും പാർക്കലീത്താ അപ്പോസ്തലരോടുകൂടെ എന്നും വസിക്കുമെന്നും പറഞ്ഞിരിക്കുന്നു. മുഹമ്മദുനബി കുറച്ചുകാലം ജീവിച്ചിരുന്നു മരിച്ചുപോയി. ഈ ന്യായംകൊണ്ടു പാർക്കലീത്താ മുഹമ്മദുനബി ആകുന്നതല്ല. ഈ ആക്ഷേപവും അബദ്ധം തന്നെ 'നിങ്ങളോടുകൂടെ എന്നും വസിക്കും' എന്നുപറഞ്ഞതുകൊണ്ടു സ്ഥൂലദേഹാകൃതിയിൽ കൂടി കഴിയണമെന്നില്ല. എന്തുകൊണ്ടെന്നാൽ മത്തായി 2820ൽ ക്രിസ്തു പറയുന്നു. 'ലോകാവസാനത്തോളവും ഞാൻ എല്ലായ്‌പോഴും നിങ്ങളോടു കൂടെ ഉണ്ട്' ഈ വചനത്തിന്റെ താല്പര്യം ക്രിസ്തീയവാദത്തോടു അനുസരിപ്പിക്കുന്നു എങ്കിൽ ക്രിസ്തു ഇന്നുവരെ ദേഹത്തോടുകൂടി ഉണ്ടായിരിക്കേണ്ടിവരുന്നു. അപ്പോസ്ഥലരും ജീവിച്ചിരുന്നുകാണണം. എന്നാൽ 'ഉണ്ട്' എന്നു പറഞ്ഞതിന്റെ സാദ്ധ്യം എന്റെ പ്രമാണം അല്ലെങ്കിൽ കല്പന നിങ്ങളോടുകൂടെ ഉണ്ട് എന്നാകുന്നു. (എന്നും വസിക്കും) എന്നതിന്റെ താലപര്യം രണ്ടുപ്രകാരത്തിൽ എഴുതാവുന്നതാണ്. ഒന്നാമതു ഞാൻ 33 വയസ്സുവരെ നിങ്ങളോടുകൂടെ വസിച്ചു. ഇപ്പോൾ നിങ്ങളുടെ സഹവാസം വിട്ടു ഞാൻ വാനത്തിൽപോകുന്നു. എന്നാൽ വരുന്നവൻ വാനത്തിൽപോകാതെ നിങ്ങളോടുകൂടെ ഭൂമിയിൽ തന്നെ ഇരിക്കും. എന്നു ക്രിസ്തുമനുഷ്യൻ വസിക്കുന്ന ഭൂമിയെ സഹവാസസ്ഥലം എന്നു കരുതി; നിങ്ങളോടുകൂടെ എന്നും വസിക്കും എന്നു പറഞ്ഞതാകുന്നു. അതുപ്രകാരം തന്നെ ക്രിസ്തു മനുഷ്യസഹവാസം വിട്ടു വാനത്തിൽ പോയിരിക്കുന്നു. അങ്ങിനെ പലരും പോയിട്ടുണ്ട്. കഠോരകഠോരം നോക്കാം. മുഹമ്മദുനബി ഇന്നും എന്നും മനുഷ്യരിൽ ഇരിക്കുന്നു. ഭൂമിയിൽ അടക്കപ്പെട്ടിരിക്കുന്നു. അവർക്കു പകരം അവരുടെ ബഹുമാന സമാധികാണ്മാനും ഉണ്ട്. ലോകത്തിലുള്ള മുസ്‌ലിംകൾ സർവ്വവും അവിടെ സന്ദർശിക്കുകയും ചെയ്തുവരുന്നു. രണ്ടാമതു, നിങ്ങളോടുകൂടെ എന്നും വസിക്കും എന്നു പറഞ്ഞതു പ്രമാണം അല്ലെങ്കിൽ കല്പന എന്നർത്ഥമാകുന്നു. ആ വരുവാനിരിക്കുന്നവർ വന്നാൽ പിന്നെ എന്റെ പ്രമാണം ദുർബലപ്പെട്ടുപോകും. വരുന്നവന്റെ പ്രമാണം എന്നെന്നേക്കും നിങ്ങളിൽ പ്രബലപ്പെട്ടിരിക്കും. എന്നു സൂചിപ്പിച്ചതാകുന്നു. അതുപ്രകാരം തന്നെ മുഹമ്മദുനബിയുടെ വരവിനുശേഷം ക്രിസ്തുപ്രമാണം ദുർബ്ബലപ്പെട്ടു. മുഹമ്മദുനബിയുടെ പ്രമാണം ഇന്നുവരേയും പ്രബലത്തിൽ ഇരിക്കുന്നു. എന്നും ഇരിക്കുന്നതുമാണ്. എന്നുവെച്ചാൽ ഒരു പുതുപ്രമാണം ഇന്നുവരെ ഉണ്ടായിട്ടില്ലാ. ഉണ്ടാകുന്നതുമല്ലാ. ഈ സംഗതികൾകൊണ്ടും പാർക്കലീത്താ മുഹമ്മദിനബിതന്നെ എന്നു നിരാക്ഷേപം തെളിയുന്നു. അഞ്ചാം ആക്ഷേപം (എ) അപ്പോസ്തലനടപ്പു 14, 5ലും ലൂക്കാ 2449ലും കാണുന്നു. 'അവൻ അവരെ ഒന്നിച്ചുകൂട്ടീട്ടു അവരോടു' യരൂശലേമിൽ നിന്നു പോകരുത് എന്നും നിങ്ങൾ എന്നിൽനിന്നും കേട്ടിട്ടുള്ള പിതാവിൻ വാഗ്ദത്തത്തിനായിട്ടു കാത്തിരിക്കണമെന്നും കല്പിച്ചു. എന്നാൽ മുഹമ്മദുനബി 500 കൊല്ലം കഴിഞ്ഞിട്ടു മക്കാ, മദീന എന്നീ സ്ഥലങ്ങളിൽ വസിച്ചിരുന്നു, ആകയാൽ മക്കത്തു ജീവിച്ചിരുന്ന മുഹമ്മദുനബിയെക്കൊണ്ടു കനാൻ നാട്ടുകാർക്കു ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നു സ്പഷ്ടമാകുന്നു. അതിനാൽ ആ പാർക്കലീത്താ മുഹമ്മദുനബി അല്ലെന്നു നിജമത്രെ. (ബി) ഈ പറഞ്ഞസാക്ഷി ലൂക്കു എന്നവൻ വിശ്വസിക്കത്തക്കതല്ല എന്നു വാദിക്കുന്നപക്ഷം മുഹമ്മദുനബി സമ്മതിച്ചിരിക്കുന്ന ഇഞ്ചീലിന്നു കുറ്റം പറയുകയത്രെ എന്നു ഓർത്തുകൊള്ളണം. സമാധാനം ഒന്നാമതു 500 വർഷമെന്നുള്ള കാലദീർഘതയും മക്കായിൽ ജനിച്ചു എന്നുള്ള സ്ഥലഅകൽച്ചയും കൂടെ കൂടെ കാണിക്കുന്നതു വ്യവസ്ഥക്കേടാകുന്നു. ഇന്നകാലത്തുണ്ടാകും ഇന്നകാലത്തു വസിക്കും, എന്നു ഖണ്ഡിച്ചു പറഞ്ഞതായി കാണുന്നില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള ദീർഘദർശനങ്ങളാകുന്നു എന്നു ക്രിസ്തീയജനം പറഞ്ഞും കാണിച്ചും വരുന്ന പ്രമാണസ്വഭാവവും കാലവും ക്രിസ്തുവിന്റെ ജനനകാലവും കണ്ടറിഞ്ഞവൻ ഈ ആക്ഷേപം പുറപ്പെടുവിക്കുന്നതല്ല, മക്കായിൽ ജനിച്ചും വസിച്ചും വന്നവർ കനാൻ ദേശത്തു വരരുത് എന്നുള്ള വിരോധം ഇല്ല. പ്രത്യേകിച്ചും ഒരു ജാതിയെ ദൂരത്തു നിന്നും നിങ്ങളുടെമേൽ വരുത്തുമെന്ന് ഇസ്രായേൽ ഭവനക്കാരായ ക്രിസ്തുവിനെ ദൈവം അറിയിച്ചിട്ടുമുണ്ട്. യറമിയ 5:15 നോക്കുക. രണ്ടാമത്, മേൽകാണിച്ച വചനങ്ങളുടെ കർത്താവ് ക്രിസ്തു അല്ലാ, ലൂക്ക് എന്നവനാകുന്നു. ഈ വകകാര്യങ്ങളിൽ സാക്ഷിയാക്കി എടുക്കത്തക്ക യോഗ്യത അവനിൽ ഇല്ല എന്നുള്ളതിലേക്കു വേണ്ട തെളിവുകളും ന്യായങ്ങളും ഇതിന്നുമീതെ സവിസ്തരം വിവരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ കൂടെ സഞ്ചരിച്ചും സഹവസിച്ചും വന്നവരും, കണ്ടതും കേട്ടതുമായ സകലവൃത്താന്തങ്ങളും ക്രമമായി എഴുതിയവർ ആണെന്നു പറയപ്പെടുന്നവരും ആയ അപ്പോസ്തലരാരും എഴുതാത്ത ഒരു സംഗതിയെ, അന്യ ഒരുവൻ പ്രസ്താവിക്കുന്നതായാൽ അതു പ്രമാണിപ്പാൻ ന്യായമില്ല. ഏകസാക്ഷ്യത്തെ തള്ളിക്കളയണമെന്ന് ക്രിസ്തീയ പ്രമാണം തന്നെ ഉപദേശിക്കുന്നു. രണ്ടാം കൊരീന്ത്യർ 13:1 നോക്കുക. എങ്കിലും ഈ ആക്ഷേപത്തിനും നാം സമാധാനം കൊടുക്കുന്നു. എന്തുകൊണ്ടെന്നാൽ സമാധാനം കാണാത്തതുകൊണ്ടു പറയാഞ്ഞതാണെന്നു ഹീനബുദ്ധികളെ ക്രിസ്തീയർ ധരിപ്പിക്കും. യരൂശലേമിൽ നിന്ന് പോകാതെ കാത്തിരിക്കേണമെന്നു പറഞ്ഞത്, അപ്പോസ്തലർ മരിക്കാതെ കാത്തിരിക്കേണമെന്നതല്ല,(നിങ്ങൾ) എന്നു കാണുന്ന പ്രയോഗം ക്രിസ്തീയർ എന്ന അർത്ഥത്തിലാകുന്നു എന്നു നാലാമത്തെ സമാധാനത്തിൽ പ്രമാണരൂപേണ തെളിയിച്ചിരിക്കുന്നു. യരൂശലേമിൽ നിന്നു പോകാതെ കാത്തിരിക്കേണമെന്നു പറഞ്ഞതിന്റെ സാധ്യം; ആ പാർക്കലീത്താ വരുന്നതുവരെ നിങ്ങൾ ഈ യരൂശലേമിനെ തന്നെ നിങ്ങൾക്കുള്ള പ്രധാനനഗരവും, വന്ദനാലയവും ആക്കി കാത്തിരുന്നു; പാർക്കലീത്താ വരുമ്പോൾ അവനിൽ ഏല്പിക്കണമെന്നും, അതിൽപിന്നെ ആ പാർക്കലീത്താ നിയമിക്കുന്ന സ്ഥലത്തെ നിങ്ങൾ പ്രാർത്ഥനാലയമാക്കികൊള്ളണമെന്നും ആകുന്നു. അതുപ്രകാരം മുഹമ്മദുനബി യരൂശലേം ദേവാലയത്തിനുണ്ടായിരുന്ന പ്രാധാന്യത നീക്കി മക്കാ ദൈവാലയത്തിനു കൊടുത്തിരിക്കുന്നു. പിന്നെ മുഹമ്മദുനബിയുടെ രണ്ടാം ഖലീഫയായ ഉമർ എന്ന വീരരുടെ ഭരണകാലത്തിൽ അബൂഉബൈദത്ത് സേനാധിപതി യരൂശലേമിനെ വളഞ്ഞു പ്രധാനികൾക്ക് നോട്ടീസുകൊടുത്തു. അതാവിതു: 'സത്യമാർഗ്ഗത്തിൽ ആചരിക്കുന്നവർക്കു നിത്യസുഖവും സന്തോഷവും ഉണ്ട്. അവർ ദൈവത്തിലും അവനാൽ അയക്കപ്പെട്ടവരിലും വിശ്വസിക്കുന്നു. ദൈവം ഒരുവനാകുന്നു എന്നും മുഹമ്മദുനബി ദൈവത്താൽ അയക്കപ്പെട്ടവരാകുന്നു എന്നും നിങ്ങൾ വിശ്വസിപ്പാനായിട്ടു നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നപക്ഷം നിങ്ങളെം കൊല്ലുന്നതും നിങ്ങൾക്കുള്ള സ്വത്തുക്കളെ തൊടുന്നതും ഞങ്ങൾക്കു വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ മുറക്കു കപ്പം കൊടുത്തു ഞങ്ങൾക്കുള്ള സഹായികളായിരിപ്പിൻ. ഇതു സമ്മതിക്കുന്നില്ലെങ്കിൽ നിങ്ങൾ മദ്യപാനത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരെ ഞാൻ നിങ്ങൾക്കുനേരെ അയക്കും. ദൈവക ടാക്ഷംകൊണ്ടും, നിങ്ങൾക്കുവേണ്ടി എതിർക്കുന്നവരെ ആസകലംകൊന്നു നിങ്ങളേയും കുടുംബങ്ങളേയും അടിമകളാക്കുന്നതുവരെ മടങ്ങുന്നവരല്ലാ അവരെന്നു അറിഞ്ഞിരിക്കുക' (ഈ നോട്ടീസു 5ാം മോശ 20ാം അദ്ധ്യായത്തിൽ കാണുന്ന ദൈവകല്പനക്കനുസരിച്ചതാകുന്നു.) ഈ നോട്ടീസു കിട്ടിയ ഉടനെ അന്നു ദേവാലയത്തിനധിപനായിരുന്ന 'സൂഫർമേൻസു' എന്ന പാതിരി ഭ്രമിച്ചു സമാധാനം അപേക്ഷിച്ചു. ഖലീഫയായ ഉമർ എന്നവർ തന്നെ എഴുന്നെള്ളുന്നതായാൽ ബഹുമാനപ്പെട്ട ദേവാലയം ബഹുമാനത്തിരുകയ്യിൽ തന്നെ ഏൽപിക്കുന്നുണ്ടെന്നു അറിയിച്ചു. അതുപ്രകാരം ഖലീഫ താൻ തന്നെ എഴുന്നള്ളി. അപ്പോൾ 'യഹോവ'യുടെ ശക്തിയുള്ള ചെങ്കോലിനെ സീയോനിൽ നിന്നു അയക്കു'മെന്നു സങ്കീർത്തനം 110ൽ പറഞ്ഞതും മലാക്കി 3ൽ 1,2,3 വചനങ്ങളിൽ പറഞ്ഞതും നിവൃത്തിയായി. ഉടനെ മേൽപറഞ്ഞ പാതിരി മുതൽ പ്രധാനികൾ കൂടി ഖലീഫയെ എതിരേറ്റു കൊണ്ടുവരികയും ദേവാലയം ഏല്പിക്കുകയും ചെയ്തു. 'അപ്പോൾ ഞാൻ അവനെ മറച്ചു കളയുകയും, മറച്ചുകളയും, മറച്ചുകളയും അതു ആർക്കു ന്യായമായിരിക്കുന്നുവോ അവൻ വരുന്നതുവരേക്കും അതു ഇല്ലാതിരിക്കും. അവനുതന്നെ ഞാൻ അതിനെ കൊടുക്കും' എന്നു ഹെസക്കൽ 2127ൽ പറഞ്ഞതു നിവൃത്തിയായി. ജാൻഡിവ്വൻപോട്ടു എന്ന ആളും,ഊഗ്ലി എന്ന ആളും ഹാണറബ്ൾമ്യൂർ എന്ന ആളും എഴുതിയ പുസ്തകങ്ങളും വാഷിങ്ങ്ടൺ ഇർവ്വിങ്ക് എന്ന ആൾ എഴുതി; 1869ാമാണ്ട് ലണ്ടനിൽ അച്ചടിച്ച പുസ്തകവും നോക്കുക. ഈ വാഷിങ്ങ്ടന്റെ പുസ്തകം കാരണമാണ് 1874ൽ പാർസികളും മുസ്‌ലിംകളും ബോംബെയിൽ കലഹിച്ചത്. ഖലീഫാ അവർകളും പാതിരി മുതലായ ക്രിസ്തീയരും തമ്മിൽ ഉണ്ടായ ഉടമ്പടി മേപ്പടി പുസ്തകങ്ങളിൽ കാണുന്നത്:- 1.കനീസകളുടെ വാതിലുകൾ രാപ്പകൽ തുറക്കണം. മുസ്‌ലിംകൾ കടക്കുന്നതിനു തടസ്സം ഉണ്ടാകരുത്. 2. കനീസകളിൽ അടിക്കുന്ന മണി ഇളക്കി ഒച്ചപ്പെടുത്തുന്നതല്ലാതെ അതിന്റെ നാക്ക് പിടിച്ചടിക്കരുത്. 3. കനീസയിൽ കുരിശു വെക്കരുത്. ബജാറുകളിൽ നാട്ടുകയുമരുത്. 4. ക്രിസ്തീയർ കുട്ടികളെ ഖുർആൻ പഠിപ്പിക്കരുത്. 5. ക്രിസ്തീയർ മതം പ്രസംഗിക്കരുത്. 6. ആരേയും ക്രിസ്തീയ സ്‌നാനപ്പെടുത്തരുത്. 7. ചാർച്ചക്കാരിൽ വല്ലവനും ഇസ്‌ലാം മതം സ്വീകരിക്കുന്നതായാൽ വിരോധിക്കരുത്. 8. ഉടുപ്പ് (ഡ്രസ്സ്) ഒരുതരത്തിൽ തന്നെ ഉടുക്കണം. 9. മുസ്‌ലിംകളെപ്പോലെ തലപ്പാവും ചെരിപ്പും ഉപയോഗിക്കരുത്. 10. മുസ്‌ലിംകളെപ്പോലെ തലമുടി വെക്കരുത്. 11. പ്രത്യേക അടയാളമായ അരക്കെട്ടു എപ്പോഴും ഉണ്ടായിരിക്കണം. 12. മുദ്ര (സീൽ) ഉണ്ടാക്കുന്നതിൽ അറബി ഭാഷ വെക്കരുത്. 13. മുസ്‌ലിം രീതിയിൽ സലാം പറയരുത്. 14. മുസ്‌ലിംകളെപ്പോലെ സ്ഥാനപ്പേരു വഹിക്കരുത്. 15. മുസ്‌ലിംകൾ വരുന്നതുകണ്ടാൽ എഴുന്നേൽക്കണം. അവർ ഇരിക്കുന്നതുവരെ ഇരിക്കരുത്. 16. മുസ്‌ലികംളായ വഴിപോക്കർക്കു പണം വാങ്ങാതെ മൂന്നുദിവസം ഊണു കൊടുക്കണം. 17. മദ്യം വിൽക്കരുത്. 18. ആയുധം വെക്കരുത്. 19. കുതിരമേൽ ജീനി വെച്ചു കയറരുത്.' 20 മുസ്‌ലിം കളെ വേലക്കു വെക്കരുത്. ഈ നിശ്ചയങ്ങൾ ക്രിസ്തീയർ സമ്മതിച്ചുഒപ്പിട്ടതിൽ പിന്നെ ഖലീഫ അരുളിയതാവിതു. 'നിങ്ങളുടെ ആത്മാക്കളും സ്വത്തുക്കളും ദേവാലയങ്ങളും നിങ്ങളുടെ അധീനത്തിൽ തന്നെ ഇരിക്കും; മതം വിടുന്നതും വിടാത്തതും നിങ്ങളുടെ ഇഷ്ടമാണ്. 'ഇസ്‌ലാംമത പ്രമാണം ബലമായി വിശ്വസിപ്പിക്കണമെന്നായിരുന്നു എങ്കിൽ കീഴടക്കമായി കിട്ടിയിരിക്കുന്നു. പാതിരി മുതലുള്ള ക്രിസ്തീയരെ അവരവരുടെ ഇഷ്ടത്തിനു പ്രബലപ്പെടുത്തുന്നതായ കല്പനകളോടുകൂടെ വിട്ടൊഴിയുവാൻ ഒരിക്കലും സംഗതി ഇല്ല. പ്രമാണത്തിന്നു വിരോധമായി ഖലീഫാ അവർകൾ ഒരിക്കലും കല്പിക്കുന്നതല്ല.) അതിൽപിന്നെ സുലേമാൻ എന്ന മഹാൻ പണിയിച്ച ആലയസ്ഥലത്തു ഒരു പള്ളി പണിയുവാൻ കല്പിച്ചു. ആ പള്ളി ഇന്നുമുണ്ട്. ഈ ജയം ക്രിസ്ത്വബ്ദം 637ൽ കിട്ടിയിരിക്കുന്നു. ഇന്നുവരെ ആ പ്രധാന പട്ടണവും ദേവാലയവും മുസ്‌ലിംകളുടെ അധീനത്തിൽ തന്നെ ഇരിക്കുന്നു,. ക്രിസ്തീയർ ആ ദേവാലയത്തിൽ പോകണമെങ്കിൽ മുസ്‌ലികളുടെ സമ്മതം പ്രാപിക്കേണ്ടിയിരിക്കുന്നു. ഏശായ 521ൽ 'ഉണരുക, ഉണരുക സിയോനെ നിന്റെ ശക്തിയെ ധരിച്ചു കൊൾക. വിശുദ്ധ പട്ടണമായ യരൂശലേമിന്റെ ഭംഗിയുള്ള വസ്ത്രങ്ങളെ ധരിച്ചു കൊൾക. എന്തെന്നാൽ ഇനിമേലാൽ ചേലയില്ലാത്തവനും അശുദ്ധനും നിന്നിലേക്കു വരികയില്ല.' ഈ ദീർഘദർശനവും മത്തായി 21ാം അധ്യായത്തിൽ, മറ്റൊരു തോട്ടക്കാരിൽ തോട്ടം ഏല്പിക്കുമെന്നു പറഞ്ഞതും നിവൃത്തിയായി. ചേല ചെയ്യാത്തവരായ ക്രിസ്തീയരിൽനിന്നു നീക്കി ചേല ചെയ്യുന്ന പരിശുദ്ധരും ക്രമമായി ഫലത്തെകൊടുക്കുന്നവരും (എന്നുവെച്ചാൽ ന്യായമായ ആരാധന ചെയ്യുന്നവരും) ആയ മുസ്‌ലിംകളിൽ യരൂശലേം ഏൽപ്പിച്ചു, അവർ തന്നെ വഹിച്ചും ഭരിച്ചും വരുന്നു. കാലാവസാനം വരെ ഭരിക്കുന്നതുമാണ്. എന്തുകൊണ്ടെന്നാൽ ഇനിമേലിൽ നിന്നിൽ വരികയില്ലാ എന്നു മേൽകാണിച്ച ഏശായ ദീർഘദർശനത്തിൽ ഖണ്ഡിച്ചു പറഞ്ഞിരിക്കുന്നു. ഇങ്ങിനെ പ്രത്യേക പ്രമാണങ്ങൾകൊണ്ടും പ്രമാണാനുസരണമായ പ്രത്യക്ഷ സ്വഭാവങ്ങൾകൊണ്ടും മദ്ധ്യാഹ്നസൂര്യനെപ്പോലെ തെളിഞ്ഞു കാണുന്ന മുഹമ്മദ്‌നബി പാർക്കലീത്തു അല്ലാ എന്നു വാദിക്കുന്നവരെ ദൈവം വിസ്തരിക്കട്ടെ. 5ൽ ബി. ലൂക്കു എന്നവനെ സത്യസാക്ഷിയാക്കാൻ വേണ്ടി 'അവനെ കുറ്റം പറയുന്നതു മുഹമ്മദുനബി സമ്മതിച്ച ഇഞ്ചീലിനെ കുറ്റം പറയലാണ്' എന്നൊരു ന്യായം ഉപായത്തിൽ പറഞ്ഞുവെച്ചിരിക്കുന്നു. ഇതും ഒരു മഹാമോടിയാണ്. മുഹമ്മദുനബി സമ്മതിക്കുന്ന ഇഞ്ചീൽ മനുഷ്യവചനങ്ങളായി ക്രിസ്തീയകരത്തിൽ കാണുന്ന പുസ്തകമല്ല. ലൂക്കു താൻ പറയുന്നതുപോലെ അവരിൽനിന്നും ഇവരിൽനിന്നും കേട്ടു എഴുതപ്പെട്ടതും ഓരോരുത്തരുടെ ആവശ്യത്തിലേക്കു ഓരോരുത്തൻ എഴുതിയതും ആയ പുസ്തകങ്ങൾ ഇഞ്ചീൽ ആകുന്നതല്ലാ. ഇഞ്ചീൽ എന്നു പറയുന്നതു സാക്ഷാൽ ദൈവവചനമാകുന്നു. അതു ഒരു പുസ്തകമായി ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്നു. ഇല്ലയെന്നു വാദിക്കുവാൻ അവകാശമില്ലാ. എന്തുകൊണ്ടെന്നാൽ ക്രിസ്തുതന്റെ അപ്പോസ്തലരോടു നിങ്ങൾ പോയി ഏവൻഗേലിയോനെ പ്രസംഗിപ്പിൻ എന്നു പറയുന്നു. 'ഏവൻഗേലിയോൻ' എന്നതിന്റെ അർത്ഥം ബുക്കു (പുസ്തകം) എന്നാകുന്നു. പുസ്തകം ഇല്ലായിരുന്നു എങ്കിൽ ക്രിസ്തു പുസ്തകമെന്നു പറവാൻ ന്യായം ഇല്ല. അതു മാത്രമല്ല, മത്തായി 2414ൽ പിന്നേയും സകല ജാതികൾക്കു സാക്ഷിയായിട്ടു ഈ ഏവൻഗേലിയോൻ ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും എന്നു പറയുന്നു. ഈ വചനത്തിൽ കാണുന്ന 'ഈ' എന്ന ചൂണ്ടുപ്രയോഗം ഒന്നിനെ പ്രത്യേകം കാണിക്കുന്നു. 'സാക്ഷിയായിട്ടു' എന്നുള്ള വാക്കുകൊണ്ടു കാണിക്കപ്പെടുന്നതു ഒരു വസ്തുതന്നെ എന്നു തെളിയുന്നു. കൂടാതെയും- ഇപ്പോൾ ഉള്ള ലേഖനങ്ങളിൽ കേവലം ഭേദിക്കുന്നതായ ഒരു പുസ്തകം ആദ്യത്തിലുണ്ടായിരുന്നു. 1. ബിഷപ്പുമാരിഷ് 2. ഇഖാറൻ 3. നോർട്ടൻ 4. ചേമ്പേഴ്‌സ് മുതലായ മഹാപണ്ഡിതന്മാർ സമ്മതിച്ചുകാണുന്നു. (1868ൽ ലണ്ടനിൽ അച്ചടിച്ച എൻസൈക്ലോപീഡിയ നോക്കാം)ഇപ്പോൾ ക്രിസ്തീയർ ആധാരമാക്കിക്കൊണ്ടു നടക്കുന്ന പുസ്തകങ്ങൾ ക്രിസ്തു കൊല്ലപ്പെട്ടതിൽ പിന്നെ 36 കൊല്ലങ്ങൾക്കുമീതെ 96ൽ അകം ഉള്ള കാലങ്ങളിൽ എഴുതപ്പെട്ടതാകുന്നു. ഇങ്ങിനെ ഇരിക്കെ ത്രിയേകതയേയും മറ്റും ഖണ്ഡിക്കുന്ന, മുഹമ്മദുനബി സമ്മതിക്കുന്ന ഇഞ്ചീൽതത്ത്വം, പുത്രത്വം ഇവ ഇല്ലെന്നു പറയുന്നതായ ആദ്യലേഖനം ആവാതെ ഈ നൂതനലേഖനമാവാൻ ഒരിക്കലും അവകാശമില്ല. അതുകൊണ്ടു ലൂക്കോനെ കുറ്റപ്പെടുത്തുന്നതു; മുഹമ്മദുനബി സമ്മതിച്ച ഇഞ്ചീലിനെ കുറ്റം വിധിക്കലാണെന്നു എങ്ങനെ പറയുന്നു. ആറാം ആക്ഷേപം (എ) പാർക്കലീത്തായെ സത്യാത്മാവ് എന്നും പരിശുദ്ധാത്മാവ് എന്നും വിളിച്ചിരിക്കുന്നു. വിശുദ്ധാത്മാവിനു യാതൊരു അശുദ്ധതയോ മലിനതയോ ഇല്ലെന്നുള്ളതു സ്പഷ്ടം തന്നെ. എന്നാൽ മുഹമ്മദുനബിക്കു നിങ്ങൾ സമ്മതിക്കുന്ന പോലെ അഷ്ടരാഗങ്ങളും കർമ്മപാപവുമുണ്ടായിരുന്നു. ഇദ്ദേഹത്തെ വിശുദ്ധാത്മാവെന്നു എങ്ങിനെ പറയും? സമാധാനം ഈ ആക്ഷേപത്തെ അറിവില്ലായ്മ എന്നു പറഞ്ഞാൽ പോരാ. അതിൽകവിഞ്ഞു പറവാൻ നമുക്കറിവും ഇല്ല. എന്നാൽ ഒരുവൻ ചന്ദ്രനെ നോക്കി തുപ്പിയാൽ ആ തുപ്പു അവന്റെ മുഖത്തു തന്നെ വീഴും. ക്രിസ്തു സത്യാത്മാവും പരിശുദ്ധാത്മാവും തന്നെ എന്നു സർവ്വ ക്രിസ്തീയരും ഹൃദയാനന്ദത്തോടുകൂടി സമ്മതിക്കുന്നു. ദൈവം തന്നെ എന്നു പറയുന്നവൻ ഒരു ദിവ്യാത്മാവാണെന്നു അവനെ ആദരിച്ചും വണങ്ങിയും വരുന്നു. ഈ നിലയിലുള്ള ക്രിസ്തുവിൽ അഷ്ടരാഗവും കർമ്മപാപവുമില്ല എന്നു തെളിയിക്കുവാൻ ഒന്നാമതു ശ്രമിക്കേണ്ടതാകുന്നു. മുഹമ്മദുനബി മനുഷ്യൻ തന്നെ എന്നുവിശ്വസിച്ചും വിശ്വസിപ്പിച്ചും വരുന്ന അവസ്ഥക്കു മുഹമ്മദുനബിയിൽ അഷ്ടരാഗമോ കർമ്മപാപമോ ഉണ്ടെന്നു തെളിയുന്നതായാലും ആക്ഷേപകരമല്ല. ദൈവപുത്രനും ദൈവം താനും അച്ഛനും മകനും താൻതന്നെ ആയിരിക്കുന്ന ക്രിസ്തുവിൽ അഷ്ടരാഗവും കർമ്മപാപവും ധാരാളമില്ലെങ്കിലും, സാധാരണ മനുഷ്യരെപ്പോലെ ഉണ്ടെന്നു നിരാക്ഷേപ സംഗതികളെക്കൊണ്ടു തെളിയുന്നതു അധിക ആക്ഷേപമാകുന്നു. മനുഷ്യനായി ജനിച്ച മനുഷ്യസ്വഭാവത്തിൽ ജീവിച്ചു മരിച്ച ഒരു മനുഷ്യനിൽ അഷ്ടരാഗവും കർമ്മപാപവും ഇല്ലായിരുന്നു എന്ന പ്രസ്താവം തന്നെ മനുഷ്യരെ കോപിപ്പിക്കും. ക്രിസ്തുവോ യഹൂദർക്കുണ്ടായ അസൂയകൊണ്ടും വിരോധം കൊണ്ടും കൊല്ലപ്പെട്ടു. രാഗാഭിലാഷമില്ലാത്ത മനുഷ്യനിൽ മറ്റുമനുഷ്യർക്കു അസൂയയും വിരോധവും ഉണ്ടാവാൻ കാരണമില്ല. ഇതു രാഗദ്വേഷമാണ്, ഈ സംഗതി തന്നെ ക്രിസ്തുവിൽ അഷ്ടരാഗം ഉണ്ടായിരുന്നെന്നു തെളിയിക്കുന്നു. വിശേഷിച്ചും ക്രിസ്തീയർ മുഴുവനും ഈ പ്രിയമനുഷ്യൻ താനും, ക്രിസ്തു പൂർണ്ണമായ മനുഷ്യനും പൂർണ്ണമായ ദൈവവും ആകുന്നു എന്നു വിശ്വസിക്കുന്നു. മാനുഷികം പൂർണ്ണമാകേണമെങ്കിൽ അഷ്ടരാഗവും കർമ്മപാപവും വേണമെന്നു സിദ്ധാന്തമാകുന്നു. ഇവകൾ മാനുഷീകത്തിന്റെ മുഖ്യ അംശങ്ങളാണെന്നു ക്രിസ്തീയ വിശ്വാസം തന്നെ ശഠിക്കുന്നു. സ്വന്ത വിശ്വാസത്തെ ഓർക്കാതെ സംസാരിക്കുന്ന മനുഷ്യനെ കാണാത്തവർ ഈ മനുഷ്യനെ കാണുന്നതിൽ വിരോധമില്ല. ക്രിസ്തുവിൽ കാണുന്ന അഷ്ടരാഗം ക്രിസ്തു ദ്വേഷിച്ചു യഹൂദരെ ശകാരിച്ചു അണലിക്കുട്ടികൾ (മത്തായി 12 34) ദോഷവും വ്യഭിചാരവുമുള്ളൊരു സന്തതി (മത്തായി 1239) കപടഭക്തിക്കാർ (മത്തായി 163) എന്നെല്ലാം പറഞ്ഞു. പിന്നെ ക്രിസ്തു ചമ്മട്ടികൾകൊണ്ടു ആടു മാടു മുതലായവയെ അടിച്ചോട്ടി, പൊൻവാണിഭക്കാരുടെ കാശുകൾ തൂകിക്കളഞ്ഞു. പീഠങ്ങളെ മറിച്ചിട്ടു. പ്രാവു വില്ക്കുന്നവരെ വിലക്കി (യോഹ 215) ക്രിസ്തുവിൽ കാണുന്ന കർമ്മപാപം പ്രധാനമായ കല്പനകൾ 10. അതിൽ പ്രധാനമായതു; യഹോവയല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. ഉണ്ടെന്നു ഉപദേശിക്കുന്നവൻ കൊല്ലപ്പെടണം എന്നതാകുന്നു. ക്രിസ്തുവിനെ കൊല്ലുവാൻ കാരണമായതു ഈ കുറ്റം തന്നെ. 2. ഏഴാം ദിവസം സ്വസ്ഥനാകകൊണ്ടു അന്നു യാതൊന്നും ചെയ്യരുത്, എന്നു കാണുന്നു. ഈ നാളിൽ കതിരുകളെ പറിച്ചുതിന്നാൻക്രിസ്തു അനിവദിച്ചതിനാൽ ആക്ഷേപിക്കപ്പെട്ടു. (മത്തായി122) 3. നിന്റെ നാളുകൾ ദീർഘമാക്കുവാനായിട്ടു നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കൂ എന്നു കല്പിക്കുന്നു. ക്രിസ്തു തന്റെ മാതാവിനെ തള്ളിപ്പറഞ്ഞു (മത്തായി 1248) അതുകൊണ്ടു നാൾ ദീർഘിക്കാതെ 33ാം വയസ്സിൽ കഴുവേറിയോ. 4. നീ കൊല ചെയ്യരുത് എന്നു വിരോധിക്കുന്നു. ദൈവകല്പനയായ കാലാവസ്ഥപോലെ കായിക്കാതെ നിന്നിരുന്ന അത്തിവൃക്ഷത്തെ, ക്രിസ്തു തന്റെ വിശപ്പുസഹിയാതെ ക്രോധംകൊണ്ടു ശപിച്ചു ഉണക്കിക്കളഞ്ഞു (മത്തായി 2119) രണ്ടായിരം പന്നികളുടെ മരണത്തിനു താൻകാരണമായി(മത്തായി 511) നീ മോഷ്ടിക്കരുത് എന്നു വിലക്കുന്നു. ഉടമസ്ഥന്റെ അറിവും സമ്മതവും ഇല്ലാതെ കതിരുകൾ പറിച്ചു തിന്നാൻ അനുവദിച്ചു (മത്തായി 122) 6. നിന്റെ അയൽക്കാരന്റെ കാളയേയും കഴുതയേയും മോഹിക്കരുത്. എന്നു മുടക്കുന്നു. ക്രിസ്തു ഒരുവന്റെ കഴുതയെ അവന്റെ അറിവും സമ്മതവും കൂടാതെ വരുത്തി. ഇതും ഒരു കളവല്ലെന്നു വാദിക്കുന്നതായാലും അന്യന്റ മുതലിനെ മോഹിച്ച കുറ്റം നിരാക്ഷേപം ഇരിക്കുന്നു. ഈ കുറ്റങ്ങൾ ക്രിസ്തീയ പ്രമാണംകൊണ്ടു തന്നെ മഹാ പാപമാകുന്നു. ഇത്തരം പാപങ്ങൾ നിമിത്തം ആക്ഷേപിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിനെ വിശുദ്ധാത്മാവെന്നു പറയാമെങ്കിൽ; തന്റെ സത്യാവസ്ഥയായ മാനുഷികത്തെ മാത്രം പറഞ്ഞും ദൈവകല്പനകളെ പ്രത്യേകം നിവൃത്തിച്ചും ദൈവസഹായംകൊണ്ടും ശത്രുക്കളെ മുഴുവൻ ജയിച്ചും തന്റെ ഹിതത്തെ കേവലം സാധിച്ചും മനുഷ്യരാൽ കൊല്ലപ്പെടാതെ താനെ മരിച്ചും ഇരിക്കുന്ന മഹാത്മാവായ മുഹമ്മദുനബിയെ പരിശുദ്ധാത്മാവെന്നു പറയാൻ തടസ്ഥമെന്ത്/ സൂചകം:- വായനക്കാരെ, മേൽകാണിച്ച കുറ്റങ്ങൾ ക്രിസ്തു ചെയ്തതാണെന്നു വിശ്വസിക്കരുത്. ഈ വക കുറ്റങ്ങൾ ചെയ്യത്തക്ക മനുഷ്യൻ അല്ലാ, മുഹമ്മദുനബിയെപ്പോലെ ക്രിസ്തുവും ശുദ്ധാത്മാവാണ്. പക്ഷെ മുഹമ്മദുനബി ഒരു പാപിയാണെന്നു പറകയാൽ ന്യായാനുസരണം ക്രിസ്തീയ പ്രമാണത്തിൽ കാണുന്ന കുറ്റങ്ങളെ എടുത്തു കാണിച്ചതാകുന്നു. (ഇങ്ങിനെ എടുത്തു പറയാനും മതവിരോധം ഉണ്ടെങ്കിലും അന്യായമായ ദോഷാരോപണത്തെ നീക്കുവാൻ വേണ്ടിമാത്രം പ്രയോഗിച്ചതുമാകയാൽ ആന്തരം അറിയുന്ന ദൈവം പൊറുക്കുമെന്നു വിശ്വസിക്കുന്നു). മുഹമ്മദുനബി മനുഷ്യരിൽ ശുദ്ധമനുഷ്യനും ശക്തവാനും ആയിരുന്നതുകൊണ്ട് മനുഷ്യരായ ശത്രുക്കളെ ജയിച്ചതുപോലെ തന്നെ ദൈവിക ശത്രുക്കളായ അഷ്ടരാഗങ്ങളേയും ആ ജയാധിപൻ ജയിച്ചു തന്നിൽ അടക്കിയും ഒതുക്കിയും വെച്ചിരുന്നു. ഈ മഹാജയം പ്രാപിക്കുന്ന മനുഷ്യൻ മാത്രം പൂർണ്ണമനുഷ്യനാണെന്നു വിളിക്കപ്പെടുവാൻ അവകാശപ്പെടുന്നു. മുഹമ്മദുനബിയിൽ അഷ്ടരാഗങ്ങളും പാപകർമ്മങ്ങളും ധാരാളമാണെന്നു പറഞ്ഞവർ ആർ? പറയുന്നവൻ ഏവൻ? മേൽകാണിച്ച കുറ്റങ്ങൾക്കൊത്ത ഒരു കുറ്റമെങ്കിലും കാണിക്കാമോ? വല്ലവനിലും ദ്വേഷിച്ചുശകാരിച്ചതായി തെളിയിക്കാമോ? കാണിക്കട്ടെ, തെളിയിക്കട്ടെ, നാം തെളിയിച്ചപോലെ പ്രമാണരൂപേണ തെളിയിക്കട്ടെ. അതുകൂടാതെ തോന്നിയവാസം പറയുന്നതിനു നിവൃത്തി എന്ത്? ക്രിസ്തു വ്യഭിചാരപുത്രർ ആകുന്നു എന്നു യഹൂദർ അന്നും പറഞ്ഞു ഇന്നും പറയുന്നു. ഈ ദോഷവാക്ക് ഇല്ലായ്മ ചെയ്യുവാൻ മുഹമ്മദ്‌നബി താനും എത്ര യത്‌നിച്ചു, എത്ര പേർ നശിപ്പിക്കപ്പെട്ടു, എന്നിട്ടും സാദ്ധ്യമായോ? ഏതുപ്രകാരം തന്നെ മുഹമ്മദുനബി പാപിയാകുന്നു എന്നു അറിവില്ലാത്ത ചില ക്രിസ്തീയർ പറയുന്നു. അതിനും നിവൃത്തി എന്ത്? മുഹമ്മദ് നബിക്കു അധികം ഭാര്യമാർ ഉണ്ടായിരുന്നു. അതു പാപകരമാണു എന്നു ക്രിസ്തീയർ ബഹു ആനന്ദത്തിൽ ആക്ഷേപിക്കുന്നു. ഈ ആക്ഷേപത്തെ ഈ അവസരത്തിലും കൊണ്ടാടും എന്നു കാണുകയാൽ ചുരുക്കമായ ഒരു സമാധാനം അതിന്നു പറഞ്ഞുവെക്കുന്നു. മുഹമ്മദുനബിക്കു അധികം ഭാര്യമാർ ഉണ്ട്. ആക്ഷേപമെന്ത്? ദോഷമെന്ത്? 1ാമതു മുഹമ്മദു നബിയെപോലെ ദീർഘദർശികളായിരുന്ന 1. അബ്രഹാമിനു സാറ, എന്നും ഹാഗാർ എന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. 2. യാക്കോബിനു റാഹേൽ എന്നും ലിയാ എന്നുമുള്ള രണ്ടു ഭാര്യമാരും ബൽഹാ എന്നും സുൽപാ എന്നുമുള്ള രണ്ടു അടിമകളും ഉണ്ടായിരുന്നു. 3. ക്രിസ്തു അവകാശപ്പെടുന്ന സിംഹാലനപതിയും ക്രിസ്തുവിന്റെ കല(വംശ)കർത്താവുമായ ദാവീദിനു മീഖൾ, അബിഗായിൽ, അഹിനോയാം, പിന്നെ ഔരിയായുടെ ഭാര്യയായിരുന്നവൾ ഇങ്ങിനെ 4 ഭാര്യമാർ ഉണ്ട്. അതിന്നു പുറമെ പല ഭാര്യമാരും ഉണ്ടെന്നു കാണുന്നു. (രണ്ടാം സാമുവേൽ, 513) 4. സോളമനു 700 ഭാര്യമാരും 300 അടിമകളുമുണ്ട്. 5. മോശാക്കും രണ്ടു ഭാര്യമാർ ഉണ്ട്. 6. ക്രിസ്തീയ ദൈവത്തിനും അഹോല എന്നും അഹോലിബാ എന്നും രണ്ടു ഭാര്യമാർ ഉണ്ട്. (കഠോരകഠോരം 61ാം ഭാഗം) ഭാര്യമാർ അധികരിക്കുന്നതു പാപമാകുന്നു എങ്കിൽ എല്ലാ ദീർഘദർശിമാരും ദൈവം താനും പാപികളാകുന്നു. 2ാമതു അധികഭാര്യമാർ അരുത്; എന്നുള്ള പ്രമാണം ക്രിസ്തീയപ്രമാണങ്ങളിൽ കാണുന്നും ഇല്ലാ. ക്രിസ്തീയർ കാണിക്കുന്ന പ്രമാണമായ 1ാം കോരിന്തീയർ 7ൽ 2ാം വചനംകൊണ്ടുക്രിസ്തീയവാദം ഖണ്ഡിക്കപ്പെടുന്നതല്ലാതെ സ്ഥാപിക്കപ്പെടുന്നില്ലാ. കാരണം, 7ൽ 1. സ്ത്രീയെ തൊടാതിരിക്കുന്നതു നന്ന്. 2. എങ്കിലും വേശ്യാ സംഗം നിമിത്തം ഓരോരുത്തനു തന്റെ ഭാര്യ ഉണ്ടാകണം എന്നു പറഞ്ഞു കാണുന്നതുകൊണ്ടു വേശ്യാ സംഗത്തിൽ പോവാതിരിപ്പാനായിട്ടു ഭാര്യ ഉണ്ടാവണം എന്നല്ലാതെ ഒരു ഭാര്യമാത്രമേ പാടുള്ളൂ എന്നുള്ള അർത്ഥം കാണുന്നില്ല. ഓരോരുത്തനും ഓരോ ഭാര്യവേണം എന്നു പറഞ്ഞിട്ടില്ല. 'തന്റെ, തന്റെ'എന്ന വാക്കുകൊണ്ടു സ്വന്തത്തെ മാത്രം കാണിക്കുന്നു. ഭാര്യ എന്ന പദം ബഹുവചനമായും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവിടെയും ബഹുവചന സ്ഥാനത്തുതന്നെ നില്ക്കുന്നു. വീണ്ടും ഈ പ്രമാണം 'എൽഡർ' എന്നും 'ഡീക്കൻ' എന്നുമുള്ള പാതിരിസ്ഥാനം വഹിക്കുന്നവർക്കുമാത്രം സംബന്ധിക്കുന്നു എന്നു വ്യാഖ്യാനകർത്താക്കൾ അഭിപ്രായപ്പെട്ടുകാണുന്നു. 'അട്ടുമോഥെ' എന്ന പുസ്തകം 32 നോക്കാം. അതുകൊണ്ടത്രെ കത്തോലിക്കാ പാതിരിമാർ ഒന്നാം വചനത്തിൽ ആശ്രയിച്ചു പെണ്ണുവേണ്ടാ എന്നിരിക്കുന്നു. പ്രൊട്ടസ്റ്റന്റു പാതിരിമാർ രണ്ടാം വചനത്തിൽ ആചരിച്ചു ഒരു പെണ്ണു സ്വന്തം തന്നെ വേണമെന്നു തർക്കിക്കുന്നു. ഒന്നിലധികം ഭാര്യമാർ ആവശ്യം തന്നെ എന്നു ക്രിസ്തീയ പ്രമാണം തന്നെ കൽപിക്കുന്നു എങ്ങിനെ എന്നാൽ ഭാര്യ ഉണ്ടാവണം എന്നതിന്റെ കാരണം വേശ്യാസംഗമമാണെന്നു പറയുന്നു. പിന്നെ മേപ്പടി അദ്ധ്യായം 5ാം വചനം:- ഉപവാസത്തിനും പ്രാർത്ഥനക്കും നിങ്ങൾ അവസരപ്പെടേണ്ടതിന്നും അസാരം നേരത്തേക്കു സമ്മതത്തോടല്ലാതെ തമ്മിൽ തമ്മിൽ വേർപിരിയരുത്. നിങ്ങളുടെ അസ്ഥിരത ഹേതുവായിട്ടു സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിപ്പാൻ വീണ്ടും ചേർന്നിരിപ്പിൻ എന്നു പറയുന്നു. മേൽകാണുന്ന വേർപാട് ചുരുക്കവും, അസ്ഥിരതയിൽ ഉണ്ടാകുന്ന സാത്താന്റെ പരീക്ഷയും ചേർത്തു ആലോചിക്കുന്നതിൽ അധികനേരത്തെ വേർപ്പാടുകൊണ്ടു അസ്ഥിരതനിമിത്തം സാത്താന്റെ പരീക്ഷയായ വേശ്യാസംഗമത്തിനു കാരണം ഉണ്ടാകും. അതുകൊണ്ടു പ്രാർത്ഥനക്കു താനും സമ്മതത്തോടുകൂടി അസാരം നേരത്തെ വേർപാടു മാത്രം പാടുള്ളൂ എന്നു കല്പിച്ചതായി കാണുന്നു. സൂചകം:-വായനക്കാരെ, ഇങ്ങിനെ ചേർന്നിരിപ്പാൻ സാധിക്കുമോ, ജോലിക്കു പോകുമ്പോഴും ഭാര്യമാരെ കൂടെ കൊണ്ടുനടപ്പാൻ കഴിയുമോ, എന്നു മാത്രമല്ല, ഭാര്യമാരുടെ സമ്മതം ഇല്ലെങ്കിൽ ഉപവാസവും പ്രാർത്ഥനയും പാടില്ലാ എന്നും കാണുന്നു. ഇതു ന്യായാനുസരണ പ്രമാണമാകുമോ?നാലു ഭാര്യമാർ ആകാമെന്നു മുഹമ്മദുനബി കല്പിച്ചിരിക്കുന്നു. എങ്കിലും ഭാര്യ വിട്ടയച്ചാൽ മാത്രം ഉപവസിച്ചാലും പ്രാർത്ഥിച്ചാലും മതി എന്നും എപ്പോഴും ചേർന്നുതന്നെ ഇരിക്കേണമെന്നും കൽപിച്ചിട്ടില്ലാ- സ്ത്രീ സേവയെ ദൈവാരാധനയെക്കാൾ ശ്രേഷ്ഠമാക്കിവെച്ചിട്ടില്ലാ- ഈ നിലയിൽ മനുഷ്യാവകാശ പ്രമാണങ്ങൾക്കു അനുസരിക്കുന്നതും മനുഷ്യരാൽ നിവൃത്തിക്കാവുന്നതും ആയ പ്രമാണം ഏതാകുന്നു എന്നും, സ്ത്രീസേവ, രസാനുഭോഗാധിക്യം ഇവ ഏതു പ്രമാണത്തിൽ ഇരിക്കുന്നു എന്നും ആലോചിപ്പിൻ, ക്രിസ്തീയവിദ്വാന്മാർ മുസ്‌ലിം പ്രമാണത്തിൽ ആക്ഷേപിക്കുന്ന അന്യായത്തിൽ ചിന്തിപ്പിൻ, ഈ പ്രമാണവും താഴെ കാണിക്കുന്ന ചികടടി പ്രമാണത്തിനുതുല്യം മനുഷ്യരാൽ നിവൃത്തി ആകാത്തതുമാകുന്നു. മേൽകാണിച്ച പ്രമാണത്തിൽ വേശ്യാസംഗത്തെ കാരണമാക്കിപ്പറഞ്ഞതിനാൽ ഭാര്യയെകൊണ്ടുള്ള മുഖ്യ ആവശ്യം സംഗം തന്നെ എന്നും തെളിയുന്നു. എന്നാൽ സംഗം ചെയ്യാൻ നിവൃത്തി ഇല്ലാത്തതായ പല സംഗതികൾ സ്ത്രീകൾ നേരിടുന്നുണ്ട്. അതുകൾ സ്വാഭാവികവും ആണ്. സ്ത്രീകളിൽ ചിലർ 3571115 ദിവസങ്ങളിൽ ദൂരപ്പെടാറുണ്ട്. ഋതു. ഈ കാലത്ത് അവരെ അശുദ്ധരെന്നു കരുതുന്നില്ലെങ്കിലും രക്തവാർച്ച അറപ്പുണ്ടാക്കാതിരിക്കുമോ? 2. പ്രസവിച്ചു സംയോഗത്തിനു പാത്രമാവാൻ ദയാലുവും ശുദ്ധാത്മാവുമായവനു മൂന്നുമാസത്തിൽ അധികം താമസം വേണ്ടിവരും. ക്രൂരനും അശുദ്ധനുമാണെങ്കിൽ പോലും കുറഞ്ഞതു ഒന്നരമാസത്തെ താമസം കൂടാതെ നിവൃത്തിയില്ലാ. ഇതുകൾക്കു പുറമെ ചില പ്രത്യേകമായ രോഗങ്ങളും ഉണ്ടാകുന്നു. ഈവക കാലങ്ങളിൽ എങ്ങനെ നിവൃത്തിക്കും എങ്ങിനെ ചേർന്നിരിക്കും. പെറ്റു കിടക്കുന്നവളോടുകൂടെ പുരുഷനും കിടക്കുന്നു എന്നുവന്നാലും സംയോഗത്തിനു നിവൃത്തി ഇല്ലല്ലോ- അപ്പോൾ സാത്താന്റെ പരീക്ഷയിൽ പെട്ടുപോകും നിശ്ചയം. അങ്ങിനെ പെടുന്നതല്ലായിരുന്നു എങ്കിൽ വേർപാടിനെ ഇത്ര ചുരുക്കി പ്രാർത്ഥനക്കുപോലും അസാലം(അല്പം) നേരം എടുക്കാനായി നിഷ്‌കർഷിക്കുന്നതല്ല. ഈ പ്രമാണം നിവൃത്തി ആകണമെങ്കിൽ ഒന്നിലധികം ഭാര്യമാർ തന്നെ വേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ ഈവക കാലങ്ങളിലും നിവൃത്തി ഉള്ളൂ. ഈ സൂചകം മേൽ കാണിച്ച രണ്ടാം വചനത്തിൽകിടക്കുന്നു. അതായതു: 'ഓരോരുത്തനു തന്റെ ഭാര്യ ഉണ്ടാകണം, ഓരോരുത്തിക്കു തന്റെ, തന്റെ സ്വന്തഭർത്താവും ഉണ്ടാകണം.' എന്നുള്ളതിൽ പുരുഷന്റെ ഭാഗം സ്വന്തം എന്നുള്ള പ്രത്യേകപദം ചേർക്കാതെ സ്ത്രീകളെക്കുറിച്ചു പറഞ്ഞതിൽ 'സ്വന്തം' എന്നു ചേർത്തതുതന്നെ സാക്ഷിയാകുന്നു. സ്ത്രീക്കു ഭർത്താവു സ്വന്തമാണ്. പുരുഷനു ഭാര്യ സ്വന്തമല്ലാ, എന്നുവെച്ചാൽ ഒന്നുമാത്രമല്ല എന്നർത്ഥം. ഈ പ്രമാണം വേദപ്രമാണമാകുന്നു എങ്കിൽ സർവ്വ ജ്ഞാനിയായി മനുഷ്യസ്വഭാവത്തെ അറിയുന്ന ദൈവം കൽപിച്ച യുക്തിയിൽ കവിയുന്ന അഭിപ്രായം (ഇത്ര ക്ഷമയില്ലാത്തവനുണ്ടോ; ക്രിസ്തീയർ ക്ഷമിച്ചുവരുന്നില്ലയോ?) എന്നു പറയുന്നതു അധികപ്രസംഗം തന്നെ. ക്രിസ്തീയർ ക്ഷണിച്ചു വരുന്നില്ലയോ എന്ന ചോദ്യത്തെക്കുറിച്ചു പിന്നീടു പറയാം. വിവാഹസംബന്ധമായ നടപടികളെ പ്രമാണസഹിതം കാണിക്കുന്ന ഒരു പുസ്തകം ഉടനെ കാണാം. ഈ കാര്യത്തിലും ക്രിസ്തു കുറ്റക്കാരനാണെന്നു ആക്ഷേപിക്കുന്നു. സർവ്വശക്തനായ ദൈവം തന്റെ സൃഷ്ടിവർദ്ധനക്കുവേണ്ടി അഭിപ്രായപ്പെട്ടതായ ഈ ഡിപ്പാർട്ടുമെന്റിൽ പ്രവേശിക്കാതിരുന്നു. വിശേഷിച്ചും ക്രിസ്തുവിന്റെ പിതാവായ ദൈവത്തിനുതാനും 'അഹോല' എന്നും 'അഹോലിബാ' എന്നും രണ്ടുഭാര്യമാർ ഉണ്ടായിരുന്നു എന്നു പ്രമാണം കാണിക്കുന്നു. പിതാവിന്നു രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന അവസ്ഥക്കു ഒരു ഭാര്യയും ഇല്ലാതിരുന്ന പുത്രനു സമത്വാവകാശം ഇല്ലാതെ പോകുന്നു. ഒന്നിൽ അധികം ഭാര്യമാർ ആകാമെന്നും ആവശ്യമെന്നും പുതുനിയമം താൻ വഴിപ്പെട്ടുകൊടുക്കുന്നതിനു ആചരിക്കാതെ ക്രിസ്തീയർ നാനാ നഷ്ടകഷ്ടങ്ങൾ അനുവദിച്ചുവരുന്നതു എത്രകഷ്ടം. ഈ സംസ്ഥാനത്തുതന്നെ ഒരു മനുഷ്യൻ പെടുന്ന പാടു ദൈവം മാത്രം അറിയുന്നു. നാം കാണിച്ചിരിക്കുന്ന ഈ തെളിവുകൾക്കു എതിരായി ക്രിസ്തീയ പ്രമാണംകൊണ്ടു തെളിയിക്കുവാൻ വിചാരിക്കുന്ന വിദ്വാന്മാർ ഉണ്ടെങ്കിൽ ഈ അവസരത്തിൽ തങ്ങൾക്കുള്ള പ്രമാണ പ്രാബല്യതയേയും ബുദ്ധിശക്തിയേയും കാണിക്കേണ്ടതാകുന്നു. ആറാം ആക്ഷേപത്തിൽ-ബി പാർക്കലീത്താ പാപത്തെക്കുറിച്ചും മറ്റും ബോധം വരുത്തുകയും യേശുക്രിസ്തുവിനെക്കുറിച്ചുള്ളവയെ ഗ്രഹിപ്പിക്കയും ചെയ്യുമെന്നല്ലാതെ യുദ്ധംചെയ്യുമെന്നോ ഹിംസചെയ്യുമെന്നോ പറഞ്ഞിട്ടില്ല. മുഹമ്മദ് നബി പാപത്തെക്കുറിച്ചും മറ്റു ബോധപ്പെടുത്താതെ അനേകായിരങ്ങളെ യുദ്ധംചെയ്തു നശിപ്പിക്കയും യേശുവെ പഠിപ്പിക്കാതെ പുതിയ മാർഗ്ഗത്തെ ഉപദേശിക്കയും ചെയ്തു. ആകയാൽ പാർക്കലീത്താ മുഹമ്മദുനബി ആകയില്ലെന്നു തീരുമാനിച്ചിരിക്കുന്നു. സമാധാനം ഈ ആക്ഷേപത്തിൽ 1. പാപത്തെക്കുറിച്ചു ബോധം വരുത്തും. 2. ക്രിസ്തുവിനെക്കുറിച്ചുള്ളവയെ ഗ്രഹിപ്പിക്കും. 3. യുദ്ധം ചെയ്തു അനേകരെ നശിപ്പിച്ചു. 4. ക്രിസ്തുവെ പഠിപ്പിക്കാതെ പുതുമാർഗ്ഗം ഉപദേശിച്ചു എന്നും; ഈ നാലു സംഗതികൾ അടങ്ങിയിരിക്കുന്നു. 1. പാപബോധം:- ഈ സംഗതി 14,15 ഭാഗങ്ങളിൽ ധാരാളം വിവരിച്ചിരിക്കുന്നു. പാപത്തെക്കുറിച്ചു ബോധം വരുത്താത്ത മതം ലോകത്തിലെങ്ങും ഇല്ല. ഉണ്ടെങ്കിൽ ഈ ക്രിസ്തുമതം മാത്രമുണ്ട്. കാരണം (അ) ക്രിസ്തു യാതൊരു പാപത്തെക്കുറിച്ചും ശിക്ഷ കൽപ്പിച്ചിട്ടില്ല. (ആ) ഏതൊരു പാപം ചെയ്താലും ക്രിസ്തുവിൽ വിശ്വസിച്ചാൽ മോചിക്കപ്പെടും. സകലപാപങ്ങൾക്കുവേണ്ടി ക്രിസ്തു ബലിയായിരിക്കുന്നു എന്നു പഠിപ്പിക്കുന്നു. ഈ പഠനം തന്നെ ഇറങ്ങിയ ആത്മാവും പഠിപ്പിച്ചു. ഇതു പാപബോധം ആകുന്നതല്ല. പാപബോധം എന്നു പറഞ്ഞാൽ മനുഷ്യരിൽ സ്വഭാവേന നേരിടുന്ന പലതരമായ പാപങ്ങളെ അവസ്ഥപോലെ വിവരിച്ചും അതാതിന്റെ വ്യത്യസ്തതയെ കാണിച്ചും അതാതിന്നു ദൈവികമായും ലൗകികമായും ഉള്ള ശിക്ഷകളെ വിധിച്ചും വ്യത്യസ്ഥപ്പെടുത്തുന്നതുമാകുന്നു. ഈ വക ബോധംവരുത്തൽ, 'ഖുർആൻ' എന്ന വിശുദ്ധവേദത്തിൽ ഇരിക്കുന്നു. അതുകളെ അറിവില്ലാത്തവൻ എങ്ങിനെ കാണുന്നു. എന്നാൽ അറിവുള്ള ക്രിസ്തീയ വിദ്വാന്മാർ സാക്ഷീകരിക്കുന്നതിൽ ഏതാനും കാണിക്കുന്നു. (ക) 1. കാർലേൽ 2. ഇസ്പ്രിങ്കർ 3. അമാരി 4. മ്യൂർ എന്നീ മഹാവിദ്വാന്മാരുടെ സത്യസാക്ഷ്യമാവിതു: ഇസ്‌ലാം നിത്യാനന്ദത്തെ കൊടുക്കുന്ന ഒരു മതമാകുന്നു. ഫലവത്തായ അനേകമായിരം രത്‌നങ്ങളെക്കൊണ്ടു നിറയ്ക്കപ്പെട്ടിരിക്കുന്നു. (1829ാമാണ്ട് ഒക്‌ടോബർ മാസത്തിലെ, ലണ്ടൻ ക്വാർട്ടർലീറവ്യൂ (54ാം നമ്പ്ര്) (ഖ) ഹോണറബിൾ വില്ല്യം മൂർസായിപു സാക്ഷീകരിക്കുന്നതാവിത്:- മുഹമ്മദുനബി മനുഷ്യസംശയങ്ങളെ മുഴുവനും തീർത്തു മനുഷ്യരെ ഏകത്വത്തിൽ സ്ഥാപിച്ചു. എല്ലാ കാര്യങ്ങളേയം ദൈവഹിതത്തിൽ ഉറപ്പിച്ചിരിക്കുന്നു. 'പരിശുദ്ധം' എന്ന മഹിമ ഇസ്‌ലാമിനുമാത്രം ശോഭിതമായിരിക്കുന്നു. (മേല്പടി സായിപു എഴുതിയ 'ലൈഫ് ഓഫ് മുഹമ്മദ്' എന്ന പുസ്തകം നോക്കാം.) 1. (ഗ) ഗാഡ്പ്രീഹെഗൻസു. 2. ചെമ്പ്രസ്സ് എന്നീ പ്രസിദ്ധ വിദ്വാന്മാർ പ്രസ്താവിക്കുന്നതാവിതു:- മുഹമ്മദീയമതത്തിലുള്ള വിധികൾ (പ്രമാണങ്ങൾ) ക്കു ഒത്തതായ ഒരു പ്രമാണവും ക്രിസ്തീയ മതത്തിൽ തിരഞ്ഞാൽ ഇല്ല. മുഹമ്മദുനബി കാമവിക്രമി ആയിരുന്നു എന്നു ചിലർ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ആ ദിവ്യാത്മാവു, ആത്മശുദ്ധി, ദേഹശുദ്ധി മുതലായ ശുദ്ധാശുദ്ധി അനുഷ്ടാനങ്ങളെ വിസ്തരിച്ചിരിക്കുന്നതും വിധിച്ചിരിക്കുന്നതും നോക്കുന്നമനുഷ്യൻ ഒരിക്കലും ഈ ആക്ഷേപം മുഹമ്മദുനബിയിൽ ചുമത്തുന്നതല്ല. (ഹെഗൻസുസായിപു എഴുതിയ അപ്പോലോജി 45 മുതൽ 49 വരെയുള്ള വകുപ്പുകൾ വായിക്കേണ്ടതാകുന്നു). ഓ-ക്രിസ്തീയ വിദ്വാന്മാരെ! ഇതുപ്രകാരമുള്ള ഇതരമതക്കാരായ യഹൂദരോ ഹിന്ദുക്കളോ അല്ലെങ്കിൽ നിരീശ്വര മതസ്ഥരോ ക്രിസ്തീയ മതത്തെക്കുറിച്ചു എഴുതിയിട്ടുള്ള ഒരു സാക്ഷ്യത്തെ തിരഞ്ഞെടുത്തു കൊണ്ടുവരിക. അതു തീരെ അസാദ്ധ്യം തന്നെ ക്രിസ്ത്രീയരിൽ ഉണ്ടായിട്ടുള്ള വിദ്വാന്മാർ തന്നെ ക്രിസ്തീയ മതപ്രമാണങ്ങളെക്കുറിച്ചേതെങ്കിലും ഒരുഭാഗം സ്തുത്യമായി എഴുതിയിട്ടുള്ള ഒരു ലേഖനത്തെ കാണിക്കുക. പക്ഷേ മിഷ്യൻ മാസപ്പടിവാങ്ങാത്തവരായിരിക്കണം. അതു പ്രയാസമില്ല. പിന്നെ ഈ വക ശാഠ്യംകൊണ്ടു കാര്യമെന്ത്? നാമെല്ലാവരും മരിച്ചുപോകേണ്ടതാണ് പല്ലുകടിക്കേണ്ടിവരും. 2. ക്രിസ്തുവെ കുറിച്ചുള്ളവയെ ഗ്രഹിപ്പിക്കും. ഈ ആക്ഷേപം ശുദ്ധനിർമ്മിതമാണ്. ക്രിസ്തു ഇങ്ങിനെ പറഞ്ഞിട്ടില്ലാ. എന്നാൽ അവകാശപ്രകാരം ക്രിസ്തു ഒരു ദീർഘദർശി ആണെന്നും മറ്റും ഗ്രഹിപ്പിച്ചിരിക്കുന്നു. ഈ ആക്ഷേപകർത്താവു, സയ്യിതു സനാവുല്ലാമക്തി എന്നു പ്രസിദ്ധപ്പെടുത്തിയ 16ാം ഭാം 12ാം വരിമുതൽ നോക്കിയാൽ തന്നെ ഈ സംഗതി കാണാവുന്നതാണ്. 3. യുദ്ധംചെയ്ത അനേകരെ നശിപ്പിച്ച്, ഈ ആക്ഷേപം ശുദ്ധശാഠ്യമാകുന്നു. ഹിംസ ചെയ്യുമെന്നു ക്രിസ്തു താൻ പറഞ്ഞിരിക്കുന്നു. അതു മേൽ കാണിച്ച ഇംഗ്ലീഷു ഭാഷാന്തരത്തിലെ ഞലുൃീ്‌ല (ശാസന) എന്ന പദംകൊണ്ടു സ്പഷ്ടമാകുന്നു. ഹിംസ എന്നു പറഞ്ഞതിൽ തന്നെ യുദ്ധവും അടങ്ങിയിരിക്കുന്നു. ആകയാൽ യുദ്ധം ചെയ്തതു തെറ്റാണെന്നു എങ്ങിനെ വരുത്തും. ന്യായമായി ദൈവത്തിൽ വഴിപ്പെടാത്തവരെ കൊല്ലേണമെന്നു (5ാം മോശെ 13.7) ലും മറ്റെല്ലാ പ്രമാണങ്ങളിലും കാണുന്നു. തന്റെ കുട്ടികളെ സന്മാർഗ്ഗം ഉപദേശിക്കുന്നതിൽ ഹിംസിക്കുന്നതു വാത്സല്യപുഷ്ടി അല്ലാ എന്നു പറയുന്നവൻ ആക്ഷേപിക്കപ്പെടും. മാതാപിതാക്കന്മാരിൽ കാണുന്ന വാത്സല്യം ദൈവവാത്സല്യത്തിന്റെ നിഴലായിരിക്കുന്ന അവസ്ഥക്കു ഹിംസയും ദൈവ ഹിംസയുടെ നിഴലാവാതിരിക്കുന്നത് എങ്ങിനെ? ദീർഘദർശിമാരെ അയക്കേണ്ട ആവശ്യം എന്ത്? ഈ വക ഹിംസ (യുദ്ധം) ചെയ്താൽ യഹോവായിക്കു മുമ്പാകെ കുറ്റമില്ലാത്തവരാകും. നിങ്ങൾ ഇപ്രകാരം ചെയ്കയില്ലാ എങ്കിൽ ഇതാ യഹോവായിക്കു വിരോധമായി നിങ്ങൾ പാപം ചെയ്തിരിക്കുന്നു എന്നു ദൈവം കല്പിക്കുന്നു. (4ാം മോശ 3222,23 നോക്കുക) അതുപ്രകാരം മോശ യുദ്ധംചെയ്ത സ്ത്രീകളേയും കുഞ്ഞുങ്ങളേയും നാല്ക്കാലികളേയും നശിപ്പിച്ചു. (4ാം മോശെ 31. ഹെസക്കേൽ 23. നോക്കുക) മുഹമ്മദുനബി സ്ത്രീകളേയും കുഞ്ഞുങ്ങളെയും നാൽക്കാലികളേയും ബലഹീനരും നിർദ്ദോഷികളുമായതിനാൽ ഉപേക്ഷിച്ചിരിക്കുന്നു. മോശ പോരാടിയതിൽ പ്രമാണാനുസരണം നടത്തിയ അനീതികളേയും മുഹമ്മദുനബിയുടെ പോരാട്ടത്തിലുണ്ടായ നീതിയേയും വിവരമായി 'തൃശ്ശിവ പേരൂർ ക്രിസ്തീയ വായടപ്പി'ൽ പ്രസ്താവിച്ചിട്ടുണ്ട്. അതു വായിച്ചുനോക്കിയാൽ മുഹമ്മദുനബിയുടെ മാഹാത്മ്യം പ്രത്യക്ഷമാകുന്നതാണ്. നമ്മുടെ ക്രിസ്തു താനും യുദ്ധം ചെയ്‌വാൻ വന്നു ഒരുക്കവും ചെയ്തു. മത്തായ -1034ൽ 'ഞാൻ സമാധാനം വരുത്തുവാൻ വന്നവനല്ലാ, വാൾ അത്രേ' എന്നും, ലൂക്ക് 2236ൽ 'വാൾ ഇല്ലാത്തവൻ തന്റെ വസ്ത്രങ്ങളെ വിറ്റു ഒന്നുവാങ്ങട്ടെ' എന്നും പറഞ്ഞു. ക്രിസ്തു വാൾ വാങ്ങാൻ പറഞ്ഞത് മീൻ മുറിക്കേണ്ട ആവശ്യത്തിലേക്കു അല്ലാ. വാൾകൊണ്ടുള്ള പ്രയോജനമായ യുദ്ധം ചെയ്യേണ്ട ആവശ്യത്തിലേക്കു തന്നെ എന്നു 'ഞാൻ സമാധാനം വരുത്തുവാൻ വന്നവനല്ലാ വാളത്രെ' എന്നു ക്രിസ്തുവചനം കാണിക്കുന്നു. എന്നാൽ ആ സാധു മനുഷ്യൻ തനിക്കു ഉതവി ചെയ്യുമെന്നു വിശ്വസിച്ചിരുന്ന അപ്പോസ്തലർ ആ സകലവും വിട്ടോടുകയും തള്ളിപ്പറയുകയും ചെയ്തതുകൊണ്ടു, ആ ശുദ്ധമനുഷ്യൻ മനോഹരനായി അടക്കികളഞ്ഞു. കല്പന പ്രകാരം വാളുവാങ്ങി കരുതിയിരുന്നവനായ പത്രോസ് താനും കൂടെ ചാകും എന്ന് പറഞ്ഞിട്ടുണ്ടായിരുന്ന, ലജ്ജ നേരിട്ടതുകൊണ്ടു അവൻ വാൾ ഊരി ഒരുത്തന്റെ ചെവി ഛേദിച്ചു. ഈ ചെവി ഛേദനം ദീർഘദർശന നിവൃത്തി അല്ലാ. പത്രോസിന്റെ ചുവടുഗുണം തന്നെ. എങ്ങും തട്ടാതെ ചെവിമാത്രം ഛേദിക്കപ്പെട്ടതിൽ ക്രിസ്തു വിസ്മയിച്ചോ വ്യസനിച്ചോ വാൾ അതിന്റെ ഉറയിൽ ആക്കാനും കല്പിച്ചു. ഈ സംഗതികളാൽ യുദ്ധവിചാരം ക്രിസ്തുവിലും ഉണ്ടായിരുന്നു എന്നു സ്പഷ്ടം തെളിഞ്ഞു. അതിൽ പിന്നെ ക്രിസ്തീയമതം വർദ്ധിപ്പിക്കേണ്ട തിലേക്ക് ചെയ്തതായ പരാക്രമങ്ങളേയും ചുരുക്കത്തിൽ കാണിക്കുന്നു 1.ക്രിസ്താബ്ദം 73ൽ റോമാകൈസർ ഇംഗ്ലീഷുരാജ്യം പിടിച്ചു അനേകായിരം ജനത്തെ ബലമായി ക്രിസ്തീയരാക്കി. 'ഇംഗ്ലീഷുരാജ്യ ചരിത്രം.' 2. ഡൻമാർക്കിന്റെ സൈന്യങ്ങൾ 'ഗീൻ' എന്ന ദ്വീപുകാരെയും 'ഇസ്ഥോന്യൂൻ' എന്ന ഗോത്രക്കാരേയും ബലമായി ക്രിസ്തീയരാക്കി. അതുപ്രകാരം തന്നെ 'രലണ്ടിയൂൻ' ജയിച്ചു. അവിടെ ഉണ്ടായിരുന്ന ജനത്തെ മുഴുവൻ ബലത്തിൽ ക്രിസ്തീയരാക്കി. 1230 മുതൽ 1283 വരെയുള്ള 53 വർഷങ്ങളിൽ 'അലേമാനിയക്കാർ' യുദ്ധംചെയ്തു അനേകരെ കൊന്നു. പ്രഷ്യാക്കാരെ ബലത്താൽ ക്രിസ്തീയരാക്കി. 1292ൽ അമേരിക്ക കണ്ടുപിടിച്ചപ്പോൾ 'സ്‌പെയിൻ'കാർ ചെയ്തതായ അക്രമ പ്രവർത്തികളും ക്രൂരകൃത്യങ്ങളും വിവരിക്കത്തക്കതല്ല. (ഹിന്ദുസ്ഥാനി സഭാ ചരിത്രം 150ാം ഭാഗം.) 3. പ്രൊട്ടസ്റ്റന്റുകാർ തങ്ങളുടെ നൂതന മതം ബലമായി വിശ്വസിപ്പിച്ചതിൽ ക്രിസ്തീയരായ അന്യഗോത്രങ്ങളെ ഉപദ്രവിച്ചതും കൊന്നതും മഹാപാപമായിരിക്കുന്നു. ഒളിച്ചോടിപ്പോകുന്നവരായ സ്ത്രീ പുരുഷന്മാരെ വെടിവെച്ച് കൊല്ലുകയും തുണി ചുറ്റി എണ്ണമുക്കി തീകൊളുത്തി ചുട്ടുകളയുകയും ചെയ്തതുപോലെ ലോകത്തിൽ ആരും ചെയ്തിട്ടില്ലാ. ചരിത്രങ്ങൾ വായിക്കുന്നേടത്തോളം ഇവർ നടത്തിയ ക്രൂരകൃത്യതകൾ കൊണ്ടു മനസ്സിനു അറപ്പുണ്ടാകുന്നു (ഹല്ലൻസായിപു എഴുതിയ ഇംഗ്ലണ്ടു ചരിത്രം ഒന്നാംഖണ്ഡം 2ാം അധ്യായം നോക്കുക). പ്രൊട്ടസ്റ്റന്റുകാരുടെ ക്രൂരതകളും അക്രമങ്ങളുംകൊണ്ടു സഹിയും നിവൃത്തിയും ഇല്ലാതെ, കത്തോലിക്കക്കാർ തങ്ങളുടെ കുടുംബങ്ങൾ സഹിതം മഹാ വ്യസനത്തോടെ അന്ധാളിച്ചു ഓടിയും ഒളിച്ചും നടന്നിരുന്നു കാലത്തു അവരെ രക്ഷപ്പെടുത്തി വിശ്രമിപ്പിച്ചതു മുസ്ലീംകളാകുന്നു. ഈ ഉപകാര സ്മരണ ഇന്നും പ്രധാന കത്തോലിക്കക്കാരിൽ കാണ്മാനുണ്ട്. മേൽ കാണിച്ച പ്രകാരം 700 പശുക്കളെ തിന്നൊടുക്കി ശുദ്ധനായി ഗോകർണത്തു പോയി ഇരിക്കുന്ന ബ്രാഹ്മണനെപോലെ, രാജ്യങ്ങളെല്ലാം മുടിച്ച സൗമ്യ ഉപദേശികളായി ക്രിസ്തീയർ ഈ കേരളത്തിൽ കൂടിയിരിക്കുന്നു. ഇവിടെയുള്ള ജനം ഇവരുടെ ആദ്യാവസ്ഥ അറിയാതെ ഇവർ പറഞ്ഞു മകട്ടുന്നതിൽ വിശ്വസിച്ചുപോകുന്നു. മുസ്ലീകൾ ബലമായി യുദ്ധം ചെയ്ത തങ്ങളുടെ മതത്തെ വർദ്ധിപ്പിച്ചു എന്നുള്ള കപടവചനം പറഞ്ഞു കബളിപ്പിക്കുന്നതിൽ പെട്ടുപോകുന്നു. എന്നാൽ മേൽകാണിച്ചതുപോലെ ബലമായും ക്രൂരമായും മുസ്ലികൾ തങ്ങളുടെ മതത്തെ വിശ്വസിപ്പിച്ചതായി ഒരു തെളിവെങ്കിലും രേഖാമൂലം കാണിപ്പാനായി ക്രിസ്തീയരെ നാം ക്ഷണിക്കുന്നു. മുസ്ലീംകളുടെ യുദ്ധസ്വഭാവം യരൂശലേംകാർക്കു കൊടുത്ത അറിയിപ്പു (നോട്ടീസു)കൊണ്ടു അറിയാവുന്നതാകുന്നു. മുഹമ്മദുനബിയുടെ അപ്പോസ്തലർ ക്രിസ്തുവിന്റെ അപ്പോസ്തലരെപ്പോലെ വിട്ടോടാതെ നിന്നു യുദ്ധം ചെയ്തു, അവർ പത്രോസിനെപോലെ ചെവിചെത്തേണ്ട ചുവടു അഭ്യസിച്ചവരല്ലാത്തതുകൊണ്ട് ഒരേ വെട്ടിൽ അഞ്ചും പത്തും നുറുക്കി ജയിച്ചുവന്നു. അനേകായിരങ്ങളെ ഒന്നായി നശിപ്പിച്ചു. 'ഞാൻ ഒരു പുരുഷനെ തങ്കത്തേക്കാളും ഒരു മനുഷ്യനെ (ഒപ്ലീറിലെ) ഇടുതങ്കത്തേക്കാളും വിലയേറിയതാക്കും. കണ്ടെത്തിപ്പെടുന്നവനെല്ലാം വാളിനാൽ വീഴുകയും ചെയ്യും (യെശായ 13 ൽ 12, 15), എന്നീ ദൈവ വചനപ്രകാരം മുഹമ്മദുനബി വാളുള്ള തങ്കമായി ജനിച്ചു. പിന്നെയും അവൻ (ദൈവം) ദൂരത്തു നിന്ന ജാതികൾക്കു ഒരു കൊടിയെ ഉയർത്തി ഭൂമിയുടെ അതൃത്തിയിൽ നിന്നും അവരോടു ചൂളകുത്തി വിളിക്കും. അപ്പോൾ ഇതാ അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. അവരിൽ ഒരുത്തനും ആലസ്യപ്പെടുകയും ഇല്ലാ. ഇടറുകയുമില്ല. ഒരുത്തനും ഉറക്കും തൂങ്ങുകയുമില്ലാ. ഉറങ്ങുകയുമില്ലാ. അവരുടെ അരകളിലെ കച്ച അഴിക്കുകയും ഇല്ല. അവരുടെ അസ്ത്രങ്ങൾ കൂർത്തവയും അവരുടെ വില്ലുകൾ എല്ലാം കുലച്ചവയും ആയിരിക്കും. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുപോലേയും അവരുടെ ചക്രങ്ങൾ ചുഴലിക്കാറ്റു പോലെയും വിചാരിക്കപ്പെടും. അവരുടെ അലർച്ച സിംഹത്തിന്റെ എന്നപോലെ ആയിരിക്കും. അവർ സിംഹക്കുട്ടികൾ എന്നപോലെ ഗർജ്ജിക്കും. അത്രമാത്രമല്ലാ അവർ ഗർജ്ജിച്ചു ഇരയെ പിടിച്ചു കൊണ്ടുപോയിക്കളയുകയും, ഒരുത്തനും അതിനെ വിടുവിക്കയും ഇല്ലാ. (യശായ 526 മുതൽ 29 വരെ). ഈ വേദപ്രമാണത്തിൽ കാണുന്ന സകലഗുണങ്ങളും മുഹമ്മദ് നബിയുടെ ശിഷ്യരിൽ പ്രകാശിച്ചിരുന്നു. 'ദൈവം ഏറ്റവും വലിയവൻ' എന്നർത്ഥമായ അല്ലാഹു അക്ബർ എന്നുള്ള അവരുടെ ഗർജ്ജനം കൊണ്ടു മാടങ്ങൾ ഇളകിയും വീണ്ടും വീണിരിക്കുന്നു. മഹാരാജാക്കന്മാർപോലും സിംഹാസനത്തിൽ വിറച്ചുപോയിരിക്കുന്നു. അവർ പിടിച്ച ഇര അവരിൽ നിന്നു ഒരുത്തനും വിടുവിച്ചിട്ടില്ല. ഈ സംഗതികൾ പ്രസിദ്ധമാകുന്നു. ഈ വകസൈന്യങ്ങളോടുകൂടെ മുഹമ്മദുനബി പുറപ്പെട്ടു. അപ്പോൾ 'ഞാൻ നിങ്ങളെ വാളിന്നു എണ്ണിക്കൊടുക്കും നിങ്ങൾ എല്ലാവരും കുലക്കു കുനിയും' എന്ന യെശായ 6512 ൽ ഇസ്രായില്യരോടു ദൈവം കല്പിച്ച പ്രകാരം ക്രിസ്തീയരായിരുന്നേയും മറ്റും അനവധി ഇസ്രായേല്യർ കൂട്ടംകൂട്ടമായി വന്ന് കനിഞ്ഞവരെപ്പോലെ കൊല്ലപ്പെട്ടു. പിന്നെ കൊല്ലപ്പെട്ടവർ പുറത്തുകളയപ്പെടും. അവരുടെ ശവങ്ങളിൽ നിന്നു ദുർഗന്ധം പുറപ്പെടും. എന്നു യെശായ 343ൽ ദൈവംകല്പിച്ച പ്രകാരം കുഴിച്ചടക്കുവാൻ ആളും തരവും ഇല്ലാത്ത നിലയിൽ ഒരേസമയത്തു അനേകമായിരം കൊല്ലപ്പെട്ടും. ശവങ്ങൾ പുറത്തിടപ്പെടുകയും ദുർഗന്ധം പുറപ്പെടുകയും ചെയ്തു. ഈ യുദ്ധവും കുലയും ദൈവകല്പനയായ ദീർഘദർശനങ്ങളുടെ നിവൃത്തിയായിരിക്കുമ്പോൾ മുഹമ്മദുനബി അക്രമം പ്രവർത്തിച്ചു. അനേകായിരത്തെ കൊന്നു, എന്നുള്ള ആക്ഷേപം കൊണ്ടാടുന്നതു അസൂയ തന്നെ എന്നും, മത്തായി 2313 ൽ 'നിങ്ങൾക്കു ഹാ കഷ്ടം. എന്തുകൊണ്ടെന്നാൽ നിങ്ങൾ, മനുഷ്യരുടെ നേരെ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ തന്നെ അതിനകത്തു പോകുന്നില്ല. പ്രവേശിക്കുന്നവരെ അതിനകത്തു പോകുവാൻ സമ്മതിക്കുന്നില്ല.' എന്നു ക്രിസ്തു പറഞ്ഞതുപോലെ സത്യകാംക്ഷികളെ ഇവർ വിലക്കുന്നൂ എന്നും തീർച്ചയാക്കുന്നു. പ്രിയ വായനക്കാരെ; ഏതെങ്കിലും ഒരു ദിവസം നാം എല്ലാം ദൈവംമുമ്പാകെ പോകേണ്ടിയിരിക്കുന്നു. അപ്പോൾ അവന്റെ കല്പനയായ അറിയിപ്പിന്നു വഴിപ്പെടാതെ മാറു കാണിച്ചവരാണെന്നു വന്നാൽ ഭയങ്കരമായ ശിക്ഷക്കു അവകാശപ്പെട്ടവരായിത്തീരുന്ന ആ സമയം പൂർണ്ണ ഹൃദയത്തോടെ അവരിൽ വിശ്വസിച്ചും കല്പനകളിൽ ആദരിച്ചും വന്നവരായ ഏവരും അവകാശമുറക്കു മാറുകാണിച്ചവരിൽ വെറുത്തവരായും കോപിച്ചവരായും കണ്ടെത്തും. അപ്പോൾ അവനവൻ തന്നെ ഖേദിച്ചു പല്ലുകടിക്കേണ്ടിവരും. അതുകൊണ്ടു തരവും അവസരവും ഉള്ളതായ ഈ ജീവകാലത്തെ അസൂയ, ശാഠ്യം, ലോകാലങ്കാരം മുതലായവകളുടെ ആശ്രയത്തിൽ പഴുതാക്കിക്കളയാതെ, പ്രമാണങ്ങൾക്കൊണ്ടും, ബുദ്ധിയും യുക്തിയും അനുസരിക്കുന്ന ന്യായങ്ങളെക്കൊണ്ടും സത്യമെന്നുകാണിക്കുന്ന സ്വയാഭിപ്രായത്തെ തന്നെ തൻമതമാക്കിയും, വിശ്വാസാലങ്കാരങ്ങളായിരിക്കുന്ന നമസ്‌കാരം, ഉപവാസം, ദാനം, തീർത്ഥയാത്ര ഇതുകളിൽ അനുഷ്ടിച്ചും വരുന്നതു കൂടാതെ കർമ്മങ്ങളെ കരേറ്റുന്നതായ കർത്താവിന്റെ കരുണഉണ്ടാകേണ്ടതിലേക്കു സദാ അപേക്ഷിച്ചും വന്നാൽ മാത്രം രക്ഷിക്കപ്പെടും നിശ്ചയം. 4. 'ക്രിസ്തുവെ ഉപേക്ഷിക്കാതെ പുതുമാർഗ്ഗം ഉപദേശിച്ചു'. എന്നുള്ള ഈ ആക്ഷേപവും അലക്ഷ്യമാകുന്നു. എന്തുകൊണ്ടെന്നാൽ 'ക്രിസ്തുവെ ഉപദേശിക്കാതെ' എന്നുപറഞ്ഞതിൽ ക്രിസ്തു സത്യമായ ദീർഘദർശി ആകുന്നു. 'ക്രിസ്തുവിൽ വിശ്വസിക്കേണ്ടതു ആവശ്യമാകുന്നു'. എന്നീ രണ്ടുംസംഗതികൾ മാത്രം അടങ്ങിയതായി കാണുന്നു. ഈ രണ്ടു സംഗതികളും മുഹമ്മദുനബി ഉപദേശിച്ചിട്ടുണ്ട്. ഖുർആൻ സാക്ഷിയാകുന്നു. അതു വായിച്ചറിയുവാൻ ഈ മനുഷ്യൻ അയോഗ്യൻ തന്നെ. എന്നാലും പൊതുമുസ്ലീംകളുടെ വിശ്വാസം ഇതിന്നു സാക്ഷിയായിരിക്കുന്നു. മുഹമ്മദുനബി ഉപദേശിക്കാതെ ക്രിസ്തു സത്യനബി ആകുന്നു എന്നു വിശ്വസിക്കുവാൻ അവകാശം ഇല്ലാ. എന്നാൽ ക്രിസ്തു ദൈവമാകുന്നു. ദൈവ പുത്രനാകുന്നു. എന്നു മുഹമ്മദുനബി ഉപദേശിക്കാത്തതു കൊണ്ട് ഈ ആക്ഷേപത്തിനു കാരണമായി എന്നു പറയുന്നതായാൽ, ക്രിസ്തു തന്നേയും തന്നെക്കുറിച്ചും പറഞ്ഞിട്ടില്ലാ എന്നും അപ്പോസ്തലർ ക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചിട്ടില്ലാ എന്നും വരുന്നു. എങ്ങിനെ എന്നാൽ ഈ ത്രിയേകതയെക്കുറിച്ചു ക്രിസ്തു ഉപദേശിക്കയോ അപ്പോസ്തലർ എഴുതുകയോ ചെയ്തിട്ടില്ല. ഈ ഉപദേശം രഹസ്യമാക കൊണ്ടും മനുഷ്യബുദ്ധിയിൽ ഒതുങ്ങാത്തതുകൊണ്ടും സ്പഷ്ടമായി ഉപദേശിക്കാത്തതാണ് എന്നുള്ള ക്രിസ്തീയ സമാധാനം സ്പ്രിങ്ങ് ഇല്ലാത്ത ഘടികാരം പോലെ ഇരിക്കുന്നു. ഈ സമാധാനം ശരിയാവേണമെങ്കിൽ ഈ രഹസ്യത്തെ ക്രിസ്തു രഹസ്യമായി ഉപദേശിച്ച ഒരുവനേയും, രഹസ്യ ഉപദേശം എന്നൊരു ലേഖനത്തേയും കാണിക്കേണ്ടിയിരിക്കുന്നു. അതുരണ്ടും കാണുന്നില്ല. ക്രിസ്തുവിന്റെ ഉപദേശങ്ങളായ ഈ ലേഖനങ്ങളിൽ പ്രസ്താവിച്ചിട്ടുമില്ല. ഈ നിലയിൽ ഇങ്ങിനെ ഒരു രഹസ്യം പരസ്യമാവാതെ കിടക്കുന്നു എന്നുള്ള അറിവ് ഏതു വഴിക്ക് കിട്ടുന്നു. രണ്ടാമതു:- ഈ രഹസ്യോപദേശം ഏറ്റവനായി ഒരുവനെ കാണിക്കുന്നുവെങ്കിൽ അവൻ മനുഷ്യനായിരിപ്പാനും പാടില്ല. എന്തുകൊണ്ടെന്നാൽ, മനുഷ്യബുദ്ധിക്കു ഒതുക്കമാവാത്തതുകൊണ്ടു, ക്രിസ്തു തന്റെ അപ്പോസ്തലരിൽ താനും ഉപദേശിക്കാതിരുന്നത് നോക്കുമ്പോൾ അപ്പോസ്തലരേക്കാൾ ശ്രേഷ്ഠമുള്ള മനുഷ്യനായിരിക്കേണ്ടി വരുന്നു. അതോ ക്രിസ്തീയ വിശ്വാസപ്രകാരം അസാധ്യമാകുന്നു. അപ്പോൾ ആ മനുഷ്യനും ദൈവപുത്രനോ ദൈവമോ ആയിരിക്കണം. മൂന്നാമുത:- ക്രിസ്തുവിന്റെ കാലത്തോ അതിന്നു ശേഷമോ ഈ രഹസ്യ ഉപദേശത്തിന്റെ പ്രസ്താവം ഉണ്ടായിരുന്നു എങ്കിൽ, ക്രിസ്തു കഴുവേറിയതിൽ പിന്നെ നൂറു സംവത്സരത്തിനകം പലരായും പല പ്രാവശ്യമായും എഴുതപ്പെട്ടതായ ലേഖനങ്ങളിൽ ഈ പ്രസ്താവം കാണാതിരിപ്പാനും, മൂന്നൂറു സംവത്സരംവരെയുള്ള ക്രിസ്തീയർ അറിയാതിരിപ്പാനും ന്യായം ഇല്ല. അറിഞ്ഞിരുന്നു എങ്കിൽ 'ഫിലോസഫി'ക്കാരിൽ നിന്നു മുളച്ച ഈ ത്രിയേകതയെക്കുറിച്ചു 325 ാമാണ്ടിൽ പല സഭകൾകൂടി സംഭാഷിക്കുവാനും നിഷേധിച്ചവരായ അനേക പാതിരിമാരും അസംഖ്യം ക്രിസ്തീയരും കൊല്ലപ്പെടുവാനും കുസ്തുൻതീൻ (ഇീിേെമിശേില) എന്ന രാജാവ് ഹിംസ ചെയ്‌വാനും കാരണമില്ല. 'യൂണിറ്റേറിയൻ'. വിശേഷിച്ചും മേൽകാണിച്ച 325ാമാണ്ടിന്നു ശേഷം ത്രിയേകതയെ കാണിക്കുന്നു. (ഒന്നാം യോഹ 5ൽ 7 മുതൽ അനേക വചനങ്ങൾ) നിർമ്മിച്ചു ചേർക്കുവാനും, ക്രിസ്തീയ വിദ്വാന്മാർ തന്നെ ഈ നിർമ്മിത വചനങ്ങളെ പിടിച്ചു ആക്ഷേപിപ്പാനും പൂർവ്വിക ക്രിസ്തീയർ ഈ വിശ്വാസത്തെ നിഷേധിച്ചിരിപ്പാനും ന്യായമില്ല. ഈ സംഗതികളിൽ ആലോചിക്കുമ്പോൾ ക്രിസ്തു ദൈവമെന്നും ദൈവപുത്രൻ എന്നുമുള്ള ഉപദേശം തീരെ നിർമ്മിതമാണെന്നും, അബദ്ധമാണെന്നും തെളിയുന്ന അവസ്ഥക്കു, ഈ ഉപദേശം ചെയ്യുവാൻ മുഹമ്മദുനബി അവകാശപ്പെട്ടവരല്ലാ എന്നും ക്രിസ്തുവും അപ്പോസ്തലരും ഉപദേശിച്ചതുകളെ മാത്രം ഉപദേശിച്ചതു സത്യസ്ഥാപനംതന്നെ എന്നും തീർച്ചതന്നെ. 'പുതുമാർഗ്ഗം ഉപദേശിച്ചു' എന്നുള്ള രണ്ടാം സംഗതിയും സത്യത്തിന്നു വിരോധമാകുന്നു. എന്തുകൊണ്ടെന്നാൽ, സത്യാത്മായവൻ വരുമ്പോൾ നിങ്ങളെ അവൻ സത്യത്തിലൊക്കെയും നടത്തും (യോഹ 16 13) എന്നു ക്രിസ്തു തന്റെ അപ്പോസ്തലരോടു പറഞ്ഞതു നോക്കുമ്പോൾ അന്നുനടപ്പായിരുന്ന മാർഗ്ഗം സത്യമാർഗ്ഗമല്ല എന്നും, പിന്നെ വരുന്നവൻ നടത്തുന്ന മാർഗ്ഗം സത്യമാർഗ്ഗമായിരിക്കുന്നു എന്നും സ്പഷ്ടം തെളിയുന്നു. ക്രിസ്തുവിന്റെ ഈ വചനപ്രകാരം വന്നിട്ടുള്ള മുഹമ്മദുനബി സത്യത്തിൽ നടത്തുന്നതായ പുതുമാർഗ്ഗം ഉപദേശിക്കേണ്ടതിലേക്കു അവകാശപ്പെട്ടിരിക്കുന്നതു പോലെ പുതുമാർഗ്ഗം ഉപദേശിച്ചതു തെറ്റാണെന്നു വിചാരിക്കേണ്ടത് അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന മോശംതന്നെ. വായുഗുളിക പ്രിയവായനക്കാരെ, ക്രിസ്തീയ സഹോദരന്മാരുടെ ആശ്വാസത്തിന്നായി വായുഗുളിക പ്രമാണം ഒരു സംഗതി എഴുതുന്നു. ക്രിസ്തുവിനാൽ ഉപദേശിക്കപ്പെട്ട സത്യമതം ഏതാകുന്നു എന്നുള്ള ശോധനക്കാരംഭിക്കുമ്പോൾ കാണുന്നതാവിതു. ക്രിസ്തീയരിൽ പൂർവികമതമായികാണുന്നതു കാത്തോലിക്കാ മതമാകുന്നു. ആ മതക്കാർ ക്രിസ്തുവിനേയും അമ്മയായ മറിയായേയും സമം വന്ദിക്കുന്നു. അവകാശപ്രകാരം മേരിയെ മാതാവെന്നു വാഴ്ത്തുന്നു. രൂപങ്ങൾവെച്ചും ആരാധിക്കുന്നു. അതിലൊരുപക്ഷം ന്യായാനുസരണം മാതാ,പിതാ, പുത്രൻ എന്നിങ്ങനെ ത്രിയേകത ഉണ്ടാക്കി വിശ്വസിക്കുന്നു. അവർ 'മേരിയാമെയ്റ്റ്‌സ്' എന്നു വിളിക്കപ്പെട്ടു (സേൽ എന്നാളുടെ ഖുർആൻ ഭാഷാന്തരത്തിന്റെ പീഠിക) ഈ കത്തോലിക്കാമതം 15ാം നൂറ്റാണ്ടുവരെ നിരാക്ഷേപം പ്രബലപ്പെട്ടിരുന്നു. അതിൽപിന്നെ പ്രൊട്ടസ്റ്റന്റുമതം ഉത്ഭവിച്ചു. തങ്ങളുടെ മതം സത്യമെന്നു വാദിക്കുകയും അതിൽ ആചരിക്കാത്തവരിൽ പല ക്രൂരതകളും ചെയ്യുകയും അസംഖ്യം സ്ത്രീ പുരുഷന്മാരെ പല പ്രകാരത്തിൽ നശിപ്പിക്കുകയും ചെയ്തു. ഈ ക്രൂരഅക്രമങ്ങൾ ഇതിനുമുമ്പും പിമ്പും ഏതാനും വിവരിച്ചിരിക്കുന്നു. പ്രൊട്ടസ്റ്റന്റുകാരുടെ ഈ വാദവും പ്രവർത്തിയും നോക്കുമ്പോൾ അപ്പോസ്തല കാലത്തുണ്ടായിരുന്ന മതം സത്യമല്ലാ എന്നു യോഹ- 1613 നെ നാം വ്യാഖ്യാനിച്ചതു ശരിയായിരുന്നു. എന്നു മാത്രമല്ല, ക്രിസ്തുവിന്റെ കരേറ്റത്തിനു ശേഷം പത്താംദിവസം തീപൊരികളായി ഇറങ്ങി എന്നു വാദിച്ചും വിശ്വസിച്ചും വരുന്ന പരിശുദ്ധാത്മാവു ഉപദേശിച്ചതും സത്യമാർഗ്ഗമല്ലാ എന്നും തെളിയുന്നു. എന്തുകൊണ്ടെന്നാൽ പതിനഞ്ചാം നൂറ്റാണ്ടുവരെ പ്രബലപ്പെട്ടിരുന്ന മതം ആ ആത്മഉപദേശം തന്നെ എന്നത് നിരാക്ഷേപമാകുന്നു. ആ കാലത്തുണ്ടായിരുന്ന പ്രമാണങ്ങളെല്ലാം ആ ആത്മഉപദേശംകൊണ്ടും സഹായംകൊണ്ടും എഴുതിയതാകുന്നു. ഇനി ഈ പ്രൊട്ടസ്റ്റന്റുമതം സത്യമോ എന്നും മേൽകാണിച്ച യോഹ 1613ൽ ക്രിസ്തുപറഞ്ഞപ്രകാരമുള്ള നിവൃത്തി ഈ മതത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും ശോധന ചെയ്യേണ്ടിരിക്കുന്നു. അതിൽ ഒന്നാമതു ഈ മത നിർമ്മാണിയും പ്രമാണിയും ആയ 'മാർട്ടിൻലൂഥർ' എന്നവന്റെ മഹിമയെ കേൾക്കുക. ഈ മഹാൻ പിശോചോടു സംഭാഷിച്ചു തോറ്റിരിക്കുന്നു എന്നു തന്റെ സ്വന്തം രചിതമായ 'ഡിംസാപ്രൊട്ടൊരിയാ' എന്ന പുസ്തകത്തിൽ പറയുന്നു. അതുപ്രകാരം തന്നെ പിശാചു തന്നോടു കൂടെ സഹവസിച്ചും കളിച്ചും ഭാര്യയായ കാതറീനെപ്പോലെ കൂടെ വസിച്ചും കിടന്നുറങ്ങിയും വന്നിരുന്നൂ എന്ന് 'കാൽമേൻ സജരം' 283ാം ഭാഗത്തിലും സത്യദർപ്പണമെന്നർത്ഥത്തിൽ പേരുള്ള പുസ്തകത്തിലും പറഞ്ഞുകാണുന്നു. അതുകൊണ്ട് ഈ ലൂഥരും സത്യാത്മാവായ ആശ്വാസപ്രദൻ ആവാൻ അവകാശപ്പെടുന്നില്ല. അങ്ങിനെ ആ മഹാൻ പറഞ്ഞിട്ടും ഇല്ല. രണ്ടാമതു:- അന്നു നിർമ്മിക്കപ്പെട്ട നിയമങ്ങൾ പലരാൽ പല പ്രാവശ്യമായി ഭേദിക്കപ്പെട്ട വിവരണം ഇതിന്നു താഴെ വ്യക്തമാക്കി കാണിക്കുന്നുണ്ട്. അതുകൊണ്ടു ഈ പ്രമാണം മനുഷ്യവചനമായിരിക്കുന്നതിലും പല അഭിപ്രായം കലർന്നിരിക്കുന്നു. കർത്താവിന്റെ നിലയും കർമ്മസ്ഥിതിയും ഇതാകുന്നു. മൂന്നാമതു:- അപ്പോസ്തല കാലം മുതൽക്കു പതിനഞ്ചാംനൂറ്റാണ്ടുവരെ നടന്നുവന്ന ക്രിസ്തീയമതം സത്യമല്ലാ എന്നുണ്ടായ ആക്ഷേപസംഗതികളിൽ മുഖ്യസംഗതി പ്രതിമ ആരാധനയാകുന്നു. അതു സ്വർഗ്ഗത്തിൽ എങ്കിലും ഭൂമിയിൽ എങ്കിലും താഴെ വെള്ളത്തിൽ എങ്കിലുമുള്ള യാതൊന്നിന്റെയും പ്രതിമ അരുത്, അവയെ കുമ്പിടുകയോ സേവിക്കുകയോ അരുത് എന്നുള്ള ഒന്നാംപ്രമാണത്തിനു മാത്രമല്ലാ എല്ലാ പ്രമാണങ്ങൾക്കും വിരോധംതന്നെ. എന്നാൽ ഈ പ്രൊട്ടസ്റ്റന്റുമതം കൊണ്ടു മേൽ പറഞ്ഞ പ്രമാണത്തിനു മുഴുവനായി നിവൃത്തി ഉണ്ടായിട്ടുണ്ടോ, എന്നാലോചിക്കുന്നതായാൽ നിവൃത്തി ഉണ്ടായിട്ടില്ലാ എന്നുതന്നെ കാണാം. എങ്ങിനെയെന്നാൽ പ്രതിമയെ വിരോധിക്കുന്ന പ്രമാണത്തിനു മുമ്പ് 'എന്റെ മുമ്പാകെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുത്' എന്നും ദൈവം കല്പിച്ചിരിക്കുന്നു. ഇതിനാൽ ദൈവസൃഷ്ടികൾക്കുള്ള സ്വർഗ്ഗം, ഭൂമി, വെള്ളം ഈ മൂന്നു സ്ഥാനങ്ങളിൽ കാണുന്ന യാതൊന്നിനേയും ദൈവമെന്നു വിശ്വസിക്കുകയോ അവയുടെ പ്രതിമകൾവെച്ചു കുമ്പിടുകയോ സേവിക്കുകയോ അരുതെന്നു വിരോധിക്കുന്നൂ. അതല്ലാതെ മനുഷ്യനെ ദൈവമെന്നുവിശ്വസിച്ചു ആരാധിക്കാം. പക്ഷെ ആ മനുഷ്യന്റെ പ്രതിമ ഉണ്ടാക്കി കുമ്പിടരുത് എന്നു കല്പിച്ചിട്ടില്ലാ കല്പിക്കുന്നതുമല്ലാ അങ്ങിനെ ആവാമെങ്കിൽ ഇങ്ങിനെയും ആകുന്നതിനു വിരോധമില്ലെന്നു ഏവർക്കും ബോധ്യമാണ്. പ്രൊട്ടസ്റ്റന്റുമതം കത്തോലിക്കാമതത്തിന്റെ ഒന്നാംഭാഗത്തിൽ യോജിക്കുന്നു. ഇവരും അവരെപ്പോലെ ക്രിസ്തുവെ ദൈവമെന്നു വിശ്വസിക്കുന്നു. രണ്ടാംഭാഗമായ പ്രതിമയെമാത്രമേ വിരോധിക്കുന്നുള്ളു. അതുകൊണ്ട് പ്രമാണത്തിന്റെ മുഴുവൻ നിവൃത്തി പ്രൊട്ടസ്റ്റന്റുമതത്താലും ഉണ്ടായിട്ടില്ലെന്ന് സ്പഷ്ടം തന്നെ. ഉപദേശം:- പ്രിയസഹോദരന്മാരെ! സ്വന്തം ആത്മാക്കളിൽ സ്‌നേഹിപ്പിൻ. ന്യായത്തെ നഷ്ടപ്പെടുത്താതെ തന്നിൽ തന്നെ ആലോചിപ്പിൻ. സത്യത്തിൽ നടത്തുന്ന ഒരവതാരവും പ്രമാണത്തിന്റെ നിവൃത്തിയും ആവശ്യമെന്നു കാണുന്ന അവസ്ഥക്കു അതുപ്രകാരം ആറാംനൂറ്റാണ്ടിൽ അവതരിക്കയും അന്യദൈവങ്ങളും പ്രതിമകളും അരുതെന്നുള്ള മുഴുവൻ നിവൃത്തിയായ ഉപദേശത്തെ പ്രബലപ്പെടുത്തുകയും ചെയ്തിരിക്കുന്ന മുഹമ്മദുനബി സത്യാത്മാവായ ആശ്വാസ പ്രദൻ അല്ലെന്നു വാദിക്കുന്നതിൽ ന്യായവും സത്യവും ഇല്ലെന്നുള്ളതു സ്പഷ്ടമാകുന്നു. അതുകൊണ്ടു നാം കേട്ടിട്ടുള്ള കാര്യങ്ങളെ വല്ലപ്പോഴും വിട്ടുകളയാതെ അവയിൽ ഏറ്റവും താല്പര്യപ്പെട്ടിരിക്കേണ്ടതാകുന്നു. (എബ്രായക്കാർ 21) സഹോദതന്മാരെ, നിങ്ങളെ സ്ഥിരപ്പെടുത്തുവാനും ശുദ്ധമാക്കപ്പെട്ടവരുടെ ഇടയിൽ നിങ്ങൾക്കു അവകാശംതരുവാനും ശക്തിയുള്ള ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ നിങ്ങളെ ഭാരമേൽപ്പിക്കുന്നു. (അപ്പോസ്തല നടപ്പു 20, 32) എന്നെ നിരസിച്ചു എന്റെ വചനങ്ങളെ കൈകൊള്ളാതെ ഇരിക്കുന്നവനെ വിധിക്കുന്നവൻ ഒരുത്തൻ ഉണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനംതന്നെ ഒടുക്കത്തെ ദിവസത്തിൽ അവനെ വിധിക്കും (യോ 1248) വിളംബരം മുഹമ്മദുനബിയുടെ അനുപമ മഹിമയും അതിശയമായ അതിശയവും ആദിമുതല്ക്കുണ്ടായ ദൈവഅറിയിപ്പുകളും അമൂല്യവിധികളും അപൂർവ്വഗുണങ്ങളും അനവധിയുള്ളതിൽ താല്ക്കാലിക ആവശ്യത്തിലേക്ക് ഏതാനും വിവരിക്കുന്നു. വായനക്കാരായ മഹത്തുക്കളെ! നീതിയേയും ന്യായത്തേയും വിട്ടൊഴിയാതെ ഭയഭക്തിയിൽ ആലോചിപ്പിൻ. സത്യത്തെ മുറുകെ പിടിപ്പിൻ. സത്യോദയം മുഹമ്മദ്‌നബി ജനിച്ചകാലം അറേബ്യാരാജ്യം അജ്ഞാനാന്ധകാരംകൊണ്ടു ഇരുളായിരുന്നു. നിവാസികളിൽ ചിലർ കല്ലുകളേയും ചിലർ വൃക്ഷങ്ങളേയും ചിലർ നക്ഷത്രങ്ങളേയും ചിലർ ഭൂതങ്ങളേയും ചിലർ പ്രേതങ്ങളേയും ഇങ്ങിനെ നാനാപ്രകാരത്തിൽ ആരാധിച്ചും വന്നിരുന്നു. പരിജ്ഞാനം, പരിചാരം, പരിഷ്‌കാരം എന്നുള്ളവ എന്തെന്നറിയാതെ കളവു, ചൂതു, യുദ്ധം, ഗർവ്വ്, ഡംഭ്, വൈരം. നിന്ദ മുതലായവകളിൽ മഗ്നരായി കാലംകഴിച്ചുവന്നിരുന്നു. ഈ രാജ്യത്തിന് കിഴക്കുള്ള ഭാഗത്തുള്ള ഹിന്ദുസ്ഥാനം (ഇന്ത്യ) അനാചാരങ്ങൾകൊണ്ടു മൂടപ്പെട്ടിരുന്നു. വിവിധമായ ആരാധനകളിൽ ലിംഗവും, ഭഗവും നിരാക്ഷേപം പൂജിപ്പപ്പെട്ടിരുന്നു. മറ്റുഭാഗമായ ഇറാൻ എന്ന പേർഷ്യാരാജ്യനിവാസികൾ അഗ്നിയെ ആരാധിച്ചുവരുന്നതു കൂടാതെ നന്മയെചെയ്യിക്കുന്നതിനു എതിരായി തിന്മചെയ്യിക്കുന്നവനുമുണ്ട്. എന്നിങ്ങിനെ രണ്ടു കർത്താക്കളിൽ വിശ്വസിച്ചും വന്നിരുന്നു. അറബിരാജ്യത്തിന്റെ വടക്കും പടിഞ്ഞാറും മദ്ധ്യത്തിൽ തന്നെ ഉണ്ടായിരുന്ന ഏതാനും ക്രിസ്തീയർ, ക്രിസ്തുവിനെയും അമ്മയായ മേരിയേയും പൂജിച്ചും ആരാധിച്ചും വന്നിരുന്നു. അതിൽ 'പോപ്പു' അവർകൾ പാപംപൊറുത്തു സ്വർഗ്ഗദാനം ചെയ്യുന്നവരും മറ്റുള്ളവർ അവരുടെ അടിമകളായും ഇരുന്നു. പാപമോചനപത്രം ഇങ്ങിനെയാണ് 'ഇവന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു. ഇവന്നു സ്വർഗ്ഗത്തിൽ സ്ഥലം കൊടുക്കാം. (റോമൻ സഭാചരിത്രം രണ്ടാംഘട്ടം 153ാം ഭാഗം). ഈ പത്രം വിലക്കുവിററുവന്നിരുന്നു (കല്ക്കത്താ ബാപ്റ്റിക് മിഷൻ പ്രസ്സിൽ അച്ചടിച്ച 'ഹിന്ദുസ്ഥാൻ സഭാചരിത്രം' 165ാം ഭാഗം) ഇങ്ങിനെ പല അഭിപ്രായമായി ഭേദിച്ചു കിടന്നിരുന്ന കാലത്തിൽ ലോകഉതവികളായ ജനമോ, ധനമോ യാതൊന്നും ഇല്ലാതെ, സകല അഭിപ്രായങ്ങൾക്കും എതിരായി, ദൈവം ഒരുവൻതന്നേ, നന്മതിന്മകൾക്കു അധിപൻ അവൻതന്നെ എന്നുള്ള വിശ്വാസത്തെ സ്ഥാപിക്കുന്നവരായി എഴുന്നേറ്റുനിന്നും കൊണ്ടു 'ദൈവാഭയം കേൾപ്പിക്കും തൻ തമ്പുരാനെ മഹത്വപ്പെടുത്തു' (ഖുർആൻ) എന്ന കല്പനയോടുകൂടി ദൈവം എന്നെ അയച്ചിരിക്കുന്നു എന്നുവാദിച്ചു. അനാചാരങ്ങൾ എല്ലാം ദുർബ്ബലമെന്നു ഒന്നായി വിധിച്ചു. അപ്പോൾ രാജാക്കൾ, പ്രഭുക്കൾ മുതലായ ജനസമുദായങ്ങൾ മുഴുവനും ആ സത്യാർത്ഥിയുടെ പ്രാണവിരോധികളായിത്തിരിഞ്ഞു. എങ്കിലും ആ സത്യവിക്രമി സ്വന്തഗോത്രങ്ങളേപോലും ആക്ഷേപിച്ചു, അജ്ഞാനികളാണെന്നും അവരുടെ പ്രമാണങ്ങൾ അനാചാരങ്ങളാണെന്നും വിധിച്ചതേയുള്ളു. ഇങ്ങിനെ സ്വന്തം സമൂഹത്തിലെ ദുഷ്യങ്ങൾക്കുനേരെ പ്രവർത്തിച്ച ധീരർ ദുർല്ലഭം തന്നെ. 'ദൈവ' മായ ക്രിസ്തു താനും തന്റെ വംശത്തെക്കരുതി ഞാൻ വേദപ്രമാണത്തേയോ ദീർഘദർശികളേയോ ഇല്ലായ്മ ചെയ്യാൻ വന്നിരിക്കുന്നു, എന്നു നിങ്ങൾ നിരൂപിക്കേണ്ടാ. നിവൃത്തിയാക്കുവാനത്രെ (മത്തായി 517) എന്നുള്ള സമാധാന മൊഴികൾ പറഞ്ഞതേയുള്ളൂ. സത്യവിക്രമിയായ മുഹമ്മദുനബിയുടെ നേരെ തന്റെ രാജ്യക്കാരും വംശക്കാരുമായ സകല സ്ത്രീപുരഷന്മാരും വിരോധികളായി ഉപദ്രവം തുടങ്ങി. ഉപദേശിക്കുമ്പോൾ കല്ലു മുതലായവകൊണ്ടു എറിഞ്ഞു. കാൽമുട്ടും മറ്റും പൊട്ടി രക്തംഒഴുകിയിരുന്നു എങ്കിലും തന്റെ സത്യോപദേശത്തെ ഭേദിക്കാതെ 'ദൈവപ്രഭയെ തങ്ങളുടെ വായകൊണ്ടു കെടുത്തിക്കളയാമെന്നു നിങ്ങൾ വിചാരിക്കുന്നു. എന്നാൽ ദൈവംതന്റെ പ്രകാശത്തെ മുഴുവനാക്കുക തന്നെ ചെയ്യും. നിഷേധിക്കുന്നവർക്കത് രസിക്കാതിരിക്കുമെങ്കിലും' (ഖുർആൻ) എന്നുള്ള ദൈവകല്പന ബഹുജാഗ്രതയിൽ കേൾപ്പിച്ചു. നിവൃത്തിയില്ലാതായപ്പോൾ ശത്രുക്കൾ യോജിച്ചു. ആ സത്യാവതാരത്തെ അപായപ്പെടുത്താൻ ആലോചിച്ചും ചട്ടവട്ടങ്ങൾ ചെയ്തും വന്നതിനാൽ അവരെ നേരിടേണ്ടതിലേക്കു ലൗകിക ഉപകരണങ്ങൾ തന്നെ ആവശ്യമാകകൊണ്ടു 'നിങ്ങളോടു പോരാടുന്നവരോടുമാത്രം നിങ്ങൾ പോരാടുവീൻ. എന്നാൽ നിങ്ങൾ അതിർ കവിയരുത്. എന്തുകൊണ്ടെന്നാൽ അതിക്രമികളെ ദൈവം ഇഷ്ടപ്പെടുന്നില്ല. (ഖുർആൻ) എന്നുണ്ടായ ദൈവകല്പനപ്രകാരം പോരാട്ടം ആരംഭിച്ചു. സർവ്വരും ജയിച്ചു. ആ ജയാധിപന്റെ ജയശക്തി എത്രത്തോളമെന്നാൽ തന്റെ വംശജരിലോ മറ്റോഉണ്ടായിരുന്ന അവസാനകാലത്തു ശേഷിച്ചിരുന്നില്ല. 'ഈ കല്ലിന്മേൽ വീഴുന്നവർ നുറുങ്ങപ്പെടും. അതു അവരുടെമേൽ എങ്കിലും വീണാൽ അതു അവനെ പൊടിയാക്കും.' (മത്തായി 2214) എന്നുള്ള പ്രമാണപ്രകാരം ഉണ്ടായ ജയങ്ങളെകൊണ്ടു ഹിതങ്ങളെ മുഴുവനും സാധിപ്പിച്ചു. ഉദ്യോഗംമുഴുവനും നിവൃത്തിച്ചു തന്നെ അയച്ച സത്യകർത്താവിന്റെ സന്നിധാനത്തിലേക്കു മടങ്ങി. ഇതുതന്നെ മുഖ്യമായ ഒരു അതിശയം ആകുന്നു. എന്തുകൊണ്ടെന്നാൽ അതിശയപ്രവൃത്തി എന്നുപറയുന്നതു മനുഷ്യശക്തിയിൽ കവിയുന്നതും മനുഷ്യരാൽ സാധ്യമാവാതെ അതിശയമെന്നു തോന്നുന്നതുമായ പ്രവൃത്തികളാകുന്നു. എന്നാൽ മുഹമ്മദുനബി തന്റെ വിരോധികളോട് ദൈവപ്രഭയെ ഇല്ലായ്മ ചെയ്‌വാൻ നിങ്ങളാൽ കഴികയില്ല. ദൈവം അതിനെ പൂരിപ്പിക്കയേ ഉള്ളൂ. നിഷേധിക്കുന്നവർ നീരസപ്പെട്ടു ഇരിക്കുകയേ ഉള്ളൂ എന്നും മറ്റും തനിക്കുകിട്ടാനുള്ള ജയങ്ങളെക്കുറിച്ചു ധീരതയിൽ പറയുകയും, അതുപ്രകാരം നിരാശ്രയ സ്ഥിതിയിലും, നിരാധാര നിലയിലും ആയിരുന്നുകൊണ്ടു തന്റെ പ്രവൃത്തികൾ മുറപ്രകാരം നടത്തിവരികയും രാജാധി രാജാക്കളെ ജയിക്കയും വിരോധികളായി എഴുന്നേറ്റവരെ സാദരം നശിപ്പിക്കുകയും ചെയ്തു. കോടാനുകോടി ശത്രുക്കൾക്കുണ്ടായിരുന്ന ഉദ്ദേശങ്ങൾ ഒന്നും ഫലിക്കാതെ, 'ക്രിസ്തുവിനെപ്പോലെ കൊല്ലപ്പെടാതെ' നാൾക്കുനാൾ വിജയിയായി വന്നു. തൻഹിതമായ ദൈവാഭീഷ്ടങ്ങളെ മുഴുവനും സാധിപ്പിച്ചു. വിശേഷിച്ചു താൻ ദൈവത്താൽ അയക്കപ്പെട്ട പ്രത്യേകആളാണെന്നു വാദിച്ചതുപോലെ അവകാശപ്രകാരം തനിക്കു കൈവശപ്പെട്ടു കിട്ടേണ്ട പ്രധാന നഗരങ്ങൾ, വിശുദ്ധ സ്ഥലങ്ങൾ, ദേവാലയങ്ങൾ എന്നിവ നേടിയെടുത്തു. 'ദൈവരാജ്യം നിങ്ങളിൽ നിന്നു, 'ഇസ്രായീൽ ഭവനക്കാരിൽ നിന്നു' നീക്ക പ്പെട്ടു. ഫലങ്ങളെതരുന്ന ഒരുജാതിക്കു കൊടുക്കപ്പെടു'. (മത്തായി2243) എന്ന പ്രമാണപ്രകാരം ഏറ്റുവാങ്ങി സ്ഥാപിക്കേണ്ടതുകളെ സ്ഥാപിച്ചും നശിപ്പിക്കേണ്ടതുകളെ നശിപ്പിച്ചും വന്നു. ഇങ്ങിനെ പറഞ്ഞുജയിച്ചവരും പ്രധാന നഗരങ്ങളേയും ദൈവാലയങ്ങളേയും സ്വാധീനപ്പെടുത്തി സ്ഥാപിച്ചും നശിപ്പിച്ചും വന്നവരും ആരാകുന്നു. മോശ എന്ന മൂസ യുദ്ധങ്ങൾ ചെയ്തു, നഗരങ്ങളെ നശിപ്പിച്ചു. (ക്രിസ്തീയ വായടപ്പുകനോക്കുക). എന്നിട്ടും തനിക്കുകിട്ടേണമെന്നു ആശിച്ചു. യുദ്ധത്തിനായി മിസ്രായേമിൽ നിന്നു സൈന്യങ്ങളെ കൊണ്ടുപോയി എങ്കിലും, ആ രാജ്യം കാണ്മാൻപോലും മോശയാൽ സാധിക്കാതെ മരിച്ചുപോയി. ക്രിസ്തുവിന്റെ സ്ഥിതിയെക്കുറിച്ചു പറയണമെന്നില്ല. താൻ വിചാരിച്ചതും ആഗ്രഹിച്ചതുമായ എല്ലാ കാര്യങ്ങളും പഴുതായിപ്പോയി. വാൾ വാങ്ങുവാനും മറ്റും കല്പി ച്ചു. അവസാനം നിവൃത്തിയില്ലാതെ മാറിയും ഒളിച്ചും നടക്കേണ്ടിവന്നു. എന്നുമാത്രമല്ലാ നിലവിളിച്ചും ആർത്തിച്ചും കഴുവിന്മേൽ മരിക്കാനും സംഗതിവന്നു. എന്നാല് മുഹമ്മദുനബിയെ സംബന്ധിച്ചേടത്തോളം തന്റെ അനുയായികളോടേറ്റുമുട്ടിയ, അതി ശൂരന്മാരും, ധീരന്മാരും പൂർവ്വികാരാജാക്കന്മാരും ആയ പാർശികം (അഗ്നിയെ ആരാധിക്കുന്നവർ) കേവലം നശിച്ചു. അവർക്കുണ്ടായിരുന്ന രാജാധിപത്യം തീരെ എടുത്തുപോയി. അഗ്നി ആലയം കെട്ടുപോയി. ഇപ്പോൾ ആ രാജ്യംമുഴുവനും മുസ്‌ലിംകളാൽ ഭരിക്കപ്പെടുന്നു. അവർ ഛിന്നഭിന്നമായി സ്വന്തംരാജ്യവും ഭാഷയും വിട്ടു അങ്ങും ഇങ്ങും വസിച്ചുവരുന്നു. ആദിയിൽ ഇസ്രായീല്യർക്കും പിന്നെ ക്രിസ്തീയർക്കും (ഇരുപക്ഷക്കാർക്കും) പ്രധാനമായതു ക്രിസ്തുവിന്റെ അച്ഛന്റെ ഭവനമെന്നു അവകാശം പറഞ്ഞതും (യോഹ 216) ആയയരൂശലേം മുസ്‌ലിംകൾക്കു അടക്കമായി. യറമിയാ 515ൽ, 'ഇതാ ഇസ്രായേൽ ഭവനക്കാരെ! ഞാൻ ഒരു ജാതിയെ ദൂരത്തുനിന്നു നിങ്ങളുടെമേൽ വരുത്തും. അതു ശക്തിയുള്ള പണ്ടേയുള്ള ജാതിയും ആകുന്നു. 16 അവരുടെ ആവനാഴിതുറന്ന പ്രേതക്കുഴിപോലെയാകുന്നു. അവർ എല്ലാവരും ബലവാന്മാരാകുന്നു. 17 അവർ നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടവിളവിനേയും അപ്പത്തേയും ആട്ടിൻകൂട്ടങ്ങളേയും മാട്ടിൻകൂട്ടങ്ങളേയും മുന്തിരിങ്ങാവള്ളികളേയും അത്തിവൃക്ഷങ്ങളേയും അവർ ഭക്ഷിക്കും' എന്നുള്ള ഊ അറിയിപ്പു പ്രകാരം ഇസ്രായേല്യർക്കു പ്രധാന നഗരങ്ങളായ യരൂശലേം മുതലായതുകളെ വാൾകൊണ്ടു ദരിദ്രമാക്കി അവരുടെ സന്തതികൾ അനുഭവിക്കേണ്ടതായ ലോക ആദായ ഹേതുക്കൾ മുഴുവനും, ദൈവാലയം താനും, കൈവശപ്പെടുത്തി അനുഭവിച്ചതും, അനുഭവിക്കുന്നതും, അനുഭവിക്കാതിനിരിക്കുന്നതും മുസ്‌ലിംകൾതന്നെ. ക്രിസ്തുവരുന്ന കാലത്തും ഈ കൈവശം വിടുന്നതല്ല. വിശേഷിച്ചും വായനക്കാൽ ആലോചിക്കണം. ആ സത്യവിക്രമിക്കു പ്രധാനമായ നഗരവും, തന്റെ വംശവും ഇന്നുവരെ അന്യാശ്രയത്തിലോ, അന്യാധീനത്തിലോ കൊടുക്കാതെ രക്ഷിച്ചു വരുന്നു. ഈ വിധം ശക്തനും, ദൈവഭക്തനും ആയവൻ ആരുള്ളൂ. ദൈവപുത്രനും, ദൈവംതാനുമായ ക്രിസ്തു തന്റെ അച്ഛന്റെ വീടും (യോഹ 216), അമ്മ ഇരിക്കുന്ന ഭവനവും ആയ (യറൂശലേം) തന്റെ കൈവശം നിറുത്തുവാൻ സാധിക്കാതെ അന്യകൈവശത്തിൽ കൊടുത്തു. ഈ കൈവശംതന്നെ മുഹമ്മദുനബിയുടെ വാദങ്ങളെമുഴുവനും തെളിയിക്കുന്നു. എങ്ങിനെ എന്നാൽ, ക്രിസ്തു ദൈവമോ ദൈവപുത്രനോ അല്ലാ എന്നുള്ള ആക്ഷേപത്തിൽ ക്രൈസ്തവർ ഒരു പ്രകാരത്തിലും യോജിക്കുന്നതല്ലാ. എന്നാൽ ദൈവപുത്രനും ദൈവം താനും ആണെന്ന് തന്നെ സമ്മതിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ക്രിസ്തു സ്വന്തമനസ്സിലെ ഏൽപിച്ചിതായി സമ്മതിക്കാതിരിപ്പാൻ നിവൃത്തി ഇല്ല. ആ സമ്മതത്തെ സ്ഥാപിക്കുമ്പോൾ പ്രത്യേകമായ ഒരു കാരണം ആവശ്യമാകുന്നു. അതു തനിക്കുള്ള പ്രധാനസ്ഥലത്തേയും അമ്മയെ താനും ഏൽപിക്കത്തക്ക യോഗ്യത തനിക്കുള്ള ക്രിസ്തീയരിൽ ഇല്ലാ. എന്നുണ്ടായ ബോധ്യംകൊണ്ടു ഏൽപിക്കത്തക്ക യോഗ്യരാണെന്നു താൻ വിശ്വസിക്കുന്നവരിൽ ഏൽപിച്ചു എന്നു വിചാരിക്കേണ്ടിവരുന്നു. എപ്പോൾ ദൈവരാജ്യം നിങ്ങളിൽ നിന്നു നീക്കപ്പെട്ടു. അതിന്റെ സ്ഥലങ്ങളെ വരുന്ന ഒരുജാതിക്കു കൊടുക്കപ്പെടും എന്നു മത്തായി 2243 ൽ ക്രിസ്തു പറഞ്ഞതു നിവൃത്തിയായി. ഫലങ്ങളായ ആരാധന, ക്രമമായി കൊടുക്കാത്തവർ ക്രിസ്തീയരും, കൊടുക്കുന്നവർ, ആ ജാതിക്കാരുമാകുന്നുഎന്നും, ആജാതി എന്നുപറയപ്പെട്ടവർ ഇപ്പോൾ ഏറ്റിരിക്കുന്നവർ തന്നേയും ആകുന്നു എന്നും സ്പഷ്ടം തെളിയുന്നു. അതുപ്രകാരം തന്നെ യോഹ 16ൽ 12, 13 വചനങ്ങൾകൊണ്ടു അപ്പോസ്തലരുടെ നടപടി സത്യത്തിൽ അല്ലാ എന്നുകാണുകയാൽ അവരിൽ ക്രിസ്തുവിനു വിസമ്മതമായിരുന്നു എന്നും, അങ്ങിനെ സത്യത്തിൽ അല്ലാത്തവരെ സത്യത്തിൽ നടത്തുമെന്നു പറയപ്പെട്ട ആശ്വാസപ്രദൻ മുഹമ്മദുനബി തന്നെ എന്നും സ്ഥാപിക്കുന്നതുകൂടാതെ 11,12 ഭാഗങ്ങളിൽ സൂചകമായി നാം പ്രസ്താവിച്ചിരിക്കുന്നന്യായം നിരാക്ഷേപമായും വരുന്നു. അപ്പോൾ മുഹമ്മദുനബി മറിയ എന്ന മേരിയെ വേളികഴിക്കേണ്ടതാകയാൽ ഇപ്പോഴേ തന്റെ അധികാരത്തിൻ കീഴിൽ വെച്ചിരിക്കുന്നു എന്നുള്ളവാദം ഉടനെ ചാടിക്കുന്നൂ. ക്രിസ്തീയ ഉപദേഷ്ടാക്കൾ സാധാരണയായി ക്രിസ്തീയർക്കുള്ള രാജ്യഭരണാധിക്യത്തെ ചൂണ്ടി ഭടന്മാരെ വശീകരിക്കുന്നു. ഈ കാര്യത്തിൽ ദൈവികവും ലൗകികവും തമ്മിലുള്ള സ്പർദ്ധയെ കാണിപ്പാനായി ധനവാൻ സ്വർഗ്ഗത്തിൽ കടക്കുന്നതു സൂചിദ്വാരത്തിൽക്കൂടി ഒരു ഒട്ടകം കടക്കുന്നതിന്നു തുല്യമാക്കി ക്രിസ്തു പറഞ്ഞിരിക്കുന്നു. മത്തായി 19ൽ 24 വായിക്കാനായി ആ ഉപദേഷ്ടാക്കളെ നാം ഉപദേശിക്കുന്നു. പിന്നെ മേൽപറഞ്ഞ കൈവശത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടു ഒരു ബ്രാഹ്മണൻ ഉപസ്ഥം ഒഴികെ കന്യകയെ ദാനംചെയ്ത കഥ കേൾപ്പിച്ചുവെക്കുന്നു. ഇതിനുമീതെ കാണിച്ച യാമിയ ദീർഘദർശനത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഊറ്റന്മാരായ ക്രിസ്തീയർ അറിവില്ലാത്ത ജനത്തെ ഭ്രമിപ്പിക്കും എന്നുകാണുകയാൽ ഞാൻ തന്നെ ചുരുക്കത്തിൽ വ്യാഖ്യാനിക്കുന്നു. 1. ദൂരത്തുനിന്നു:- അറബിരാജ്യം ഇസ്ലായില്യരുടെ വാസസ്ഥലമായ കാനാനിൽ നിന്നു അധികദൂരത്താകുന്നു. 2. പണ്ടേയുള്ള ജാതി:- അതേ, അറബികൾ കേദാരുടെ സന്തതികളാകുന്നു. ഈ കേടാർ അബ്രഹാമിന്റെ ആദ്യജാതനായ യശമായീലിന്റെ രണ്ടാം പുത്രനാണ്. ആ യശമായീലിനെ അനുഗ്രഹിക്കുമെന്നും അവനെ ഒരു വലിയജാതി ആക്കുമെന്നും ദൈവം പണ്ടേ അബ്രഹാമിനോടും (ഒന്നാം മോശെ 17, 20) പിന്നെ ഹാഗാർ എന്ന രാജകുമാരിയോടും (ഒന്നാം മോശെ 2117) വാഗ്ദത്തം ചെയ്തിരിക്കുന്നതിനെ ചൂണ്ടി പണ്ടേയുള്ള ജാതി എന്നു പറഞ്ഞതാകുന്നു. 3. പരസ്പരം ഭാഷകൾ അറിയുന്നതല്ലാ:-ശരി, കാനാൻ എന്ന രാജ്യത്തുള്ള ഭാഷസുറിയാനി, ഹിബ്രു ആകുന്നു. അതിൽ ചുരുക്കം യവനവും (ഗ്രീക്ക്) ഉണ്ട് ഈ ഭാഷകൾ അറബികളും അറബി ഭാഷ കാനാൻകാരും അറിഞ്ഞിരുന്നില്ല. 4. ശക്തിയുള്ള ജാതി:- ശരി, അറബികളുടെ ശക്തി ലോകപ്രസിദ്ധമാണ്. 5. അവരുടെ ആവനാഴി തുറന്ന പ്രേതക്കുഴിപോലെയാകുന്നു:- അതെ ആവനാഴി അമ്പുകൾ ഇടുന്ന ഉറയാകുന്നു. തുറന്ന പ്രേതക്കുഴിപോലെ എന്നുപറഞ്ഞാൽ അതിലുള്ള അമ്പുകൾ പ്രേതങ്ങൾപോലെ നാലുപുറത്തും ഓടുന്നതത്രേ. അങ്ങനെ അറബികളുടെ അമ്പുകൾ നാലുപുറത്തേക്കും ഓടിയും ഒഴിഞ്ഞും നിറഞ്ഞും വന്നിരുന്നതു പ്രസിദ്ധവും ചരിത്രം സാക്ഷീകരിച്ചതുമായിരുന്നു. ഈ ദീർഘദർശനത്തിൽ പറയപ്പെട്ടതു 'സാരസൻ' എന്ന മുസ്‌ലിംകൾ അല്ലാ എന്നു വാദിക്കുവാൻ ഒരുങ്ങുന്നവർ ആദ്യം പ്രധാനനഗരമായ 'യറുശലേം' ആരുടെ അധീനത്തിൽ ഇരിക്കുന്നു എന്നു ഓർത്തുകൊള്ളേണ്ടതാകുന്നു. ജനങ്ങളെ ആകർഷിക്കാനുള്ള നയോപായങ്ങളായി എല്ലാ മതങ്ങളേയും ആക്ഷേപിച്ചും, തങ്ങൾ മാത്രം സത്യവാദികളാണെന്ന് വാദിച്ചും നടക്കുന്ന പ്രൊട്ടസ്റ്റന്റുകാരുടെ ഉത്ഭവകാരണവും പ്രമാണസ്ഥിതിയും അറിഞ്ഞിരിക്കേണ്ടതു ആവശ്യമെന്നു കാണുകയാൽ ചുരുക്കി വിവരിക്കുന്നു. സത്യവാദികൾ എന്നുള്ള ഇവരുടെ വാദത്തെ വായനക്കാർത്തന്നെ വിലമതിക്കട്ടെ. പ്രൊട്ടസ്റ്റന്റുകാർ ഈ കൂട്ടരെ പൂർവ്വിക ക്രിസ്തീയരിൽ കൂട്ടി എണ്ണുവാൻ ന്യായം ഇല്ലാ. ഇവരുടെ ഉത്ഭവം മുഹമ്മദുനബിയുടെ തിരുഅവതാരം ഉണ്ടായതിൽ പിന്നെ ആയിരം സംവത്സരത്തിൽ ആകുന്നു. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എട്ടാം ഹെൻട്രി തന്റെ ഭാര്യയെ ഉപേക്ഷിച്ചു. സ്വന്തം മകളാണെന്നു ചിലരാൽ പറയപ്പെട്ട 'ആനാബോലിൻ' എന്നവളെകൊണ്ടുതന്നെ ഭരിപ്പിക്കേണമെന്നു തുനിഞ്ഞതിൽ, 'പോപ്പു' അവർകൾ അനുവദിക്കാത്തതു നിമിത്തം ഈ കൂട്ടം ആരംഭമായി. (പാതിരിബെസലി എന്ന ആൾ രചിച്ചതും, പാതിരി തോമസ് എംഗൽസ് എന്ന ആൾ ഭാഷപ്പെടുത്തി 1881 ൽ അച്ചടിച്ചതുമായ 'സത്യദർപ്പണം' 25ാം ഭാഗം നോക്കാം.) ഈ രാജാവും അനുഗാമികളും പുതു ഏർപ്പാടുകളെ ഉണ്ടാക്കി ആ ഏർപ്പാടുകളിൽ ആചരിക്കാത്തവരെ ചുട്ടുകളയേണ്ട ശിക്ഷയും കല്പിച്ചു. (ഡോക്ടർ ഗോഡ്‌സ്മിത്ത് എഴുതിയ ഇംഗ്ലണ്ടുചരിത്രം 13ാം ഭാഗം നോക്കാം.) അതിൽ പിന്നെ 1548ൽ ആറാം എഡ്‌വേർഡ് മേപ്പടി ഏർപ്പാടുകൾ മാറ്റി ഉണ്ടാക്കാനായി 12 ബിഷപ്പുമാരെയും 6 പാതിരിമാരെയും നിയമിച്ചു. അവർ 1553ൽ മാറ്റി ഉണ്ടാക്കി തീർത്തു 1559ൽ 'എലിസബത്തു' എന്നവൾ അതിനേയും മാറ്റി. 1603ൽ 1ാം ജയിം സുഅതിനേയും ഭേദിപ്പിച്ചു. 1662ൽ 2ാം ചാൾസ് ആ ഭേദിപ്പിനും തന്നിഷ്ടംപോലെ മാറ്റം കൊടുത്തു. 1689ൽ വീണ്ടും മാറ്റം ചെയ്യാൻ ഭാവിച്ചു. പക്ഷെ ലജ്ജിച്ചു നിർത്തിക്കളഞ്ഞു. (ഡോഡുഎന്നാളുടെ സഭാചരിത്രം 355ാം ഭാഗവും കല്ക്കത്തായിൽ 1883ൽ അച്ചടിച്ച ഗോൾഡുസ്മിത്തു എന്നാളുടെ ഇംഗ്ലണ്ടു ചരിതം 100ാം ഭാഗവും നോക്കാം). മർക്കടവീരൻ തന്റെ വാലുവേക്കെണ്ട സ്ഥിരതയില്ലാതെ മാറി മാറിക്കളിക്കുന്നതിനു തുല്യമാകുന്നു ഈ മാറ്റങ്ങളെന്നു ഡോക്ടർ ഹീയുവേസ്റ്റൻ എന്ന ആൾ മേല്പടി ചരിത്രങ്ങളെക്കുറിച്ചു അഭിപ്രായം പറഞ്ഞിരിക്കുന്നു. വായനക്കാരെ! യാതൊരു തടസ്സവും കൂടാതെ സ്വർഗ്ഗത്തിൽ കയറ്റിവിടുന്നതായ പ്രമാണങ്ങൾ ഇതാകുന്നു. ദൈവരാജ്യ നിയമങ്ങൾ നിയമിക്കേണ്ട അധികാരവും ലോകരാജാക്കൾക്കു കൊടുക്കപ്പെട്ടു. നാലാം വേദമെന്ന ഒരു വേദം വരാൻ പാടില്ല. ഒന്നും, രണ്ടും, മൂന്നും, നാലും മാറ്റങ്ങൾ വരുവാൻ ന്യായമില്ല. മാറ്റങ്ങൾ വരുവാൻ പാടില്ലാ എന്നുവാദിക്കുന്നവരുടെ പ്രമാണങ്ങളെക്കുറിച്ചു ആലോചിക്കുക എത്ര ആശ്ചര്യം, എന്തൊരു കൗതുകം ധനവും പണവും മനുഷ്യ ബുദ്ധിയെ ജയിക്കുമെന്നതിൽ സംശയമില്ല. കത്തോലിക്കക്കാർ അനുഭവിച്ച കഷ്ടത. സ്വർഗ്ഗത്തിലുള്ള സ്ഥാനമാനങ്ങൾക്കും സ്ഥലങ്ങൾക്കും ഉള്ള ചീട്ടുകൾ വിലകൊടുത്തു വാങ്ങി പ്രയാസംകൂടാതെ സ്വർഗ്ഗസുഖം അനുഭവിച്ചുവന്നിരുന്ന ഈ ജനം അനവധി കൊല്ലപ്പെട്ടു. തൂക്കപ്പെട്ടു. ജീവനോടെ കഷ്ണങ്ങളാക്കപ്പെട്ടു വയറുകീറി. കുടലുകളെടുത്തു. കാണെ ചുടപ്പെട്ടു. ജീവനോടെ ദേഹം നാലു കഷ്ണമാക്കി കീറപ്പെട്ടു. ജീവനോടെ യന്ത്രത്തിലിട്ടു. അംഗങ്ങൾ വലിക്കപ്പെട്ടു. 'ഡയിഞ്ചർഡാട്ടർ' എന്ന ചക്രത്തിന്മേൽ ജീവനോടെ വധിക്കപ്പെട്ടു. തലകാലോടു ഒപ്പമാക്കി വളക്കപ്പെട്ടു. നില്ക്കുന്നതിനും ഇരിക്കുന്നതിനും കിടക്കുന്നതിനും പാടില്ലാത്തതായ 'ലിറ്റിൽ അയർ' എന്ന തടവുമുറിയിൽ ഇടപ്പെട്ടു. പറയാൻ വയ്യാത്തതായ അനേകം ക്രൂര ഉപദ്രവങ്ങൾ അനുവദിക്കപ്പെട്ടു. ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്നവനു മുപ്പതു വെള്ളിക്കാശു മാത്രം കല്പിക്കപ്പെട്ടു. കത്തോലിക്കാ പാതിരിമാരെ ഒറ്റുകൊടുക്കുന്നവനു 1000രൂപ ഇനാം കല്പിച്ചു കൊടുക്കപ്പെട്ടു. (ഡോക്ടർ മിൽനർ എന്ന ആളുടെ ലേഖനം 134ാം ഭാഗവും സത്യദർപ്പണവും നോക്കാം.) ഇങ്ങിനെ ബലം പ്രവൃത്തിച്ചതുകൂടാതെ 'മേരി' എന്ന രാജകുമാരിയുടെ ഭരണകാലത്തു 'അൽഡെർ' എന്നു പ്രസിദ്ധപ്പെട്ട വാതിലിന്റെ ചുമരിൽ നിന്ന് ഒരാത്മാവു പറയുന്നു. അതു മാർപാപ്പാവിന്നു വഴിപ്പെട്ടിരിക്കുന്ന മേപ്പടി മേരിയെ കുലപ്പെടുത്തുവാനും കത്തോലിക്കക്കാരെ തീരെ നശിപ്പിക്കുവാനും കല്പിക്കുന്നു. എന്നു പ്രസിദ്ധപ്പെടുത്തിയും ജനങ്ങളെ കേൾപ്പിച്ചും വന്നിരുന്നു. അവസാനം ചുമരുതള്ളി നീക്കിയതിൽ കളവു വെളിവായി, പറഞ്ഞുവന്നിരുന്ന ആൾ പിടിക്കപ്പെട്ടു. ഇങ്ങിനെ അനേകം വഞ്ചനകളും പ്രവർത്തിച്ചു കഴിഞ്ഞു. (മേല്പറഞ്ഞ സത്യദർപ്പണം 107 ാം ഭാഗം നോക്കാം.) വായനക്കാരെ, ഈ ചെറുപുസ്തകത്തിൽ ഒതുങ്ങാത്ത ഭയംകൊണ്ടു അനേകമുള്ളതിൽ ഒരേ സംഗതി താനും ചുരുക്കി വിവരിക്കുന്നു. മേൽകാണിച്ച വിധത്തിലുള്ള ക്രൂരകർമ്മങ്ങളോ വഞ്ചനകളോ മുസ്‌ലിംകൾ പ്രയോഗിച്ചതായി കാണിപ്പാൻ ഇല്ലാത്ത അവസ്ഥക്കു മുഹമ്മദീയർ വാൾകൊണ്ടു വേദം നടത്തി വർദ്ധിപ്പിച്ചു എന്നും മുഹമ്മദീയമതം ക്രൂരമതമെന്നും നിരന്തരം ആക്ഷേപിച്ചു. സാധുക്കളായ മുസ്ലീംകളുടെ നെഞ്ചു പതപ്പിക്കുന്നതു നീതിയോ മര്യാദയോ എന്നു ചോതിക്കാതിരിക്കുന്നതും അനീതിയാകുന്നു. ഇവർ ക്രിസ്തീയരിൽ 'പ്രൊട്ടസ്റ്റന്റു' എന്നു വിളിക്കപ്പെടുന്നതുകൊണ്ടു ഇവരെ ക്രിസ്തീയർ എന്നു വിചാരിക്കാമോ എന്നുള്ള ഒരു സംശയം എപ്പോഴും നമ്മെ ഉപദ്രവിക്കാറുണ്ട്. അതിന്റെ നിവൃത്തിയും കിട്ടേണ്ടിയിരിക്കുന്നു. മുഹമ്മദുനബിയുടെ ഉപദേശങ്ങൾ 1. ദൈവവിശ്വാസത്തെ ഏകതയിൽ സ്ഥാപിച്ചു. സൂക്ഷ്മസൃഷ്ടി, സ്ഥൂലസഷ്ടി, ചേതനം, അചേതനം, കാലം, ഗുണം എന്ന പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും, കർത്താവും, സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ത്രിവിധ അധികാരസ്ഥനും സർവ്വഗുണ പരിപൂർണ്ണനും, പരിശുദ്ധനും ആ ഏക ദൈവംതന്നെ എന്നും അവകാശ നിവൃത്തിക്കും മോക്ഷസിദ്ധിക്കും കാരണങ്ങളായിരിക്കുന്ന ധ്യാനഭജനം ആരാധന, സേവ, പ്രാർത്ഥന, പൂജ ഇത്യാദികൾക്കു അർഹനും, ശിക്ഷയും രക്ഷയും ചെയ്യുന്നതിൽ സ്വതന്ത്രനും അവൻതന്നെ എന്നും അവൻ ഒരുവന്റെ പുത്രനോ അച്ഛനോ അല്ല. അവൻ സ്വയം ഭൂവായി നിരാകാരനായി സർവ്വശക്തനായി പരിശുദ്ധനായി ഇരിക്കുന്നു എന്നും പഠിപ്പിച്ചു. അതോടൊന്നിച്ചു താൻ ഒരു ശുദ്ധമനുഷ്യനാണു, പക്ഷെ ദൈവം തന്റെ പ്രസാദത്തോടുകൂടി ഉപദേശിപ്പാനായിട്ടു തന്നെ അയച്ചിരിക്കുന്നു എന്നും ഉപദേശിച്ചു. 2. നമസ്‌കാരം. ദൈവാരാധനയിൽ നാവിന്മേലും ഹൃദയത്തിലും ഏകനായതമ്പുരാന്റെ ജപവും ധ്യാനവും അല്ലാതെ അന്യപ്രവേശനം ഉണ്ടാകരുതെന്നും, ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ഏകോപിച്ച് ആരാധനയെ നിവൃത്തിക്കേണമെന്നും നിയമിച്ചു. 3. 'പരിശുദ്ധരെന്ന് വിളിക്കപ്പെടുന്ന ഏവരേയും നിന്ദിക്കരുത് എന്നു അനുശാസിച്ചു'. (അൻആം) 4. ദൈവത്തിൽ ഭയപ്പെടുത്തി സന്മാർഗ്ഗത്തിൽ വിളിക്കുന്നവരായി ലോകത്തിൽ അവതരിച്ച എല്ലാ പുരോഹിതരേയും സമ്മതിച്ചു. അവരാൽ കൊടുക്കപ്പെട്ട നിയമങ്ങളെ ന്യായാനുസരണം മുഴുവനും നിഷേധിക്കാതെ, അവർ ദൈവത്താൽ അയക്കപ്പെട്ട മനുഷ്യർ തന്നെ എന്നു വിശ്വസിച്ചിരിപ്പാൻ കല്പിച്ചു. (ബകറ) 5. അക്ഷരാഭ്യാസവും ജ്ഞാനവും സാമ്പാദിക്കേണ്ടതിലേക്ക് നിഷ്‌ക്കർഷിച്ചു. ഖുർആനിൽ അനേക സ്ഥലങ്ങളിൽ പ്രത്യേകം പഠിപ്പിച്ചു. അതുപ്രകാരം തന്നെ വിദ്യാഭ്യാസത്തിൽ അറബികൾ അനുത്തമനമ്മാരായിത്തീർന്നു. അവരുടെ ആശ്രയംകൊണ്ടു യൂറോപ്പുകാർ പരിഷ്‌ക്കാരവിക്രമികളായിത്തീർന്നു. ഗുരുനാഥസ്ഥാനം അറബികൾതന്നെ വഹിച്ചു. കേരളീയരായ മുസ്ലീകൾ പൂർവ്വിക സ്വഭാവത്തിൽ തന്നെ കിടക്കുന്നു. പുതുപരിഷ്‌കാരത്തിൽ ഒരു ഭാഗംകൊണ്ടെങ്കിലും അവരെ അലങ്കരിപ്പിക്കേണമെന്നു നിഷ്പക്ഷ ഭർത്താക്കളായ ബ്രിട്ടീഷുകാർ അവകാശത്തിൽ കവിഞ്ഞു നീതിയിൽ ചിലവഴിച്ചു വരുന്നു. ഇദ്ദേശത്തുള്ള മുസ്‌ലിംകൾക്കും ഈ ഭാഗ്യമുണ്ട്. എങ്കിലും ഈ ഭാഗ്യം അനുഭോഗിക്കുന്നവർ ഇല്ലാതെ പാഴായിപോകുന്നു. അനുഭോഗമാക്കേണ്ട ശ്രമം ഇവരിലും ഇല്ല. ഇവരുടെ ആഭാസസ്ഥിതിയും, ഇവർക്കുള്ള അവകാശനാശവും നീതിമാനേ വ്യസനത്തിൽ ആക്കും. നീതിമാനായ ദൈവം ഇവർക്കുള്ള അവകാശം ഇവർ അനുഭവിക്കുമാറാക്കട്ടെ. ഖുർആൻ പ്രമാണങ്ങൾ. 1. നിശ്ചയം തന്നെ തമ്പുരാൻ നീതിയെ കൽപിക്കുന്നു. 2. അറിഞ്ഞു കൊൾവിൻ ദൈവശാപം ആക്രമികളിൽ ഇരിക്കുന്നു. 3. കളവുപറയുന്നതിൽ ദൈവശാപം ഉണ്ട്. 4. സമാധാന ലംഘനത്തിൽ ദൈവം സന്തോഷിക്കുന്നില്ല. 5. നിശ്ചയംതന്നെ ദൈവകരുണ ഉപകാരം ചെയ്യുന്നവരോടടുത്തു ഇരിക്കുന്നു. 6. ഗുണദോഷത്തെക്കുറിച്ചു പരസ്പരം ഉപദേശിക്കുന്നവരായിരിക്കണം. 7. തന്റെ ആത്മാവിനു ഇഷ്ടമുള്ളതായി കാണുന്നതിനെ മാത്രം സഹോദരന്റെ ആത്മാവിന്നും ഇഷ്ടമുള്ളതായി വിചാരിക്കേണം എന്നും ഉപദേശിച്ചു. അതുപ്രകാരം തന്നെ സകല നിയമങ്ങളും എത്രയോ ഗുണപ്പെട്ടതായി തന്നെ ഇരിക്കുന്നു. ദൃഷ്ടാന്തത്തിനായി പ്രത്യേകം ചില കല്പനകളെ കാണിക്കുന്നു. 1. മദ്യപാനം വിരോധിച്ചു. ഈ വിരോധം എല്ലാ പ്രമാണങ്ങൾക്കും അനുസരിച്ചിരിക്കുന്നു. ഇപ്പോൾ അത് ത്യജിക്കത്തക്കതുതന്നെ എന്നു ക്രിസ്തീയ വിദ്വാന്മാർ പ്രത്യേകം ഉപദേശിച്ചും ജനങ്ങളെക്കൊണ്ടു ആജ്ഞാപിച്ചും നടക്കുന്നു. 2. പന്നിമാംസം അരുതെന്നു കല്പിച്ചും, ഈ കല്പനയും എല്ലാ പ്രമാണങ്ങളുമുള്ളതാണ് എന്ന് ക്രിസ്തീയ ഡോക്ടർമാർ തന്നെ വിധിച്ചിരിക്കുന്നു. 3. മുതലവകാശത്തിൽ മക്കളെ പ്രമാണമാക്കി കല്പിച്ചു. ഈ കല്പനയും തന്നെ മക്കൾക്കു അവകാശംകൊടുക്കേണ്ട ആവശ്യത്തിലേക്കു വിവാഹബിൽ പാസാക്കിക്കിട്ടുവാൻ വടക്കെ മലയാളികൾ അപേക്ഷിച്ചപ്രകാരം 1892 ൽ കമ്മീഷനർ മുഖേന അന്വേഷണം നടന്നിരുന്നു. വടക്കും മറ്റും ഉള്ള ഏതാനും മുസ്‌ലിംകളും മരുമക്കത്തായം ആചരിക്കുന്നു. ഇവർക്കു വിവാഹം ഉണ്ട്. ഭാര്യയിൽ പൂർണ്ണ അധികാരം ഇസ്ലാമതപ്രമാണം കൊണ്ടു സിദ്ധിച്ചിട്ടുമുണ്ട്. എങ്കിലും ഈ ജനം ധനത്തെ ചിന്തിച്ചു ശങ്കരാചാരിയുടെ ആചാരത്തിൽ ആചരിക്കുന്നു. ആ ആചാരത്തിൽ ആചരിക്കേണ്ട അവകാശികളായ ഹിന്ദുക്കൾ താനും ഈ ആചാരം അനീതിയെന്നു കണ്ടുപിടിച്ചു ആചാരിയിൽ കുറ്റം വിധിക്കുന്നു. എന്നിട്ടും ഈ ധനമോഹികൾക്കു നീതിയും അനീതിയും തോന്നാത്തതു എത്ര ആശ്ചര്യം. ആത്മാവിന്നു സമംപ്രിയമുണ്ടാകുന്ന ഭാര്യ തനിക്കു ഒതുങ്ങുന്നില്ല. ഇഷ്ടത്തിൽ നില്ക്കുന്നില്ല. തന്നെ മാനിക്കുന്നില്ല. പേടിക്കുന്നില്ല. ഇറങ്ങിപ്പോ എന്നു അവളോ അവളുടെ കാരണവരോ ആങ്ങളമാരോ മറ്റോ ആട്ടിക്കളഞ്ഞാൽ കണ്ണുനീർഒഴുക്കിക്കൊണ്ടു ഇറങ്ങിപ്പോകേണ്ടിവരുന്നു. ഉടുത്തതു കൂടാതെ ഒന്നുംകിട്ടുന്നതുമല്ലോ. തൻപ്രതിമകളായി കണ്ണിലുണ്ണികളായിരിക്കുന്ന കുട്ടികളെ വിളിക്കാനും ഒരു ചുംബനം കൊടുക്കാനും കിട്ടുന്നും ഇല്ലാ, എന്നുമാത്രമല്ല; ആ കുട്ടികൾ മരുമക്കളുടെ തല്ലുംകുത്തുംകൊണ്ടു കിടക്കാനും അന്യന്റെ ഭിക്ഷയെകത്തു ആശ്രയിക്കാനും സംഗതിവരുന്നു. ഇസ്‌ലാംമതം ഈ വക അനീതികളേയും ആക്രമങ്ങളേയും അനുവദിച്ചിട്ടില്ല. ഭാര്യമാരെ ഭർത്താക്കന്മാരാക്കി ഉപയോഗിക്കാൻ ലജ്ജതോന്നാത്തതു ആശ്ചര്യം തന്നെ. മനുഷ്യ സ്വഭാവത്തിൽ ആലോചിക്കുന്നതായാലും ഈ ഉപയോഗത്തെ - പുരുഷധർമ്മം സമ്മതിക്കുവാൻ പ്രയാസമാകുന്നു- പുരുഷധർമ്മം സമ്മതിക്കുവാൻ പ്രയാസമാകുന്നു. ഈ ജനം ധനത്തിനുവേണ്ടി നാനാവ്യസനങ്ങളും കുറവുകളുടെ അനുഭവിക്കുന്നതു കൂടാതെ മുസ്‌ലിംകൾ എന്നുള്ള പേരിനും അവകാശപ്പെടാതെ പോകുന്നു. പ്രമാണങ്ങളിൽ ഒരു പ്രമാണത്തെയെങ്കിലും താഴ്ത്തിക്കാണുകയോ തള്ളിവെക്കുകയോ ചെയ്താൽ അവൻ മുസ്‌ലിംഅല്ലാ എന്നുള്ള പ്രമാണം പ്രബലത്തിൽ ഇരിക്കുന്നു. നിവൃത്തിഇരിക്കുന്നതു ക്രിസ്തീയ പ്രമാണത്തിലോ ഇസ്ലാമിക പ്രമാണത്തിലോ? ഈ വ്യവഹാരത്തിന്മേൽ ഈ ലേഖനത്തെ അവസാനിപ്പിക്കുന്നു. ഇസ്ലാമിക പ്രമാണത്തിൽ മുഴുലോക നിവൃത്തിയും ഉണ്ട്. ക്രിസ്തീയ പ്രമാണത്തിൽ ഇല്ലാ. ഇസ്ലാമിക പ്രമാണത്തിലുള്ള ലൗകിക 'നിവൃത്തികളായി' നിയമങ്ങൾ ഹിമാദിയ, ഹിദായ, ആലംകി മുതലായ പലപുസ്തകങ്ങൾ ഇംഗ്ലീഷിൽ ഭാഷപ്പെടുത്തി ഗവൺമെന്റിൽ ഇരിപ്പുണ്ട്. പ്രത്യേകമായ ചിലഭാഗങ്ങൾ 'മുഹമ്മദൻലാ' എന്നു ഉപയോഗപ്പെട്ടും കാണുന്നു. അവയെല്ലാം ഖുർആൻ എന്ന മഹാ പ്രമാണത്തിനനുസരിച്ചവയാകുന്നു. ഇതുപ്രകാരം ക്രിസ്തീയ പ്രമാണത്തിനനുസരിച്ചതായ 'ക്രിസ്ത്യൻലാ'എന്ന ഒരു നിയമം ലോകത്തിൽ എങ്ങും കാണുന്നില്ല. ഇപ്പോൾ കണ്ടുവരുന്ന നിയമങ്ങൾ സഭാക്കാരാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ കൂടെക്കൂടെ മാറ്റങ്ങൾ ഉണ്ടാകുന്നു. അതുപ്രകാരം 'മുഹമ്മദൻലാ' മാറ്റാവുന്നതല്ല. ക്രിസ്തീയ പ്രമാണത്തിനനുസരിക്കുന്നതായ ഒരു നിയമം ലോകത്തിൽ നടപ്പാക്കുവാൻ നിവൃത്തിയും ഇല്ലാ. എന്തുകൊണ്ടെന്നാൽ ആ പ്രമാണത്തിൽ കാണുന്ന ദൈവനീതി പ്രകാരം അനേക കുറ്റക്കാർക്കുവേണ്ടി കുറ്റമില്ലാത്ത ഒരുവൻ ശിക്ഷ അനുഭവിക്കാൻ ഒരുങ്ങുന്നതായാൽ അവനെ ശിക്ഷിച്ചു കുറ്റക്കാരെ വിട്ടയക്കേണ്ടിവരും. ഈ വിധിയെലോകയോഗം അനീതിയാക്കികല്പിക്കുന്നു. ഈ വിധിയാൽ ലോകം സമാധാനപ്പെടുന്നതും അല്ലാ. രണ്ടാമതു ക്രിസ്തീയ പ്രമാണത്തിൽ ആചരിക്കുന്നതായാൽ ശിക്ഷാനിയമവും സമാധാന രക്ഷകരും ക്രിമിനൽ കോടതികളും അനാവശ്യമായി വരുന്നു. എങ്ങിനെ എന്നാൽ മത്തായി 539ൽ 'നിങ്ങൾ ദോഷത്തോടു നേരിടരുത്. ആരെങ്കിലും വലത്തേകവിളിൽ അടിച്ചാൽ മറ്റേതും തിരിച്ചുകൊൾക'. 40ൽ 'നിന്റെ കുപ്പായത്തെ കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നവനു വസ്ത്രത്തേയും കൂടെ വിട്ടുകൊടുക്ക' എന്നു ക്രിസ്തു കല്പിക്കുന്നു. അപ്പോൾ ഒരുഭാഗത്തു തീകൊളുത്തിയവനു മറ്റേ ഭാഗവും കാണിക്കണം, കുപ്പായം പിടിച്ചു പറ്റുന്നവനു തുണിയും അഴിച്ചുകൊടുക്കണം, ഭേദിച്ചുകടന്ന കള്ളനെ കണ്ടുവെന്നാൽ അവൻ കാണാത്ത മുതലുകളും കാണിച്ചുകൊടുക്കണം. ബലാൽസംഘം ചെയ്തവനു മറ്റവളേയും കാണിച്ചു ക്ഷണിക്കണം. ജ്യേഷ്ഠനെ കുലപ്പെടുത്തിയവനു അനുജനേയും പിടിച്ചു ഏല്പിക്കണം എന്നു വരുന്നു. അന്യായവും വിസ്താരവും, ശിക്ഷയും എവിടെ? വായനക്കാരെ! ആലോചിപ്പിൻ. ഈ പ്രമാണത്തെ നിയമമാക്കുവാൻ നിവൃത്തിയുണ്ടോ? അനുസരിച്ചു ആചരിക്കുന്ന മനുഷ്യർ ഉണ്ടോ? ഇതു മനുഷ്യരാൽ സാധ്യമാണോ? ഈ പ്രമാണം കല്പിച്ച ക്രിസ്തു താനും ഈ പ്രമാണത്തിൽ ആചരിക്കാതെ മാനുഷികത്തെ തന്നെ പ്രവൃത്തിച്ചു. അതെന്തന്നാൽ തനിഷ്ടത്തിൽ ഭേദിച്ച നൈരാശ്യംകൊണ്ടു അമ്മയെ തള്ളിപ്പറഞ്ഞു (മത്തായി 1248) അപ്പോസ്തലനായ പത്രോസ്സിനോടു കോപിച്ചു. 'സാത്താനേ പോക' എന്നാട്ടിക്കളഞ്ഞു. (മത്തായി 1823) തന്നെ കൊല്ലുവാൻ ആലോചിക്കുന്നതു അറിഞ്ഞു ഒളിച്ചുപോയി (മത്തായി 1215) തന്നെ ഒറ്റുകൊടുത്ത യഹൂദാ എന്ന അപ്പോസ്തലനിൽ വ്യസനിച്ചു അവനെ ശപിച്ചു (മത്തായി 2624).തന്നെ പിടിക്കാൻ വന്നവരിൽ ക്രോധിച്ചു അവരെ മറിച്ചിട്ടു (യോഹ 186) ഇതുപ്രകാരമുള്ള അനേക സംഗതികൾ ആറാം സമാധാനത്തിൽ അഷ്ടരാഗ സംബന്ധമായി വിവരിച്ചിട്ടും ഉണ്ട്. അവിടെയും നോക്കാം. വിശേഷിച്ചും, വിശ്വാസിക്കാനായി അടയാളം കാണിക്കണം എന്നു പറഞ്ഞവരോടു ശഠിച്ചും, തർക്കിച്ചും, ദുഷ്‌വാക്കു പറഞ്ഞതല്ലാതെ കാണിച്ചിട്ടില്ല (മത്തായി 1234). മുൻപ്രമാണത്തിലും മത്തായി 541 'ഒരു നാഴിക പോകുവാൻ ശാസിച്ചാൽ രണ്ടുപോകുക' എന്ന പ്രമാണത്തിലും ആചരിക്കുന്നതായിരുന്നു എന്നാൽ, ഒന്നുചോദിക്കവർക്കു രണ്ടു അടയാളങ്ങൾ കാണിക്കേണ്ടിയിരുന്നു. അങ്ങിനെ കാണിച്ചിരുന്നെങ്കിൽ അവർ വിശ്വസിക്കാനും കാരണമുണ്ടായിരുന്നു. കോപം നിമിത്തം സംഗതിവന്നില്ല. ഇങ്ങിനെ ക്രിസ്തുവാൽ തന്നേയും നിവൃത്തി ആവാതിരുന്ന പ്രമാണം പൊതുജനങ്ങൾ നിവൃത്തിയാകുമോ? ഈ പ്രമാണംകൊണ്ടു പ്രയോജനമെന്ത്? ഇതു ലോകസ്വഭാവം അറിഞ്ഞവനാൽ വിധിക്കപ്പെട്ടതാണെന്നു വിചാരിപ്പാൻ ന്യായം ഉണ്ടോ? ഇങ്ങിനെ ക്രിസ്തു തന്നെക്കൊണ്ടു കഴിയാവുന്ന പ്രതിക്രിയകൾ അപ്പപ്പോൾ ചെയ്തിരിക്കുന്നു. അതുപ്രകാരം തന്നെ കഴിവുണ്ടായിരുന്നു എങ്കിൽ യുദ്ധവും ചെയ്യുമായിരുന്നു. ഈ തെളിവിനെ വാൾവാങ്ങാൻ കല്പിച്ച തെളിവു പിന്താങ്ങുകയും ചെയ്യുന്നു. ഇനി, ഇസ്ലാമിക പ്രമാണഗുണവും നോക്കുക ഇരുലോകത്തേയും സംബന്ധിച്ചു എത്ര നീതിയിൽ കല്പിച്ചിരിക്കുന്നു. ദോഷത്തിനു പ്രത്യുതതുല്യ ദോഷം തന്നെ എന്നാൽ ക്ഷമിക്കുന്നവൻ ആരോ അവനുള്ള കൂലി ദൈവഉത്തരവാദിത്തത്തിൽ ഇരിക്കുന്നു (ശൂറാ എന്ന സൂറാ) 2. പ്രതിക്രിയച്ചെയ്യുവിൻ; പക്ഷെ നിങ്ങൾ ഉപദ്രവിക്കപ്പെട്ടതിന്നു ശരിയിടുന്നതിനെ കൊണ്ട് അവരുടെ പ്രതിചെയ്യുവാൻ, അഥവാ നിങ്ങൾ ക്ഷമിച്ചാൽ നിസ്സംശയം: അതു ഏറ്റവും നല്ലാതാകുന്നു; ക്ഷമിക്കുന്നവരെങ്കിൽ (നഹൽ എന്ന സൂറാ) 3. നിങ്ങളോടു പോരാടുന്നവരോടു നിങ്ങൾ ദൈവത്തിനുവേണ്ടി പോരാടുവിൻ. അധിക്രമം ചെയ്യരുത്, നിശ്ചയം; അധിക്രമകോരികളെ ദൈവം ഇഷ്ടപ്പെടുന്നില്ല. (ബഖറ എന്ന സൂറാ) വായനക്കാരെ! ഈ പ്രമാണങ്ങൾ എത്ര ശുദ്ധവും നിവൃത്തിക്കനുസരിച്ചവയും, നിരാക്ഷേപവും ആകുന്നു. ഇരുഭാഗത്തെയും പ്രമാണങ്ങളിൽ ആലോചിച്ചു കഴുവേറ്റിവെച്ചിരിക്കുന്ന ന്യായത്തെ ഇറക്കിവിടുക, ഇസ്‌ലാംമതോപദേശം തീരെ ഇല്ലാത്ത നിലയിൽ സൂര്യൻ സ്വതവേ പ്രകാശിക്കുന്നതുപോലെ ഇസ്സാംമതം താനെ പ്രകാശിച്ചുവരുന്നു. ആ മതത്തിലുള്ള സത്യവും ഗുണവും മനുഷ്യസഹായം കൂടാതെ അവിടവിടെ മുളച്ചുവരുന്നു. ലിവർപൂളിൽ ഇസ്‌ലാംമതം ഈ രാജ്യ നിവാസിയായ ണ.ഒ കുയിലിയം എന്ന ക്രിസ്തീയ വിദ്വാനും മറ്റുചിലരും ഇസ്ലാമത സത്യത്തെ കണ്ടുപിടിച്ചു മുസ്ലീകളായിരിക്കുന്നു. അവർ ഉപദേശിച്ചു വർദ്ധിപ്പിച്ചുവരുന്നു. ഇപ്പോൾ നൂറിലധികം കുടുംബങ്ങൾ മുസ്‌ലിംകളായിരിക്കുന്നു എന്നു ഇംഗ്ലീഷുപത്രങ്ങൾ പ്രസ്താവിക്കുന്നു. അതിൽ 'ഓർലാന്റുമെയിൽ' എന്ന പത്രം പറയുന്നു:- ശീമയിലുള്ള രാജാംഗകോവിലിൽ ഗവൺമെന്റു ശമ്പളംവാങ്ങിവന്നിരുന്ന ഒരു പാതിരി, ലിവർപൂളിൽ പ്രകാശിച്ചുവരുന്ന ഇസ്‌ലാംമാർഗ്ഗക്കാരാടു ചിലമാസങ്ങൾക്കുമുമ്പെ വേദസംബന്ധമായ എഴുത്തുകുത്തുകൽ നടത്തി അനേകകാര്യങ്ങളെ ശോധനചെയ്തു സത്യം പറഞ്ഞു. ലിവർപൂളിലേക്കു വന്നു. 'ഡർവിഡർവി' എന്ന തെരുവിൽ (റോഡിൽ) ഉള്ള മുസ്‌ലിംപള്ളിവാതുക്കൽ ണ.ഒ.കുയിലിസം സായിപ്പും, ഖാലിദുസ്മിത്തു സായിപ്പും നടത്തിവരുന്ന ഇസ്സ്‌ലാമിക പ്രസംഗംകേട്ടു. ലോക അലങ്കാരത്തെ കരുതി ആത്മനാശം അന്യായമെന്നുറപ്പിച്ചു. ഉടനെ ക്രിസ്തു മതത്തെവിട്ടു ഇസ്‌ലാമതത്തെ പിടിച്ചു. മേപ്പടി കുയിലിസം സായിപ്പു തിരുമന്ത്രമായ 'കലിമ' ഉപദേശിച്ചു. (1861 സപ്തംബർ മാസം 25ാമത്തെ പത്രം.) വായനക്കാരെ! സത്യാന്വേഷികൾ നിരാക്ഷേപം തെളിവുകളെ കണ്ടാൽ സ്വപ്നപ്രായമായ ഈ അലങ്കാരത്തിനുവേണ്ടി സത്യത്തെ ഒഴിയുന്നത് അവർക്കു മഹാവ്യസനമായിരിക്കും. ഉടനെ തന്റെ മനുഷ്യാവകാശത്തെ നിവൃത്തിക്കും. എന്നാൽ ഈ സിദ്ധാന്തത്തിൽ ലയിച്ചുകിടക്കുന്നവർ സിദ്ധാന്തിക്കും. ഉത്തരം ഇല്ലെന്നു കണ്ടാൽ കലഹിക്കും. കലഹത്തിനും പാത്രമാവാഞ്ഞാൽ സത്യോപദേശം നിർത്തൽ ചെയ്യിക്കേണ്ട ഉപായങ്ങൾ നിർമ്മിക്കും. ആ വക ഉപദേഷ്ടാക്കളിൽ ജനങ്ങൾക്കു ദുരഭിപ്രായം ഉണ്ടാക്കേണ്ട പ്രസ്താവങ്ങൾ കൊണ്ടാടും. വ്യാജമായ വ്യവഹാരങ്ങൾ കൊടുപ്പിക്കും. അതിൽ പ്രമാണികളായ ചില വൈരബുദ്ധികൾ ന്യായം ഓർക്കാതെ, വാസ്തവം, കാര്യം, അനാവശ്യം, അക്രമം എന്നു അഭിപ്രായപ്പെട്ടുംവരും. ക്രിസ്തീയ ഉപദേഷ്ടാക്കൾ ഇതരമതങ്ങളിൽ തോന്നിവാസ കുറ്റങ്ങൾ ചുമത്തിയും ക്രിസ്തീയ മതം ഒഴികെ മറ്റു മതങ്ങൾ എല്ലാം തെറ്റാണു. കളവാണു, ക്രിസ്തുവിൽ വിശ്വസിക്കാത്തവനു മോചനം ഇല്ലാ എന്നും മറ്റും പറഞ്ഞും എഴുതി കയ്യിൽകൊടുത്തും വരുന്നതിൽ ഒരുത്തനും ഉത്തരം പറയാതേയും അവരുടെ വലയിൽ പെട്ടുപോകുന്നവനെ തടുക്കാതെയും ഇരുന്നാൽ യാതൊരു കലഹവും പ്രസ്താവവും ഇല്ലാ. ഉപദേഷ്ടാക്കൾക്കൊത്തു ക്ഷമയുള്ളവരും ഇല്ലാ. എന്നാൽ അവരെപ്പോലെ മത ഉപദേശപ്രമാണം നമുക്കില്ലയോ. അവരൊഴികെ മറ്റാരും ഉപദേശിക്കരുതെന്നു മഹാരാജ്ഞിയുടെ പ്രമാണം ഉണ്ടോ? ഇതരമതങ്ങൾ ഒന്നും സത്യമല്ല. ക്രിസ്തുമതം മാത്രം സത്യം എന്നു പറയുന്നവരോട് ക്രിസ്തുമതം പ്രമാണത്താൽ പിഴച്ചതും ഇസ്‌ലാംമതം മാത്രം സത്യവുമാണെന്നു പറയുവാൻ മുസൽമാനും അവകാശം ഇല്ലയോ? ക്രിസ്തുവിൽ വിശ്വസിച്ചാൽ മാത്രം മോചനം ഉണ്ട്; ഇല്ലെങ്കിൽ നരകമാണെന്നു ക്രിസ്തീയർക്കു പറയാമെങ്കിൽ, ക്രിസ്തുവിൽ വിശ്വസിച്ചാൽ മോചനം ഇല്ലാ- മുഹമ്മദുനബിയിൽ വിശ്വസിച്ചാൽ മോചനമുണ്ട് എന്നു മുസ്‌ലിംകൾക്കു പറയുവാൻ വിരോധമുണ്ടോ? മുഹമ്മദുനബിയിൽ തീരെ വിശ്വസിക്കാത്ത വിരോധികളായിരിക്കുന്ന ക്രിസ്തീയർക്ക് മുഹമ്മദുനബിയെക്കുറിച്ചും ഖുർആനെക്കുറിച്ചും ആക്ഷേപിക്കുകയും കുറ്റം വിധിക്കുകയും ചെയ്യാമെങ്കിൽ ക്രിസ്തുവിനെ മുഹമ്മദുനബിക്ക് സമം വിശ്വസിച്ചും ആദരിച്ചും വരുന്ന മുസ്‌ലിംകൾക്ക് ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തു പ്രമാണങ്ങളെക്കുറിച്ചും സംസാരിപ്പാനും അഭിപ്രായഭേദം പറയാനും അവകാശമില്ലയോ? എന്നും ഈ നിലയിൽ ഉള്ള ക്രിസ്തീയർ ഉപദേശത്തിൽ സമാധാനവിരോധം ഇല്ല. ഇസ്‌ലാമത ഉപദേശത്തിൽ ഉണ്ട്, എന്നഭിപ്രായപ്പെടുന്നതായാൽ അതു നീതിക്കും ന്യായത്തിനും അനുസരിക്കുമോ എന്നു നാം ചോദിക്കുന്നു. അങ്ങിനെ ആകുന്നു എങ്കിൽ ടിപ്പു സുൽത്താൻ അപവദിക്കപ്പെടുവാൻ ന്യായം ഇല്ലാ. ഇതു അബദ്ധമായ അഭിപ്രായമാണ്. വായനക്കാരെ, യഹൂദർ ക്രിസ്തുവിനോടു ചോദിച്ചതുപോലെ ഒളിച്ചുപോകാതെ ഉത്തരം പറയണമെന്നു നമ്മെ നിഷ്‌കർഷിച്ചതിനാൽ ക്രിസ്തു യഹൂദപ്രമാണംകൊണ്ട് യഹൂദർക്ക് ഉത്തരം പറഞ്ഞപ്രകാരം നാമും ക്രിസ്തീയപ്രമാണംകൊണ്ട് ക്രിസ്തീയർക്ക് സമാധാനം പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ സമാധാനത്തിൽ യഹൂദർ തൃപ്തിപ്പെടാത്തതുപോലെ നമ്മുടെ സമാധാനത്തിൽ ക്രിസ്തീയർ തപ്തിപ്പെടുന്നില്ലെങ്കിൽ നിവൃത്തിയില്ല. യഹൂദന്മാർ നിരാദരവായി സംസാരിച്ചതുപോലെ മാസ്റ്റർ മാത്തൻ നമ്മുടെ ഗുരുവെ ഉരുകഴിച്ചു. അങ്ങിനെ ഇങ്ങുന്നും ഒരുങ്ങുന്നില്ല. ക്രിസ്തു അണലിക്കുട്ടികൾ, വ്യഭിചാരപുത്രൻ, അവിശ്വാസികൾ എന്നെങ്കിലും ഉപയോഗിച്ചു അതിനു നാം ആളല്ല. എന്നാൽ നമ്മുടെ സമാധാനത്തെ പ്രമാണംകൊണ്ടു ഖണ്ഡിക്കുന്നവൻ ക്രിസ്തീയവർഗ്ഗത്തിൽ കാണുന്നതല്ലാ എന്നും, അന്നും ഇന്നും എന്നും ഉച്ചത്തിൽ പറയുന്നു. രണ്ടും മൂന്നും ചോദ്യങ്ങൾ നിലവിലാണെന്നും അതുകൾക്കു സമാധാനം കാണാത്തതുകൊണ്ടു പറയാത്തതാണ് എന്നും ക്രിസ്തീയർ പറയും. എന്നാൽ വായനക്കാരെ, അതുകൾക്കുള്ള സമാധാനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ബോധകർ കണ്ടെത്തും. എങ്കിലും പ്രത്യേകമായ ചില ന്യായങ്ങൾ പറഞ്ഞുവെക്കുന്നു. രണ്ടാംചോദ്യം ഖുർആനെ സംബന്ധിച്ചതാകുന്നു. ഖുർആന്റെ മാഹാത്മ്യം അതിനെ എത്തിച്ചവരായ മുഹമ്മദുനബിയുടെ മഹത്വംകൊണ്ടു തെളിയുന്നതാകുന്നു. ആ മഹിമയൊ ബഹുശക്തിയിലും യുക്തിയിലും തെളിഞ്ഞിരിക്കുന്നു. കൂടാതെ ഖുർആനിലെ പ്രമാണങ്ങളെ കാണിച്ചു ഈ മനുഷ്യനോടു സംഭാഷിക്കുന്നതായാൽ അതു കുരുടനെ കണ്ണാടി കാണിച്ചതുപോലെ ഇരിക്കും. എന്നാൽ ഖുർആൻ അതിന്റെ ഉത്ഭവം മുതൽ ഇന്നുവരെ യാതൊരു മാറ്റവും ഭേദിപ്പും ഇല്ലാതെ ശുദ്ധമായിതന്നെ ഇരിക്കുന്നു എന്നു ഹോണറബിൾ വില്യം മൂർസായിപ്പ്, വാൻ ഹമീർ സായിപ്പ്, എഡ്‌വേർഡ് ഗിബ്ബൺ സായ്പ് മുതൽ അനേകം പണ്ഡിതന്മാർ സാക്ഷീകരിക്കുന്നു. (1961ൽ അച്ചടിച്ച മേപ്പടി മൂർസായ്പ് എഴുതിയ 'ലൈഫ് ഓഫ് മുഹമ്മദ്' ഒന്നാംഖണ്ഡം അഞ്ചാംഭാഗം നോക്കുക) വിശേഷിച്ചു അന്നുമുതൽ ഇന്നുവരെയുള്ള മുസ്‌ലിംകൾ ഖുർആനെ മുഖസ്ഥമാക്കിക്കൊണ്ടുവരുന്നു. ഈ ശക്തി ക്രിസ്തീയരിലും ഈ ഗുണം പ്രമാണത്തിലും ഇല്ല. മൂന്നാംചോദ്യം- പാപ മോചനത്തെക്കുറിച്ചതാകുന്നു. ഈ ചോദ്യം ക്രിസ്തുവിനോട് ഒരുവൻ ചോദിച്ചിട്ടുണ്ട്. 'നിത്യജീവൻ ലഭിപ്പാനായിട്ടു ഞാൻ എന്തു ഗുണം ചെയ്യണം' (മത്തായി 19, 16) ക്രിസ്തു അവനോടു ഉത്തരം പറഞ്ഞു. 'ജീവങ്കലേക്കു പ്രവേശിക്കാൻ നിനക്കു മനസ്സുണ്ടെങ്കിൽ കല്പനകളെ പ്രമാണിക്കു' (മത്തായി 1617) അവകാശപ്രകാരം ഈ ഉത്തരംതന്നെ ക്രിസ്തീയവായടപ്പിൽ നാം വിവരിച്ചിരിക്കുന്നു. അതിന്മേൽ ആക്ഷേപമുണ്ടെങ്കിൽ അതിനു നാം ഉത്തരവാദിയല്ല. ക്രിസ്തു ബലിയെക്കുറിച്ചു പറയാഞ്ഞതു വ്യസനമാണെങ്കിൽ ഇപ്പോൾ നിവൃത്തിയില്ല. ക്രിസ്തു പറയാത്ത ബലിയെ പറയാൻ നമുക്കവകാശമില്ല. അതിന്മേൽ ആക്ഷേപമുണ്ടെങ്കിൽ അതു ക്രിസ്തുവിൽ ആണ്. തന്നിൽ തന്നെ ആണ്. തന്റെ മുഖത്തു താൻ തന്നെ അടിച്ചുകൊൾക. ഞാൻ ഇതാ പോകുന്നു. പിന്നെ കാണാം. ദൈവം നിങ്ങളെ സത്യത്തിൽകൂടി രക്ഷിക്കട്ടെ. ആമീൻ. എന്നു, ഹിജ്ര കൊല്ലം 1309 ഷവ്വാൽമാസം 1ാംനു ക്രിസ്ത്വാബ്ദം 1892 ഏപ്രിൽ ,, 28ാംനു മലയാളം ആണ്ട് 1067 മേടമാസം 18ാംനു വെള്ളിയാഴ്ച പകൽ 3 മണി സമയം പാളയം-തിരുവനന്തപുരം സയ്യിദുസനാവുല്ലാമക്തി ഒപ്പ്

സകലത്തേയും ശോധനചെയ്തു നല്ലതിനെ മുറുകെ പിടിപ്പിൻ

1ാം തേസ്സ: 512 എന്റെ വചനങ്ങളെ കൈകൊള്ളാതെ ഇരിക്കുന്നവനു ഒടുക്കത്തെ നാളിൽ വിധിക്കുന്നവൻ ഒരുത്തൻ ഉണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനംതന്നെ അവനെ വിധിക്കും. യോഹ: 2148

"https://ml.wikisource.org/w/index.php?title=പാർക്കലീത്താ_പോർക്കളം&oldid=154932" എന്ന താളിൽനിന്ന് ശേഖരിച്ചത്